Monday, December 28, 2009
കാട്ടാനയെ ശല്യപ്പെടുത്താതയ്യപ്പഭക്താ...
കാടും അതിനോടനുബന്ധിച്ചുള്ള ജീവജാലങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തുകൂടെ കടന്നുപോകുമ്പോൾ അതിന്റേതായ ജാഗ്രത പാലിക്കേണ്ടതുണ്ട്,പ്രത്യെകിച്ച് കാട്ടാനകൾ ഉള്ളയിടങ്ങളിൽ.മനുഷ്യ ഗന്ധം ലഭിച്ചാൽ അവ അത്യന്തം ജാഗ്രതയോടെ അനങ്ങാതെ നിൽക്കും.ഇതിൽതന്നെ ഒറ്റയാന്മാർ വളരെ അപകടകാരികൾ ആയിരിക്കും പൊതുവെ. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലൂടെ യാത്രചെയ്യുമ്പോൾ അവയെ പ്രകോപിക്കുവാൻ തുനിയുന്നത് അപകടം ക്ഷണിച്ചുവരുത്തും.യാത്രാമധ്യ വന്യജീവിസാന്നിധ്യം കണ്ടാൽ ആ വഴി ഒഴിവാക്കുകയോ അല്ലെങ്കിൽ അവ അവിടെനിന്നും മാറിപ്പോയതിനുശേഷം കടന്നുപോകുകയോ ആണ് ഉചിതം.
കാനനക്ഷേത്രമായ ശബരിമലയെ സംബന്ധിച്ച് അവിടേക്ക് ചെല്ലുന്ന മനുഷ്യർ അവശ്യം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്. ശബരിമല ദർശനത്തിനുപോകുന്നവർ പാലിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ക്ഷമയും സഹജീവികളോടുള്ള കാരുണ്യവും.സഹജീവിയെന്നതിൽ പക്ഷിമൃഗാദികളും പെടും.പുലിവാഹനനായ അയ്യപ്പന്റെ പൂങ്കാവനമെന്നറിയപ്പെടുന്ന ശബരിമലയിലെ ജീവജാലങ്ങളെ സംരക്ഷിക്കുവാനും ശല്യപ്പെടുത്താതിരിക്കുവാനും അയ്യപ്പഭക്തൻ ബാധ്യസ്ഥനാണ്. മനുഷ്യന്റെ കയ്യേറ്റത്തിൽ നിന്നും അൽപം ഇടമാണ് ആനകൾ അടക്കം ഉള്ള വന്യജീവികൾക്ക് അധിവസിക്കുവാൻ ഉള്ളത്.ആ ആനത്താരകളെ വെട്ടിമുറിച്ച് റോഡുകൾ സൃഷ്ടിക്കുമ്പോൾ ഇടക്കെങ്കിലും അവ അതുവഴി കടന്ന് വന്നേക്കാം.ആ സമയത്ത് അൽപം ക്ഷമയോടെ വാഹനം നിർത്തി അവർ കടന്ന് പോകുന്നത് വരെ കാത്തിരിക്കുക.സംഘമായി നിന്ന് ചെണ്ടകൊട്ടിയോ ശബ്ദമുണ്ടാക്കിയോ അവയെ നമ്മുടെ സഞ്ചാരവഴികളിൽ നിന്നും മാറ്റാം.
കഴിഞ്ഞവർഷം ശബരിമല റൂട്ടിൽ ഒരു വളവിൽ ഒരാന ബസ്സുകൾക്ക് വഴിമാറി നിൽക്കുന്ന ചിത്രം ഓർത്തുപോകുകയാണ്.എത്രമര്യാദയോടെ ആണ് ആ ആന വഴിയൊതുങ്ങി നിൽക്കുന്നത്. അതെ കാനനത്തിന്റെ അവകാശികളെ ശല്യപ്പെടുത്താതെ അയ്യപ്പനെ വണങ്ങിപ്പോരുവാൻ ശ്രമിക്കുക.ആനകളെ അവരുടെ പാട്ടിനു വിട്ടേക്കുക.
Thursday, December 24, 2009
എല്ലാ വായനക്കാർക്കും കൃസ്തുമസ്സ് പുതുവൽസരാശംസകൾ
പുൽക്കൂട്ടിൽ പിറന്ന ആ ഉണ്ണി എന്റെ മനസ്സിൽ മറ്റു ദൈവീക സങ്കൽപ്പങ്ങളിൽ നിന്നും എന്നും വേർപ്പെട്ടു നിന്നിരുന്നു. സമാധാനത്തിന്റെയും ത്യാഗത്തിന്റേയും സന്ദേശവാഹകനായ ആ ഉണ്ണിയുടെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കൽ വേളയിൽ എല്ലാ വായനക്കാർക്കും എന്റെയും വിനിയുടേയും ആശംശകൾ....
Saturday, December 05, 2009
ആന ചിത്രങ്ങൾ...-1

നീർക്കോളിന്റെ ദിനങ്ങളിൽ നിൽക്കുന്ന ഇവന്റെ പേരറിയില്ല...


എന്നെ ഒന്ന് അഴിച്ചു വിടെടാ... ഞാനിപ്പോ അവനെ ശരിയാക്കിത്തരാം....

ഉത്സവാരവങ്ങൾ ആരംഭിക്കുമ്പോൾ

ഉത്സവകേരളം സജീവമാകുകയാണ്. ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം താളമേള വർണ്ണ വിസ്മയങ്ങൾകൊണ്ടും ഗജവീരന്മാരെകൊണ്ടും വെടിക്കെട്ടുകൊണ്ടും കേരളത്തിലെ ഉത്സവപ്പറമ്പുകൾ ശ്രദ്ധേയമാകുവാൻ പോകുന്നു.ഉത്സവപ്രേമികൾക്കിനി ആനന്ദത്തിന്റെ വസന്തകാലം. ആകും ഇനി ചർച്ചകളിൽ ഇടം പിടിക്കുകആനയെകുറിച്ചും മേളത്തെ കുറിച്ചും വെടിക്കെട്ടിനെ കുറിച്ചും ഉള്ള പ്രതീക്ഷകളും ഓർമ്മകളും ആയിരിക്കും.അതുപറയാനുണ്ടോ ആ പാപ്പാൻ മണിയില്ലേ ആള് പുല്യാടാ...ഭയങ്കര ശ്രദ്ധയാ ആനേടെ കാര്യത്തിൽ....
ഇമ്മടെ വിഷ്ണൂന്റെ നീരു ഒലിക്കാൻ തുടങ്ങീട്ടേ ഉള്ളൂന്നാ കേട്ടെ....
പാപ്പാൻ പിന്നേം മാറോ?
ആർക്കറിയാം...അവനു തെച്ചിക്കോട്ടിന്റെ പോലെ ഒരു സ്ഥിരം പാപ്പാൻ അത്യാവശ്യാ...
അതുശര്യാ..പിന്നേ ഇത്തവണ തെച്ചിക്കോട്ടിനു ഏക്കം ഒരു ലക്ഷം കടക്കുന്നാ തോന്നണേ...കർണ്ണനും മോശമില്ലത്ത ഏക്കം ഉണ്ടാകും....
ഉം..നീയ്യാ പുത്തംകുളം അനന്ദപത്മനാഭനെ കണ്ടോ ഹോ എന്താ വലുപ്പമിഷ്ടാ...കഴിഞ്ഞ തവണ ഷൂട്ടേഴ്സാർ കൊണ്ടന്ന ആനയല്ലേ? ..കഴിഞ്ഞതവണ ഉത്രാളീൽ അവനല്ലേ ഷൈൻ ചെയ്തേ...ഇപ്രാവശ്യം അവർ തെക്കുന്ന് വേറേ ഏതോ ഒരെണ്ണത്തിനെ ഏറക്കണുണ്ട്....
ഏതിനാണ്ടാ?
അതറിയില്ല തൽക്കാലം സപെൻസാണെന്നാ കേട്ടെ...
തൃക്കടവൂർ ശിവരാജു എന്നൊരു ചുള്ളൻ തെക്കുണ്ട്..ചിമിട്ട് സാധനാന്നാ കേട്ടേ..നല്ല ചുണയുള്ള മൊതലാത്രേ...
എന്തിനാ തെക്കോട്ട് പോണേ ഇമ്മടെ കാളിദാസൻ മോശാ? ഏത്? ഇമ്മടെ അന്നകരയുള്ള ചിറക്കൽ കാളിദാസൻ ഒരു ഒന്നൊന്നര ആനയല്ലേ? വിഷ്ണൂന്റെ ഒപ്പം നിൽക്കും....
ഉവ്വ വിഷ്ണു ഒരു പിടുത്തം പിടിച്ചാ പാർത്ഥൻ വരെ മാറിനിൽക്കും...
ഉം...പാർത്ഥനും വിഷ്ണും ഒപ്പത്തിനൊപ്പാ...അത് കാണണമെങ്കിൽ നീ പൊക്കുളങ്ങര വാ അപ്പോ കാണാ.. കഴിഞ്ഞകൊല്ലം എന്തായിരുന്നു മത്സരം ഒപ്പം ആ പൂതൃക്കോവിൽ വിനായകനും ഉണ്ട്യിരുന്നു...
ഞാനിന്നാള് ഗുരുവായൂർ പോയപ്പോ ഇന്ദ്രസെന്നെ കണ്ടു...എന്താ ഭംഗീന്നറിയോ? അതുനേരാ...എന്നാലും എനിക്കിഷ്ടം വലിയകേശവനേയാ.... എന്താ അതിന്റെ ഒരു അഴക്.
അപ്പോ പാമ്പാടിരാജനോ? അതിപ്പോ കുട്ടങ്കുളങ്ങര അർജ്ജുനൻ മോശാ? ബാസ്റ്റ്യൻ വിനയശങ്കറില്ലേ? പട്ടത്ത് ശ്രീകൃഷ്ണൻ അങ്ങനെ എന്തോരം ആനകൾ ഉണ്ട്... ഒന്നുപോ ഗട്യേ....മഠത്തിൽ വരവിനു ചമയം കെട്ടി തിരുവമ്പാടി ശിവസുന്ദർ വന്നാലുണ്ടല്ലോ...ങാ അത് ഒന്ന് വേറെതന്ന്യാ...
അതെ ആനക്കഥകളും കാര്യങ്ങളുമായി കാഴ്ചക്കാരുടെ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദം പകർന്നുകൊണ്ട് അവരുടെ മുന്നിലേക്ക് മറ്റൊരു ഉത്സവകാലം കൂടെ കടന്നു വരുന്നു. ആനപ്രേമികൾ അവരുടെ ഇഷ്ടതാരങ്ങളെ കുറിച്ച് ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പ്രവാസലോകത്തെ ആനപ്രേമികളെ സംബന്ധിച്ച് ഉത്സവാരവങ്ങൾ മനസ്സിൽ തിരതല്ലുകയാണ്.അവർക്ക് നഷ്ടമാകുന്ന ആ നിമിഷങ്ങളെ വാക്കുകൾകൊണ്ട് കുറിക്കുവാൻ കഴിയുന്നതല്ല. ചെറിയ ഒരു ഒഴിവുകാലത്ത് നാട്ടിലെത്തിയപ്പോൾ പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുന്ന ഉത്സവകാലത്തിന്റെ/ആനക്കാഴ്ചകളുടെ ഓർമ്മകൾക്ക് അൽപമൊരു ആശ്വാസത്തിനായി എടുത്ത ഏതാനും ചിത്രങ്ങൾ.വരാൻ പോകുന്ന ഉത്സവകാലത്തിനു മുമ്പ് പ്രവാസലോകത്തെ ആന/ഉത്സവ പ്രേമികൾക്കായി ഏതാനും ചിത്രങ്ങൾ....
Friday, November 27, 2009
ഭീകരത നമ്മെ തേടിയെത്തുമ്പോൾ.
മാതൃരാജ്യത്തിൽ നുഴഞ്ഞുകയറി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കിയ കൊടും ഭീകരന്മാരെ കീഴ്പ്പെടുത്തുവാൻ ഉള്ള ശ്രമത്തിനിടയിൽ ജീവനർപ്പിച്ച ധീരജവാന്മാർക്കും,അപ്രതീക്ഷിതമായി ഉണ്ടായ ഭീകരതാണ്ടവത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സാധുക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.ജീവൻ വെടിഞ്ഞവരുടെ കുടുമ്പാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും (ഭീകരന്റെ മനുഷ്യാവകാശത്തെ പറ്റി പറയുന്നവർക്ക് എന്താണാവോ ഈ കുടുമ്പങ്ങളോട് പറയുവാൻ ഉണ്ടാകുക?) അന്ന് ആ ഓപ്പറേഷനിൽ പങ്കെടുത്ത മുഴുവൻ ധീരന്മാർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടും...
ഭീകരതയുടെ രൗദ്രതാണ്ടവമാടുന്ന നാടുകളിൽ നിന്നും എത്തുന്ന വാർത്തകളും ചിത്രങ്ങളും നെടുക്കുന്നതാണ്.രക്തവും മാംസവും ചിതറിയ ജീവനറ്റതും സ്ഫോടനത്തിൽ ചിതറിയ പാതിജീവനുള്ള നിരപരാധികളുടെ ശരീരങ്ങളും കണ്ട് നാം വെറുങ്ങലിച്ചുനിൽക്കാറുണ്ട്.ഓരോ തവണ ഇത്തരം വാർത്തകൾ വരുമ്പോളും ഭാഗ്യം നമ്മുടെ നാട്ടിൽ ഇതൊന്നും ഇല്ലല്ലോ അല്ലെങ്കിൽ നമ്മുടെ നാട് ഇതിൽ നിന്നും വിമുക്തമാണ് എന്ന് നാം ഓരോരുത്തറും ആശ്വസിക്കാറുണ്ട്. വിവിധ മതവിഭാഗത്തിൽ പെടുന്നവർ തമ്മിൽ പൊതുവിൽ ശാന്തവും സമാധാനപരവുമായി സഹവർത്തിത്വത്തോടെ കഴിയുന്ന ഒരു സമൂഹമാണ് കേരളം. അങ്ങിങ്ങു ചില അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ തൽപര കക്ഷികൾ ശ്രമിച്ചാലും പെട്ടന്നുതന്നെ കേരളീയസമൂഹം അതിനെ തിരിച്ചറിയുക പതിവുണ്ട്.എന്നാൽ ഇന്നു നാം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ സമൂഹത്തിനു മുകളിൽ ഭീകരന്മാരായ കഴുകന്മാർ ചിറകുവിരിക്കുവാൻ തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഭീകരതയുടെ വിത്തുപാകുവാനും അതിനെ നട്ടുനനയ്ക്കുവാനും ഉള്ള ശ്രമങ്ങളെ അലംഭാവത്തോടെ കാണുവാൻ സാധാരണക്കാർക്കും സമാധാനകാംഷികൾക്കും ആകില്ല.
തീവ്രവാദികൾ സൃഷ്ടിക്കുന്ന സ്ഫോടനമോ/വെടിവെപ്പോ സൃഷ്ടിക്കുന്ന നാശനഷ്ടവും,ജീവനഷ്ടവും അരക്ഷിതത്വവും സമൂഹത്തിനു മൊത്തത്തിൽ ഉണ്ടാകുന്നതണ്.അത് ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി ഉണ്ടാകുന്നതല്ല അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായി തന്നെ നേരിടുവാൻ ഇവിടത്തെ ഭരണകൂടത്തോടൊപ്പം ജനങ്ങളും ഗൗരവപൂൂർവ്വം മുന്നോട്ടുവരേണ്ടിയിരിക്കുന്നു.അന്താരാഷ്ട്രഭീകരന്മാർ ഇന്ത്യയിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കുമ്പോൾ നിർഭാഗ്യവശാൽ അവരെ സഹായിക്കുവാൻ മലയാളികളും ഉണ്ടായി എന്ന വാർത്തകൾ സമാധാനപ്രേമികളായ മലയാളിയെ സംബന്ധിച്ചേടത്തോളം ഞെട്ടൽ ഉണ്ടാക്കുന്നതാണ്.താൻ ചെയ്യുന്നപ്രവർത്തികൊണ്ട് തനിക്കുൾപ്പെടെ സമൂഹത്തിനുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച് ചിന്തിച്ചാൽ ഏതൊരാൾക്കും ഇത്തരം ഒരു കാര്യങ്ങളോട് സഹകരിക്കുവാൻ ആകില്ല.എന്തിന്റെ പേരിലായാലും ഭീകരപ്രവർത്തനം തികച്ചും ബാലിശവും അർത്ഥശൂന്യവും ജനാധിപത്യവിരുദ്ധവുമായ കാര്യം ആണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് തിരിച്ചറിയാനാകും. അൽപം പണത്തിനോ അല്ലെങ്കിൽ നിരഥകമായ ഏതെങ്കിലും വിശ്വാസങ്ങളുടേ പേരിലോ ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എങ്കിൽ അവരെ പിന്തിരിപ്പിക്കുക എന്നത് സമൂഹത്തിന്റെ മൊത്തർം ഉത്തരവാദിത്വം ആണ്. നിർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും ഇത്തരം അപകടകരമായ കൂട്ടുകെട്ടുകളിൽ പെടുന്നവർ നിയമസംവിധാനത്തിന്റെ കൈകളിൽ പിടിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ രാജ്യരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്ന സൈനീകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടലോ അതിൽ ദുരൂഹതയും, സംശയവും ഉന്നയിച്ച് ഒരു വിഭാഗം മുന്നോട്ടുവരും.
മറ്റൊരു വിഭാഗം നമ്മുടെ ചില ബുദ്ധിജീവികൾ/സാംസ്കാരിക (?) ജീവികൾ ആണ്. ഭീകരന്മാരുടെ കേരള/കൊച്ചി സന്ദർശനത്തെ പറ്റിയും സാമ്പത്തീക ഇടപാടുകളെ പറ്റിയും ധാരാളം വാർത്തകൾ വരുന്നു.നമുക്കറിയാം കണ്ണൂരിലോ മറ്റോ രാഷ്ടീയപ്രവർത്തകർ "ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന" പോലെ അല്ല യദാർത്ഥ ഭീകരന്മർ ഉണ്ടാക്കുന്ന സ്പ്‌ഃഒടനങ്ങളൂം അതിന്റെ നാശനഷ്ടവും.എന്നാൽ രാഷ്ടീയപ്രവർത്തകരുടെ "ബോംബ് സംസ്കാരത്തെ" വിചാരണചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവർ(തീർച്ചയായും അത് വേണ്ടതാണ്) ദൗർഭാഗ്യവശാൽ ഇത്തരം വാർത്തകളോട് കുറ്റകരമായ മുനമോ മൗനസമാനമായ വിശദീകരണമോ പാലിച്കുകൊണ്ട് തങ്ങളുടെ മാളങ്ങളിൽ ഉറങ്ങുന്നു,ഇത്തരം വാർത്തകൾ അവരെ അസ്വസ്ഥരാക്കില്ല എന്നുവേണം ഇതിൽ നിന്നും കരുതുവാൻ.ഭീകരതയെ കുറിച്ച് വലിയതോതിൽ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ബുജികൾ വേണ്ടുവോളം ഉള്ള നാടാണ് നമ്മുടേത്.എന്നാൽ അത്തരക്കാർ നാം ഇന്നുകേൾക്കുന്ന കേൾക്കുന്ന ഭീതിജനകമായ വാർത്തകളെ കുറിച്ച് എന്തുകൊണ്ടോകാര്യമായൊന്നും പറയാറോ എഴുതാറോ ഇല്ല ബുജികൾ. ഒരു പക്ഷെ മൃദുഹിന്ദുത്വം ,ഭീകരന്റെ മനുഷ്യാവകാശം, ഓണം മേലാളന്റെ ആഘോഷമാണോ കീഴാളന്റെ മേലുള്ള കടന്നുകയറ്റമാണോ എന്നൊക്കെ ഗവേഷണം നടത്തുന്ന സുഖമോ സംതൃപ്തിയോ അത്തരക്കാർക്ക് ലഭിച്ചെന്നിരിക്കില്ല ഇതുപോലുള്ള പൊള്ളുന്ന യാദർത്ഥ്യങ്ങൾക്കുനേരെ മുഖാമുഖം സംസാരിക്കുമ്പോൾ ഉണ്ടാകുന്ന "എതിർപ്പുകളെ" ഭയന്നാകാം.അല്ലെങ്കിൽ ബുദ്ധിജീവിയെന്നാൽ ഭൂരിപക്ഷ ഭീകരത/അമേരിക്കൻ ഭീകരത എന്നിവയെപറ്റിമാത്രം സംസാരിക്കുവാൻ ഉള്ള ആളുകൾ ആണ് എന്ന ഒരു തെറ്റായ ബോധം ആകാം അവരെ ഈ നിശ്ശബ്ദതക്ക് നിരബന്ധിതരാക്കുന്നത്.ഭീകരതയ്ക്ക് മതമില്ലെന്നും അതുകൊണ്ടുതന്നെ അതിനെ മുഖനോക്കാതെ എതിർക്കണം എന്നുമാണ് സമാധാന കാംഷികളായ ഏതൊരാളുടേയും നിലപാടെന്ന മനസ്സിലാക്കാൻ പോലും ഇത്തരക്കാർക്ക് ആകുന്നില്ല എങ്കിൽ അത് ബുദ്ധിജീവി എന്ന നിലയിൽ അവരുടെ പരാജയം ആയിവേണം കരുതുവാൻ. അതുമല്ലെങ്കിൽ അവരുടെ നട്ടെല്ലില്ലയമ.
മതതീവ്രവാദം അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഒരു പോലെ എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. വലിപ്പചെറുപ്പമോ സംഘടിത അസംഘടിത വോട്ടുകളോ ആയിരിക്കരുത് മാനദണ്ടം. കേരളത്തിന്റെ മണ്ണിൽ അസ്വസ്ഥതയുടെ വിത്തുവിതക്കുവാൻ അനുവദിക്കാതിരിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുവാൻ അനിവാര്യമാണ് എന്ന ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.ഭീകരതയോടുള്ള സന്ധിയില്ലാസമരത്തിൽ മതവും രാഷ്ടീയവും ഒരു വിഘാതമാകാതിർക്കട്ടെ. മറ്റുള്ള നാടുകളിൽ നിന്നും വരുന്ന ഭീകരതാണ്ടവത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കട്ടേ.
Friday, November 13, 2009
പഴശ്ശിരാജയും ആനകളൂം..
പഴശ്ശിയുടെ യുദ്ധങ്ങളിൽ ഭൂരിഭാഗവും വയനാടൻ കാടുകളിൽ വച്ചാണ് ൻഅടക്കുന്നത്. ഇന്നും വയനാടൻ വനങ്ങളിൽ സജീവ സാന്നിധ്യമാണ് ആനകൾ.എന്നാൽ ഈ ചിത്രത്തിൽ ആനകളെ കണ്ടതായി ഓർക്കുന്നില്ലേ ഇല്ല.എന്തുകൊണ്ട് ഇത്തരത്തിൽ സംഭവിച്ചിരിക്കാം. പരമാവധി കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തിരിക്കുന്നു ഈ ചിത്രത്തിൽ എന്നിട്ടും കാടിന്റെ പ്രധാന ജീവിവർഗ്ഗത്തെ അവഗണിച്ചു.. ഈ കാലത്തും സജീവമായ കാട്ടാനക്കൂട്ടങ്ങളെ "അവഗണിച്ചത്" തികച്ചും പ്രതിഷേധാർഹമാണ്.. ആനപ്രേമികൾ ഇതിൽ പ്രതിഷേധിച്ചുകണ്ടില്ല...ഹഹഹഹ്
ഒരാനപ്രേമി പഴശ്ശിരാജ സിനിമയിലെ പുരുഷവേഷങ്ങളെ നമ്മുടെ പ്രിയപ്പെട്ട നാട്ടാനകളുമായി താരതമ്യം ചെയ്താൽ എങ്ങിനെ ഇരിക്കും...ഒരു ഭാവനയാണിത്......ഞാനതിനെ ഇങ്ങനെ പറയും..
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപ്പോലെ സകലപ്രതാപങ്ങളോടും കൂടി തലയുയർത്തിപ്പിടിച്ച് ഉറച്ച കാൽവെപ്പുകളോടെ മമ്മൂട്ടി. തൊട്ടടുത്തായി തിരുവമ്പാടി ശിവസുന്ദറിനെപ്പോലെ ഒട്ടും കുറവില്ലത്ത ഗാംഭീര്യവുമായി ശരത് കുമാർ. വിഷ്ണുശങ്കറിന്റെ ചോരത്തിളപ്പുമായി മനോജ് കെ.ജയൻ!! മന്ദലാംകുന്ന് അയ്യപ്പനെ ഓർമ്മിപ്പിച്ചുകൊണ്ട് കൂടെ സേനയിലെ മറ്റൊരു പ്രമുഖൻ( ഗുരുവായൂർ കാരനായ ആ നടനെ പേർ അറിയില്ല)......
രാജാവായി തിലകനെ കാണുമ്പോൾ എഴുത്തശ്ശൻ ശ്രീനിവാസനെ ഓർമ്മവരുന്നു... പട്ടത്ത് ശ്രീകൃഷണനെപ്പോലെ ഒരു തടിയൻ സായ്പും......ഈരാറ്റുപേട്ട അയ്യപ്പനെപ്പോലെ പഴയംവീടൻ ചന്തുവായി സുമൻ!!
ഇത്രപോരെ? മതി മതി ആലോചിക്കുന്നത് മാക്കമായി ആരെ എന്നല്ലേ? അതോ നീലിയായി ആർ എന്നോ? സോറി. സ്വയം കണ്ടുപിടിച്ചാൽ മതി...
Tuesday, November 03, 2009
എയ്ഞ്ചൽ ജോണും മൂട്ടകളും.
തെലുങ്കിൽ നിന്നും മൊഴിമാറ്റം നടത്തിവരുന്ന അല്ലു അർജ്ജുൻ സ്റ്റെയിൽ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന തുടക്കം പ്രേക്ഷകർ ഇഷ്ടപ്പെട്ടു എങ്കിലും മുന്നോട്ടുനീങ്ങുന്നതോടെ കാര്യങ്ങൾ ബോറായിത്തുടങ്ങി. മോഹൻലാലിന്റെ വരവാടെ എത്രയും പെട്ടെന്ന് തീയേറ്റർ വിട്ടാലോ എന്നായി. ജഗതിയെപ്പോലുള്ള ഒരു ഹാസ്യസാമ്രാട്ടിനെ കൈകാര്യം ചെയ്യുന്നതിൽ സംവിധായക/തിരക്കഥാകൃത്തുക്കൾ എത്രമാത്രം പരാജയപ്പെട്ടു എന്ന് വളിച്ച തമാശകളും സീനുകളും സാക്ഷ്യപ്പെടുത്തുന്നു.എന്തോ മഹരോഗം ബാധിച്ചപോലെയാണ് മറ്റൊരു ഹാസ്യനടന്റെ രൂപം. നായികയ്ക്കും ഈ ചിത്രത്തിൽ കാര്യമായ പ്രാധാന്യം ഇല്ല.
ശന്തനു എന്ന യുവനായകൻ നന്നായിരിക്കുന്നു എന്നതൊഴിച്ചാൽ ഭാക്കി പാഴെന്ന് പറയേണ്ടിവരും.ഈ ചിത്രത്തിൽ മോഹൻ ലാൽ ഇല്ലായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചുപോയി. ആ നടനെവച്ച് ഈ ചിത്രം ഒരുകോടിക്കോ ഒന്നരക്കോടിക്കോ കൊള്ളാവുന്ന കോമഡിയും, പാട്ടുകളും ചേർത്ത് പടം തീർത്തിരുന്നെങ്കിൽ ചുരുങ്ങിയപക്ഷ കാണാൻ പോയ എന്നെപ്പോലുള്ളവർക്ക് ആശ്വസിക്കായിരുന്നു.കൊള്ളാവുന്ന തിരക്കഥയുടെ അഭാവത്തിൽ പോലും ഫാൻസ്ഭ്രാന്തന്മാരുടെ പിൻബലത്തിൽ മാത്രം കേവല വിജയം വരിച്ച ചിത്രങ്ങളുടെ അനുഭവത്തിൽ എന്തു ബോറത്തരവും എഴുന്നള്ളിച്ചാൽ പടം ഓടും എന്ന് കരുതിയവാം ഇത്തരം ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്.ഫാൻസുകാർ ഉണ്ടാക്കുന്ന ബഹളങ്ങളും ആരവങ്ങളും മാത്രം കണ്ട് മുന്നോട്ടുപോയാൽ അത് എത്രമാത്രം ദുരന്തമായി മാറുന്നു എന്ന് ഈ ചിത്രം അടയാളപ്പെടുത്തുന്നു. മോഹൻലാൽ എന്ന നടന്റെ കരിയറിയൽ അടുത്തകാലത്തൊന്നും ഇതുപോലെ ഒരു ചിത്രം ഉണ്ടായിക്കാണില്ല.ഒരുഫാന്റസി ചിത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന കഥയ്ക്ക് വളരെ ദുർബലമായ തിരക്കഥയും സംവിധാനത്തിലെ പാളിച്ചകളും ഒത്തുവന്നപ്പോൾ അത് ഒരു കോടികളുടെ ദുരന്തമായി തീയേറ്ററുകളിൽ കാണികൾക്ക് ഭാരമായി മാറി.ഫാന്റസിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ അമ്പേപരാജയപ്പെട്ടിരിക്കുന്നു ഇതിന്റെ സൃഷ്ടാക്കൾ.
ഇത്തരം ചിത്രത്തിനായി പണം ചിലവാക്കുന്ന പ്രോഡ്യൂസർമ്മാരെ സമ്മതിക്കണം.ചുരുങ്ങിയപക്ഷ തങ്ങൾ ചിലവാക്കുനന പണത്തിന്റെ പത്തിലൊന്നു നിലവാരം എങ്കിലും വേണ്ടെ പ്രോഡക്ടിന്? കഥാകൃത്ത്/സംവിധായകൻ സിനിമയുടെ കഥ പറയുമ്പോൾ വല്യസെറ്റപ്പിൽ പറയും എന്നാൽ എഴുതിവച്ച തിരക്കഥ എന്താണെന്ന് ഒരുവട്ടം വായിച്ച് മനസ്സിലാക്കിയിരുന്നേൽ ഇമ്മാതിരി ഒരു ദുരന്തം വരുമായിരുന്നോ എന്ന് ചിന്തിച്ചുപോവുകയാണ്. കാശുമുടക്കി പടം കാണുവാൻ എത്തുന്നവരെ കൊഞ്ഞനം കുത്തുന്ന ഇത്തരം ചിത്രങ്ങൾ എടുക്കുന്ന പ്രോഡ്യൂസർമ്മാർ പൊളിഞ്ഞു കുത്തുപാളയെടുക്കുക തന്നെ വേണം എന്ന് പ്രാവിക്കൊണ്ട് പുറത്തിറങ്ങുമ്പോൾ തൊട്ടടുത്ത തീയേറ്ററിൽ തമിഴ് ചിത്രം കണ്ട് സന്തോഷത്തോടെ ഇറങ്ങിവരുന്ന ആൾക്കൂട്ടം.
പാരമൊഴി:മൂട്ടകൾ ഉള്ള എയ്ഞ്ചൽ ജോൺ കളിക്കുന്ന തീയേറ്ററുകളിലെ മൂട്ടകൾ തങ്ങളുടെ ജീവൻ നിലനിർത്തുവാൻ വേണ്ടി എത്രയും വേഗം ഈ പടം മാറ്റി അടൂരിന്റെയോ മറ്റോ ഏതെങ്കിലും അവാർഡ് പടമെങ്കിലും ഇടുവാൻ പറഞ്ഞ് മുറവിളികൂട്ടുകായാണത്രേ.അല്ല മൂട്ടക്കും ജീവിക്കണ്ടേ?മൂട്ടയെ കണ്ടാലറിയാം തീയേറ്ററിലെ പടമേതാണെന്ന്....
Sunday, September 20, 2009
എല്ലാ വായനക്കാർക്കും പെരുന്നാൾ ആശംസകൾ..
സഹപ്രവർത്തകർ നോമ്പെടുക്കുമ്പോൾ ഞാൻ മാത്രം ഭക്ഷണം കഴിക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുത്ത് രാവിലെ 7.30 മുതൽ വൈകീട്ട് 6 വരെ ഞാനും ഭക്ഷണം ഉപേക്ഷിച്ചു....ആദ്യദിവസങ്ങളിലെ അസ്വസ്ഥതകൾ അറിയാതെ അറിയാതെ മാറി..ഇപ്പോൾ നോമ്പ് കഴിഞ്ഞിരിക്കുന്നു എന്ന് അറിയുമ്പോൾ എന്തോ ഒരു അസ്വസ്ഥതയാണ് അനുഭവപ്പെടുന്നത്.പെട്ടെന്ന് തീർന്നതുപോലെ.... നോമ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ മനസ്സിലാക്കുന്നത് സക്ക് ആത്തെന്ന മഹത്തായ പുണ്യകർമ്മമാണ്.മാനവസേവയാണ് മാധവസേവ(ഈശ്വരസേവ) എന്ന മഹദ് വചനത്തെ അന്വർത്ഥമാക്കുന്നതാണത്.എന്റെ സഹപ്രവർത്തകൻ പറഞ്ഞപോലെ ഞാനിത് ഏതെങ്കിലും സംഘടനക്ക് നൽകില്ല.എന്റെ ജീവിതത്തിൽ നേരിട്ട് കാണുന്ന/അറിയുന്ന ദരിദ്രജന്മങ്ങൾക്ക് നൽകുകയേ ഉള്ളൂ.
ഒരുനേരം പോലും വയറുനിറയെ ഭക്ഷണം കഴിക്കാതെ ജീവിക്കുന്ന അനേകകോടി ദരിദ്രരുടെ നാട്ടിൽനിന്നും വരുന്ന, സുഭിക്ഷമായി മൂന്നുനേരം ആഹാരം കഴിക്കുന്ന എന്നെപ്പോലെയുള്ളവർ ആഹാരം ഉപേക്ഷിച്ച് ജീവിക്കുമ്പോൾ ഒരു വേള അവരെ ഓർത്തുപോകുന്നു....കന്നുകാലിക്ലാസിനെ പറ്റിയറിയാതെ അന്നന്നത്തെ വിശപ്പടക്കുവാൻ കുഞ്ഞുങ്ങളെ പോലും വിൽക്കുവാൻ വിധിക്കപ്പെട്ട ആ ജനകോടികൾ അനുഭവിക്കുന്ന പീഠനങ്ങൾക്ക് എന്നെങ്കിലും അറുതിയുണ്ടാകണേ എന്ന പാർത്ഥനയോടെ..............ഒരിക്കൽ കൂടെ എല്ലാവർക്കും പെരുന്നാൾ ആശംശകൾ....
pinmozhi:ഞാൻ ഈ നോമ്പുനാളുകളിൽ അൽപസമയം ഭക്ഷണം ഉപേക്ഷിച്ചു എന്ന് ആളുകളെ അറിയിക്കുവാൻ അല്ല ഈ കുറിപ്പ്.ആ അനുഭവം ശരിയാം വണ്ണം വയ്ക്തമാക്കുവാൻ എന്റെ വാക്കുകൾ അപര്യാപ്തമായതിൽ ക്ഷമിക്കുക...
Wednesday, September 02, 2009
ഓണാശംശകൾ....
എല്ലാ മലയാളികൾക്കും,തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തുടങ്ങുന്ന മലയാളക്കരയിലെ മുഴുവൻ ഗജവീരന്മാർക്കും എന്റെ ഓണാശംശകൾ....
Friday, August 28, 2009
ഇന്നു നാലാം വാർഷികം.
എസ്.കുമാർ&വിനി എസ്.കുമാർ
Friday, August 14, 2009
സ്വാതന്ത്രദിനാശംസകൾ
ലോക രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും വലിയജനാധിപത്യരാജ്യമായി നാം നിൽക്കുമ്പോൾ അത് നമുക്ക് അഭിമാനകരമായ ഒരു നേട്ടം തന്നെ ആണ്.എന്നാൽ വോട്ടുബാങ്ക് രാഷ്ടീയം നമ്മുടെ ജനാധിപത്യത്തിനു കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.രാഷ്ടീയ-മത കൂട്ടുകെട്ടുകൾ ജനങ്ങളെ വർഗ്ഗെയമായി വേർത്തിരിച്ചു നേട്ടം കൊയ്യാൻ ശ്രമിക്കുന്നു.ഇത് ആത്യന്തികമായി രാജ്യത്തിന്റെ കെട്ടുറപ്പിനെ ആണ് ഭാധിക്കുക. വർഗ്ഗീയതയുടേയും അങ്കുചിതമായ പ്രാദേശികവാദത്തിന്റേയും ദുർഗ്ഗന്ധം വമിക്കുന്ന ചതുപ്പുകളിലേക്ക് വലിച്ചിഴക്കാതെ സ്വാതന്ത്രത്തിന്റെ മഹത്വം മനസ്സിലാക്കുവാൻ പുതിയ തലമുറയെ സഹായിക്കുകയും അതിനെ സംരക്ഷിക്കുവാൻ സന്നദ്ധരാക്കുകയും ചെയ്യുകയാണ് സാമുദായിക രാഷ്ടീയ പ്രവർത്തകർ ചെയ്യേണ്ടത്.സകലതിനേയും വർഗ്ഗീയമായി സമീപിക്കുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ചിന്തകൾ നമ്മുടെ സമൂഹത്തിൽ വേരൂന്നതിന്റെ ഭവിഷ്യത്തുക്കൾ നാം അനുഭവിക്കുവാൻ ഇരിക്കുന്നതേ ഉള്ളൂ.വർഗ്ഗ/ലിംഗ/ജാതി വ്യത്യാസമില്ലാതെ അടിമത്ത്വത്തിന്റെ ഇരുണ്ടനാളുകളിൽ ഒരു ജനതാക്കകെ ആവേശംപകർന്ന വന്ദേമാതരവും ജനഗണമനയും പോലും ഇന്ന് അപൂർവ്വമായി മത്രം ചൊല്ലപ്പെടുന്നു.ജാതിമത ബേധമന്യേ ജനങ്ങൾ ഒന്നിച്ചു ചൊല്ലിയ ദേശഭക്തിഗാനങ്ങൾ പോലും വർഗ്ഗീയമായ നിറം കലർത്തുവാൻ തുനിയുന്നു ചില രാജ്യദ്രോഹികൾ.ഒന്നിച്ചുനിൽക്കേണ്ട യുവതലമുറ വേറെ വേറെ ചേറിയിൽ നിന്നുകൊണ്ട് സ്വാതന്ത്രദിനപരേഡുകൾ സംഘടിപ്പിക്കുന്നു.
ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാൻ ഇന്നുപലവിധ ശിഥിലതകളിലൂടേയുംകടന്നുപോകുമ്പോൾ ഇന്ത്യ അനുദിനം മുന്നേറുന്നു എന്നത് നമുക്ക് ആഹ്ലാദം പകരുന്ന കാര്യമാണ്.ശാസ്ത്രസാങ്കേതിക വിദ്യകളിൽ രാജ്യം ബഹുദൂരം മുന്നേറി.ആഗോളസാമ്പത്തീക മാന്ത്യത്തെ വികസിത രാജ്യങ്ങളേക്കാൾ കാര്യക്ഷമമായി മറികടക്കുവാൻ നമുക്കായി. എങ്കിലും ചില ഗുരുതരമായ പോരായ്മകൾ ഇല്ലെന്ന് പറയാതെ വയ്യ.ദാരിദ്രവും തൊഴിലില്ല്ലായ്മയും ഇനിയും തുടച്ചുനീക്കുവാൻ നമുക്കായിട്ടില്ല.രാജ്യത്തിന്റെ പലഭാഗങ്ങളിലും സാക്ഷരത കടന്നെത്തിയിട്ടില്ല.
ഏതുരാജ്യവും നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഭീകരത. ഇന്ത്യ ആകെ വിറങ്ങലിച്ചുനിന്ന ദിനങ്ങൾ.ഇന്ത്യയും അതു നേരിട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ വർഷം നടന്ന മുബൈ ഭീകരാക്രമണ ദിനങ്ങൾ നാം ഇനിയും മറന്നിട്ടില്ല.രാജ്യം ആകെ വിറങ്ങലിച്ചുനിന്ന നിമിഷങ്ങൾ. ധീരന്മാരായ ഇന്ത്യൻ പട്ടാളക്കാരും പോലീസുകാരും അടങ്ങുന്ന സംഘം വരെ നേരിട്ടു പരാജയപ്പെടുത്തി.ആ ആക്രമണത്തിൽ നമുക്ക് നഷ്ടപ്പെട്ടത് സന്ദേപ് ഉണ്ണികൃഷ്ണനേയും,കർക്കറേയും,വിജയ് സലസ്കറിനേയും,പോലുള്ള മിടുക്കന്മാരെ.കാശ്മീരിലെ അതിർത്തികടന്നു വരുന്ന ഭീകരന്മാർക്കൊപ്പം കേരളത്തിൽ നിന്നും ഉള്ള ഭീകരന്മാരും ചേർന്നു എന്ന വാർത്തകൾ ഏറെ വേദനാജനകം ആണ്.ഭീകരന്മാരെ ആക്രമണത്തിനിടയിലോ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ഉള്ള ആക്രമണപദ്ധതികൾ നടത്തുവാനുള്ള ശ്രമങ്ങൾക്കിടയിലോ പിടിക്കുകയോ ഏറ്റുമുട്ടലിൽ കൊല്ലുകയോ ചെയ്താൽ ഉടൻ വരും "ഭീകരന്റെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുന്നവർ".ഭീകരത അത് ഏതു വിഭാഗത്തിൽ പെടുന്നവർ നടത്തുന്നതായാലും പൊതുസമൂഹത്തിനും രാജ്യത്തിനും എതിരാണ് എന്നതിനപ്പുറം ഒരു രാജ്യസ്നേഹിക്കും ചിന്തിക്കുവാൻ കഴിയും എന്ന് തോന്നുന്നില്ല. ഭീകരർ നടത്തുന്നത് നമ്മുടെ രാജ്യത്തോടുള്ള യുദ്ധമാണ്.പുറത്തുനിന്നും ഉള്ള ശത്രുക്കളേക്കൽ ഭയക്കേണ്ടത് അവർക്ക് ഒത്താശചെയ്യുന്ന അകത്തുള്ളവരെ ആണ്.അത്തരക്കാരെ ഒറ്റപ്പെടുത്തുകയും നിയമത്തിനു മുമ്പിൽ കൊണ്ടുവരികയും ചെയ്യുക എന്നത് ജാതിമത ബേധമന്യേ ഒറോ ഇന്ത്യക്കാരന്റേയും കടമയാണ്.
ഇനിയുള്ള തലമുറക്കും സ്വാതന്ത്രത്തിന്റെ പൊൻ പുലരികൾ കണ്ടുണരുവാൻ കഴിയണമെങ്കിൽ മറഞ്ഞുപോയ തലമുറകൾ നമ്മോടുകാണിച്ച ആത്മാർത്ഥത നാമും പിൻ തുടരേണ്ടിയിരിക്കുന്നു. അതിനുള്ള പരിശരമവും കഴിവും ആർജ്ജവവും നമുക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്. എല്ലാവർക്കും സ്വാതന്ത്രദിനാശംസകൾ
വന്ദേമാതരം.
Monday, August 03, 2009
പുത്രദു:ഖവും രണ്ടു വൃദ്ധന്മാരും.
വയോ വൃദ്ധനായ മറ്റൊരു അചഛൻ തന്റെ മകനു എന്തുസംഭവിച്ചു, അവന്റെ മൃതദേഹം എവിടെ നശിപ്പിച്ചു എന്ന് അന്വേഷിച്ചും അവന്റെ ഘാതകർക്ക് ശിക്ഷലഭിക്കണം എന്ന് ആവശ്യപ്പെട്ടും ഏതണ്ട് മുപ്പതുപതിറ്റാണ്ടോളം കോടതികയറിയും,അധികാര സ്ഥാനങ്ങളിൽ അപേക്ഷസമർപ്പിച്ചും വലിയ മനസ്ഥാപത്തോടെ കടന്നുപോയത് കേരളീയ സമൂഹം മറക്കാൻ ഇടയില്ല.അടിയന്തരാവസ്ഥയുടെ കറുത്ത മുഖം ഓർമ്മിപ്പിക്കുവാൻ ഒരു രാജനും അദ്ദേഹത്തിന്റെ പിതാവ് ഈച്ചരവാര്യരും പഴയ ആഭ്യന്തരമന്ത്രി കെ.കരുണാകരനും എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാകും.ഈച്ചരവാര്യരെന്ന വയോവൃദ്ധൻ വ്രണിതഹൃദയനായി നമ്മുടെ സമൂഹത്തിൽ നീതിക്കായി അലയുമ്പോൾ അധികാരസ്ഥാനങ്ങൾ ഒരിക്കലും അദ്ദേഹം അർഹിക്കുന്ന ദയവുകാണിച്ചിരുന്നില്ല.
ഒരു പക്ഷെ ആ നിസ്സഹായനായ വൃദ്ധമനസ്സിന്റെ ശാപ0 ആയിരിക്കാം ഇന്ന് ഒരുകാലത്ത് യാഗാശ്വത്തെപ്പോലെ കേരളരാഷ്ടീയത്തിലും ഒരുവേള ദേശീയ രാഷ്ടീയത്തിലും വിരാജിച്ച കിംഗ് മേക്കർ കരുണാകരൻ ഇന്നു വാർദ്ധക്യത്തിന്റെ അസ്വസ്ഥതകൾക്കിടയിലും പുത്രദുഖവും പേറി ദില്ലിയിലെ അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങുന്നു.ഇവിടെ ഒരു വ്യത്യാസം ഈച്ചരവര്യർ സ്വന്തം മകന്റെ ജീവൻ നഷ്ടപ്പെട്ടതിന്റെ ദുഖവുമായിട്ടാണ് ജീവിതസായാഹനത്തിൽ അധികാരസ്ഥനങ്ങളിൽ അപേക്ഷയുമായി കയറിയിറങ്ങിയതെങ്കിൽ കരുണാകരൻ കയറിയിറങ്ങുന്നത് രാഷ്ടീയത്തിൽ മകന്റെ നിലനിൽപിനായി കോൺഗ്രസ്സിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ വേണ്ടിയാണ്. താൻ വളർത്തിവലുതാക്കിയവരോ തന്റെ മുന്നിൽ ഓച്ചാനിച്ചുനിന്നവരോ ആയവരുടെ പോലും ദയാദാക്ഷിണ്യത്തിനായി കാത്തുനിൽക്കേണ്ട അവസ്ഥയിലേക്ക് അദ്ദേഹം എത്തിനിൽക്കുന്നു.
വലിയ ഒരു അനുചരവൃന്ദം എന്നും കരുണാകരനു ചുറ്റും ഉണ്ടായിരുന്നു. പാർട്ടിയിലെ വിലപേശലുകൾക്ക് ഇതുതന്നെ ആയിരുന്നു കരുണാകരനു പ്രധാന പിന്തുണയും.ആശ്രിതവൽസലനായി അറിയപ്പെട്ടിരുന്ന അദ്ദേഹം തന്റെ കൂടെനിന്ന പലരേയും പാർട്ടിയിൽ വളത്തിവലുതാക്കി. പാർട്ടിയിലേക്ക് അദ്ദേഹത്തിന്റെ മക്കളുടെ കടന്നുവരവോടെയും അവർ നിർണ്ണായക സ്ഥാനങ്ങൾ ലക്ഷ്യം വെക്കുവാൻ തുടങ്ങിയതോടെയും പലരും അദ്ദേഹത്തിൽ നിന്നും അകന്നുപോയ്ക്കൊണ്ടിരുന്നു.പലതവണ എം.പിയായും ഒരുവേള കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം വരെ എത്തിയ കെ.മുരളീധരൻ പിതാവിനൊപ്പം സജീവമായ ഗ്രൂപ്പ് കളികളിൽ വ്യാപൃതനായി.എ.കെ ആന്റണിയെന്ന മുഖമന്ത്രിയെ അഛനും മകനും ചേർന്ന് നിരന്തരം ശല്യപ്പെടുത്തി.പലപ്പോഴും കേരളഭരണത്തിന്റെ താളം നഷ്ടപ്പെടുത്തുവൻ വരെ പോന്നതായി ഈ ഗ്രൂപ്പ് കളി.മോശമില്ലാത്ത ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് അധികാരത്തിലെത്തിച്ച സർക്കാർ ഇത്തരത്തിൽ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായിതങ്ങൾക്ക് ഒരുബാധ്യതയാകുന്ന കാഴ്ചകണ്ട് ജനങ്ങളും വളരെയധികം അസംതൃപ്തരായിരുന്നു.പിന്നീടുവന്ന തിരഞ്ഞെടുപ്പിൽ ഇതിന്റെ മധുരപ്രതികാരമെന്നോണം അവർ എൽ.ഡി.എഫ്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുകയും ചെയ്തു.
ആദർശത്തിന്റേയും,പ്രത്യയശാസ്ത്രപരമായ ഭിന്നതകളുടേയും പേരിൽ ആണ് സാധാരണഗതിയിൽ ഇടതുപക്ഷ പ്രസ്ഥനങ്ങളിൽ പുറത്താക്കലും പിളർപ്പും സംഭവിക്കുന്നത് എങ്കിൽകോൺഗ്രസ്സിനെ സംബന്ധിച്ചേടത്തോളം അത് അധികാരപ്പിണക്കങ്ങളുടെ ഭാഗമായിട്ടാണ് അധികപക്ഷവും സംഭവിക്കാറുള്ളത്.വർഷങ്ങൾക്ക് മുൻപെ മുരളിയുടെ പുറത്തുപോകലിനു കാരണവും മറ്റൊന്നായിരുന്നില്ല യു.ഡി.എഫ് ഭരണകാലത്ത് അധികാരമോഹം കൊണ്ട് രാഷ്ടീയ സദാചാരത്തിന്റെ സീമകൾ ലംഘിച്ച് എന്തു നിലപാടുസ്വീകരിക്കുവാനും മുരളീധരൻ മുതിർന്നു.കരുണാകരന്റേയും മകന്റേയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുവാൻ കേന്ദ്രനേത്രൃത്വം തയ്യാറാകതെ വന്നു. അതിന്റെ ഭാഗമായി അദ്ദേഹം കുറച്ച് അണികളേയും കൊണ്ട് കോൺഗ്രസ്സ് വിട്ട് ഡി.ഐ.സി രൂപീകരിക്കുകയും കോൺഗ്രസ്സിന്റെ സംസ്ഥാന ദേശീയ നേതൃത്വത്തിനെതിരായി കടുത്ത വാക്കുകൾ തന്നെ പ്രയോഗിച്ചു കൊണ്ട് മുന്നേറി.എന്നാൽ പ്രതീക്ഷിച്ച വിജയം ഒന്നും പുതിയ രാഷ്ടീയ ഭൂമികയിൽ അദ്ദേഹത്തിനു നേടാനായില്ല. ഇതിനിടയിൽ കെ.കരുണാകരൻ കോൺഗ്രസ്സിലേക്ക് തിരിച്ചുകയറി.
അവസരങ്ങളുടെ കലയെന്ന് പറയപ്പെടുന്ന രാഷ്ടീയത്തെ അവസരവാദത്തിന്റെ കലയെന്നും പറയാം എന്ന് തെളിയിച്ചുകൊണ്ട് വിവിധ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം ഇടതു-വലതുമുന്നണികളുമായി മാറിമാറി പിന്തുണക്കയോ സഖ്യത്തിൽ ഏർപ്പെടുകയോ ചെയതുകൊണ്ടിരുന്നു.ഡി.ഐ.സിയെ ഇടതുപക്ഷമുന്നണിയിൽ എടുക്കില്ലെന്ന് പറഞ്ഞപ്പോൽ ആ മുന്നണിയിൽ പങ്കാളിയായ എൻ.സി.പിയിൽ ലയിച്ചുകൊണ്ട് പിൻവാതിൽ പ്രവേശനത്തിനു ശ്രമിച്ചെങ്കിലും മുരളിയെ സ്വീകരിക്കുവാൻ ഇടതുമുന്നണി തയ്യാറായില്ലെന്ന് മാത്രമല്ല എൻ.സി.പി മുന്നണിക്ക് പുറത്താകുകയും ചെയ്തു.പാർളമന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ ഉണ്ടായ കടുത്തപരാജയം ഇനിയും തന്റെ രാഷ്ടീയ ഭാവിക്ക് പഴയലാവണം തന്നെയാണ് നല്ലതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ദേശീയതലത്തിൽ കോൺഗ്രസ്സിനുണ്ടായ വലിയ വിജയവും,കേരളത്തിൽ ഇടതുമുന്നണി ഭരണത്തിനോടുള്ള ജനങ്ങളുടെ അസ്ംതൃപ്തിയും,മുരളിയുണ്ടായിരുന്ന കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോൽ ഒരു പരിധിവരെ ഒതുങ്ങിയ ഗ്രൂപ്പുവഴക്കും എല്ലാം ചേർന്ന് കോൺഗ്രസ്സിനു അടുത്ത തിരഞ്ഞെടുപ്പിൽ വലിയ വിജയസാധ്യതയാണ് ഉള്ളത്.ഇതുമനസ്സിലാക്കി കോൺഗ്രസ്സിൽ തിരിച്ചെത്തി സ്ഥാനമാനങ്ങൾ കൈക്കലാക്കുവാൻ പിതാവും പുത്രനും അപേക്ഷകളും പ്രസ്ഥാവനകളും ആയി വിവിധ വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുന്നു.
മുൻപ് വഴക്കിട്ട് ഒരിക്കലും തിരികെ വരില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയ ആൾ തിരികെ ആ വീട്ടിലേക്ക് ചെല്ലുമ്പോൾ തങ്ങൾക്ക് താൽപര്യമില്ലെന്നും ഇങ്ങോട്ട് വരേണ്ട എന്നും പറഞ്ഞ് വീട്ടുകാർ വാതിൽകൊട്ടിയടച്ചാൽ പിന്നെയും അവിടേക്ക് കയറിച്ചെല്ലുവാൻ അലപമെങ്കിലും മാനാഭിമാനം ഉള്ള സാധാരണക്കാർ മുതിരില്ല.എന്നാൽ ഇവിടെ തങ്ങൾക്ക് മുരളിയെ സ്വീകരിക്കുവാൻ താൽപര്യമില്ലെന്ന് മര്യാദാപൂർവ്വവും,പരിഹാസത്തിന്റെ മേമ്പോടിയോടുകൂടിയുമെല്ലാം കോൺഗ്രസ്സിന്റെ കേരള-കേന്ദ്ര നേതാക്കന്മാർ പലതവണ വ്യക്തമാക്കിയിട്ടും മുരളീധരൻ മുട്ടുഞ്ഞ്യായങ്ങൾ നിരത്തി നിരന്തരം വാതിൽ മുട്ടിക്കൊണ്ടിരിക്കുന്നു.അധികാരത്തിനും സ്ഥാനമാനങ്ങൾക്കുമയി ഇപ്പോൾ പറഞ്ഞതിനെ എപ്പോൾ വേണമെങ്കിലും മാറ്റിപ്പറയുന്ന വ്യവസ്ഥയില്ലാത്ത നേതാവിന്റെ തലത്തിലേക്ക് എത്തിനിൽക്കുന്ന കെ.മുരളീധരനെ രാഷ്ടീയമായ സദചാരമോ വ്യവസ്ഥയോ നോക്കാതെ ഒരു പക്ഷെ കോൺഗ്രസ്സ് തിരിച്ചെടുത്തേക്കാം.പൊതുവേദികളിൽ കോൺഗ്രസ്സ് നേതൃത്വത്തിനെതിരായി അദ്ദേഹം ചർദ്ദിച്ഛ കടുത്ത വാക്കുകൾ വിഴുങ്ങുവാൻ ഒപ്പം കൂടിയേക്കാം.മുൻപ് വഹിച്ചിരുന്നതിലും ഉന്നതസ്ഥാനങ്ങളിൽ ഉപവിഷ്ടനാക്കിയേക്കാം.എന്നാലും ജനം പഴയ്തുമുഴുവൻ മറക്കുവാൻ തയ്യാറാകും എന്ന് കരുതുവാൻ കഴിയില്ല.അടുത്ത തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം കണാതിരിക്കില്ല.കാരണം ലാവ്‌ലിൻ വിഷയവും,മദനിയുമായുള്ള കൂട്ടുകെട്ടും ഇടതുപക്ഷത്തിനു സമ്മാനിച്ച വലിയപരാജയം അടക്കം ഉള്ള സമകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നത് അതാണ്.
Wednesday, July 29, 2009
പ്രിയപ്പെട്ട "കാട്ടുകുതിരക്ക്" ആദരാഞ്ജലികൾ........
സിനിമയിൽ ധാരാളം വില്ലൻ വേഷങ്ങൾ കെട്ടിയ നടനെ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കൊപ്പം എന്റെയും പ്രണാമം.
Friday, July 17, 2009
ആനയൂട്ട്
പാമ്പാടിരാജൻ എന്ന കേരളത്ഥിലെ ആനകളിലെ മുൻ നിരനായകൻ ഇത്തരത്തിൽ എരണ്ടക്കെട്ട് വന്ന് രക്ഷപ്പെട്ട ആനകളിൽ ഒരുവനാണ്. ആനയൂട്ടുമായി ബന്ധപ്പെട്ട് എരണ്ടക്കെട്ടുണ്ടായി ജീവൻ വെടിഞ്ഞതിൽ എടുത്തുപറയാവുന്ന സാജ്പ്രസാദ്.വളർന്നുവരുന്ന ഗജരാജന്മാരിൽ പ്രമുഖനായിരുന്നു ഇവൻ.ഇന്നും മനസ്സിൽ അവന്റെ ചെവിയാട്ടി വിരിഞ്ഞതലയുയർത്തിനിൽക്കുന്ന രൂപം മനസ്സിൽ ഉണ്ട്.
ഇത്തരത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ഗജരാജന്മാർക്ക് ജീവൻ വെടിയുന്നതിനുള്ള കാരണമായി മാറിയ ആനയൂട്ട് പ്രത്യേകം ശ്രദ്ധയോടെ നടത്തുവാൻ അതുമായി ബന്ധപ്പെട്ടവരും ആനയുടമകളും പാപ്പാന്മാരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.ആനയൂട്ടിനെ ആഘോഷമാക്കാതെ നിർബന്ധമാണെങ്കിൽ അത് ചടങ്ങിനു നടത്തിക്കൊണ്ട് ആനക്ക് മറ്റു ആഹാരപദാർത്ഥങ്ങൾ നൽകുക എന്നതായിരിക്കണം സംഘാടകർ അനുവർത്തിക്കേണ്ട രീതി.
ആനയൂട്ടെന്നത് ഒരിക്കലും ആയുടെ കൊലച്ചോറാകാതിരിക്കട്ടെ!!
Sunday, July 12, 2009
മഴമാറും സത്യത്തിന്റെ സൂര്യനാളം വരും..
അവരുടെ അന്ത:പുരങ്ങളിൽ ആഘോഷങ്ങളുടെ രാവായിരിക്കാം ഇന്ന്.എന്നാൽ കൂരപ്പുരയിലെ ചിമ്മിണിവെട്ടത്തിൽ ജീവിക്കുന്ന അർദ്ധപ്പട്ടിണിക്കാരന്റെ മനസ്സിൽ ഇന്ന് ആശങ്കകളുടെ വേലിയേറ്റമായിരിക്കും... അവരുടെ മനസ്സിൽ ഒറ്റചോദ്യമേ ഉണ്ടാകൂ.എന്തുകൊണ്ട് അഴിമതിക്കെതിരെ ശബ്ദമുയർത്തിയതങ്ങളുടെ നേതാവിനെ തരം താഴ്ത്തി? അഴിമതിക്കെതിരെ പോരാടുന്നത് തെറ്റാണോ? മുതലാളിമാരുടെ കുഴലൂത്തുകാരനാകാതെ ജനങ്ങൾക്കായി പ്രവർത്തിക്കുന്നത് തെറ്റാണോ?
ജാതിമത രാഷ്ടീയ ബേധമന്യേ കേരളീയർ എന്തുകൊണ്ട് ഈ മനുഷ്യന്റെ വാക്കുകൾക്ക് വിശ്വാസ്യത കൽപ്പിക്കുന്നു എന്നതിനു മറുപടികണ്ടെത്തുവാൻ ഊശാന്താടിക്കാരുടെ നിർവ്വചനങ്ങളും നിഗമനങ്ങളും പോരാതെവരും.അക്കൂട്ടർ പറയുന്നപോലെ കേവലം മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച ഒരു ഇമേജാണെങ്കിൽ ഇന്നു രാത്രി ഇത്ര വൈകിയും സഖാവിനു വേണ്ടി തെരുവിൽ ഇറങ്ങുവാൻ കേരളത്തിലെ ജനം തയ്യാറാകില്ല.ഉറക്കമിളച്ച് പോസ്റ്ററൊട്ടിക്കുവാൻ ആരും മിനക്കെടില്ല. ജനങ്ങളുടെ മനസ്സിൽ ഈ മനുഷ്യൻ നേടിയെടുത്ത അസൂയാവഹമായ വിശ്വാസവും ആദരവും കണ്ട് അസ്വസ്ഥരായവർക്ക് വി.എസ്സിനെ വെട്ടിനിരത്തി എന്ന് താൽക്കാലികമായി ആഹ്ലാദിക്കാം.പക്ഷെ ഒന്നുണ്ട് ഒരു വിപ്ലവകാരിയേയും ജനകീയനേതാവിനേയും അച്ചടക്കത്തിന്റെ കൂച്ചുവിലങ്ങിൽ എന്നെന്നേക്കുമായി തളച്ചിടുവാൻ കഴിഞ്ഞെന്നുവരില്ല.
അഴിമതിക്കാരെ അരിയിട്ടുവാഴിക്കുന്ന കാലഘട്ടത്തിൽ സഖാവ്.വി.എസ്സിനെപ്പോലുള്ളവർ ആണ് സമൂഹത്തിനു ആശ്വാസം.ഭരണഘടനയോടും ജനങ്ങളോടും കൂറുപുലർത്തുക എന്നതാണ് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ജനപ്രതിനിധിയുടേയും ഉത്തരവാദിത്വം.മറിച്ച് ജനപ്രതിനിധിയായി ഇരുന്നുകൊണ്ട് ജനങ്ങളുടെ നികുതിപ്പണം പറ്റിക്കൊണ്ട് പാർട്ടിയുടെ താൽപര്യം മാത്രം സംരക്ഷിക്കുന്നവർ യദാർത്ഥത്തിൽ ജനവഞ്ചർ അല്ലെ? പാർട്ടിയെ പരിരക്ഷിക്കുവാൻ വേണ്ടിയല്ല ജനങ്ങൾ ഒരാളെ തിരഞ്ഞെടുക്കുന്നത്.പാർട്ടിയാണ് സീറ്റുനൽകിയതെന്നും വളർത്തിയതെന്നും പറഞ്ഞ് പരിപൂർണ്ണമായും പാർട്ടിക്ക് അനുസരിച്ചുകൊണ്ട് ഭരണഘടനക്കും ജനതാൽപര്യത്തിനും വിരുദ്ധമായി ഏതെങ്കിലും ജനപ്രതിനിധി തീരുമാനം എടുക്കുന്ന നിലവന്നാൽ നാളെ സമുദായപിന്തുണ കിട്ടിയവൻ ജനപ്രതിനിധിയായി ഇരുന്നുകൊണ്ട് സമുദായസേവനം നടത്തിയാൽ അത് അംഗീകരിക്കേണ്ടിവരും.കാരണം അവനും ഇതേ ന്യായം ആയിരിക്കും നിരത്തുവാൻ ഉണ്ടാകുക. വി.എസ്സ് ജനങ്ങളുടെ മുഖ്യമന്ത്രിയാണ്.ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ ആണെങ്കിൽ ജനങ്ങൾക്കായി പ്രവർത്തിക്കുവാൻ അദ്ദേഹത്തിനു അവസരം നൽകുകയാണ് വേണ്ടത്.
കുത്തകകൾക്കും കുത്തിത്തിരിപ്പുകാർക്കും ഉണ്ടാകുന്ന വിജയം എന്നെന്നേക്കുമല്ല.പ്രതിനിധികളാൽ തിറഞ്ഞെടുക്കപ്പെട്ട് പാർട്ടിയാൽ സംരക്ഷിക്കപ്പെടുന്ന ജനപിന്തുണയില്ലാത്ത വെറും നപുംസക നേതാവല്ല സഖാവ് വി.എസ്സ്.അഴിമതിക്കെതിരായ പോരാട്ടങ്ങൾക്ക് ആ വലിയ മനുഷ്യനു കരുത്തുപകരുന്നത് ജനമാണ്.അതുകൊണ്ടുതന്നെ ജനം കൂടെ ഉള്ളിടത്തോളം അഴിമതിക്കെതിരെ പോരാടുവാൻ ഒരു ശക്തികളേയും ഭയപ്പെടേണ്ടതുമില്ല.
സഖാവ് വി.എസ്സിനെ വെട്ടിനിരത്തിയതുകൊണ്ട് ലോട്ടറിയും,ലാവ്‌ലിനടക്കം ഉള്ള വിഷയങ്ങൾ ഇല്ലാതാകില്ല.അഴിമതിയുടെയും നവമുതലാളി ത്തത്തിന്റേയും പുത്തൻ പ്രത്യയശാസ്ത്ര കർത്താക്കൾ അറിയാതെ പോകുന്നത് ജനത്തിന്റെ മനസ്സാണ്.അംഗങ്ങൾക്കും അണികൾക്കും അപ്പുറം അധികാരം ഉള്ളവരാണ് ജനം.ആ ജനം ആണ് സഖാവിനു ശക്തിപകരുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങളുടെ പ്രശങ്ങളിൽ ഇടപെട്ട് അവർക്കായി പൊരുതുതുന്ന,എന്നും പോരാട്ടത്തിന്റെ കനൽജ്വാലകൾ മനസ്സിൽ സൂക്ഷിക്കുന്ന ആ വയോവൃദ്ധനെ ഭയപ്പെട്ട ............ക്കൂട്ടങ്ങൾ പടിയടിച്ചിറക്കിയാലും അദ്ദേഹം അനാഥനാകുന്നില്ല.ഒരു എം.വി ആറോ കെ.ആർ.ഗൗരിയോ അല്ല സഖാവ് വി.എസ്സ്. അഴിമതിക്കെതിരയ പോരാട്ടവേദികളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകുന്ന പ്രിയസഖാവിനു എല്ലാവിധ അഭിവാദ്യങ്ങളും ...........
Monday, July 06, 2009
കുമാരനും കൊച്ചൂട്ടനും...1
---------------------
എന്താ കൊച്ചൂട്ടാ രാവിലെതന്നെ ആരോടാ കെലിപ്പ് രാഘവന്റെ ചായക്ക് കടുപ്പം ഇല്ലേ?
"എന്റെ കുമാരാ ഈ സ്വാശ്രയ കോളേജിന്റെ കാര്യമ കൊച്ചൂട്ടന്റെ ഇന്നത്തെ പ്രശ്നം."
"അതിനു നല്ലകാലത്ത് സ്കൂളിൽ പോകാത്ത കൊച്ചൂട്ടൻ ഈ വയസ്സുകാലത്ത് എന്നതിനാ സ്വാശ്രയകോളേജിനെ കുറിച്ച് ബേജാറാകുന്നെ?"
"എന്നെകുറിച്ചല്ല കുമാരാ ഭാവിതലമുറയെ കുറിച്ചാ എന്റെ വേവലാതി."
"കൊച്ചൂട്ടന്റെ മോളേ കെട്ടിച്ചുകൊടുത്തില്ലെ?അവൾക്ക് പിള്ളാരുമായി.മൂത്ത മോൻ ബസ്സിൽ ജോലി? രണ്ടാമത്തവൻ നന്നായില്ലേലും ഫീസുവങ്ങണ സ്ഥാപനത്തിൽ ടെക്നോളജി പഠിക്കുന്നു. പിന്നെ എന്താ പ്രശ്നം?"
"കുമാരാ എന്റെ മക്കൾടേം പേരക്കുട്ടികളുടേം പ്രശ്നമല്ല. നാട്ടിലുള്ള മറ്റുപിള്ളാരുടെ കാര്യമാ... പാവങ്ങളുടെ സർക്കാർ വന്നിട്ടും ഈ സ്വാശ്രയം ഒരു പ്രശ്നം തന്നെയാ..ഇനിദേ സമരം വരാൻ പോണൂ."
"എന്റെ കൊച്ചൂട്ടാ ഈ സ്വാശ്രയ കോളേജ് ഉണ്ടാക്കണകാലാത്തേ ജാതിമത വർഗ്ഗ വർണ്ണ രാഷ്ടീയ വ്യത്യാസം ഏതുമില്ലാത്ത അതിന്റെ ശിൽപികൾക്കും അവർക്ക് താങ്ങുംതണലുമായ രാഷ്ടീയകക്ഷികൾക്കും ചില ലക്ഷ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു.അവർ അതനുസരിച്ചുതന്നെയാണ് നിയമം ഉണ്ടാക്കീതും ഇന്നീകാണുന്നതൊക്കെ കെട്ടിപ്പൊക്കിയതെന്നും തലക്കകത്ത് ആളുതാമസം ഉള്ള ആർക്കും അറിയാവുന്നതാണ്.എന്നാലും എല്ലാവർഷവും സ്വാശ്രയ കോളേജ് അഡ്മിഷൻ എന്നുകേൾക്കേണ്ടതാമസം വിദ്യാർത്ഥിസംഘടനാ നേതാക്കന്മാർ പത്രസമ്മേളനം നടത്തുവാനും സമരപ്രഖ്യാപനം നടത്തുവാനും ഒക്കെ തുടങ്ങും."
"എന്റെ കുമാരാ പിന്നെ പിള്ളരുതന്നെ അല്ലെയോ ഇതിനൊക്കെ മുന്നിട്ടിറങ്ങേണ്ടത്?"
"കൊച്ചൂട്ടാ നമ്മുടെ നാട്ടിൽ കൊല്ലങ്ങളായുള്ള ഒരു ഏർപ്പാടാണ് കോളേജ് തുറക്കുമ്പോൾ കുറച്ചുപിള്ളാരെയും കൂട്ടി സെക്രട്ടേറിയേറ്റിലേക്കോ കളക്ട്രേറ്റിലേക്കോ ഒരുമാർച്ച്. മഴക്കാലത്ത് മാക്രികരയുന്നപോലെ കാര്യമറിയാതെ പിള്ളാർ അവിടെ കിടന്ന് തൊണ്ടപൊട്ടി അലറിവിളിക്കും.പോലീസിനു നേരെ കല്ലെറിയും അടിമേടിക്കും തലപൊളിയും,പിന്നെ സമരക്കാർ വഴിയിൽ കണ്ടവന്റെ വണ്ടിയും കെ.എസ്.ആർ.ടിസിബസ്സും ഒക്കെ തല്ലിപ്പൊളിക്കും. ടിവിക്കാർ അത് ലൈവായി കാണിക്കും.ഒരു നാലഞ്ചുദിവസം ഇതിങ്ങിനെ തുടരും.പേരിനു ഒരു ചർച്ച. കരാർ ഒപ്പിടൽ.ഒപ്പിട്ടതിന്റെ പിറ്റേന്ന് കോടതിയിൽ പോയി അതിന്റെ സാധുത പരിശോധിക്കൽ.പിന്നെ ഫീസുനിശ്ചയിക്കാൻ ഒരു കമ്മീഷനോ കമ്മറ്റിയോ അതോടെ തീർന്നു.ഇല്ലേ?"
"അതു നീ പറഞ്ഞത് ശരിയാ.കൊച്ചൂട്ടാ ഈ ബഹളങ്ങൾക്കിടയിൽ സ്വാശ്രയക്കാർ കാശും വാങ്ങി ക്ലാസും തുടങ്ങിയിട്ടുണ്ടാകും.ക്ലാസുതുടങ്ങി കുറച്ചുകഴിയുമ്പോൾ അടുത്ത ഘട്ടം ഫീസടക്കേണ്ടസമയം ആകും.അന്നേരം കാണാം ചിലരുടെ ആത്മഹത്യ.സ്വാശ്രയ മാനേജ്മെന്റിനെതിരെ സമരക്കാർ വീണ്ടും ചീറിയടുക്കുന്നു.ചെടിച്ചട്ടിയും ജനൽ ചില്ലും അടിച്ചും ഉടച്ചും പ്രതിഷേധിക്കുന്നു.പതിവു പത്രസമ്മേളനങ്ങൾ ശക്തമായ പ്രക്ഷോഭപരിപാടികളുടെ പ്രഖ്യാപനങ്ങൾ..."
"ഇങ്ങനെയൊക്കെ അല്ലേ കുമാരാ സമരം അല്ലാതെ നിരാഹാരം കിടന്നാൽ ഇക്കാലത്ത് ആരാ ഗൗനിക്കുക? അപ്പോ കുമാരൻ പറഞ്ഞോണ്ട് വരുന്നത് ഈ സമരം ഒന്നും വേണ്ടന്നാണോ? ഈ അന്യായത്തെ എതിർക്കേണ്ടേ?"
"അല്ല അറിയാമേലാഞ്ഞിട്ടുചോദിക്കുവാന്നേ.കാട്ടിൽ കഞ്ചാവ് തോട്ടം വച്ചുപിടിപ്പിക്കുന്നപോലെയോ കള്ളവാറ്റ് തുടങ്ങുന്നതുപോലെയോ ഒക്കെ രഹസ്യമായിട്ടൊന്നുമല്ലല്ലോ ഇത് ആരംഭിച്ചത്. അനുമതിനൽകുമ്പോൾ സ്വാശ്രയക്കാർ ഫീസുവാങ്ങും എന്ന് അറിയത്തില്ലായിരുന്നോ?സ്വാശ്രയക്കാർ കാശുണ്ടാക്കുവാനല്ലേ കാശുചിലവാക്കി ഇതൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നേ? അപ്പോ അവർക്ക് അതിനുള്ള ഈനാം കിട്ടണ്ടേ?
ഈ സമരം ചെയ്യുന്നവന്മാർക്ക് കാലണമുടക്കമുണ്ടോ?
"എന്നാലും കുമാരാ ഇത് അന്യായമല്ലേ? കാശില്ലാത്തവനും ജീവിക്കണ്ടേ അവരുടെ മക്കൾക്ക് പഠിക്കണ്ടേ? എനിക്കൊന്നും മനസ്സിലാകുന്നില്ല."
"കൊച്ചൂട്ടാ ഒരു ഉദാഹരണം പറഞ്ഞുതരാം.നമ്മുടെ നാട്ടിൽ കോടികൾ ചിലവിട്ടു പടുത്തുയർത്തിയ പഞ്ചനക്ഷത്ര ബാറുകൾ ഉണ്ട് ഇഷ്ടം പോലെ കള്ളുകുടിയന്മാരും ഉണ്ട്. കയ്യിൽ കാലണക്ക് വകയില്ലാത്ത ഏതേലും ഒരുത്തൻ അവിടെ കയറി ഒന്ന് പൂസാവണമെന്ന് പറഞ്ഞ് ഇന്നേവര സമരം പിടിച്ചിട്ടുണ്ടോ. ഇല്ല അവൻ സർക്കാർ വക ബീവറേജിൽ കയറി ലോക്കൽ വേടിച്ച് അടിച്ച് ഫിറ്റാകും വാളുവെക്കും അത്രതന്നെ.അല്ലാതെ കണ്ടവൻ കാശുമുടക്കിയിടത്ത് കള്ളിനു സബ്സിഡി വേണം എന്ന് പറഞ്ഞാൽ ഒടമസ്ഥൻ സമ്മതിക്കോ."
"അതാരാ സമ്മതിക്കാ.വല്യ ബാറിൽ ഒരു പെഗ്ഗടിക്കണേൽ വല്യ കാശുവരില്ലേ? പക്ഷെ വിദ്യാഭ്യ്സോം കള്ള് കച്ചവടോം എങ്ങനാ കുമാരാ ഒരുപോലെ ആകുന്നേ?"
"ഇക്കാലത്ത് അങ്ങനെയാ കൊച്ചൂട്ടാ.ഇതൊക്കെ ഒരു ബിസിനസ്സാ....ഇനി അതുപോട്ടെ കള്ളും വിദ്യാഭ്യാസവും വിടുക കൊച്ചൂട്ടൻ എരുമയെ വളർത്തുന്നുണ്ടല്ലോ. നാളെ ആരെലും വന്ന് ഈ പുഞ്ചപ്പാടത്ത് എരുമയെ തിന്നാൻ വിടുന്നതുകൊണ്ട് ഇനിമുതൽ പാൽ സോസ്റ്റിയിൽ പകുതിപാൽ ഫ്രീയായി നൽകണം എന്ന് പറയുന്നതിൽ എന്തേലും ന്യായമുണ്ടോ? കൊച്ചൂട്ടൻ സമ്മതിക്കോ?"
"അതെവിടത്തെ ന്യായം .ഞാനല്ലെ എരുമയ്ക്ക് ചിലവിനു കൊടുക്കുന്നേ? കൊല്ലം കൊല്ലം തൊഴുത്തുകെട്ടണ്ടേ? കറവക്കാരനു കാശുകൊടുക്കണ്ടേ?കാശില്ലാത്തവൻ പാലുകുടിക്കണ്ട ഞാൻ നിർബന്ധിക്കുന്നില്ലല്ലോ?"
"അതാ ഞാൻ പറഞ്ഞത് കയ്യിൽ കാശില്ലാത്തവർ സ്വാശ്രയത്തിൽ പോയി പഠിക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല."
"അതേ ഈ സ്വാശ്രയം ഉള്ളതോണ്ട് എത്രപിള്ളാരാ ആത്മഹത്യചെയ്യുന്നേ?"
"കൊച്ചൂട്ടാ കാശുമുടക്കി അതൊക്കെ പണിതിട്ടിരിക്കുന്നത് കണ്ടവനു കയറിനിരങ്ങാൻ അല്ല.മുടക്കിയതു പലിശയും പലിശേടേ പലിശയുംകൂട്ടി തിരിച്ചുപിടിക്കാനാണ്. അപ്പോൾ ഫീസുവാങ്ങും ഫീസടക്കാൻ പറ്റാത്തവരെ പുറത്താക്കും.അതിനു കെട്ടിടത്തിന്റെ മേളീന്ന് ചാടീട്ടും,കെട്ടിത്തൂങ്ങീട്ടും കാര്യമില്ല.വെറുതെ കുടുമ്പത്തിനു പോകും അത്രതന്നെ."
"കുമാരാ നമ്മുടെ നേതാക്കന്മാർ ഈ സ്വാശ്രയക്കാരെ മൂക്കുകയർ ഇടും എന്നല്ലേ അണികളോട് പറയുന്നേ?"
"ഹോ ഈ കൊച്ചൂട്ടനു മരുന്നിനു പോലും ബുദ്ധിയില്ലല്ലോ? നേതാക്കന്മാരുടെ മക്കൾ സമരമില്ലാ സ്കൂളിലും, സ്വദേശത്തേയും വിദേശസത്തെയും സ്വാശ്രയ കോളേജിലും പഠിക്കുമ്പോൾ അണികളുടെ മക്കൾ ക്ലാസുംകളഞ്ഞ് തല്ലും കൊണ്ട് തലയുംപൊളിച്ച് സമരം നടത്തുന്നു.ഏതെങ്കിലും നേതാവിന്റെ മോനേ ഈ സമരത്തിന്റെ മുമ്പിൽ കാണാൻ പറ്റുമോ? ഇതൊക്കെ ഒരു റിയാലിറ്റി ഷോ അത്രതന്നെ...ഇവരുടെ വക്കും കേട്ട് ഇതിന്റെ പുറകെ പോകാതെ അവനവന്റെ കാര്യം നോക്കുന്നതാ നല്ലതെന്നുള്ള ബോധം ഇവറ്റകൾക്കൊക്കെ എന്നാ വരിക."
"നീ പറഞ്ഞത് ശരിയാ കുമാരാ...കാശൂള്ളൊർടേം നേതാക്കന്മാരുടെം മക്കൾ വല്യ വല്യ സ്ഥലങ്ങളിൽപഠിക്കുന്നു, ഉദ്യോഗം നേടുന്നു. നമ്മൾ മുണ്ടും മുറുക്കിയുടുത്ത് ഇല്ലാത്ത കാശുമുടക്കി പിള്ളാരെ പള്ളിക്കൂടത്തിൽ വിടുന്നു.കണ്ടവന്റെ വാക്കും കേട്ട് കാര്യമറിയാതെ അവർ സമരവും സിന്ദാബാധും ആയി നടക്കുന്നു....പകുതിക്ക് പഠിപ്പുംനിർത്തി നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടക്കുന്നു. ഒടുക്കം ചിലർ വല്ല കൊട്ടേഷൻ ടീമിലും ചെന്നുചാടുന്നു.ഇതോണ്ട് തന്തതള്ളാർക്ക് വല്ല കാര്യവുമുണ്ടോ? "
"അതാ കൊച്ചൂട്ടാ പറഞ്ഞത് ഇനിയുള്ള കാലത്ത് അവനവന്റെ കാര്യം കൂടെ നോക്കീട്ടുമതി സമരവും സിന്ദാബാദും എന്ന്."
Tuesday, June 23, 2009
ഓർമ്മയിലെ നവാബ്
അലസമായി നീട്ടിവളർത്തിയ താടിയും ഒരു കാവിജുബ്ബയും അതിന്റെ പോക്കറ്റിൽ നിരവധി നിറത്തിലുള്ള പേനകളും തോളിലെ സഞ്ചിയിൽ കുറേ പത്രങ്ങളും വ്യവഹാര കടലാസുകളുമായി ആ മനുഷ്യനെ തൃശ്ശൂർ റൗണ്ടിൽ വച്ചാണ് ആദ്യമായി കാണുന്നത്."ടാ ഇതാണ് നവാബ് രാജേന്ദ്രൻ എന്ന് എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.തൃശ്ശൂർ രാഗത്തിൽ സിനിമക്ക് വന്ന ഒരു എട്ടാം ക്ലാസ്സുകാരനു അപ്പോൾ പക്ഷെ തിടുക്കം സിനിമക്ക് ടിക്കറ്റിനായി തിരക്കുകൂട്ടുന്നവരിലേക്ക് അലിയുവാൻ ആയിരുന്നു.എങ്കിലും ആ രൂപം മനസ്സിന്റെ ഉള്ളിൽ എവിടേയോ പതിഞ്ഞിരുന്നു.
രാഷ്ടീയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചുതുടങ്ങിയ സമയം. അന്ന് സുനിച്ചേട്ടന്റെ (വി.എസ്സ് സുനിൽ കുമാർ എം.എൽ.എ) പ്രസംഗങ്ങളും ശാസ്ത്ര -സാഹിത്യപരിഷത്തിലെ പ്രവർത്തകർ നൽകുന്ന ഉപദേശങ്ങളും ലൈബ്രറി പുസ്തകങ്ങളും എല്ലാം ആവേശമായിരുന്നു.പത്ര വായനക്കിടയിൽ പലപ്പോഴും നവബിന്റെ പേർ ഞാൻ തിരിച്ചറിഞ്ഞു.വ്യവഹാരങ്ങളുമായി ഈ മനുഷ്യൻ എന്തിനു ജീവിതം പാഴാക്കുന്നു എന്ന് ചിന്തിച്ചു. പിന്നീട് തൃശ്ശൂർ യാത്രയിൽ പലപ്പോഴും ആ മനുഷ്യനെ കണ്ടുമുട്ടി.അടിയന്തിരാവസ്ഥെയെ കുറിച്ചും അന്നത്തെ ഭീകരമായ പോലീസ് മർദ്ധനത്തെ കുറിച്ചും രാജനെ കുറിച്ചും ഒക്കെ മനസ്സിലാക്കിവരുന്ന സമയം.തട്ടിലെസ്റ്റേറ്റ് കേസിനെ കുറിച്ചും നവാബെന്ന പത്രത്തെ കുറിച്ചും അതിൽ വന്ന വാർത്തയും തുടർന്ന് പത്രാധിപർക്ക് ഏറ്റ ക്രൂരമായ മർദ്ധനത്തെ പറ്റിയും പലരിൽ നിന്നായി അറിഞ്ഞു.
കരുണാകരനെതിരെ നിരന്തരം വ്യവഹാരങ്ങൾ നടത്തുന്ന ആളായിട്ടാണ് ആദ്യം അദ്ദേഹ്ത്തെ കരുതിയത്. എന്നാൽ കരുണാകരനെതിരെ മാത്രമല്ല അദ്ദേഹം വ്യവഹാരം നടത്തിയെതെന്ന് പിന്നീട് മനസ്സിലായി. ഉപഭോക്താവിനെ അവന്റെ അവകാശങ്ങളെ പറ്റി മനസ്സിലാക്കുന്നതിൽ അദ്ദേഹത്തിന്റെ ഒരു വ്യവഹാരം നിർണ്ണായകമായിരുന്നു എന്നും,അഴിമതികേസിൽ മുൻ മന്ത്രി,എം.പി,എം.എൽ.എ തുടങ്ങിയവർക്കെതിരെ കേസുമായി മുന്നോട്ടുപോകണമെങ്കിൽ ഗവർണ്ണറുടെ അനുമതി തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ വ്യവഹാരങ്ങൾക്കിടയിൽ കടന്നുവന്നിരുന്നു എന്നും അറിഞ്ഞു.
നിയമ ബിരുധത്തിന്റെ ബലമില്ലാതെ തന്നെ പൊതുതാൽപര്യ ഹർജ്ജിയിലൂടെയും മറ്റും സമൂഹത്തിനു ഗുണപരമായ പലവ്യവഹാരങ്ങളും നടത്തുന്ന ആ മനുഷ്യനോട് ആരാധനയായി ആദ്യമായി സംസാരിക്കുന്നത് ഭാരത് ഹോട്ടലിൽ വച്ചാണ്.കയറിചെല്ലുന്നിടത്ത് ഇടതുവശത്തെ സീറ്റിൽ മുഷിഞ്ഞുനാരുന്ന വേഷവുമായി ആ മനുഷ്യൻ ഇരിക്കുന്നു.പതിവുപോലെ ഭാരതിൽ നല്ല തിരക്ക്.ആ ടേബിളിൽ മാത്രം വേറെ ആരും ഇരിക്കുന്നില്ല. ഞാൻ അവിടെ അദ്ദേഹത്തിന്റെ എതിർവ്വശത്തായി ഇരുന്നു. ഒന്നുപരിചയപ്പെട്ടാളൊ പക്ഷെ എന്തയിരിക്കും അദ്ദേഹത്തിന്റെ പ്രതികരണമെന്ന് അറിയില്ലല്ലോ.രൂപം വച്ച് നോക്കുമ്പോൾ ആൾ ഒരു ചൂടൻ ആണെങ്കിലോ? ബേറർ വന്നപ്പോൾ ഒരു ചായക്ക് ഓഡർ നൽകി.
അന്നത്തെ സായാഹ്ന പത്രം എന്റെ കയ്യിൽ ഉണ്ട്.
"ആ പത്രം ഒന്ന് തരാമോ?" അദ്ദേഹം ചോദിച്ചു.നീണ്ടതാടിരോമങ്ങൾക്കിടയിലെ നഷ്ടപ്പെട്ട പല്ലുകളിലേക്ക് ഞാനോക്കി.
"ദാ.." പത്രം ഒന്ന് ഓടിച്ചു നോക്കി തിരിച്ചുതന്നു.
"നവാബ് അല്ലേ"ഒരു പരുങ്ങലോടെ ഞാൻ ചോദിച്ചു.
"നവാബ് രാജേന്ദ്രൻ.." മറുപടിവന്നു.
"ഒന്ന് പരിചയപ്പെടാൻ.."
"പരിചയപ്പെടാലോ ഞാൻ രാജേന്ദ്രൻ.എന്താ പോരെ?"ഞാനൊന്ന് കിടുങ്ങി.ഇനിയെന്താ പറയുക.ഒരുപക്ഷെ എന്റെ വെപ്രാളം കണ്ടിട്ടാകം.
"അത്യാവശ്യം വ്യവഹാരങ്ങളുമായി കൂടുന്നു.ഇവിടെ ഉണ്ടാകും മിക്കപോഴും.തന്റെ പേരെന്താ?"ഞാൻ പേരുപറഞ്ഞു.
"കേസിന്റെ കാര്യമൊക്കെ പലപ്പോഴും പത്രത്തിൽ കാണാറുണ്ട്"
"ഉം"മറുപടി ഒരു മൂളലിൽ ഒതുക്കി.അദ്ദേഹം തന്റെ ബാഗിൽ നിന്നും ചില കടലാസുകൾ എടുത്ത് മറിച്ചുനോക്കുന്നു.ഒരു പേപ്പറിന്റ് മറുപുറത്ത് എന്തൊക്കെയോ കുത്തിക്കുറിക്കുന്നു. ഹോട്ടലിൽ ചായകുടിക്കുവാൻ വന്ന പലരും അദ്ദേഹത്തെ നോക്കിക്കൊണ്ട് പോകുന്നു സ്ത്രീകൾ എന്തോ അടക്കം പറയുന്നുണ്ട്.
വെയ്റ്റർ ചായ കൊണ്ടുവന്നു.ഞാനത് കുടിക്കുമ്പോളൂം അദ്ദേഹം തന്റെ പ്രവർത്തി തുടരുന്നുണ്ടായിരുന്നു.ചായകുടിച്ച് അദ്ദേഹത്തോട് യാത്രപറഞ്ഞ് ഞാൻ പോന്നു.നവാബിനെ പരിചയപ്പെട്ട കാര്യം കോളേജിൽ അടുത്ത സുഹൃത്തുക്കളോട് അൽപം അഭിമാനത്തോടെ പറഞ്ഞു.പിന്നീടദ്ദേഹത്തെ തൃശ്ശൂരിൽ വച്ച് പലതവണ കണ്ടെങ്കിലും സംസാരിക്കുവാൻ മുതിർന്നില്ല.
എന്റെ കസിൻ കോഴിക്കോട് ലോകോളേജിൽ പഠിക്കുന്ന സമയം.അതുവഴി എനിക്കവിടെ ചെറിയ ചില സൗഹൃദങ്ങളും ഉണ്ടായിരുന്നു. ഇടക്ക് ഞാൻ അവരുടെ ഒപ്പം താമസിക്കാറുണ്ട്.ഒരിക്കൽ അവരിൽ ആരോ പറയുന്നത് കേട്ടു.
"നവാബിന്റെ കേസുകൾ ഞങ്ങൾക്ക് റാഫറൻസിനായിട്ടുണ്ട്.ലോ ബിരുധം ഒന്നും ഇല്ലാതെ തന്നെ അങ്ങേരു നടത്തുന്ന കേസുകൾ ഗംഭീരം തന്നെ. ഒരുദിവസമെങ്കിലും കരുണാകരനെ അദ്ദേഹം ഉള്ളിൽ കിടത്തും.അതങ്ങേരുടെ ഒരു വലിയ ആഗ്രഹമാണ്"
നിരന്തരമായ വ്യവഹാരങ്ങൾക്കിടയിൽ അദ്ദേഹത്തെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കുവാൻ ഉള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.കാരണം അദ്ദേഹം നടത്തിയവ്യവഹാരങ്ങൾ പ്രസക്തമായിരുന്നു.കോടതികളിൽ നിന്നും കോടതികളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രകൾ നിയമചരിത്രത്തിന്റെ ഭാഗമായി.അദ്ദേത്തിന്റെ വാദം കേൾക്കുവാൻ കോടതിയിൽ ആളുകൾ കൂടി. ശ്രീകമൽ റാം സജീവ് എന്ന പത്രപ്രവർത്തകൻ അദ്ദേഹത്തിന്റെ ജീവിതത്തെ പറ്റി ഒരു പുസ്തകം രചിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
ഒടുവിൽ ക്യാൻസർ ബാധിതനായി ഹോസ്പിറ്റലിൽ കിടക്കുന്നവാർത്തവായിച്ചപ്പോൾ ഉള്ളിൽ എവിടേയോ ഒരു വിഷമം.പൊതുതാൽപര്യ ഹർജ്ജികളുടെ പ്രസക്തിയെ പറ്റിയും നമ്മെ പഠിപ്പിച്ച. നിരന്തരമായി വ്യവഹാരങ്ങളിലൂടെ സാമൂഹ്യസേവനം നടത്തിയ നവാബിനെ വേണ്ടവിധം അദരിക്കുവൻ നാം ഒരിക്കലും ശ്രമിച്ചില്ല.(വ്യക്തികളെ ആദരിക്കുന്നതിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഇന്നത്തെ വഷളൻ ചടങ്ങുകൾ തീർച്ചയായും അദ്ദേഹം സ്വീകരിക്കില്ലെന്നതും എടുത്തുപറയേണ്ടതുണ്ട്)എന്നാൽ മരണ ശേഷം തന്റെ ബോഡി മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുകൊടുക്കണം എന്ന് അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹത്തിനുള്ള നല്ല ഒരു ആദരമായേനേ.... എന്നാൽ എന്തുകൊണ്ടൊ അതുണ്ടായില്ല.ഒരു പക്ഷെ അദ്ദേഹത്തിന്റെ ഭൗതീക ശരീരത്തെ പോലും ഭയപ്പെടുന്ന്വർ ഉണ്ടായിരിക്കാം..
അനർഹരെ ആദരിക്കുവാൻ ആവേശം കാണിക്കുന്ന മലയാളികൾ സൗകര്യപൂർവ്വം മറക്കുന്ന എന്നാൽ യദാർത്ഥത്തിൽ ആദരിക്കേണ്ട ചിലരിൽ ആ വലിയ മനുഷ്യനും...
Saturday, May 30, 2009
പ്രിയപ്പെട്ട എഴുത്തുകാരിക്ക് ആദരാഞ്ജലികൾ.
അവരുടെ കഥകളിൽ "നെയ്പ്പായസം" എന്ന കഥ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്.
Friday, May 29, 2009
വെറുപ്പ് വിതക്കുന്ന നിരീക്ഷണങ്ങൾ.
ലേഖനത്തിൽ ആദ്യം തന്നെ പറഞ്ഞുവരുന്നത് 2ഹരിഹർ നഗർ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളിൽ നിന്നുമാണ് ലേഖകൻ ഇവിടെ തന്റെ വികലമായ നിരീക്ഷണത്തിന്റെ ആദ്യ കണ്ടുപിടുത്തങ്ങൾ നിരത്തുന്നത്. നാലുകഥാപാത്രങ്ങളിൽ ഒറ്റുകാരന്റെ റോൾ ആർക്കെന്നത് തിരഞ്ഞെടുക്കുവാൻ സംവിധായകനു ബുദ്ധിമുട്ടില്ലെന്നും വാണിജ്യ സാധ്യത കണക്കിലെടുത്തും "പൊതുബോധം" നൽകുന്ന ധാരണയാലും അതു ന്യൂനപക്ഷ സമുദായാ നാമധാരിയായ തോമാസുകുട്ടിയെ ആണെന്നും ലേഖകൻ സ്വയംതീരുമാനിക്കുന്നു. സംവിധായകൻ/ തിരക്കാഥാകൃത്തായ ലാലിന്റെ മനസ്സിൽ ഇത്തരം ഒരു അധമ ചിന്തവന്നുകാണും എന്ന് വിശ്വസിക്കുക പ്രയാസം. തുടർന്നു ലേഖകൻ തന്റെ വിചിത്രമായ കണ്ടുപിടുതങ്ങൾ പല കാലങ്ങളിൽ ഇറങ്ങിയ വ്യത്യസ്ഥ സംവിധായകരുടെയും താരങ്ങളുടേയും ചിത്രങ്ങളിൽ നിന്നും പെറുക്കിയെടുത്ത് നിരത്തുന്നുണ്ട്. ലെഖകന്റെ വാക്കുക്ല് പിന്തുടർന്നുകൊണ്ട് സിനിമയെ സമീപിക്കുന്ന പ്രേക്ഷകൻ എത്തിച്ചേരുക ഭ്രാന്തമായതും സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ നിഗമനങ്ങളിൽ ആയിരിക്കും. സിനിമ കാണുവാൻ പോകുന്ന സാധാരണ പ്രേക്ഷകൻ അതു മുസ്ലീമായ മമ്മൂട്ടി അഭിനയിക്കുന്ന സിനിമ അല്ലെങ്കിൽ നായരായ മോഹൻലാൽ അഭിനയിക്കുന്ന സിനിമ എന്ന നിലയിൽ എത്തിച്ചേർന്നാൽ എന്താകും നമ്മുടേ നാടിന്റെ സ്ഥിതി? നായരായ മോഹൻ ലാൽ താഴ്‌ന്ന ജാതിയിൽ പെട്ടവനും കറുത്തവനുമായ വില്ലനെ/സഹനടനെ പരിഹരിക്കുന്നു(?) എന്നോ അല്ലെങ്കിൽ സിദ്ധിഖ് ഒരു മുസ്ലീമാണെന്നും വില്ലൻ കഥാപാത്രങ്ങളെ അതിമനോഹരമായി അവതരിപ്പിക്കുന്ന അദ്ദെഹത്തിനു നൽകുന്ന വില്ലൻ റോൾ ആ വിഭാഗത്തെ ഇകഴ്ത്തിക്കാണിക്കുവാനാണെന്നും കരുതുവാൻ തുടങ്ങിയാൽ!!
സിനിമയിൽ കതാപാഹ്രങ്ങളെ സൃഷ്ടിക്കുന്നതും അവർക്ക് പേരിടുന്നതും നടീനടന്മരെ തീരുമാനിക്കുന്നതും വർഗ്ഗീയമായി അജണകൾ വച്ചുകൊണ്ടാണെന്നു പറയുന്നത് എത്രമാത്രം ബാലിശമാണ്. സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും അത് അവതരിപ്പിക്കുന്ന നടന്മാരുടെയും സംവിധായക-തിരക്കഥാകൃത്തുക്കളുടെയും എല്ലാം ജാതി തിരിച്ചുവിലയിരുത്തുന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.ഓരോ സിനിമക്കും വ്യത്യസ്ഥമായ കഥയും കഥാപാത്രങ്ങളു ആയിരിക്കും.എനിക്ക് തോന്നുന്നു ഇദ്ദേഹം പറഞ്ഞുവരുന്നത് അനുസരിച്ചാണെങ്കിൽ കഥാപാത്രങ്ങൾക്ക് X,Y എന്നിങ്ങനെയോ അല്ലെങ്കിൽ മരം,കുപ്പി, വാഴ, വായു, വെള്ളം തുടങ്ങിയ നാമകരണം നടത്തി അവതരിപ്പിക്കുവാൻ "മതമില്ലാത്ത" നടന്മാരെ കണ്ടെത്തി അഭിനയിപ്പിക്കേണ്ടിവരും എന്നാണ്. !!
സത്യൻ അന്തിക്കാടെന്ന നിർദ്ദോഷിയായ സംവിധയകനേയും അദ്ദേഹം വെറുതെ വിടുന്നില്ല.സത്യേട്ടൻ തന്റെ സിനിമയിൽ കറുത്ത ഹാസ്യം കോണ്ട് ചില സത്യങ്ങൾ മുമ്പും വിളിച്ചുപറഞ്ഞിട്ടുണ്ട്.ഒരു പക്ഷെ അതിൽ ഈ അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടത് സന്ദേശമെന്ന ചിത്രത്തിലെ ഡയലോഗുകൾ ആയിരിക്കും. തിരഞ്ഞെടുപ്പിൽ പാർട്ടിപരാജയപ്പെട്ടതു പ്രതിക്രിയാവാദികളും.....എന്നു തുങ്ങുന്ന ഡയലോഗ്. ലേഖനത്തിന്റെ ഒരു ഭാഗത്ത് വെട്ടിനിരത്തൽ വിഷയവും കടന്നുവരുന്നുണ്ട്.വർഷങ്ങൾക്ക് മുമ്പ് നടന്ന വെട്ടിനിരത്തൽ സംഭവത്തെ(സമരം എന്ന് പറയാമോ?) എന്തുകൊണ്ട് ഹാസ്യാത്മകമായി ഒരു സംവിധായകൻ/ തിരക്കഥാകൃത്തിനു ഇന്നും ഉപയോഗിക്കുവാൻ കഴിയുന്നു എന്നതിന്റെ മരുപടിയാണ് കേരളത്തിൽ ഇന്നു നികത്തപ്പെടുന്ന ഏക്രകണക്കിനു നെൽപ്പടങ്ങൾ.പാർട്ടിക്ക് അനഭിമതരായ ചിലരുടെ കൃഷി വെടിനിരത്തി എന്ന ആരോപണം സമ്മാനിച്ച ആ സംബവം ശൂന്യതയിൽ ലയിച്ചു.എന്നാൽ നിയമത്തെ നോക്കുകുത്തിയാക്കി കുത്തകകളും സ്വാധീനമുള്ളവരും ഇന്നും യദേഷ്ടം കൃഷിഭൂമി നിരത്തി അവിടേ കെട്ടിടം പണിയുന്നു. തീർച്ചയ്യായും കണ്മുമ്പിലെ ഈ യാദാർത്ത്യം കാണികൾക്ക് ചിരിക്കുവാൻ വകനൽകുന്നു. എന്നാൽ അതു കമ്യൂൺസിറ്റുവിരുദ്ധതയുടെ ആവേശവും ആഹ്ലാദവുമായി തിരക്കഥാകൃത്തും സംവിധായകനുമായ സത്യൻ അന്തിക്കാടിന്റെ മനസ്സിൽ നുരഞ്ഞുപൊന്തുന്ന ടിപ്പിക്കൽ പൊതുബോധത്തെയാണ് കാണിക്കുന്നതെന്ന് ലേഖകൻ പറഞ്ഞുവെക്കുന്നു.( കൃഷിഭൂമി നികത്തുന്നതിനെ ഞാൻ ശക്തമയി എതിർക്കുന്നു.എന്നാൽ അതേ വെട്ടിനിരത്തൽ നടത്തിയ സംഘഹ്ടനയും സഖവു വി.എസും ഭരിക്കുന്ന കേരളത്തിലെ അന്തിക്കാടെ കോൽപ്പടവിൽ വർഷാവർഷം കൃഷിയിറക്കുന്ന ഞാനുൾപ്പെടെ ഉള്ളവർ സർക്കാരിന്റെ നെല്ലു സംഭരണ സംവിധാനതിലെ,വെള്ളം സമയാസമയങ്ങളിൽ നൽകാത്തതിന്റെ,കൃത്യസമയത്ത് കൊയ്ത്തുയന്ത്രം ഇറക്കാത്തതിന്റെയും മറ്റും വീഴ്ചകൾ എല്ലാവർഷവും അനുഭവിക്കുന്നുമുണ്ട്.മറ്റൊന്നു കൂടെ സൂചിപ്പിക്കട്ടെ പാടത്ത് പണിക്ക് തൊഴിലാളീകൾക്കൊപ്പം കൃഷിക്കാരനും ഇറങ്ങിയിട്ടും തൊഴിലാളീകളെ ലഭിക്കാത്ത അവസ്ഥയും ലേഖകൻ പ്രതിപാദിക്കുന്ന സത്യൻ അന്തിക്കാടും കുടുമ്പവും ഉൾപ്പെടുന്ന കൃഷിക്കാർ അനുഭവിക്കുന്നുണ്ടെന്ന് എത്രപേർക്ക് അറിയാം? )
ബോധപൂർവ്വമോ അല്ലാതെയോ സിനിമയിൽ ന്യൂനപക്ഷങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്നു എന്ന് പറയുവാൻ വിചിത്രമായ ന്യായങ്ങൾ നിരത്തുന്ന ലേഖകൻ മുനീർ അഭിനയിച്ച പാട്ടുരംഗം ഒഴിവാക്കുവാനും മറ്റും ഉണ്ടായ വിവാദങ്ങളെ സൗകര്യപൂർവ്വം മറക്കുന്നുമുണ്ട്.എന്തുകൊണ്ട് ഒരു മുസ്ലീം-ഹിന്ദു പ്രണയകഥ നമ്മുടെ സിനിമകളിൽ ഒഴിവാക്കപ്പെടുന്നു എന്നതും ഈ പ്രസിദ്ധനിരൂപകന്റെ ബോധമണലതെ എന്തുകൊണ്ട് സ്പർശ്ശിക്കാതെ പോകുന്നു എന്നതിൽ സന്ദേഹത്തിനു പ്രസസ്ക്തിയില്ല.കാരണം അദ്ദേഹത്തിന്റെ വരികൾ ലക്ഷ്യമിടുന്നത് മറ്റൊന്നാണ്.എനികിലും ചോദിച്ചുകൊള്ളട്ടെ ഒരു ഹിന്ദു പയ്യൻ ഒരു മുസ്ലീം പെണ്ണിനെയോ മറിച്ചോ പ്രണയിക്കുന്നതോ വിവാഹം കഴിക്കുന്നതോ കഥാതന്തുവാക്കി ഒരു ചിത്രം ഉണ്ടായാൽ എന്തുസംഭവിക്കും എന്നു ലേഖകനു പറയാൻ പറ്റുമോ?മാധവിക്കുട്ടി/കമലാസുരയ്യ മതം മാറിയപ്പോൾ നടത്തിയ ചില പരാമർശങ്ങൾ ലേഖകൻ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സാധിക്കുമെങ്കിൽ ആ സമയത്ത് മാതൃഭൂമി വാരാന്ത്യത്തിലോ മറ്റോ വന്ന ഇന്റർവ്യൂ ഒന്ന് തപ്പിയെടുത്താൽ കാണാം. അതുപ്പോലെ വണ്ടിക്കാളകൾ എന്ന നോവൽ ജി.പി ഒരുവട്ടം വായിക്കുന്നത്തും തന്റെ ലേഖനത്തിനു ഉപയോഗിച്ച മാനദണങ്ങൾ വച്ച് അതിനെ വിലയിരുത്തുന്നതും നന്നായിരിക്കും.മാധവിക്കുടിയുടെ/കമലാസുരയ്യയുടെ മതം മാറ്റം മറ്റൊരിടത്തുനിന്നും ഹിന്ദുമതത്തിലേക്ക് ആയിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നു എന്നും വെറുതെ അല്ല വെറുതെ ഒന്നു ചിന്തിക്കുക കൂടെ ചെയ്യുക.
ലേഖകൻ പറയുന്നതുപോലെ ഒരു അപരത്വം നിലനിൽക്കുന്നു എങ്കിൽ എന്തുകൊണ്ട് ഈ അപരത്വം സൃഷ്ടിക്കപ്പെടുന്നു എന്നുകൂടെ സ്വയം വിമർശനപരമായും വസ്തുനിഷ്ഠമായും വിലയിരുത്തേണ്ടതുണ്ട്.ഇത്തരം ഒരു അപരത്വം രൂപപ്പെടുന്നത് കേവലം മാധ്യമ/രാഷ്ടീയ സിന്റിക്കേറ്റിന്റെ മാത്രം പ്രവർത്തനം കൊണ്ടാണോ?ഇത്തരം ഒരു അവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിൽ അതു സൃഷ്ടിച്ചെടുക്കുന്നതിൽ ആ വിഭാഗങ്ങൾക്ക് യാതൊരു പങ്കുമില്ലേ? ഇവിടെ എല്ലാ സമുദായങ്ങൾക്കും സമത്വത്തോടെ ജീവിക്കുവാൻ ഉള്ള അവകാശവും സാഹചര്യവും ഉണ്ട്.കടുത്ത ജാതിവ്യവസ്ഥിതിനിലനിന്നിരുന്നപ്പോളും ഇന്നത്തെ "ന്യൂനപക്ഷങ്ങളെ" ഉയർന്ന ജാതിക്കാർ നല്ലരീതിയിൽ ഗൗനിച്ചിരുന്നു എന്നത് കാണാതിരിക്കരുത്.പഴയകാലത്ത് താഴ്‌ന്ന ജാതിയിൽപെട്ടവർക്ക് ചിരട്ടിൽ ചായകൊടുത്തിരുന്ന ചായക്കടകൾ ഉണ്ടായിരുന്നു എന്നാൽ അക്കാലത്ത് നായർ മുതൽ മുകളീലേക്ക് ഉള്ള ജാതിക്കാർക്കെന്നപോലെ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഗ്ലാസ്സിൽ ചായകുടിക്കുവാൻ കഴിഞ്ഞിരുന്നു.ഇതൊരു ചെറിയ ഉദാഹരണം മാത്രം.
സിനിമയിൽ മാത്രമല്ല സമൂഹത്തിന്റെ സംസ്ഥ മേഖലയിലും ബോധപൂർവ്വം ഒറ്റപ്പെടുത്തുന്നു എന്ന് പറയുവാൻ സിനിമയിൽ നിന്നും സി.പി.എം & സമകാലിക രാഷീയത്തിലേക്കും ലേഖകൻ സഞ്ചരിക്കുന്നു. മാർക്കിസത്തോടു മദനിയുടെ പ്രസ്ഥാനത്തെ ചേർത്തുകെട്ടിക്കൊണ്ടൊരു വിചിത്രമായ കൂട്ടുകെട്ടിനെ തിരിച്ചറിഞ്ഞു പൊതുജനം നിരസ്സിച്ചതിനു ലേഖകൻ തന്റേതായ വക്രന്യായങ്ങൾ നിരത്തുന്നുണ്ട്.( സാധാരണക്കാർ മാത്രമല്ല പാർട്ടി അണികളിലെ താഴെക്കിടയിൽ ഉള്ളവർ പോലും ആ കൂട്ടുകെട്ടിന്റെ അപകടം തിരിച്ചറിയുമ്പോഴും ഇദ്ദേഹത്തെപോലുള്ളവർ അതു തിരിച്ചറിയാതെ പോകുന്നത് വിചിത്രം തന്നെ) അതിനു പഴിചാരുന്നത് പുതുതായി "രൂപപ്പെട്ട" (ലേഖകന്റെ കണ്ടെത്തൽ) മാധ്യമ-രഷ്ടീയ-സാംസ്കാരിക-മതമുന്നണിയാണുപോലും!!
ഇക്കഴിഞ്ഞ ലോൿസഭാ തിരഞ്ഞെട്ടുപ്പിൽ ഉണായ ഏവും സുപ്രധാനമായ കൂടുകെട്ടു സി.പി.എം- പി.ഡി.പി ബന്ധമല്ല: മറിച്ച് കമ്യൂണിസ്റ്റു വിരുദ്ധരുടേയും മുസ്ലീം വിരുധരുടേയും കൂടായമയാണു നിരീക്ഷിക്കുന്ന ലേഖകൻ. മദനിയുടെ മാർക്കിസ്റ്റു കൂട്ടുകെട്ടിനെ തുറന്നുകാണിച്ച മാധ്യമങ്ങൾ ഉമാൂണ്ണിയുടേ മാർക്കിസ്റ്റു വേദിപങ്കിടലിനെ വേണ്ടവിധം ഉത്ഘണ്ടപ്പെടുന്നില്ല എന്നും പറയുന്നു.ഉമാ ഉണ്ണിയെ പ്പോലുള്ളവരെ/അവരുടെ വോട്ടിനെ (ഏറിയാൽ അയ്യായിരത്തിൽ അധികം വോട്ടു വരുമോ?) സി.പി.എം സ്വീകരിക്കുന്നു എങ്കിൽ അത് സി.പി.എം എന്ന സംഘടനക്ക് വന്ന ദുരവസ്ഥയെ ആണ് വ്യക്തമാക്കുന്നത്.ലേഖകൻ വ്യക്തമാക്കുന്നത് ശരിയാണെങ്കിൽ മാറാട്ടുനിന്നും നേതാക്കന്മാരെ ചൂലെടുത്ത് ആട്ടിപ്പായിച്ച കടുത്ത വർഗ്ഗെയനിലപാടുള്ള ഒരു സ്ത്രീയാണവർ. അത്തരം വോട്ടുകൾ ഞങ്ങൾക്ക് വേണ്ട എന്ന് പറയുവാൻ ഉള്ള ആർജ്ജവം കാണിക്കാതെ അതു രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും അതിനെ ന്യായീകരിക്കുന്നത് അവരുടെ വർഗ്ഗീയ വിരുദ്ധ നിലപാടിനു സംഭവിച്ച ജീർണ്ണതയെ വ്യക്തമാക്കുന്നു. ഒരു പക്ഷെ അത്രത്തോളം തരം താഴാത്തതിനാലാകാം ജനം മറിച്ച് വോട്ടുചെയ്തതും. മദനി-സി.പി.എം ബന്ധം പ്രധാനവാർത്തയാകി ഇതിന്റെ മറവിൽ സൗകര്യപൂർവ്വം ലാവ്‌ലിൻ അഴിമതിക്കേസ് വാർത്തക മുഖ്യധാരയിൽ നിന്നും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്തു എന്നും സംശയിച്ചുകൂടെ?
മാധ്യമങ്ങൾ നൂറുശതമാനം നിഷ്പക്ഷവും കൃത്യതയുമാർന്ന രിപ്പോർട്ടുകൾ ആണ് നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നതെന്ന് തീർത്തുപറയുക വയ്യ.മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും അഹിരുകടക്കാറുണ്ടെന്നും അതിഭാവുകത്വതോടെ വാർത്തകൾ ചമക്കാറുണ്ടെന്നും സ്വയം തോന്നാറുണ്ട്. ഏതെങ്കിലും വിഭാഗം ഉൾപ്പെടുന്ന കേസുകളെ മാധ്യമങ്ങൾ പെരുപ്പിച്ചുകാണിക്കുന്നു എന്ന വാദം ശരിയല്ല.കള്ളനോട്ടുകേസിൽ പെടുന്നവനും,വ്യാജപാസ്പോർട്ട് കേസിൽ പെടുന്നവനും രാജ്യത്തിനെതിരായി കടുത്തകുറ്റം തന്നെ ആണ് ചെയ്യുന്നത്.തീർച്ചയായും അത്തരക്കാരെ സമൂഹത്തിനു മുമ്പിൽ തുറന്നുകാണിക്കേണ്ടതുണ്ട്.എന്നാൽ ഇതിനെ ജില്ലയുടേയും ജാതിയുടേയും പേരിൽ മാധ്യമങ്ങൾ പൊലിപ്പിച്ചുകാണിക്കുന്നു,എല്ലാ മാധ്യമങ്ങളും ഓക്കെട്ടായി ഏതെങ്കിലും വിഭാഗങ്ങളെകുറിച്ച് നിരന്തരം വാർത്തകൾ നൽകുന്നൂ എന്നൊക്കെ പറയുന്നതിനോട് ഒരുനിലക്കും യോജിക്കുവാൻ കഴിയില്ല.മലയാളമനോരമയും,മാധ്യമവും,ദേശാഭിമാനിയും എല്ലാം മലയാള പത്രങ്ങളിലെ മുൻ നിരക്കാരായി നിൽക്കുംബൊൽ ഇതു എത്രമാത്രം സത്യമാകും?
എന്തുകൊണ്ട് പത്തനം തിട്ടയിൽനിന്നും,കോട്ടയത്തുനിന്നും ബോംബ്,വയാജ പാസ്പോർട്ട്, കള്ളനോട്ട്,ഹവാല/ഹുണ്ടി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കേസുകൾ താരതമ്യേന കുറവും മലബാറിൽ ഇതു ഭീകരമായ വിധം വർദ്ധനവും രേഖപ്പെടുത്തുന്നു? ഇത്തരം രജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരെ തുറന്നുകാണീക്കേണതില്ലേ?
ഒരു റൗടിയെ അവൻ ഉൾപ്പെടുന്ന മതത്തിന്റെ പ്രതിനിധിയായി ഒരിക്കലും സാമാന്യജനം കാണുകയില്ല.എന്നാൽ മതത്തിന്റെ പേരിൽ റൗടികൾ അഴിഞ്ഞാടുമ്പോൾ സമൂഹം ആ മതത്തെ സംശയത്തോടെ വീക്ഷിക്കും എന്നത് വാസ്തവം.ഭൂരിപക്ഷ സമുദായത്തിന്റെ സംഘടിതമായ ആക്രമണത്തിനു വിധേയരായ ന്യൂനപക്ഷങ്ങൾ ആ സമുദായത്തിൽ പെട്ടവരെ ഭയത്തോടെയും വെറുപ്പോടെയും കാണും എന്നതിൽ സംശയം ഇല്ല.മറിച്ച് അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഭൂരിപക്ഷവും ഇത്തരത്തിൽ ന്യൂനപക്ഷത്തെയും നോക്കിക്കാണും.ഇതാരും പ്രത്യേകം മാധ്യമ പരിശീലനം നൽകിയതുകൊണ്ടല്ല സംഭവിക്കുന്നത്. എന്നാൽ ഇത്തരം കാര്യങ്ങളെ വിഷലിപ്തമാക്കിക്കൊണ്ട് പ്രചരിപ്പിക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകുന്നു എന്നുമാത്രം.നാടോടികൾ നിരന്തരമായി മോഷണങ്ങൾ നടത്തുന്നു എന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ അത്തരക്കാരെ സംശയത്തോടെ നിരീക്ഷിക്കുക എന്നത് ഒരു സാധാരണ സംഭവമാണ്.മോഷ്ടാവിനെ ജനം കൈകാര്യം ചെയ്യുന്നത് അവന്റെ ജാതിയും കുലവും ദേശവും നോക്കിയല്ല.
മനുഷ്യരിൽ ദേശീയ ബോധവും രാജ്യത്തോടുള്ള കൂറും അനിവാര്യമാണ്.അതുപക്ഷെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയാണെന്ന രീതിയിൽ ഉള്ള പ്രചരണം തെറ്റുമാണ്.അന്ധമായ മതവിദ്വേഷത്തിൽ ഊന്നിയ ദേശീയത അപകടകരമാണ്. ഉന്മാദദേശീയത/വർഗ്ഗീയത തീർച്ചയായും ചെറുക്കപ്പെടേണ്ടതുമാണ്. വ്യക്തമായ ഒരു ജനാധിപത്യബോധത്തിൽ ഊന്നിയ ദേശീയത അനിവാര്യവുമാണ്. മത/രാഷ്ടീയ മൗലീകവാദം പലപ്പോഴും ദേശീയതയ്ക്കും മുകളിൽ മതത്തെ/പാർട്ടിയെ നിർത്തുകയും ഇതിന്റെ ഫലമായി അറിഞ്ഞോ അറിയാതെയോ പലരും ദേശീയവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതിന്റെ ഫലം കൂടിയാണ് ഇന്ന് ഇന്ത്യയിൽ സംഭവിക്കുന്ന തീവ്രവാദത്തിന്റെ ഒരു കാരണമെന്ന് എനിക്ക് തോന്നുന്നു.(ആദിവാസി/കുടിയിറക്കപ്പെട്ടവർ/താഴെത്തട്ടിൽ ഉള്ള അവഗണിക്കപ്പെട്ടവർ തുടങ്ങിയവരുടെ അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളെ ഈ ഗണത്തിൽ പെടുത്തരുത്.)എന്നാൽ മതാധിഷ്ടിതമായ ഒരു കാഴ്ചപ്പാടോടെ നടത്തുന്ന എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെയും അതിജീവനത്തിന്റെ/പ്രതിരോധത്തിന്റെ പട്ടികയിൽ പെടുത്തുന്ന പ്രവണത ശരിയല്ല.ഇത് വർഗ്ഗീയതയെ വളർത്തുകയെ ഉള്ളൂ.
ലേഖകൻ പറയുന്നതുപോലെ/ആ മാനദണ്ടത്തിൽ അതിഷ്ഠിതമായി ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ ഒരു അപരവൽക്കരണം കേരളീയ സമൂഹത്തിൽ നിലനിൽക്കുന്നില്ല.എന്നാൽ സ്വജാതിസ്നേഹം ഓരോ വിഭാഗത്തിനും ഉള്ളിൽ ഇല്ലെന്ന് പറയുവാനും വയ്യ.അതൊരു സത്യവുമാണ്.(എന്നാൽ അതു ചിലവിഭാഗങ്ങളിൽ മാത്രം ഒതുങ്ങുന്നു എന്നും മറുവിഭാഗം അത്തരത്തിൽ അല്ലെന്നും പറയുന്നത് ബാലിശമാണ്. ഹിന്ദുക്കൾക്കിടയിലും,കൃസ്ത്യാനികൾക്കിടയിലും,മുസ്ലീംങ്ങൾക്കിടയിലും തന്നെ വിവിധ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസവും ചില ഘട്ടങ്ങളിൽ എങ്കിലും അതു സംഘട്ടനങ്ങളിലും വരെ എത്തുന്നത് നാം കാണുന്നില്ലെ?) അതുപക്ഷെ കേരളീയസമൂഹത്തിലോ ഏതെങ്കിലും ജാതിയിലോ മാത്രം ഒതുങ്ങുന്നില്ല. വടക്കേ ഇന്ത്യക്കാരനു തെക്കേ ഇന്ത്യക്കാരനോടുള്ള അകൽച്ചയും,മലയാളിക്ക് തമിഴനോടും തിരിച്ചും ഒക്കെ ഉള്ള അകൽച്ചായും ഒക്കെ കൂടിക്കുഴഞ്ഞു കിടക്കുന്നു. രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും വരുന്ന ഹിന്ദുവിനു പക്ഷെ മഹാരാഷ്ട്രാ വാദിക്കു മുമ്പിൽ പ്രത്യേക പരിഗണനയില്ല എന്നത് ഒരു വാസ്ഥവം അല്ലേ? അവരിൽ നിന്നും മറ്റു സംസ്ഥാനക്കാർ നിരന്തരം വിവേചനം നേരിടുന്നില്ലേ?
ഹിന്ദുവും കൃസ്ത്യാനിയും, മുസ്ലീമുമായ നിരവധി സുഹൃത്തുക്കൾ ഉള്ള ആത്തരം ആളുകൾക്കിടയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന എനിക്കു പക്ഷെ ലേഖകൻ മുന്നോട്ടുവെക്കുന്ന രീതിയിൽ ഉള്ള ഒരു ചിന്ത ഞങ്ങളിൽ ആരെങ്കിലും വച്ചുപുലർത്തുന്നതായി തോന്നിയിട്ടില്ല.പ്രവാസലോകത്ത് ചെറിയ മുറിയിൽ ജീവിക്കുന്ന,രാവിലെ മുതൽ രാത്രിവരെ തൊഴിലെടുത്ത് വൈകീട്ട് ഒന്നോ രണ്ടൊ കുബ്ബൂസും കഴിച്ചു അൽപസമയം ടി.വികണ്ട് തളർന്നുറങ്ങുന്നവർക്ക് മേൽപ്പറഞ്ഞ രീതിയിൽ നടന്റെ ജാതി ചിന്തിച്ച് സിനിമ ആസ്വദിക്കുവാൻ കഴിയില്ല.കടൽ കടന്ന് വന്ന് ജീവിതം മുന്നോട്ടുനീക്കുവാൻ പ്രയത്നിക്കുന്നവന്റെ വിഷമവും സങ്കടവും സന്തോഷവും ഒന്നാണ്.അവിടെ ജാതിയും മതവും അല്ല മനുഷ്യത്വം എന്ന ഏകത്വമാണ് അവനെ ഒരുമിപ്പിക്കുന്നത്.
സിനിമ എന്ന കലയെ നിരൂപണം നടത്തുമ്പോൾ എന്തൊക്കെയാണ് സാധാരണഗതിയിൽ താങ്കൾ മാനദണ്ടമായി എടുക്കാറുള്ളതെന്ന് അറിഞ്ഞാൽ കൊള്ളാം.അതിലെ നായകന്റെയും നായികയുടേയും പേരും ജാതിയും കഥാപാത്രനാമങ്ങളും ആണോ? എഴുതിയവന്റേയും സംവിധായകന്റേയും പ്രദർശ്ശിപ്പിക്കുന്ന തീയേറ്ററിന്റേ ഉടമയുടെയും വരെ ജാതിയും ഉപജാതിയും ആണോ? ജീവിതത്തിന്റെ സകല മേഘലകളേയും ഇത്തരത്തിൽ വർഗ്ഗീയമായി കാണുവാൻ പഠിപ്പിക്കുന്ന വർഗ്ഗീയവാദത്തിന്റെ വക്താക്കളുടെ അജീർണ്ണം ബാധിച്ച ചിന്തകൾ പുറത്തുവിടുന്ന വികലമായ നിരീക്ഷണങ്ങൾ നാം നിരന്തരം കാണാറുണ്ട്.എന്നാൽ അത്തരം ആളുകളെ കടത്തിവെട്ടുന്നതായിപ്പോയി ജി.പിയുടേ ലേഖനത്തിലെ പരാമർശങ്ങൾ.സിനിമയെ കൂടുതൽ നന്നായി എങ്ങനെ ആസ്വദിക്കാം എന്നും സിനിമയുടെ വിവിധവശങ്ങൾ എന്തൊക്കെയാണെന്നും പ്രേക്ഷകനു പറഞ്ഞുകൊടുക്കുവാൻ ശ്രമിക്കുക എന്നതിനുപകരം സിനിമയെ എങ്ങിനെ വർഗ്ഗീയമായി വിലയിരുത്താം എന്ന പിന്തിരിപ്പൻ അത്യന്തം അപ്കടകരമായതുമായ ചിന്തകൾ പ്രേക്ഷകനിലേക്ക് എത്തിക്കുവാനാണ് ലേഖകൻ ശ്രമിക്കുന്നതെന്നാണെനിക്ക് മനസ്സിലാകുന്നത്.കലാസ്വാദനത്തിൽ വർഗ്ഗീയതയുടെ വിഷം കുത്തിവെക്കുന്ന പ്രവണതകൾ തിരിച്ചറിയേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.ഇത്തരത്തിൽ സിനിമയെ വർഗ്ഗീയമായി നോക്കിക്കാണേണ്ടതുണ്ടോ? അതിനെ പ്രോത്സാഹിപ്പിച്ചാൽ കലയിലും സാഹിത്യത്തിലും വർഗ്ഗീയത കലരുകയും, അനാരോഗ്യകരമായ പ്രവണതയിലേക്ക് കൊണ്ടെത്തിക്കില്ലേ?
NB:ജി.പി എന്ന നിരൂപകനോടും സുഹൃത്തിനോടും ഉള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് എന്നാൽ അദ്ദേഹത്തിന്റെ ലേഖനത്തിലെ ആശയത്തോൂള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുവാനാണ് ഇത്രയും എഴുതിയത്.
Tuesday, May 19, 2009
ഉത്സവാരവങ്ങൾ ഒഴിയുമ്പോൾ
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,മന്ദലാംകുന്ന് അയ്യപ്പൻ,കർണ്ണൻ,ഗുരുവായൂർ വലിയകേശവൻ തുടങ്ങിയ ഗജസൗന്ദര്യത്തിന്റെ മുൻനിരതാരങ്ങളും.പുത്തൻകുളം അനന്ദപത്മനഭൻ,ചെപ്ലശ്ശേരി പാർത്ഥനും, ചുള്ളിപ്പറമ്പിൽ വിഷ്ണുവും പോലുള്ള യുവകേസരികൾ ആരാണു തലയെടുപ്പിലെ കേമൻ എന്ന് മാറ്റുരക്കുന്നതും എല്ലാം മനസ്സിൽ മിന്നിമറിയുമ്പ്പൊൾ അറിയാതെ ഉള്ളിൽ ഒരു നഷ്ടബോധം തോന്നും.
നാട്ടിലെ ഉത്സവാരവങ്ങൾ ആരംഭിക്കുമ്പോളെ പ്രവാസിയുടെ മനസ്സിൽ മേളം കൊട്ടൽ തുടങ്ങും.ഉത്സവാരവങ്ങളിൽ നേരിട്ടു പങ്കാളിയാകുവാൻ കഴ്യില്ലെങ്കിലും അവൻ അതിന്റെ നടത്തിപ്പിനായി ചെറുതും വലുതുമായ തുകകൾ അയച്ചുകൊടുക്കുന്നു. ഉത്സവങ്ങൾ ടി.വി വാർത്ത്കളിലൂടെയും ഇടക്ക് നാട്ടിൽ നിന്നും വരുന്ന സുഹൃത്തുക്കൾ കൊണ്ടുവരുന്ന പൂരത്തിന്റെ സി.ഡികൾ കണ്ട് ആവേശംകൊള്ളുന്നു.ഓരോ ഉത്സവത്തിനും ആരു തിടമ്പേറ്റും ആരു വലംകൂട്ടും ഇടം കൂട്ടും നിൽക്കും എന്നിങ്ങണെ ഉത്സവപ്പറമ്പുകളിൽനിന്നും ഉള്ള ഓരോവാർത്ത്കൾക്കും ആയി അവൻ കാതോർക്കുന്നു.
കഴിഞ്ഞ രണ്ടുവർഷം മലയാളക്കരയിലെ ഉത്സവപ്പറമ്പുകൾ പല വിധ ദുരന്തങ്ങൾക്കും സാക്ഷ്യമാകേണ്ടിവന്നു. മൂന്നോ നാലോ ഗൗരവമായ പ്രശ്നങ്ങൾക്കപ്പുറം ഏതായാലും ഇത്തവണ കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് പറയാം.അതിൽ ശ്രദ്ധിക്കപ്പെട്ടത് തെച്ചിക്കോട്ടുകാവു രാമചന്ദ്രനുമായി ബന്ധപ്പെട്ടായിരുന്നു.ആനകൾക്കിടയിലെ മംഗലശ്ശേരി നീലകണ്ടൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കുറച്ചു ദിവസത്തേക്ക് കോടതി വിലക്കിയപ്പോൾ ഒരു പക്ഷെ നൊന്തത് നാട്ടിലുള്ളവരേക്കാൾ ഇങ്ങ് കടലിനിക്കരെയുള്ളവരുടെ.തൃശ്ശൂർ ജില്ലയിലെ മാമ്പുള്ളിക്കാവിലെ ഉത്സവത്തിൽ തിടമ്പേറ്റി തലയെടുപ്പോടെ അവൻ നിലകൊള്ളുന്നത് കണ്ട് ആഹ്ലാദിച്ചവർ പക്ഷെ അതിന്റെ രണ്ടാം പക്കം ഒരുതവണകൂടെ കാണുമ്പോഴേക്കും ആ വാർത്തകെട്ട് ഞെട്ടി.കരണം അതിന്റെ അടുത്തദിവസം ആണ് അവന്റേതല്ലാത കാരണത്തൽ ഒരു കൊലപാതം തലയിൽ വന്നുപെട്ടതും കോടതി അവനെ ഉത്സവങ്ങളിൽ നിന്നു വിലക്കിയതും.മലയാളക്കരയിൽ ആനകളിലെ ചക്രവർത്തിയായി വിലസുന്ന രാമചന്ദ്രനെ സ്ഥിരമായി നിരോധിക്കുമോ? നാട്ടിലേക്ക് പലയിടങ്ങളിലേക്ക് പലർക്കായി നിരവധി ടെലിഫോൺകോളുകൾ.e4-elephent പരിപാടി നടത്തുന്ന ശ്രീകുമാർ അരൂകുട്ടി സാറിനോടും കണ്ടമ്പുള്ളി സുന്ദരേട്ടൻ ഉൾപ്പെടെ ഈ രംഗത്തുള്ള പലരോഡും അന്വേഷിചു.ആർക്കും വ്യക്തമായ മറുപടിയില്ല.അസ്വസ്ഥമായ മനസ്സുമായി ദിവസങ്ങൾ തള്ളിനീക്കിയവരെ സമാധാനിപ്പിച്ചുകൊണ്ട്,അവരുടെ ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് ഒടുവിൽ അവൻ വീണ്ടും തലേക്കെട്ടണിയുന്നു എന്ന വാർത്ത വന്നു.പൂർവ്വാധികം തലയെടുപ്പോടെ അവൻ ഉത്സവപ്പറമ്പുകൾ കീഴടക്കുന്ന കാഴ്ച ആനപ്രേമികളെ കോരിത്തരിപ്പിച്ചു.
ഉത്രാളിക്കാവും,ചിറവരമ്പത്തുകാവും,ചിനക്കത്തറയും,ആയിരം കണ്ണിയും, ഗുരുവായൂർ ആനയോട്ടവും,ആറട്ടുപുഴയിലെ ദേവസംഗമവും,പറപ്പൂക്കാവും,നെന്മാറവല്ലങ്ങിയും കഴിഞ്ഞു പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം എത്തുന്നു.പൂരങ്ങളുടെ പൂരത്തിനു തിരുവമ്പാടി ശിവസുന്ദർ തിടമ്പേറ്റി മഠത്തിലെ വരവിനു നേതൃത്വം നൽകുന്നതും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം പ്രവാസി സ്ക്രീനിലൂടെ കണ്ട് തൃപ്തിയടയുന്നു.ഒടുവിൽ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ഉത്സവം കഴിയുന്നതോടെ ഈ വർഷത്തെ ഉത്സവാരവങ്ങൾക്ക് അവസാനിക്കുന്നു.ഇനി ആരവങ്ങൾ ഒടുങ്ങാത്ത മനസ്സുമായി അടുത്തവർഷത്തെ ഉത്സവങ്ങൾക്കായി കാത്തിരിക്കുന്നു.


ദാ ഇങ്ങനെയും ഒരു പോസിൽ എടുത്തോ ആശാനേ....
ഉത്സവപ്പറമ്പിലെ മത്സര വീര്യം......വിഷ്ണു തെച്ചിക്കോട്ടുകാവ് (പഴയ ചിത്രം)
ശിങ്കാരി മേളത്തിന്റെ ലഹരിയിൽ....



