Tuesday, September 26, 2006

ഓണസമ്മാനം.

ഇത്തവണ ഓണായിട്ട്‌ വീട്ടിലേക്ക്‌ ഒരു ഡ്രാഫ്റ്റും പിന്നെ കൊടകരപുരാണത്തിന്റെ ഒരു കോപ്പിയും സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കുമ്പോ അറിയാണ്ടെ പണ്ടത്തെ ഒരു ഓണക്കാലം ഓര്‍ത്തുപോയി.

പണ്ടൊക്കെ ഓണായിട്ട്‌ ഗള്‍ഫീന്ന് ഫാദറിന്റെ വക പുതിയ ഷര്‍ട്ടിന്റെ തുണി,പാന്റ്‌ പീസ്‌ അതില്‍ ഭാക്കിയുണ്ടേല്‍ അനിയസിനൊരു ട്രൗസര്‍ ഇതൊക്കെയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്‌.നമ്മള്‍ കേരം കേന്ദ്രത്തിനു കൊടുക്കുന്ന മാതിരി പുതിയ BSA SLR സൈക്കിള്‍,സ്ക്കൂളീന്നു ടൂറുപോകാന്‍ അനുമതിയും സാമ്പത്തികസഹായവും തുടങ്ങി ചില നിവേദനങ്ങള്‍ അങ്ങോട്ടയച്ചുകൊടുക്കും അദ്ദേം അതൊക്കെ കേന്ദ്രം ചെയ്യുന്നപോലെ പരിഗണിക്കാം എന്നുപറയും. അത്രതന്നെ.

ഗള്‍ഫിലുള്ള മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ലീവിനുവരുമ്പോള്‍ ഭാര്യസമേതം കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഒരു വരവുണ്ട്‌. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പാകുമ്പോ ബൂത്തുതലത്തില്‍ ഉള്ള സന്ദര്‍ശം പോലെ സകല ബന്ധുവീടുകളിലുംകയറും. കായവര്‍ത്തതും ചായയും കുടിച്ച്‌ അവരുടെ വക പിള്ളേഴ്‌ സിനു ചില ഉപദേശോം.ഗള്‍ഫ്‌ സ്വപ്നങ്ങളുമായി തേരാപാരാ നടക്കുന്ന ബാച്ചിലേഴ്സിനു ചില വാഗ്ദാനങ്ങള്‍.

പിന്നെ വെള്ളപ്പൊക്കത്തെകുറിച്ച്‌ പഠിക്കാന്‍ വരുന്ന കേന്ദ്ര സംഘത്തെപ്പോലെ രണ്ടുമാസം കറങ്ങിത്തിരിഞ്ഞ്‌ അവര്‍ അങ്ങുപോകും.ഒരിക്കലും അവരുടെ റിപ്പോര്‍ട്ട്‌ കേന്ദ്രത്തില്‍ എത്തുകയോ അതിന്മേല്‍ എന്ത്ങ്കിലും നടപടി ഉണ്ടാകുകയോ ഇന്നേവരെ ഉണ്ടായിട്ടില്ല.


അങ്ങിനെ ഒരിക്കല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ ഒരു ഫണ്ടിന്റേം ഭാര്യയുടേയും വരവ്‌.ഇന്നത്തെമാതിരി ടെലിഫോണ്‍ സൗകര്യം ഒന്നും ഇല്ലാത്തകാലം. മുങ്കൂട്ടിയുള്ള വിവരം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ പതിവുപോലെ ഗോലി കളിച്ച്‌ വഴിയില്‍ തന്നെയുണ്ടായിരുന്നു. വഴിക്കന്നെ കയ്യില്‍പിടിച്ച്‌ വീട്ടിലേക്ക്‌ കൊണ്ടുപോന്നു.കളി തടാസ്സപ്പെട്ടു എങ്കിലും അങ്ങോരുടെ കയ്യിലുള്ള മാള്‍ബോറോയുടെ കവറിന്റെ വലിപ്പം എന്റെ നടത്തത്തിന്റെ ഉഷാറുകൂട്ടി.

"എത്ര ദിവസം ലീവുണ്ട്‌" എന്ന പതിവു ചോദ്യത്തോടെ കുടുമ്പത്തുള്ളവര്‍ അദിഥിയെ സ്വേീകരിക്കുന്നു.ഇരുമ്പിന്റെ കസാരയില്‍ ഇരുന്ന് മെല്ലെ ചുറ്റുപാടും നിരീക്ഷിച്ച്‌ തെങ്ങിനെക്കുറിച്ചും ഗള്‍ഫിലെ ചൂടിനെക്കുറിച്ചും മറ്റും പതിയെ പൊതു ചര്‍ച്ചയിലേക്ക്‌ കടക്കുന്നു.

"മക്കളെകൊണ്ടുവരാഞ്ഞതെന്തെ?" വീട്ടിലുള്ളവരുടെ ചോദ്യം

"അവര്‍ ഇംഗ്ലീഷ്‌ മീഡിയത്തിലല്ലെ ഒരുപാടു പടിക്കാനുണ്ട്‌. പിന്നെ റ്റൂഷ്യനും." (രണ്ടുപേരും കൂടേ മക്കളെ വീട്ടില്‍ ഏല്‍പ്പിച്ച്‌ തൃശ്ശൂര്‍ രാഗത്തില്‍പോയി സിനിമേം കണ്ട്‌ പത്തന്‍സീന്ന് മസാലദോശേം കഴിച്ചിട്ടാണ്‌ വന്നിരിക്കണേന്ന് ഊഹിക്കാനുള്ള വിവരം ഒക്കെ അന്നെനിക്കുണ്ടായിരുന്നു) പിന്നെ മക്കളെക്കുറിച്ചുള്ള പൊങ്ങച്ചങ്ങള്‍ തുടാങ്ങായി.ഇടക്ക്‌ ഒരു ഇടവേള വരുമ്പോ മാള്‍ബോറൊ പൊതി എന്റെ കയ്യിലോട്ട്‌ തന്നിട്ട്‌ ഒരു കാച്ഛാണ്‌.

"ടാ മര്യാദക്ക്‌ പഠിച്ചാല്‍ നിനക്ക്‌ സൈക്കിള്‍ വാങ്ങിത്തരാന്ന അച്ചന്‍ പറഞ്ഞിരിക്കുന്നെ. കണക്കിലും ഇഗ്ലീഷിലും എത്ര മാര്‍ക്കുണ്ടായിരുന്നു കഴിഞ്ഞ പരീക്ഷയില്‍"

അന്തിക്കാടുസ്ക്കൂളിന്റെ വരാന്തയില്‍* നിന്നു പഠിച്ച വിദ്വാന്റെ ഈ ചോദ്യം കേള്‍ക്കുമ്പോ തന്നെ അരിശം വരും.

അദ്ധ്യാപകതൊഴിലാളികള്‍ അധികവും ഇടതുപക്ഷ യൂണിയനില്‍ പെട്ടാവരായതിനാല്‍ അവരുടെ പാര്‍ട്ടിക്കൂറ്‌ കാണിച്ചിരുന്നത്‌ പലപ്പോഴും എന്നെപ്പോലുള്ളവരുടേ പരീക്ഷാപേപ്പറില്‍ ചുവന്നമഷികൊണ്ട്‌ ആയിരുന്നു.നാളികേരത്തിനും നെല്ലിനും തറവില നിശ്ചയിക്കുന്നപോലെ 14-17 വരെ റേഞ്ചിലുള്ള തറവിലയാണന്ന് എന്റെ ടീച്ചര്‍മാര്‍ കണക്കിനും ഇഗ്ലീഷിനും നിശ്ചയിച്ചിരുന്നത്‌. അതിനപ്പുറം കൊടുക്കാന്‍ പ്രത്യേകിച്ച്‌ കാരണമൊന്നും അവര്‍ കണ്ടിരുന്നില്ല.

ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി വിലകൂടുതല്‍ വാങ്ങുക എന്നത്‌ ഒരു പഴഞ്ചന്‍ ഏര്‍പ്പാടായിട്ടാണ്‌ എനിക്കും തോന്നിയിരുന്നത്‌. അതു ശരിയായിരുന്നൂന്ന് ദാ ഇപ്പൊ ചൈന തെളിയിക്കുന്നു. എന്റെ അന്നത്തെ ഒരു ദീര്‍ഘവീക്ഷണത്തില്‍ ഇപ്പോ അഭിമാനം തോന്നുന്നു.അതുപോട്ടെ.

ചോദിച്ച ഉടനെ ഉത്തരം നല്‍കാന്‍ അവര്‍ മൈശ്രേട്ടൊന്നും അല്ലല്ലൊ. ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കപ്പെടും.
കണക്കില്‌ 17
ഇഗ്ലീഷ്‌ 14
അവര്‍ പ്രതീക്ഷിച്ച ഒരു മറുപടി തന്നെ ലഭിച്ച സന്തോഷം.

"ഇങ്ങനെ ഒന്നും ആയാപ്പോരാ. ഗ്രാമറില്‍ ഒക്കെ നല്ല വണ്ണം ശ്രദ്ധിക്കണം. "
തങ്ങള്‍ ഗള്‍ഫില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സിനോട്‌ ഇഗ്ലീഷ്‌ വെള്ളം പോലെയാണ്‌ പറയുന്നതെന്നും പിന്നെ അതിന്റെ വിശേഷങ്ങളായി.ഇതിനിടയില്‍ പുട്ടിനു തേങ്ങാപ്പീരയിടുന്നപോലെ അമ്മയുടെ വക പഠിപ്പില്‍ തീരെ ശ്രദ്ധയില്ല കളിക്കാന്‍ ഉള്ള താല്‍പ്പര്യമേയുള്ളൂ തുടങ്ങിയ വിഷയങ്ങള്‍ കടന്നുവരും.

ട്രാഫിക്ക്‌ ജാമിന്റെ ഇടയില്‍ ഓട്ടൊര്‍ഷകയറ്റുന്നപോലെ തന്റെ അവസരത്തിനു കാത്തിരിക്കുകയായിരുന്ന ഈ വിദ്വാന്റെ ഭാര്യയും അതോടെ ചര്‍ച്ചയില്‍ ഇടം പിടിക്കും.പിന്നെ അവിടെ ശ്രീകണ്ടന്‍ നായരുടെ റോളില്‍ ഇദ്ദേഹം കത്തിക്കയറും. ഇടക്കിടെ താന്‍ കടയില്‍ അറബികസ്റ്റമേഴ്സിനോട്‌ അറബിസംസാരിച്ചതും,സായിപ്പിന്റെ ഭാര്യക്ക്‌ അവീലിന്റെ പാചകക്കുറിപ്പ്‌ എഴുതിക്കൊടുത്തത്‌ തുടങ്ങിയവയും യാതോരു ദയവുമില്ലാതെ തട്ടിവിടും.എന്റെ നില്‍പ്പും ഭാവവും കണ്ടാല്‍ തന്റെ പുളുവടി ചെക്കനു രസിക്കുന്നില്ല എന്ന് ഇദ്ദേഹത്തിനു മനസ്സിലാകും അതോടെ അറബിയെ വിട്ട്‌ അടുത്തമെക്കിട്ടുകയറ്റം തുറ്റങ്ങായി.

"നിന്നെ ഒരു എഞ്ചിനീറാക്കണമ്ന്നാ അച്ഛന്‍ പറയുന്നെ."അച്ഛനങ്ങനെ ഒരു ഉദ്ദേശവും ഇല്ലാന്ന് എനിക്ക്‌ നല്ലോണം അറിയാം. പണ്ടേ മക്കളെക്കുറിച്ച്‌ അച്ഛനങ്ങിനെയുള്ള അതിമോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

"ഉം ഇവന്‍ ഇഞ്ചിനീരാകും ഈ നിലക്ക്‌ പോയാല്‍.വല്ല രണ്ടു പോത്തുങ്ങളേം വാങ്ങിക്കൊടുക്കന്‍ പറ കോളില്‍ പൂട്ടാന്‍ പോകാം. "
അമ്മയുടെ വക മറുപടി.

വന്നകക്ഷികള്‍ ഇന്‍ഷൂറന്‍സു ചേര്‍ത്താന്‍ വന്നവരെപ്പോലെ തല്‍ക്കാലം വിടുന്ന ലക്ഷണം ഇല്ല. "മോള്‍ക്ക്‌ 97 പേര്‍സന്റാ കഴിഞ്ഞ തവണ. യുകേജീലാണേലും രണ്ടാമത്തോനു ഡോക്ടറാകാനാ ഇപ്പോഴേ ആഗ്രഹം"."മോളെ പറ്റിയാല്‍ കലാമണ്ടലത്തീ വിടണമെന്നാ ചേട്ടന്‍ പറയുന്നെ,പനികാരണം യൂത്ത്‌ ഫെസ്റ്റിവെല്ലില്‍ ഇത്തവണ പങ്കെടുക്കാന്‍ പറ്റിയില്ല." പെണ്‍പിള്ളയുടെ വക.

"മൂത്തവാനാണിത്തവണ ക്ലാസില്‍ ഫസ്റ്റ്‌, രണ്ടാമത്തവനു കണക്കില്‍ നൂറില്‍ നൂറുകിട്ടി" തുടങ്ങിയ ചീളുകേസ്‌ നാലാളുകളുടെ മുമ്പില്‍ കാച്ചുന്ന ചില അല്‍പന്മാരായ പിതാക്കന്മാരും അവരുടെ ഭാര്യമാരും വേണ്ടത്രയുള്ള നാടാണേങ്കിലും എന്റെ പിതാശ്രീ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്കൊരു മാതൃകാപുരുഷനായിരുന്നു.സ്വന്തം മക്കളെക്കുറിച്ച്‌ പൊങ്ങച്ചം അടിക്കുന്നപരിപാടി പണ്ടേ ഞങ്ങളുടെ അച്ഛനുണ്ടായിരുന്നില്ല. അതിനുള്ള അവസരം ഞങ്ങളോട്ടു കൊടുത്തിരുന്നുമില്ല.കഷ്ട്ടപ്പെട്ട്‌ ഒന്നാംസ്ഥനത്തെത്തുക പിന്നെ അതു നിലനിര്‍ത്താനുള്ള നെട്ടോട്ടം ആരെക്കാണിക്കാനാ..... നാലാളോട്‌ പറഞ്ഞാ അടുത്ത പരീക്ഷ അവരു വന്ന് എഴുതിത്തരോ?


പൊങ്ങച്ചം അതിന്റെ ഉച്ചകോടിയും കഴിഞ്ഞു പിന്നേം മേളിലോട്ട്‌ പോകും.ഇതിനിടയില്‍ ഞാന്‍ മെല്ലെ അടുക്കളേല്‍ക്ക്‌ വലിയും. വല്ലതും തിന്നാന്‍ തടായോന്ന് വിചാരിച്ചിട്ടൊന്നും അല്ല.എത്ര അട ഇതിനോടകം ചുട്ടുകഴിഞ്ഞു എന്ന് നോക്കാനാ. ഈകാലനും കുടുമ്പവും ഒന്ന് ഒഴിവാകണമല്ലോ.ചായയും ഉപ്പേരിയും വെട്ടിവിഴുങ്ങി സ്ഥാനാര്‍ഥിയം കുടുമ്പവും അടുത്ത സമ്മേളനസ്ഥലത്തേക്ക്‌ പോകുമ്പൊ വില്ലേജാപ്പീസീന്ന് വരുമാനസര്‍ട്ടീഫിക്കറ്റു ലഭിച്ചവന്റെ സന്തോഷം എന്റെ മുഖത്തും പടരും.



*അന്നൊക്കെ സമരം തല്ലൂട്ടം പരീക്ഷക്ക്‌ തോല്വി തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ മികവുകാട്ടിയവര്‍ക്ക്‌ ബെഞ്ചിന്റെ മുകളിലും വരാന്തയിലും ആയിരുന്നു സ്ഥാനം.

Wednesday, September 20, 2006

ആനയും ഉറുമ്പും

ആനയും ഉറുമ്പും

ബെന്യാമീന്‍ എന്ന എന്റെ സുഹൃത്ത്‌ പറഞ്ഞ മൂത്തകുന്നത്തെ ഒരു ഷാപ്പില്‍ നിന്നും അല്‍പ്പം അകത്താക്കിയതായിരുന്നു കുന്നംകുളം ഗിരീശന്‍ എന്ന ആന. അടിച്ച്‌ പിമ്പിരിയായപ്പോ പുള്ളി മോഹന്‍ലാലിന്റെ ആടുതോമാസ്റ്റെയിലില്‍ മുണ്ടൂരി തലേക്കെട്ടി ചില നാടന്‍ പാട്ടുകളുടെ അകമ്പടിയോടെ ദേശീയപാത ഉപരോധം എന്ന കേരളീയ കലാരൂപം അവതരിപ്പിക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ തന്റെ ശത്രുവും ബൈജു ശിശിഷ്യനുമായ ഉറുമ്പിന്റെ കാര്യം ഓര്‍മ്മവന്നത്‌. നേരെ അന്തിക്കാട്ടേക്ക്‌ പുറപ്പെട്ടു. പോണവഴിക്ക്‌ തടസ്സം പിടിക്കാന്‍ വാഴ തെങ്ങ്‌ തുടങ്ങിയ മധ്യസ്തന്മാരെ കാലപുരിക്കയച്ച്‌ ഏതാണ്ട്‌ സന്ധ്യയോടെ അന്തിക്കാട്‌ "സെണ്ട്രീല്‍" എത്തി.

കക്ഷിയുടെ മുമ്പില്‍ വന്ന ഓട്ടോറിക്ഷ കള്ളിലെ ഈച്ചയാണെന്ന് കരുതി പറപ്പിച്ചു.കണ്ണീകണ്ടോരെ ഒക്കെ ചീത്തവിളിച്ചു ഉറുമ്പിനു നേരെ വെല്ലുവിളി തുടങ്ങി. ആളുകള്‍ കൂടിയതോടെ ആനക്ക്‌ ആവേശം മൂത്തു ഉറുമ്പിന്റെ പൊടിപോലും കാണാനില്ല. ഇതിനിടയില്‍ ആരോ ഉറുമ്പിനൊരു എസ്‌.എം. എസ്‌. വിട്ടു. ഉറുമ്പിന്റെ കൂടപ്പിറപ്പാണെന്ന് കരുതി അതുവഴി വന്ന ഒരു മാരുതി ഓമ്നിയെ ആന പൊക്കിയെടുത്തു നിലത്തടിച്ചു. കെ.കെ മേനോന്‍ ശ്രീശങ്കര തുടങ്ങിയ ബസ്സുകള്‍ വഴിമാറി ഓടി.

ഏതാണ്ട്‌ പത്തിരുപതു മിനിറ്റ്‌ കഴിഞ്ഞുകാണും വടക്കെ ആലിന്റെ അവിടുന്ന് ഉറുമ്പിന്റെ തല കാണാന്‍ തുടങ്ങി.വില്ലെജുകാരും പി.ഡബ്ലിയൂക്കാരും നിരവധി തവണ അളന്നതാണെങ്കിലും അതു ശരിയല്ല സ്വയം അളന്ന് ബോധ്യപ്പെട്ടാലേ വിശ്വസിക്കൂ എന്ന് പറഞ്ഞു കക്ഷി അവിടെ നിന്നും ഉള്ള ദൂരം അളന്നുകൊണ്ടാണ്‌ വരവ്‌. ഉറുമ്പിനെ കണ്ടതും ആന ഒന്നുകൂടി ഉഷാറായി.

"ടാ വേണ്ട്ര ഗട്യേ നീ ഇപ്പങ്ങ്ട്‌ പോണ്ട്രാ ആന നിന്നെ കൊല്ലുന്ന് പറഞ്ഞാ നിക്കണെ." ഉറുമ്പിനെ സമാധാനിപ്പിക്കാന്‍ പ്രതിയും മറ്റു നാട്ടുകാരും ശ്രമിച്ചെങ്കിലും കക്ഷിയും വാശിയില്‍ തന്നെ.

"അവനെ അങ്ങനഗ്ട്‌ വിട്ടാപിന്നെ ഇമ്മളൊക്കെ പിന്നെന്തിനാ ആണുങ്ങളാണെന്ന് പറഞ്ഞ്‌ നടക്കുന്നെ?' ഉറുമ്പിന്റെമറുചോദ്യം കേട്ട്‌ അവര്‍ പിന്തിരിഞ്ഞു.

"ടാ പീക്കിരീ ദൈര്യമുണ്ടേല്‍ ഇങ്ങ്‌ അടുത്തുവാ നിന്റെ പണി ഞാന്‍ ഇന്നു തീര്‍ക്കും" ആന വെല്ലുവിളിച്ചു.

ആളുകള്‍ ശ്വാസം പിടിച്ച്‌ നില്‍പ്പാണ്‌ എന്തും സമ്പവിക്കാം.ഉറുമ്പിനു യാതൊരുകൂസലും ഇല്ല.ഉറുമ്പിന്‌ എന്തെങ്കിലും പറ്റ്യാല്‍ നേരം കളയാണ്ടെ എത്തിക്കാന്‍ വേണ്ടി ചിലര്‍ അന്തിക്കാടാശുപത്രീല്‍ക്കുള്ള വഴിയില്‍ കിടന്ന വണ്ടികള്‍ ഒതുക്കി ഇട്ടു.

ഉറുമ്പ്‌ തന്റെ തലേക്കെട്ട്‌ ഒന്നുകൂടെ മുറുക്കിക്കെട്ടി മീശയ ഒന്നുകൂടെ പിരിച്ച്‌ മേളിലോട്ട്‌ വച്ചു പിന്നെ ഒന്നും മിണ്ടാതെ ആനേടെ അടുത്തുവന്ന് തുമ്പികയ്യിനകത്തേക്ക്‌ ഒറ്റ ഊത്‌. ദേ കിടക്കുന്നു ആന ബൊധം കെട്ട്‌.

എന്തായിരിക്കാം അനേടെ വീഴ്ച്ചക്ക്‌ കാരണം?

ആര്‍ക്കെങ്കിലും അറിയുന്നുണ്ടേല്‍ പറ.

Sunday, September 10, 2006

മുന്നറിയിപ്പ്‌

വേണ്ട്രാ വേണ്ട്രാന്ന് മനസ്സുപറഞ്ഞാലും കുപ്പികണ്ടാല്‍ മലയാളികള്‍ തലയും കുത്തിവീഴും... ഓണത്തിന്റന്ന് "സുബ്ബോദത്തോടെ" നടന്നാല്‍ ഇനി മാവേലി വന്നില്ലേലോ എന്നാണ്‍ മലയാളീസിന്റെ ചിന്ത.
ലോകത്ത്‌ എവിടെ ചെന്നാലും.നാടെവിട്യാന്ന് ആണ്‍ ആദ്യം മലയാളീസ്‌ പരസ്പരം ചോദിക്കുക.
"അന്തിക്കാട്‌. "
കാസര്‍ഗ്ഗോട്ജില്ലക്ക്‌ പുറത്തും എന്നാല്‍ കര്‍ണ്ണാടകത്തില്‍ അല്ലാത്തതുമായ ഒരു സ്ഥലം ഉണ്ടല്ലോ അവിടുന്നുള്ള ആളൂകള്‍ ആയാലും അടുത്ത ചോദ്യം .
"അന്തിക്കാട്‌ എവിട്യാ എക്സാറ്റ്‌ സ്ഥലം."(ഏതാണ്ട്‌ അവിടെ നല്ല പരിചയം ഉള്ളപോലെ ഒരു ചിരി)
"കുട്ടം കുളം ഷാപ്പിന്റെ അടുത്താ." പിന്നെ ചോദ്യം ഇല്ല.
അന്തിക്കാട്ന്ന് കേട്ടാല്‍ ആളോള്‍ക്കൊരു ചിന്തയുണ്ട്‌ മുഴുവന്‍ കള്ളുകുടിയന്മാരാണെന്ന്. ഒത്തിരി രാഷ്ട്രീയനേതക്കന്മാരും ഒരു എമ്മല്ലെ പിന്നെ ഒരു മന്ത്രി എന്നിവരും കൂടാതെ സത്യേട്ടനും ഷിബുവും അനില്‍ സി മേനാന്‍ ചാക്കോ ഡി അന്തിക്കാട്‌ ( ചാക്കോ ഓടി അന്തിക്കാട്ടേക്ക്‌ എന്ന് ചിലര്‍പറയും അതു കാര്യക്കണ്ട)തുടങ്ങികലാകാരന്മാരും ഉള്ള നാടാണ്‍.പക്ഷെ മലയാളീസ്‌ ആദ്യം ഓര്‍ക്ക കള്ളിന്റെ കാര്യാ

കുറച്ച്‌ ചെത്തുതൊഴിലാളീകള്‍ ഉണ്ടായിപ്പോയീന്നും അല്‍പ്പം ചിലര്‍ മദ്യപിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കാറുണ്ടെന്നതും ഒരു അപരാധമാണോ? ചെത്തുകാരുടെ എണ്ണം അല്‍പ്പം കൂടുതലും അവര്‍ ഇടക്ക്‌ സമരം ചെയ്യും എന്നതും നല്ലകള്ള്‌ നല്‍കും എന്നതും കള്ളിന്റെ തലസ്ഥാനം എന്നൊരു സ്ഥാനപ്പേരും നല്‍കി ആദരിക്കുവാന്‍ ആള്‍ക്കാര്‍ക്ക്‌ ഒരു കാരണം ആയി.

കള്ളിനോട്‌ സ്നേഹം കാണിക്കുന്ന കള്ളിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മലയാളിക്ക്‌ എവിടെ ചെന്നാലും അന്തിക്കാട്ടുകാരോട്‌ ഒരു പ്രത്യേക സ്നഹം ആണ്‍.ഓണക്കാലമായാല്‍ പിന്നെ അളിയന്മാര്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഒരു ഒഴുക്കാണ്‍ അന്തിക്കാട്ടേക്ക്‌. അടുത്തപ്രദേശത്തുനിന്നും പോരാഞ്ഞ്‌ മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിയേറിയ അന്തിക്കാട്‌ നിവാസികള്‍ അധികകൂലികൊടുത്തും കള്ളവണ്ടികയറിയും ഓണത്തിനു കുടുമ്പത്തെത്തും.മിക്കവാറും കൂടേ കൊണ്ടുവരുന്ന "മാന്യന്മാരും" സഹമുറിയന്മാരുമായ അന്യനാട്ടുകാര്‍ കൂടെയുണ്ടാകും. കന്യാകുമാരിയില്‍ പോകുമ്പോള്‍ കക്കയില്‍ ഉണ്ടാക്കിയമാലവാങ്ങുന്നപോലെ അന്തിക്കാട്ടേ സന്തര്‍ശനത്തിന്റെ ഓര്‍മ്മക്കായി പലപ്പോഴും നല്ല അടിയും വാങ്ങിയാണു തിരികേപോകാറുള്ളത്‌.

അതിധി ദേവോഭവ എന്ന് കരുതുന്നവരാണ്‍ അന്തിക്കാട്ടുകാര്‍ എങ്കിലും കൊണ്ടാടാ തല്ല് കൊണ്ടാടാ തല്ല് എന്ന് പറഞ്ഞ്‌ തല്ലുവാങ്ങുവാന്‍ വരുന്നവര്‍ക്ക്‌ യാതൊരു പഞ്ഞവും ഇല്ലാതെ നല്ല മായമില്ലാത്ത നടന്‍ തന്നെ നല്‍കാന്‍ അന്തിക്കാട്ടുകാര്‍ക്കൊരു മടിയും ഇല്ല.

അങ്ങനെ പൂശും വാങ്ങി പോകുന്നവര്‍ പക്ഷെ "അടിച്ചുപോളിയായിരുന്നു ട്രിപ്പ്‌. അവിടെ ഒന്നുരണ്ട്‌ ഗട്യോള്‍ മുട്ടാന്‍ വന്നു നമ്മ നല്ല വിളക്കങ്ങട്‌ വിളക്കീന്നൊക്കെ" വഗ്ച്ചു കീച്ചും. നാടുകാണാന്‍ കൂട്ടിക്കൊണ്ടോയിട്ട്‌ തല്ലുകൊള്ളിച്ചൂന്ന് ആളോളെക്കൊണ്ട്‌ പറയിക്കാണ്ടിരിക്കാന്‍ നമ്മുടെ നാട്ടുകാരന്‍ മിണ്ടാണ്ടെ ഇരിക്കും. എന്നിട്ട്‌ കുട്ടാണീടേ വൈദ്യശാലേലെ കൊട്ടംചുക്കാതിക്കും കുഴമ്പിനും മനസ്സില്‍ നന്ദിപറയും.

ഒരിക്കല്‍ ഞാനും ഇത്തരത്തില്‍ ഒരു അബദ്ധം ചെയ്തു. പഠിക്കുന്ന കാലത്ത്‌ വയനാട്‌ കണ്ണൂര്‍ തുടങ്ങിയ സ്ഥലത്തുള്ള സുഹൃത്തുക്കള്‍ക്ക്‌ ഇവിടം ഒന്ന് സന്ദര്‍ശിക്കാന്‍ അനുമതികൊടുത്തു. മറ്റുള്ള "ടൂറിസ്റ്റുകളെപ്പോലെ" ഇവരും പതിവുതെറ്റിച്ചില്ല. പരിചയത്തില്‍ ഒരു പല്ലുഡോക്ടര്‍ ഉണ്ടായിരുന്നതിനാല്‍ വന്നവരില്‍ ഒരുത്തന് തിരികെപോയത്‌ വെപ്പുപല്ലുമായിട്ടാണ്‍. പല്ല് വെപ്പാണെന്ന് ഇന്നും അവന്റെ വീട്ടുകാര്‍ക്കോ കെട്ടാന്‍ പോകുന്ന പെണ്ണിനോ അറിയില്ല. ഇത്രേം എഴുതിയത്‌ ഇനി വരാന്‍പോകുന്നവര്‍ക്ക്‌ ഇതൊരു മുന്നറീപ്പാവോലോന്ന് കരുതീട്ടാ അല്ലാണ്ടെ പേടിപ്പിക്കനൊന്നല്ല.


(വിചാരിച്ചമാതിരി സമയം കിട്ടുന്നില്ല എന്നല്‍ പിന്നെ എഴുതാണ്ടെ ഇരുന്നൂടേന്ന് ചോദിച്ചാല്‍ അതിനും പറ്റുന്നില്ല. എന്തായാലും തല്‍ക്കാലം നിര്‍ത്തട്ടെ)
തുടരും...

സമര്‍പ്പണം

കൂടെപ്പിറപ്പായ മടിയെ പുണര്‍ന്ന് ഒരു അവധി ദിവസത്തിന്റെ ലഹരിയില്‍ അങ്ങനെ മുഴുകിക്കിടക്കുമ്പോഴാണ്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ എന്റെ ഗുരുനാഥന്‍ കൊടകരവിശാലന്‍ ജി അരുള്‍ ചെയ്യുന്നത്‌.
"മതീടാ ഗട്യ കിടന്നുറങ്ങിയത്‌. നീ എന്റെ പോസ്റ്റില്‍ കയറി കമന്റാതെ സ്വന്തമായി ഒരെണ്ണം അങ്ങ്ട്‌ ഉണ്ടാക്ക്ന്ന്."
മറുപടി ഒന്നും പറയാണ്ടായപ്പോ വീണ്ടും അരുള്‍പ്പാട്‌.

" എന്തൂട്രാ ഇത്രക്ക്‌ ആലോയ്ക്കാന്‍ അന്തിക്കാട്ടെ പുലികളെക്കുറിച്ച്‌ ഒരു ബ്ലോഗങ്ങ്ട്‌ പൂശ്‌"

ഗുരുവിനെ ധിക്കരിക്കല്‍ തല്‍ക്കാലം വേണ്ടാന്ന് കരുതീട്ടാ അല്ലാണ്ടെ എനിക്ക്‌ വേറെ ബ്ലോഗ്ഗില്ലാഞ്ഞിട്ടല്ല.ആകെയുള്ള അഞ്ചുസെന്റ്‌ ഭൂമിയും പിന്നെ പതിനഞ്ചുപറനിലവും കിട്ടിയവിലക്ക്‌ വിറ്റുകളയാന്‍ ഒരു ഉദ്ദേശവും തല്‍ക്കാലം ഇല്ലാത്തതിനാല്‍ കടുപ്പംകുറച്ച്‌ ആളോള്‍ടെ പേരുമാറ്റി എഴുതാം എന്ന് കരുതുന്നു. തല്ലുകൊണ്ടാലും ഫാര്‍മസിനടത്തുന്ന കുട്ടാണിയുമായുള്ള സൗഹൃതം ഉപകാരപ്പെടും എന്നണു പ്രതീക്ഷ.പിന്നെ തലയില്‍ മുണ്ടിട്ടുള്ള ആ ഇരിപ്പുകണ്ടാല്‍ അറിയാം ഗുരുവില്‍ യാതൊരു പ്രതീക്ഷയും വേണ്ടാന്ന് . ദര്‍പ്പണം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

കഥയും ലേഖനങ്ങളുമായി വിവിധവിഷയങ്ങള്‍ പൊസ്റ്റിങ്ങുകളില്‍ പ്രതിപാതിക്കാന്‍ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.