Thursday, July 15, 2010

ന്യൂസിന്റെ “ഭരത് ചന്ദ്രന്‍”

രണ്‍ജി പണിക്കരുടെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധം പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കുന്ന വാര്‍ത്താ അവതരണ ശൈലിയുമായി നികേഷ് കുമാര്‍ വന്നപ്പോള്‍ അത് മലയാള മാധ്യമ രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.ത്രസിപ്പിക്കുന്ന രീതിയീല്‍ ഉള്ള ചടുലമായ വാക്കുകള്‍ ചോദ്യങ്ങളുടെ ഒരു നിര ഉത്തരത്തിന്റെ പാതിയില്‍ നിന്നും അടുത്ത ചോദ്യങ്ങളുടെ മാലപ്പടക്കത്തിലേക്ക്... വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വാചകക്കസര്‍ത്തുകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത കേരളത്തെ സംബന്ധിച്ച്നി കേഷിനെപോലെ ഒരു മാധ്യമപ്രവര്‍ത്തകനു സാധ്യത ഏറെ ഉണ്ട്. എന്തെങ്കിലും അല്പം “സ്കോപ്പുള്ള” ഒരു വാര്‍ത്ത ഉണ്ടായാല്‍ ഉടനെ നാലാളെ സംഘടിപ്പിച്ച് ഒരു തട്ടുപൊളിപ്പന്‍ പരിപാടി അങ്ങ് അവതരിപ്പിക്കും. സ്റ്റുഡിയോയിലും മറ്റ് എവിടെ നിന്നെങ്കിലും ഫോണിലും ഒക്കെയായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ വിരട്ടിയും വെള്ളം കുടിപ്പിച്ചും ഒക്കെ ചോദ്യങ്ങള്‍ ചോദിക്കുക അതില്‍ പലതും പ്രേക്ഷകന്‍ ചോദിക്കുവാന്‍ കരുതിവെച്ച ചോദ്യങ്ങള് ഉള്‍ക്കൊള്ളിക്കുക‍. പങ്കെടുക്കുന്ന ചില രാഷ്ടീയ നേതാക്ക്ന്മാര്‍, ഉത്തരം മുട്ടുമ്പോള്‍ ചിലര്‍ ഇടയ്ക്ക് ഫോണ്‍ ഓഫ് ചെയ്തു കടന്നുകളയും. ചിലര്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുമ്പോള്‍ അവര്‍ പറഞ്ഞ ദൃശ്യങ്ങള്‍ ന്യൂസില്‍ ഉള്‍പ്പെടുത്തിയും ഉത്തരം മുട്ടിച്ചുകളയും. പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍
കൊണ്ട് ചില രാഷ്ടീയക്കരുടെ മുഖമൂടി അഴിഞ്ഞു വീഴാറുണ്ട്. അപൂര്‍വ്വമായി നികേഷിനും ഉത്തരം മുട്ടാറുണ്ട്, എന്നാല്‍ അത് വാക്കുകള്‍ കൊണ്ട് വഴുക്കി കളിച്ച് അങ്ങേരു രക്ഷപ്പെടും.അയ്യോടാ സാര്‍ സിങ്ങറ് ഒക്കെ കണ്ട് പൊറുതി മുട്ടിയിരിക്കുന്ന എന്നെപോലുള്ളവര്‍ക്ക് അല്പം ആശ്വാസം ഇത്തരം വാര്‍ത്താ പരിപാടി തന്നെ.

ഇറങ്ങുന്നതു മുഴുവന്‍ ബോറടിപ്പിക്കുന്ന ചിത്രങ്ങള്‍, കൂടാതെ രണ്‍ജിത്തും രണ്‍ജിപണിക്കരും തീപ്പൊരി ഡയലോഗുള്ള സിനിമകള്‍ എഴുതുന്നത് നിര്‍ത്തിയതുകൊണ്ടും എന്നെപ്പോലെ ഉള്ള ഒരു ശരാശരി പ്രേക്ഷകനെ സംബന്ധിച്ച് “സ്മോള്‍ കിട്ടിയില്ലേല്‍ ചുമയുടെ മരുന്ന് അടിക്കുന്ന കള്ളുകുടിയന്മാരുടെ” അവസ്ഥയ്ക്കു തുല്യമാണ് ഇമ്മാതിരി ന്യൂസ് പ്രോഗ്രാമ്മുകള്‍. പ്രേക്ഷകന്‍ നികേഷിന്റെ വാര്‍ത്താ അവതരണത്തെ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉത്തമമായ തെളിവാണ് ഇന്ത്യാവിഷന്‍ ന്യൂസിന്റെ ഉയര്‍ന്ന റേറ്റിങ്ങ്. ഒരു ചാനലില്‍ നിന്നും മാധ്യമപ്രവര്‍ത്തകന്‍ പോകുന്നു എന്നത് ഇത്രമാത്രം ചര്‍ച്ചചെയ്യപ്പെടുന്നത് തന്നെ ആ വ്യക്തിയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. നികേഷിന്റെ ന്യൂസുകള്‍ കുറിക്കു കൊള്ളുന്നു എന്നതിനു ഇതില്‍ പരം എന്തു തെളിവു വേണം.

ടി.വി വാര്‍ത്താ അവതരണം പല മിമിക്രിക്കാരും അനുകരിക്കുവാന്‍ തുടങ്ങിയത് ടി.എന്‍.ഗൊപകുമാറിന്റേയും, നികേഷ് കുമാറിന്റേയും അവതരണ ശൈലിയെ അനുകരിച്ചാണ്.രാജ് മോഹന്‍ ഉണ്ണിത്താനും ന്യൂസുകളില്‍ നിന്നും മാറിനിന്നതോടെ ന്യൂസിന്റെ രസം പോയി. താല്‍ക്കാലികമായെങ്കിലും നികേഷ് കുമാറും, അല്പം ആശ്വാസം ഇനി വേണുവിന്റെ ന്യൂസ് തന്നെ. ഉടനെ അദ്ദേഹം തന്റെ പ്രസിദ്ധമായ ആ ശൈലിയുമായി തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം.പറയൂ എന്താണ്
സംഭവിച്ചത്? എന്തുകൊണ്ടാണ് സംഭവിച്ചത്?

--
അല്പം കടന്ന ഒരു ഭാവന, ഒരു കാര്‍ടൂണിസ്റ്റായിരുന്നേല്‍ വരക്കാമായിരുന്നു.

ഒരു കണ്ണാടിക്ക് മുമ്പില്‍ “സുകേഷ് കുമാര്‍“ ഇരിക്കുന്നതായി സങ്കല്‍‌പ്പിക്കുക.
പറയൂ...എന്തുകൊണ്ടാണ് ഞാന്‍ രാജിവെച്ചത്? എന്തിനായിരുന്നു എന്റെ രാജി? എന്തു സ്‍ാഹചര്യം ആയിരുന്നു ഇത്തരം ഒരു തീരുമാനത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്? ഇതിനു പുറകില്‍ എന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടയിരുന്നോ? മറ്റേതെങ്കിലും വിധത്തില്‍ ഉള്ള എന്നാല്‍ പുറത്തുപറയുവാന്‍ കഴിയാത്ത എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?
(മറുപടിയൊന്നും ഇല്ല)
ശ്രീ സുകേഷ് കുമാര്‍ കേളക്കാമെങ്കില്‍..... താങ്കള്‍ രാഷ്ടീയത്തിലേക്ക് കടക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒരു ഊഹാപോഹം ഇവിടെ കേള്‍ക്കുന്നു. സംഗതി സത്യമാണോ?
താങ്കള്‍ എം.എല്‍.എ ആകുമോ ? മന്ത്രിയാകുമോ? മന്ത്രിയായാല്‍ വാര്‍ത്ത അവതരിപ്പിക്കുമോ?.... ശ്രീ സുകേഷ് കുമാര്‍ ചോദ്യം താങ്കളോടാണ്...കേള്‍ക്കാമോ?

Wednesday, July 14, 2010

ഗുരുവായൂര്‍ രാമചന്ദ്രന്‍


ഉത്സവങ്ങളുടെ ആരവങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ അവധിക്കാലം. ആനയേയും ഉത്സവത്തേയും ഏറെ ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ച് നാട്ടില്‍ ചെന്നപ്പോള്‍ എങ്ങിനെ അടങ്ങിയിരിക്കാന്‍ കഴിയും.
ചുള്ളിപ്പറമ്പീല്‍ വിഷ്ണുശങ്കറ് എന്ന ആനയെ ഇടയ്ക്ക് പോയി ഒന്നു കാണും.എങ്കിലും ഒരു തൃപ്തിക്കുറവ് ഒടുവില്‍ നേരെ ഗുരുവായൂര്‍ ആനക്കോട്ടയിലേക്ക്. ഗജരത്നം പത്മനാഭനും, വലിയ കേശവനും, മുറിവാലന്‍ മുകുന്ദനും, എല്ലാം അംഗങ്ങളായ
ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാനതറവാട്ടിലേക്ക്.

കവാടത്തിനു പുറത്ത് കാന്റീനിനു സമീപത്തുതന്നെ ഞങ്ങള്‍ ചെല്ലുന്നതിനു രണ്ടു ദിവസം മുന്‍പ് അല്പം അലമ്പ് ഒപ്പിച്ച കൊമ്പനു ചുറ്റും ആളുകള്‍ ഉണ്ട്. അവന്‍ മറ്റാരുമല്ല ജയലളിത നടയ്കിരുത്തിയ ആനക്കുട്ടന്‍ തന്നെ. അവനെ അല്പസമയം നോക്കിനിന്നു അകത്തേക്ക്.അകത്ത് കടന്ന് സുരേഷ് ഗോപി നടയ്ക്കിരുത്തിയ ലക്ഷ്മീനാരായണന്റെ കുഞ്ഞു വികൃതി അലപം ആസ്വദിച്ചുകൊണ്ടിരിക്കെ ഒരാന കടന്നുവന്നു. ഒറ്റനോട്ടത്തില്‍ എന്തോ ഒരുപ്രത്യേകത അവനു തോന്നി.
പിന്നീടാണ് മനസ്സിലായത് അന്ന് ജീവിച്ചിരുന്ന നാട്ടാനകളില്‍ ഏറ്റവും ഉയരക്കൂടുതല്‍ ഉള്ള ആനയാണവന്‍ എന്ന്. ഗുരുവായൂര്‍ രാമചന്ദ്രന്‍!! ഇതെഴുതുമ്പോള്‍ അവന്‍ നമ്മോടൊപ്പം ഇല്ല. കഴിഞ്ഞ ഡിസംബറില്‍ ആണെന്ന് തോന്നുന്നു അവന്‍ ചരിഞ്ഞു.
നേരിട്ടുകാണുന്നതു വരെ എന്റെ മനസ്സിലെ ഉയരക്കേമന്മാരുടെ പട്ടികയില്‍ ഒരിക്കലും ഇവന്‍ ഉണ്ടായിരുന്നില്ല.
ആനയെ പോലെ തന്നെ പ്രായമായ ആനക്കാരനും ഏറെ ആകര്‍ഷിച്ചു. ആ നല്ല ആനക്കാരനോടിപ്പം കുശലം ചോദിച്ച് അ‌ല്പനേരം അവനൊപ്പം ചിലവഴിച്ചു.
പിന്നീട് അവന്റെ വിയോഗം മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞപ്പോള്‍ അന്നത്തെ ഓര്‍മ്മകള്‍ മനസ്സിലെക്ക് കയറിവന്നു.

ഇരിക്കസ്ഥാനത്തിന്റെ ഉയരം കൊണ്ട് കണ്ടമ്പുള്ളി ബാലനാരായണന്‍, ചുള്ളിപ്പറമ്പില്‍ സൂര്യന്‍ തുടങ്ങിയ മണ്‍ മറഞ്ഞ ഗജരാജന്മാര്‍ക്കൊപ്പം നിന്നിരുന്നു ഇവന്‍. മറ്റു രണ്ടുപേരും വിടപറഞ്ഞതോടെ
ജീവിച്ചിരിക്കുന്ന സമയത്ത് ഇവനായിരുന്നു ഇരിക്കസ്ഥാനത്തിന്റെ അളവുകൊണ്ട് ഏറ്റവും ഉയരം കൂടിയ ആന.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവനും ചരിഞ്ഞു.
ഉത്സവങ്ങളില്‍ നിന്നും ഒഴിഞ്ഞ് ആനക്കോട്ടയുടെ ഒരു മൂലയില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഇവനു പക്ഷെ വേണ്ടത്ര പ്രസിദ്ധി ലഭിച്ചില്ല.
കേരാലത്തിലെ ഏറ്റവും ഉയരം കൂടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ യദാര്‍ഥത്തില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു ഇവന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്ന് എത്രപേര്‍ക്ക് അറിയാം!!
ഏറെ പ്രായമായെങ്കിലും ഇവനു നല്ല പരിചരണം ആയിരുന്നു അന്ന് ആനപാപ്പാനും ദേവസ്വവും നല്‍കിയിരുന്നത്. ഗൂരുവായൂര്‍ കോട്ടയിലെ സന്ദര്‍ശനത്തിനിടയില്‍
ഇവനെ പരിചയപ്പെടുത്തിയത് ആനപ്രേമിയായ കരിപ്പ രതീഷായിരുന്നു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആണ് ഈ ചിത്രം എടുത്തത്.

Monday, May 17, 2010

ദാസൂട്ടന്റെ ലൈസൻസ്

കാണാന്‍ സുന്ദരനല്ലെങ്കിലും തൊലി കറുത്തിട്ടാണെങ്കിലും ആ കുറവ് മുടിയില്‍ വെളുപ്പിനാല്‍ പരിഹരിക്കപ്പെട്ട ഒരു അഞ്ചടിക്കാരനാണ് ദാസൂട്ടന്‍.
ഒറ്റനോട്ടത്തില്‍ ആളെ കണ്ടല്‍ നമ്മുടെ ഒരു സ്വത്വ ജീവിയുടെ ലുക്കായിരുന്നു ഗള്‍ഫില്‍ വരുന്നതിനു മുമ്പത്തെ ദാസൂട്ടന്‍. സ്കൂള്‍ മതിലിന്റെ അരികില്‍ ചാരിയിരുന്നാല്‍ കവളന്‍ മടല്‍ ഒണക്കാനായി ചാരിവെച്ചതാണെന്നേ ഒറ്റലുക്കില്‍ തോന്നൂ. ശംബളം കുറവായതിനാല്‍
മാന്യമായ പെരുമാറ്റവും മിതമായ മധ്യപാനവും കൊണ്ട് കുടിയന്മാരുടെ കണ്ണിലുണ്ണി. കുടിച്ചാല്‍ തന്നെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിര്‍ക്കുവാന്‍ ബാത്രൂമില്‍ വരെ കിടന്നുറങ്ങുവാന്‍ തക്ക മാന്യന്‍.

വിദേശത്ത് ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്ന കാശുണ്ടെങ്കില്‍ നാട്ടില്‍ അഞ്ചുസെന്റ് സ്ഥലം വ‍ാങ്ങാം, മാസം പാര്‍ക്കിങ്ങിനു കൊടുക്കുന്ന കാശുണ്ടേല്‍ ദിവസവും ഒരോ ഫുള്ളടിക്കാം എന്ന് പറഞ്ഞിരിക്കുന്ന സഹമുറിയന്‍സിന്റെ ഇടയില്‍ നിന്നും ധൈര്യ സമേതം ലൈസന്‍സെടുക്കാന്‍ ചങ്കൂറ്റം കാണിച്ചവനാണ് ദാസൂട്ടന്‍.
പതിനാലു വട്ടം ടെസ്റ്റ് തോറ്റിട്ടും പിന്നേം അടുത്ത ടെസ്റ്റിനു പണമടച്ച് ധൈര്യഗുളികയും കഴിച്ച് ഡ്രൈവിങ്ങ് ടെസ്റ്റിനു പോയ റിയാഷിന്റെ പേടിപ്പിക്കുന്ന വര്‍ണ്ണനകള്‍ പാതിയും സത്യമാണെന്ന് ആദ്യ ടെസ്റ്റില്‍ ദാസൂട്ടനു മനസ്സിലായി.
എങ്കിലും സഹകരണബാങ്കില്‍ നിന്നും പണം കടമെടുത്തിട്ടായാലും ഒരു ഡൈവിങ്ങ് ലൈസന്‍സ് ഏടുത്തേ താന്‍ അടങ്ങൂ എന്ന അവന്റെ നിശ്ചയദാര്‍ഡ്യം ഊര്‍ജ്ജം പകര്‍ന്നു.

വയര്‍ മുറുക്കിപ്പിടിച്ച് ഉണ്ടാക്കിയ പണമടച്ച് നാലു മണിക്കൂറിന്റെ കാശുകൊടുത്ത് അരമണിക്കൂര്‍ പ്രാക്ടീസു ചെയ്തു. കുറച്ചു നാളത്തെ കാത്തിരിപ്പിനു ശേഷം ആ സുദിനം വന്നെത്തി. നാട്ടിലെ പ്പോലെ സ്മോളടിച്ച് ധൈര്യംമുറപ്പാക്കുവാന്‍ തൊട്ടടുത്ത കഫറ്റെരിയായില്‍ നിന്നും നാലുപൊറൊട്ടയടിച്ചു. ടെസ്റ്റിനു ഹാജരായി. ഊഴമെത്തിയപ്പോള്‍ ടെസ്റ്റിനായി ഒരുക്കിയ വണ്ടിക്കരികിലേക്ക് അവന്‍ നടന്നു. ഇടഞ്ഞു നില്‍ക്കുന്ന ആനയുടെ അടുത്തേക്ക് പോകുന്ന ഉടമയുടെ മാനസീകാവസ്ഥയായിരുന്നു അപ്പോള്‍ അവനു്.

സകല ദൈവങ്ങളേയും പ്രാര്‍ഥിച്ച് പറഞ്ഞപോലെ വണ്ടീയൊടിച്ചു.
ഉചക്ക്‌ ഒരുമണിക്ക്‌ ഊണുകഴിക്കാതെ വരുമാനസര്‍ട്ടിഫിക്കേറ്റിനായി വില്ലേജാപ്പീസറെ കാത്തുനില്‍ക്കുന്ന അതെ മാനസീകാവ്സ്ഥയില്‍ റിസല്‍റ്റിനായി കാത്തുനിന്നു.

പാസായി എന്ന് ഉദ്യോസഥന്‍ പറന്‍ഞ്ഞതും കോടതി റിമാന്റ്‌ ചെയ്ത വല്യ വല്യ പ്രതികള്‍ തളര്‍ന്നു വീഴുന്നപോലെ ഒരു വീഴ്ച. കിടന്ന കിടപ്പില്‍തന്നെ സംഗതി സത്യമാണോന്ന് അറിയാന്‍ ദാസൂട്ടന്‍ പലതവണ പിച്ചിനോക്കി പക്ഷെ ഫീല്‍ ചെയ്യുന്നില്ല. അവനാകെ പരിഭ്രമിച്ചു.
"ഡോ ടെസ്റ്റ്‌ പാസ്സായതിനു താന്‍ എന്തിനാ എക്സമിനര്‍ടെ കാലില്‍ പിച്ചുന്നേ" താങ്ങിയേല്‍പ്പിക്കാന്‍ വന്ന മലയാളി ചോദിചു.

ഡി.എസ്‌.എഫിന്റെ റാഫിള്‍ അടിച സന്തോഷം ആയിരുന്നു ദാസൂട്ടന്‌.അവന്‍ അത്‌ ഉടനെ നാട്ടിലെ സുഹൃത്തുക്കള്‍ക്ക്‌ വിളിച്ച്‌ അറിയിച്ചു.

പിരിവെടുക്കാനും കള്ളുകുടിക്കാനും തല്ലുകൊള്ളാനും പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാത്ത പിരിവൂരിലെ ഒരു പ്രമുഖ ടീമിന്റെ രോമാഞ്ചം ആയ ദാസൂട്ടന് ലൈസന്‍സ് കിട്ടിയ വിവരം അവരെ ആവേശഭരിതരാക്കി. ഇന്നവരുടേ കയ്യീന്നില്ല പോലീസിന്റേയായാലും തൊട്ടപ്പുറത്തെ ടീമിന്റെ ആയാലും മാസാമാസം തല്ലു കിട്ടിയാല്‍ മതി എന്നേ കുഞ്ഞാപ്പൂന്റെ കൂട്ടുകാര്‍ക്ക് ആഗ്രഹം ഉള്ളൂ.
പതിവുപോലെ കഴിഞ്ഞ മാസത്തെ അതും വിഷുവിന്റെ സ്പെഷ്യല്‍ കൂടെ ചേര്‍ത്ത് മാസപ്പടിയായുള്ള അടിയും വാങ്ങി അങ്ങനെ തല്ലും കൊണ്ട് ഇരിക്കുന്ന സമയത്താണ് ഗള്‍ഫീന്ന് ഫോണ്‍.

“ടാ എനിക്ക് ലൈസന്‍സ് കിട്ടീ..നമ്മുടെ പിള്ളാരോടൊക്കെ പറഞ്ഞോ. അതേ കമ്മറ്റീന്ന് കാശെടുത്ത് ചിലവു ചെയ്തോ ഞാന്‍ അടുത്ത മാസം അയച്ചുതരാം”
ഇത് കേള്‍ക്കണ്ട താമസം ക്ലബ്ബിന്റെ മുമ്പില്‍ “അവൈലബിള്‍“ ആളുകൂടി. കൂടിയവരില്‍ പലര്‍ക്കും ബാലന്‍സ് പോയതിനാല്‍ സ്കൂളിന്റെ ചുമരില്‍ ചാരിയിരുന്നായി ചര്‍ച്ച.
“ദാസൂട്ടന് ലൈസന്‍സ് കിട്ടിയത് നമുക്കൊരു സംഭവം ആക്കണം നാലാള്‍ അറിയട്ടെ നമ്മുടെ ചെക്കന് ലൈസന്‍സ് കിട്ടിയകാര്യം.“ പിരിവിനു പേറ്റെന്റ് എടുത്ത പിരിവൂരുകാരെ എങ്ങിനെ പിരിക്കണം എന്ന് പഠിപ്പിക്കേണ്ടകാര്യം ഇല്‍ല്ല്ലോ... ഉള്ള സമയം കൊണ്ട് അവര്‍ പിരിവെടുത്തു.
ഇന്നുതന്നെ ഫ്ലക്സ് അടിക്കണം .
അതിനു ഫോട്ടോ വേണ്ടെ. അത്യാവശ്യത്തിനു നോക്കുമ്പോള്‍ ഒരു ഫോട്ടോ കിട്ടില്ല.
പിരിവിന്റെ വിഹിതം സിരകളില്‍ ഒഴുകിയപ്പോള്‍ കാര്യങ്ങള്‍ ശരവേഗത്തില്‍ ആയി.
എട്ടടിയുടെ ഫ്ല്ക്സ ക്ലബ്ബിനു മുമ്പില്‍ ഉയ്ന്നു. ഉഗ്രന്‍ ഫ്ലക്സ്.
‘കഴിഞ്ഞ തവണ ചീട്ടുകളി മത്സരത്തിനു വച്ച ഫ്ലക്സിനെക്കാള്‍ ഉയരം കുറഞ്ഞു” എന്തെങ്കിലും കുറ്റം പറയണമല്ലോ എന്ന് കരുതി മാത്രം റിയഷ് പറഞ്ഞു.
വഴീപൊണവര്‍ ഫ്ലക്സിനു ചുറ്റും കൂടി. ഓട്ടോര്‍ഷയില്‍ പോകുന്നവര്‍ പോലും വണ്ടി നിര്‍ത്തി ഫ്ലക്സ് നൊക്കി. അതുകണ്ട് ക്ലബ്ബിലെ മെംബെഴ്സ് ഹാപ്പിയായി. കാലിയാകുന്ന കുപ്പികള്‍ അവരുടെ സന്തൊഷത്തിനു സാക്ഷ്യം വഹിച്ചു.
“ഡൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയ ക്ലബ്ബിന്റെ പൊന്നോമന ദാസൂട്ടന് അഭിവാദ്യങ്ങള്‍” എന്നെഴുതിയ ഫ്ലക്സില്‍ നോക്കി അവര്‍ അഭിമാനം കൊണ്ടു.
എന്തായ്‍ാലും അഞ്ചാംക്ലാസ്സിലെ പിള്ളാരും റ്റീച്ചര്‍മാരും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഗ്രൂപ്പ് ഫോട്ടൊയില്‍ മുന്‍ നിരയില്‍ ഇടത്തേ അറ്റത്ത് കുട്ടിനിക്കര്‍ ഇട്ട് നില്‍ക്കുന്ന ദാ‍സൂട്ടന്റെ തലയ്ക്ക് ചുറ്റും ഒരു ചുവന്ന വട്ടത്തില്‍ അടയാളപ്പെടുത്തിയതു കോണ്ട് ആളെ പേട്ടെന്ന് തിരിച്ചറിയാന്‍ പറ്റി....

Sunday, May 16, 2010

കലാപങ്ങൾക്ക് കൊട്ടേഷൻ

ഇക്കഴിഞ്ഞ ദിവസം തെഹൽക്ക എന്ന മാധ്യമം തങ്ങളുടെ “സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ” പുറത്തുകൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്. പണം നൽകിയാൽ വർഗ്ഗീയ കലാപങ്ങൾ നടത്തിക്കൊടുക്കാം എന്നും കലാപങ്ങൾ നടത്തുവാൻ അറുപത് ലക്ഷം രൂപ നൽകിയാൽ മതി എന്നുമാണ് ശ്രീരാമസേനാ തലവൻ പാറയുന്നത് ഇവർ വീഡിയോയിൽ രഹസ്യമായി പകർത്തി പുറത്തുകൊണ്ടുവന്നു എന്നത് അത്യന്തം ഗൌരവം ഉള്ള കാര്യമാണ്. രാജ്യസുരക്ഷയെ സംബന്ധിച്ച് അത്യന്തം ഗൌരവം ഉള്ള ഒരു വിഷയം എന്ന നിലക്ക് ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് സർക്കാർ ഉടനെ നടപടിയെടുക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു. മുൻപ് പബ്ബുകളിൽ സ്തീകൾ പോകുന്നതിനെതിരെ പബ്ബുകളിൽ കയറി സ്തീകൾ അടക്കം ഉള്ളവരെ ആക്രമിച്ചും, വാലന്റൈൻസ് ഡേയ്ക്കെതിരെ കമിതാക്കളെ ആക്രമിച്ചും ഇക്കൂട്ടർ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു.

ചേറിയ ഒരു തീപ്പൊരി വീണാൽ പോലും വളരെ വേഗം പ്രളയാഗ്നിയായി മാറുന്ന ഒന്നാണ് വർഗ്ഗീയ കലാപങ്ങൾ. കലാപങ്ങൾ സൃഷ്ടിക്കുന്ന മുറിവുണക്കുവാൻ കാലം ഒരുപാടു വേണ്ടി വരും. കലാപങ്ങളിൽ പലപ്പോഴും നിരവധി ജീവിതങ്ങൾ നഷ്ടപ്പെടാറുണ്ട്, കൂടാതെ അനേകരെ അത് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടുതന്നെ പണം നൽകിയാൽ വർഗ്ഗീയകലാപങ്ങൾ സംഘടിപ്പിച്ചുകൊടുക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് വെളിവാക്കപ്പെട്ട സ്ഥിതിക്ക് അവർക്കെതിരെ ദേശസുരക്ഷയുടെ പേരിൽ ശക്തമായ നടപടിയെടുക്കുവാൻ ഇനിയും അമാന്തിച്ചുകൂട . തീർച്ചയായും ഇത് ഭീകരപ്രവർത്തനം ആണെന്ന് കരുതാതിരിക്കുവാൻ നിർവ്വാഹമില്ല.കർണ്ണാടക സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്രസർക്കാർ നടപടിയെടുക്കുവാൻ അമാന്തിച്ചുകൂട. പ്രത്യേകിച്ച് മംഗലാപുരത്തും (അവിടെ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് ) ബാഗ്ലൂരിലും ശ്രീരാമസേനയ്ക്ക് ആളുകൾ ഉണ്ട് എന്ന പശ്ചാത്തലത്തിൽ.

ആദർശ പുരുഷനായി കരുതപ്പെടുന്ന ശ്രീരാമന്റെ പേരിൽ ഉള്ള ഒരു സംഘം വർഗ്ഗീയകലാപങ്ങൾക്ക് കൊട്ടേഷൻ എടുക്കും എന്ന് പറയുമ്പോൾ അത് യദാർഥത്തിൽ ശ്രീരാമൻ എന്ന ഹൈന്ദവ “ദൈവത്തെ” (പുരാണത്തിൽ മഹാവിഷ്ണുവിന്റെ അവതരമായി പറയുന്നു) ഇക്കൂട്ടർ അപമാനിക്കുകയാണ്. ഹുസൈൻ ഹിന്ദു ദൈവങ്ങളെ വരകളിലൂടെ അപമാനിച്ചു എന്ന് കരുതുന്ന ഹൈന്ദവ സമൂഹം ഇക്കൂട്ടർ ശ്രീരാ‍മനാമത്തെ അതിലേറെ മോശമാക്കിയിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരുകാരണവശാലും മതത്തിന്റെ പേരിൽ അഴിഞ്ഞാടുവാൻ കൊട്ടേഷൻ സംഘങ്ങളെ അനുവദിച്ചുകൂട.വർഗ്ഗീയത അത് ന്യൂനപ്ക്ഷമായാലും ഭൂരിപക്ഷമായാലും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ അല്ല ഒരു വശം തന്നെ ആണ്.

പ്രമോദ് മുത്തലീക്കിനെ പോലെ ഉള്ളവരെ തള്ളിപ്പറയുവാൻ ഉള്ള ആർജ്ജവം പ്രസ്തുത മത വിശ്വാസികൾ കാണിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിനും സമൂഹത്തിനും എതിരായി പ്രവർത്തിക്കുന്നവരെ മതവിശ്വാസത്തിന്റെ പേരിൽ പിന്തുണയ്ക്കുകയെന്നത് ഒരു നിലക്കും ഭൂഷണമല്ല. പ്രതിയെ പിടിക്കുമ്പോൾ മതത്തിനെതിരായ ഭരണകൂടഭീകരതയെന്ന് ചിത്രീകരിക്കുവാൻ ആളുകൾ മുതിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം കള്ളനാണയങ്ങളെ പൂറത്തുകൊണ്ടുവരേണ്ടത് സമൂഹത്തിന്റെ മൊത്തം ആവശ്യം ആണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെഹൽക്ക നടത്തിയ ഈ വെളിപ്പെടുത്തലിനെ തീർച്ചയായും അഭിനന്ദിക്കുന്നു.

മതവിശ്വാസത്തെ വോട്ടുബാങ്കാക്കി മാറ്റി അതിൽ ലാഭം കൊയ്യുന്നവർ ഉണ്ട്. വിശ്വാസത്തിന്റെ മറവിൽ തങ്ങളെ ചൂഷണം ചെയ്യുകയാണ് ഇവരെന്ന് ഇനിയും തിരിച്ചറിയാതിരുന്നുകൂട.വർഗ്ഗീയവാദികളുടെ സംഘങ്ങൾ നടത്തുന്ന പല ദേശദ്രോഹ പ്രവർത്തന്നങ്ങൾക്കെതിരെയും ഒരു പക്ഷെ നടപടിയെടുക്കുവാൻ രാഷ്ടീയക്കാർ മടിച്ചെന്നിരിക്കും, കാരണം അവരെ സംബന്ധിച്ചേടത്തോളം ഭാവിയിലെ തിരഞ്ഞേറ്റുപ്പുകൾക്ക് ഇക്കൂട്ടർ ഒരു മുതൽക്കൂട്ടാണ്. പലപ്പോഴും പ്രീണനത്തിന്റെ പ്രതിഫലമായി ഭീകരവാദം വളരുന്ന ഒരു നാടാണ് നമ്മുടേത്. അതു കൊണ്ടുതന്നെ മതത്തെ മറയ്ക്കിക്കൊണ്ട് നടത്തുന്ന ഇത്തരം ദുഷ് പ്രവണതകളെ മുളയിലേ ഒതുക്കേണ്ടതുണ്ട്. പുറത്തുവന്ന വസ്തുതകളുടെ വെളിച്ചത്തിൽ സർക്കാർ എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണുക തന്നെ.

Wednesday, April 21, 2010

ആനക്കമ്പാക്കാർക്ക്‌ ആവേശമായി ഇത്തവണ തൃക്കടവൂർ ശിവരാജുവും

ഈ ലിങ്കിൽ ഉള്ള ചിത്രം

പൂരങ്ങളുടെ പൂരത്തിനെത്തുന്ന ആനക്കമ്പക്കാരെ ആവേശം കൊള്ളിക്കുവാൻ തെക്കൻ നാട്ടിൽ നിന്നും തലയെടുപ്പിന്റെ മറ്റൊരു അവതാരം എത്തുന്നു "തൃക്കടവൂർ ശിവരാജു". തെക്കൻ കേരളത്തിൽ ഏറെ പേരും പ്രശസ്ഥിയും ഉള്ള ഇവൻ പക്ഷെ പൂരങ്ങളുടെ നാട്ടിൽ അധികം എത്താറില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ്‌ പൂരത്തിന്റെ തലസ്ഥാനത്ത്‌ ഇവന്‌ ധാരാളം ആരാധകർ ഇതിനോടകം തന്നെ ഉണ്ട്‌. ഇത്തവണ പാറമേക്കാവ്‌ വിഭാഗത്തിന്റെ ആനചന്തങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുക ഇവൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. തിരുവിതാം കൂർ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പൻ.ഇന്നിപ്പോൾ പത്തടിക്ക്‌ മേളിൽ ഉയരം ഉള്ള കാട്ടിലെ ഒരു കുഴിയിൽ വെണ്‌ ഒടുവിൽ നാട്ടുകാരും ഫോറസ്റ്റുകാരും കരയ്ക്കുകയറ്റി കോന്നിയിലെ ആനക്കൂട്ടിൽ എത്തിപെട്ട ഇവനെ പിന്നീട്‌ തൃക്കടവൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയതാണ്‌.

ഏറ്റുത്ത്‌ പിടിച്ച തലക്കുന്നിയും നീണ്ട കൊമ്പും വലിയ ചെവികളും നല്ല കറുപ്പുമാണിവന്റെ ഒറ്റനോട്ടത്തിൽ എടുത്തുപറയാവുന്ന പ്രത്യേകത.പൊതുവിൽ ശാന്തസ്വഭാവക്കാരനായ ഇവനാണ്‌ കൊല്ലം ഉമയണല്ലോ‍ൂർ ക്ഷേത്രത്തിലെ "ആനവാലിൽ പിടിച്ചോട്ടം" എന്ന വിചിത്രമായ ചടങ്ങിൽ സ്ഥിരമായി പങ്കെടുക്കാറ്‌. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ വിവിധ കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ക്ഷേത്രത്തിനു സമീപം ഉള്ള പന്തലിൽ നിന്നും ക്ഷേത്രനടവരെ ആനയുടെ വാലിൽ പിടിച്ച്‌ ഓടും. ഉണ്ണിഗണപതിയുടേയും ബാലസുബ്രമണ്യന്റേയും ബാലലീലകളേ സമരിച്ചുകൊണ്ടാണത്രെ ഈ ചടങ്ങ്‌.

Tuesday, April 13, 2010

ഞങ്ങൾ ഒരുമിച്ച്‌ വിഷു ആഘോഷിക്കട്ടെ.

നാടെങ്ങും കണിയൊരുക്കി മറ്റൊരു വിഷുവിന്റെ പൊൻ പുലരിയ്ക്കായി കാത്തിരിക്കുന്നു. കേരളത്തിൽ മാത്രമല്ല പ്രവാസികൾക്കിടയിലും വിഷു ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. പ്രവാസലോകത്ത്‌ സംഘടനകളും,കുടുമ്പ കൂട്ടായ്മകളും ബാച്ചിലേഴ്സ്‌ റൂമിലെ സൌഹൃദക്കൂട്ടങ്ങളും വിഷുവിനെ സന്തോഷപൂർവ്വമായ ഒരു ആഘോഷമാക്കിമാറ്റുന്നു.

കടുത്ത വർഗ്ഗീയ വിഭജനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ അതിൽ നിന്നും വേറിട്ട്‌ ഒരുമയോടെ ആഘോഷിക്കുവാൻ ഉള്ള അവസരങ്ങളാണ്‌ ഓണവും,വിഷുവും,ക്രിസ്തുമസ്സും,റംസാനുമെല്ലാം. പ്രവാസലോകത്ത്‌ അധ്വാനിക്കുന്ന ഒരു കുഞ്ഞുമുറിയിൽ തട്ടുതട്ടായി ഇട്ടിരിക്കുന്ന കട്ടിലുകളിൽ അന്തിയുറങ്ങുന്നവനെ സംബന്ധിച്ച്‌ ഇതൊക്കെ വലിയ ഒരു സന്തോഷത്തിനാണ് അവസരമൊരുക്കുന്നത്.("അപൂർവ്വം ചിലർ ഇന്ന മതവിഭാഗത്തിൽ പെട്ടവർക്ക്‌ മാത്രമേ ബെഡ്സ്പേസ്‌" നൽകൂ എന്ന് പരസ്യം ചെയ്യാറുണ്ട്‌. അതുപിന്നെ എവിടെയും ഒരു ചെരിയ വിഭാഗം ഉണ്ടാകുമല്ലോ?")അവിടെ അവനു ജാതിയും മതവും ചിന്തിക്കുവാൻ സമയം ഇല്ല, ജീവിതം കരുപ്പിട്റ്റിപ്പിക്കുവാനുള്ള രാപകൽ അധ്വാനത്തിനിടയിൽ പരസ്പരം സഹായ ഹസ്തം നീട്ടുന്നവനെ ജാതിയും മതവും നോക്കി വേറ്തിരിച്ചുനിർത്താറില്ല.ക്ഷ് ഒരു കൂട്ടയ്മയുടെ ഭാഗമാകുമ്പോൾ അതിൽ ജാതിയും മതവും മതത്തിലെ ഉപജാതിയും അലിഞ്ഞില്ലാതാകും. എന്നാൽ അതിനെ അട്ടിമറിക്കുവാൻ നിരന്തരം ജാതിയും ഉപജാതിയും ഓർമ്മപ്പെടുത്തുന്ന ഒരു വിഭാഗം ബുജികൾ യദാർത്ഥത്തിൽ സാമൂഹിക വിരുദ്ധരുടെ റോൾ സ്വയം എടുത്തണിയുകയാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്‌. കടുത്ത വർഗ്ഗീയവാദികളേക്കാൾ വലിയ വിഷമുള്ള നിരീക്ഷണങ്ങളാണിക്കൂട്ടർ പലപ്പോഴും തൊടുത്തു വിടുന്നത്‌.

മേലാള കീഴാള വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഉത്സവങ്ങളെയും ആഘോഷങ്ങളേയും വിഭജിച്ചും സമൂഹത്തിൽ കടുത്ത വിദ്വേഷം വിളമ്പിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്ന ബുദ്ദിജീവികളോട്‌ ഒരു അപേക്ഷ ദയവായി ഞങ്ങൾ ഇതൊക്കെ ഒരുമിച്ച്‌ ആഘോഷിച്ചോട്ടെ. ഓണത്തെ ആദ്യം ഹിന്ദുവിന്റേയും പിന്നെ അതിനെ സവർണ്ണന്റെ/മേലാളന്റേ ആഘോഷമാക്കി കീഴാളന്റെ കോംപ്ല്ക്സിനെ പൊടിതട്ടിയെടുക്കുന്നു,ന്യൂനപക്ഷങ്ങൽക്കിടയിലാകട്ടെ വല്ലയിടത്തും നടക്കുന്ന സംഭവങ്ങളുടെ പേരിൽ കേരളത്തിലും ന്യൂനപക്ഷങ്ങൾ എന്തോ ആപത്തിലാണെന്നും പറഞ്ഞ്‌ കപട ഭീതിയുണ്ടാക്കുന്നു. അതോടൊപ്പം "സവർണ്ണ" ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുവാനുള്ള സൊ‍ാചനയും നൽകുന്നു. ഓരോ തവണയും താൻ കീഴാളനാണെന്നും ക്രിസ്ത്യാനിയാണെന്നും മുസ്ലീമാണെന്നും കൃത്യമായി ഓരോ വിഭാഗത്തെയും ഓർമ്മപ്പെടുത്തുന്നു എന്തിനു വേണ്ടി? ഇതുകൊണ്ട്‌ എന്തു നേട്ടമാണൂണ്ടാക്കുവാൻ കഴിയുന്നത്‌? കാലഘട്ടം മാറിയെന്ന് ഈ ബുജികൾ അറിയുന്നില്ലേ? ഇന്ന് അന്യനെ ചൂഷണം ചെയ്തു ജീവിക്കുന്നുണ്ടെങ്കിൽ അതിൽ പ്രധാനികൾ നാട്ടിലും പ്രവാസലോകത്തും കൊടിയും പിടിച്ചും പിടിക്കാതെയും പിരിവിനിറങ്ങുന്നവരാണെന്നും അധ്വാനിക്കുന്നവനെ ചൂഷണം ചെയ്ത്‌ മണിമന്ദിരങ്ങൾ തീർക്കുന്നത്‌ അവരാണെന്നും ഇനിയും മനസ്സിലാകാഞ്ഞിട്ടോ അതോ ബോധപൂർവ്വം മറക്കുന്നതോ?


കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട്‌ തുടങ്ങിയ ഈ ആഘോഷം സമൂഹം മുന്നോട്ടുപോയപ്പോൾ എല്ലാവരും ഒരുമിച്ച്‌ ആഘോഷിക്കുവാൻ തുടങ്ങി.വിഷുകൈനീട്ടത്തിലൂടെ പകരുന്നത്‌ ഐശ്വര്യത്തിന്റേയും സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റേയും സന്ദേശമാണ്‌.വിഷവിത്തുപാകുന്ന വർഗ്ഗീയവാദികളുടേയും വർഗ്ഗീയ പക്ഷപാദിത്വം പുലർത്തുന്ന കപട ബുദ്ധിജീവികളുടേയും വാക്കുകൾ നിങ്ങളുടെ മനസ്സിലെ നന്മയുടെ പ്രകാശത്തെ മറയ്ക്കാതിരിക്കട്ടെ. മദ്യം നിങ്ങളുടെ കുഞ്ഞുങ്ങളൂടേയും കുടുമ്പിനികളൂടേയും സന്തോഷത്തിൽ കണ്ണുനീർവ്വീഴ്ത്താതിരിക്കട്ടെ. കീഴാളന്റേയും മേലാളന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും വ്യത്യാസമില്ലാതെ എല്ലാ മലയാളികൾക്കും വിഷു ആശംശകൾ...

സസ്നേഹം എസ്‌.കുമാർ

Sunday, February 28, 2010

ആവിഷ്കാരസ്വാതന്ത്രത്തിന്റെ അതിരുകൾ.

ആകാശത്തിനു അതിരുകൾ ഇല്ലായിരിക്കാം എന്നാൽ രാജ്യത്തിനും,സമൂഹത്തിനും അതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌.ഈ അതിരുകൾ ചിലപ്പോൽ മുന്നറിയിപ്പുകളായും,പരിമിതികളായും അനുഭവപ്പെട്ടേക്കാം എന്നാൽ ചിലപ്പോൾ അത്‌ സ്വാതന്ത്രത്തിന്റെ അറ്റവുമായി സ്വയം നിർണ്ണയിക്കപ്പെടുന്നു. ഒരാളുടെ സ്വാതന്ത്രം അപരന്റെ മൂക്കിൻ തുമ്പിനോളം എന്ന് ഒരു പഴമൊഴിയുണ്ട്‌,അതുപോലെ അവനവനാത്മസുഖത്തിനായി ചെയ്യുന്നത്‌ അപരനു ബുദ്ധിമുട്ടാകരുതെന്നും പറയാറുണ്ട്‌ ഇതെല്ലാം സൂചിപ്പിക്കുന്നതെന്തെന്ന് വളരെ വ്യക്തം. പൊതുവിൽ കലക്കും കലാകാരന്മാർക്കും ജനാധിപത്യ/ആധുനീക സമൂഹം ചില സ്വാതന്ത്രങ്ങൾ ഒക്കെ അനുവദിച്ചുനൽകാറുണ്ട്‌. അവരോട്‌ പൊതുവിൽ ആദരവോടെയാണ്‌ ആളുകൾ പെരുമാറുന്നതും. ഇടക്ക്‌ ചിലകലാകാരന്മർ വിമർശനങ്ങൾക്കും വിധേയരാകാറുണ്ട്‌. പലപ്പോഴും അത്‌ അവരുടെ സൃഷ്ടിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളായിരിക്കും.

മതത്തിനു നിർണ്ണായകസ്വാധീനം ഉള്ള സമൂഹത്തിൽ മതവിശ്വാത്തെയും അതുമായി ബന്ധപ്പെട്ട ആരാധനാമൂർത്തികളേയും വ്യക്തികളേയും കളങ്കപ്പെടുത്തുന്ന കാർട്ടൂൺ/ചിത്രം/സാഹിത്യം/സിനിമ തുടങ്ങിയവ പലപ്പോഴും എതിർപ്പുകൾ സൃഷ്ടിക്കാറുണ്ട്‌.വിശ്വാസങ്ങൾ വൃണപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധത്തിന്റെ കാര്യത്തിൽ ഹിന്ദുവേന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ സിക്കുകാരനെന്നോ കമ്യൂണിസ്റ്റുകാരനെന്നോ ഉള്ള വ്യത്യാസം ഉണ്ടാകാറുപതിവില്ല. ചിലപ്പോൾ അത്‌ മതങ്ങളുടെ പേരിൽ ഉള്ള സംഘടനകളിൽ നിന്നാകാം അല്ലെങ്കിൽ വിശ്വാസിസമൂഹത്തിൽ നിന്നും മൊത്തമായിട്ടാകാം അപൂർവ്വമായി ഒറ്റപ്പെട്ട പ്രതിഷേധങ്ങളൂം ഉണ്ടാകാം.ഒരു ഡാനിഷ്‌ കാർട്ടൂണിസ്റ്റ്‌,സൽമാൻ റുഷ്ദി,തസ്ലീമ നസ്ര്രീൻ, സക്കറിയ തുടങ്ങി പലരേയും പലകാലങ്ങളിലായി ഇത്തരം പ്രതിഷേധങ്ങൾ നേരിട്ടവരിൽ ചിലരാണ്‌. അക്കൂട്ടത്തിൽ എം.എഫ്‌ ഹുസൈനും കടാന്നുവരുന്നു.വിശ്വാസികൾ മാത്രമല്ല കമ്യൂണിസ്റ്റുകാരനും തങ്ങളുടെ വികാരം മുറിപ്പെട്ടാൽ പ്രതികരിക്കും എന്ന് സക്കറിയ സംഭവം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ പണ്ഠാർപ്പൂരിൽ 1915-ൽ ജനിച്ച്‌ കടുത്ത ജീവിതപരീക്ഷണങ്ങളെ അതിജീവിച്ച്‌ പിൽക്കാലത്ത്‌ ലോകപ്രശസ്ഥനായ എം.എഫ്‌ ഹുസൈൻ എന്ന ഇന്ത്യൻ ചിത്രകാരൻ സ്വന്തം നാട്ടിലേക്ക്‌ കടക്കുവാൻ ആകാതെ വാർദ്ധക്യത്തിൽ അന്യരജ്യങ്ങളിൽ അഭയം പ്രാപിക്കേണ്ടിവരുന്നു എന്ന വാർത്ത അത്യന്തം ദുഃഖകരമാണ്‌.എന്നാൽ എന്തുകൊണ്ട്‌ ഇന്ത്യൻ പിക്കാസോ എന്ന് വിദേശമാഗസിൻ വിശേഷിപ്പിച്ച പത്മശ്രീയും,പത്മഭൂഷണും,പത്മവിഭൂഷണും ലഭിച്ച ഈ ചിത്രകാരനു ഇപ്രകാരം ഒരു അവസ്ഥയുണ്ടായീ എന്നത്‌ പരിശോധിക്കുന്നത്‌ ഈ അവസരത്തിൽ നന്നായിരിക്കും എന്ന് തോന്നുന്നു.

ഇന്ത്യൻ പൗരൻ എന്ന നിലക്കും ഒരു ജനാധിപത്യ രാജ്യമെന്ന നിലയിലും അദ്ദേഹത്തിനു സ്വന്തം രാജ്യത്ത്‌ താമസിക്കുവാനും കലാപ്രവർത്തനം നടത്തുവാനും തീർച്ചയായും അവകാശമുണ്ട്‌. തസ്ലീമ ൻസ്ര്രീനെ പോലുള്ളവർക്ക്‌ അഭയം നൽകിയ ഇന്ത്യയിൽ ഒരു കലാകാരൻ എതിർപ്പുനേരിടേണ്ടിവന്ന് നാടുവിടേണ്ട അവസ്ഥയുണ്ടായി എന്നും ഇന്നിപ്പോൾ ഖത്തർ പൗരത്വം നൽകി അദ്ദേഹത്തിന്‌ എന്നുമെല്ലാം ഉള്ള വാർത്തകൾ വരുന്ന സാഹചര്യത്തിൽ അദ്ദേഹം എന്തുകൊണ്ട്‌ തന്റെ രാജ്യത്ത്‌ എതിർപ്പ്‌ നേരിടേണ്ടി വന്നു എന്നതും എപ്രകാരം ഉള്ള ചിത്രങ്ങളാണ്‌ എതിർപ്പിനു പാത്രീഭവിച്ചതെന്നും വേണ്ടത്ര ചർച്ചചെയ്യാതെ കേവലം ഉപരിപ്ലവമായ കലാകാരന്റെ സ്വാതന്ത്രവും സംഘപരിവാറിന്റെ എതിർപ്പും എന്ന രീതിയിലേക്ക്‌ ചുരുങ്ങിപ്പോകുന്നു.

അദ്ദേഹം വരച്ച ചില ചിത്രങ്ങൾ അതും ഹിന്ദു വിശ്വാസികൾ ദൈവങ്ങളായി ആരാധിക്കുന്ന സരസ്വതി,ശ്രീരാമൻ, തുടങ്ങിയവരെ മുതൽ ഭാരതാമ്പയെ വരെ പലരെയും അസ്ലീലം/ആഭാസകരമായി ചിത്രീകരിച്ചതിനും അതിനു ചില അടിക്കുറിപ്പുകൾ നൽകിയതിനുമാണ്‌ പ്രതിഷേധങ്ങളും കോടതിനടപടികളും നേരിടേണ്ടിവന്നത്‌. കാമശാസ്ത്രം രചിക്കപ്പെട്ട്യൂന്ന് കരുതുന്ന നാട്ടിൽ ഖജുരാഹോയിലും മറ്റും നിരവധി നഗ്ന ശിൽപങ്ങൾ "ദേവീ ദേവന്മാരുടേതടാക്കം" ഉള്ള നാട്ടിൽ നഗ്ന ചിത്രങ്ങൾ വരക്കാൻ കലാകാരനു സ്വാതന്ത്രമില്ലേ എന്ന് ചോദ്യം ഉയർന്നുവന്നിട്ടുണ്ട്‌. എന്നാൽ ആ ചിത്രങ്ങളും മേൽപ്പറഞ്ഞ ശിൽപങ്ങൾ/ചുവർച്ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം ബോധ്യമാകും. എം.എഫ്‌ ഹുസൈന്റെ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക്‌ ബോധ്യമാകും.

സംഘപരിവാർ ഉയർത്തുന്ന കടുംപിടുത്ത നിലപാടിനോട്‌ വിയോജിക്കുമ്പോൾ തന്നെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഒരുകലാകാരൻ ഇപ്രകാരം ഒരു വിഭാഗത്തിന്റെ വ്‌ഇശ്വാസത്തെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചതിൽ ഔചിത്യം ഒട്ടും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല.മാത്രമല്ല അദ്ദേഹം തന്റെ മതത്തിന്റെ വിശ്വാസങ്ങൾക്ക്‌ ഹാനിയുണ്ടാകുന്ന ഒരു ചിത്രവും വരയ്ക്കുകയുണ്ടായിട്ടില്ല എന്നതും ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്‌.

ലോകത്തെവിടെ ആയാലും കലാകാരന്മാർ ആക്രമിക്കപ്പെടുന്നത്‌ എതിർക്കേണ്ടതും അപലപിക്കേണ്ടതുമാണ്‌. അതോടൊപ്പം കലാകാരൻ ആയി എന്നതിന്റെ പേരിൽ അന്യരുടെ വിശ്വാസങ്ങളേയും മാനിക്കില്ല എന്നുള്ള അഹങ്കാരമോ/അമിതസ്വാതന്ത്രമോ എടുക്കുന്നതും ഉചിതമല്ല.ഹുസൈനെ സംബന്ധിച്ചേടത്തോളം അദ്ദേഹം വരച്ച ചിത്രങ്ങൾ ആരുടെ എങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ബോധ്യമായാൽ അതു പിൻവലിക്കാമായിരുന്നു.സംഘപരിവാറിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ ഒരു പാടുപേർ ആരാധിക്കുന്ന "ദൈവബിംബങ്ങളെ" തന്റെ കലാസപര്യയ്ക്കിടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ വിശ്വാസികൾക്ക്‌ വേദനയുളവാക്കും വിധം ചിത്രീകരിച്ചു എന്നത്‌ മനസ്സിലാക്കി ഉചിതമായ ഒരു തീരുമാനം കൈക്കൊണ്ടുകൊണ്ട്‌ അദ്ദേഹത്തിനു താൽപര്യം ഉണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരുവാനും ശിഷ്ടകാലം തന്റെ കലാപ്രവർത്തനങ്ങളിൽ മുഴുകുവാനും ഉള്ള സാഹചര്യം ഒരുങ്ങും എന്ന് പ്രതീക്ഷിക്കാം

Saturday, February 20, 2010

പൊക്കുളങ്ങര & ആയിരംകണ്ണി ഉത്സവം.

ആനയും ഉത്സവവും ലഹരിയായി സിരകളിൽ നുരയുന്ന നാളൂകളാണ്‌ ജനുവരി മുതൽ-മെയ്‌ വരെ ഉള്ള മാസങ്ങൾ.ഉത്സവപ്പറമ്പുകളിലെ പുരുഷാരത്തിൽ സ്വയം മറന്ന് തെച്ചിക്കോട്ടുകാവിനു ഇരുപുറവും പരസ്പരം തലയുയർത്തി മൽസരിക്കുന്നു പാർത്ഥന്റേയും,കർണ്ണന്റേയും വിഷ്ണുശങ്കറിന്റേയും കുതിപ്പുകൾ കണ്ട്‌. ശിങ്കാരിമേളത്തിന്റെ ലഹരിയിൽ സ്വയം മറന്ന്, പഞ്ചവാദ്യത്തിന്റേയും,ചെണ്ടമേളത്തിന്റേയും നാദവിസ്മയത്തിൽ അലിഞ്ഞങ്ങിനെ നിൽക്കുന്ന നിമിഷങ്ങൾ.പൊക്കുളങ്ങരയിലേയും,ആയിരംകണ്ണിയിലേയും വാടാനപ്പള്ളിയിലേയൂം,പെരിങ്ങോട്ടുകരയിലേയും,പുത്തൻ പള്ളിക്കാവിലേയും,ഉത്രാളിക്കാവിലേയും അങ്ങിനെ അങ്ങിനെ എത്രയോ ഉത്സവപ്പറമ്പുകൾ ഓർമ്മയിലേക്ക്‌ കടന്നുവരുന്നു.


ഉത്സവപ്രേമികൾക്ക്‌ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദമേകിക്കൊണ്ട്‌ വീണ്ടും പൊക്കുളങ്ങര-ആയിരംകണ്ണി ഉത്സവം എത്തിയിരിക്കുന്നു. സഹോദരിമാരായ ദേവിമാർ ആണ്‌ പൊക്കുളങ്ങരയിലും ആയിരംകണ്ണിയിലും എന്നാണ്‌ വിശ്വസം. ഫെബ്രുവരി 21 ഞായറാഴ്ചയും 22 തിങ്കളാഴ്ചയും ആയിട്ടാണ്‌ ഉത്സവം. രണ്ടിടത്തും തിടമ്പേറ്റുന്നത്‌ അഴകിലും തലയെടുപ്പിലും ഒന്നാമനായ ആനക്കേരളത്തിന്റെ അഭിമാനം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണ്‌. ഇവനെ കൂടാതെ മന്ദലാംകുന്ന് കർണ്ണൻ,പുത്തംകുളം അനന്ദപത്മനാഭൻ,ഗുരുവായൂർ വലിയകേശവൻ,പട്ടത്ത്‌ ശ്രീകൃഷ്ണൻ, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ, ചെർപ്ലശ്ശേരി പാർത്ഥൻ,ചിറക്കൽ കാളിദാസൻ തുടങ്ങി മറ്റു പ്രമുഖ ആനകളും ഉണ്ടാകും. പൊക്കുളങ്ങര ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്‌ തൊട്ടടുത്തുള്ള തിരുമംഗലം ശിവക്ഷേത്രത്തിൽ പോയി തിരിച്ചുവരിക എന്നത്‌.അവിടെ അൽപസമയം പഞ്ചവാദ്യം ഉണ്ടാകും. പരമശിവന്റെ നടയിൽ വച്ച്‌ യുവതാരൺങ്ങളായ വിഷ്ണുവും പാർത്ഥനും നടത്തുന്ന "തലപിടുത്തം" കാണികളെ ആവേശം കൊള്ളിക്കാറുണ്ട്‌. കാണികളുടെ ആവേശാരവങ്ങൾ ഇരുവർക്കും പ്രചോദനമാകും.പാപ്പാന്മാർ കുത്തിപ്പൊക്കാതെ തന്നെ ആണ്‌ ഈ രണ്ടാനകളുടേയും പ്രകടനം. ചോദ്യം ചെയ്യപ്പെടാത്ത തന്റെ തലയെടുപ്പിന്റെ പ്രൗഡിയിൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ ഇതുകണ്ട്‌ "പുഞ്ചിരിക്കാറുമുണ്ട്‌". തിരിച്ചെത്തി പൊക്ക്ക്കുളങ്ങര ഭഗവതിയുടെ നടയിൽ കൂട്ടിയെഴുന്നള്ളിപ്പ്‌.ആനപ്രജാപതി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ പങ്കെടുക്കുന്നതിനാൽ ഇവിടെ തിടമ്പ്‌ ആർക്കെന്നകാര്യത്തിൽ സംശയം ഇല്ല. പിന്നെ തർക്കം വരുന്നത്‌ ഇവനു ഇടം കൂട്ടും വലം കൂട്ടും ആരെന്നാണ്‌.ഇവിടെ മിക്കവാറും പട്ടത്ത്‌ ശ്രീകൃഷണനുതന്നെ ആകും. ഇടം കൂട്ട്‌ പുത്തംകുളം അനന്ദപത്മനാഭനോ വിഷ്ണുശങ്കറിനോ ആകും. ഇവിടെ തലയെടുപ്പാണ്‌ മാനദണ്ടം എങ്കിൽ വലം കൂട്ട്‌ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ തന്നെ ആയിരിക്കും.

വാടാനപ്പള്ളിയിൽ നിന്നും നാലുകിലോമീറ്റർ വടക്കുമാറി നാഷ്ണൽ ഹൈവേയിൽ നിന്നും ഇരുനൂറു മീറ്റർ കിഴക്ക്‌ ടിപ്പുസുൽത്താൻ റോഡിലാണ്‌ ആയിരം കണ്ണി അമ്പലം.ഉത്സവത്തിന്റെ കാര്യത്തിൽ പ്രസിദ്ധമാണ്‌ കാതോട്‌ ട്രസ്റ്റിനു കീഴിലുള്ള ഈ ചെറിയ ക്ഷേത്രം.
മുപ്പത്തിമൂന്ന് ഉത്സവക്കമ്മറ്റികൾ പങ്കെടുക്കുന്നതാണ്‌ ആയിരം കണ്ണിയിലെ ഉത്സവം.മുൻകാലങ്ങളിൽ ഇവിടെ നാൽപത്തഞ്ചോളം ആനകൾ അണിനിരന്നിരുന്നു. സ്ഥലക്കുറവും ആനകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം എന്ന നിയമവും മൂലം ആനകളുടെ എണ്ണം കുറച്ചു.വഴിപാടുപൂരങ്ങൾ രാവിലെ നടത്തും. ഉച്ചക്ക്‌ ആയിരം കണ്ണിഭഗവതി ആനപ്പുറത്ത്‌ തൊട്ടടുത്തുള്ള ദേവന്റെ അമ്പലത്തിൽ പോയി അനുമതിയും അനുഗ്രഹവും വാങ്ങി മടങ്ങിവരുന്നതോടെ ആണ്‌ പൂരം ആരംഭിക്കുന്നത്‌.തുടർന്ന് ചേറ്റുവ മുതൽ വാടാനപ്പള്ളിവരെ ഉള്ള പത്തുകിലോമീറ്റർ ഏരിയായിൽ നിന്നും വിവിധ കമ്മറ്റികളുടെ പൂരങ്ങൾ ആനയും പഞ്ചവാദ്യവും,ശിങ്കാരിമേളം,കുതിര,മയിലാട്ടം,കരകാട്ടം,കാവടി,ദേവനൃത്തം,തെയ്യം തുടങ്ങി വിവിധങ്ങളായ പരിപാടികളുമായി ക്ഷെത്രത്തിലേക്ക്‌ വരുന്നു. ഇവരെ സ്വീകരിച്ച്‌ വരിവരിയായി നിർത്തുന്നു. തുടർന്നാണ്‌ കൂട്ടിയെഴുന്നള്ളിപ്പ്‌. ഇവിടെയും തിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനുതന്നെ. കർണ്ണനാകും മിക്കവാറും വലംകൂട്ട്‌.(രാവിലെ ക്ഷേത്രാങ്കണത്തിൽ ആനയെ അളന്ന് സ്ഥാനങ്ങൾ നിർണ്ണയിക്കും)ൻ.ചെണ്ടയിൽ വിസ്മയം തീർക്കുന്ന വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരൻ പെരുവനം കുട്ടന്മാരാർ ഇവിടെ കൊട്ടാൻ വരാറുണ്ട്‌.ഇത്തവണ ഒരു പക്ഷെ സിനിമാതാരം ജയറാം ചെണ്ടയിൽ നാദവിസ്മയം തീക്കുവാൻ എത്തും എന്ന ഊഹാപോഹം ഉണ്ട്‌. വൈകീട്ട്‌ ആറരയോടെ പകൽ പൂരം അവസാനിക്കുന്നു.

വൈകീട്ട്‌ ഷൂട്ടേഴ്സ്‌ ക്ലബ്ബിൽ നിന്നും ഉള്ള കാവടി,ശിങ്കാരിമേളം,അമ്മങ്കുടം,തെയ്യം തുടങ്ങി വിവിധ പരിപാടികൾ ക്ഷേത്രാങ്കണത്തിലേക്ക്‌ എത്തുന്നു.ഇതുപോലെ വേറെയും കമ്മറ്റികളിൽ നിന്ന്ഉം വിവിധ ഘോഷയാത്രകൾ ഉണ്ടാകും.
പുലർച്ചെ പൂരം 3 മണിയോടെ ആരംഭിക്കും.

----------------------------

ജെ.പിയും,ഷിനുവും,കുട്ടാപ്പുവും,കണ്ണനും,രജനീഷും,സനാഫും, പാലാഴിമാണിക്യം റിയാഷും ഒക്കെ നഷ്ടമാകുന്ന ഉത്സവത്തിന്റെ ആഹ്ലാദനിമിഷങ്ങളെ കുറിച്ച്‌ പരസ്പരം പറയുമ്പോളും സി.ഡി അടുത്ത ആഴ്ച വരും എന്നുള്ള ഒരാശ്വസം മാത്രം.തൽക്കാലം നാളെയും മറ്റന്നാളും ഉത്സവം മനസ്സിൽകാണും

Monday, February 08, 2010

മണികിലുങ്ങുന്ന മൂന്നാറും പിന്നെ വീരനും പുത്രനും

മണികിലുക്കം ഒരു സൂചനയാണ്‌.അത്‌ മണി എന്ന് പണമായാലും,മണിയെന്ന മുഴങ്ങുന്ന ഉപകരണമായാലും,പണക്കാരനുവേണ്ടിമുഴങ്ങുന്ന മണിയെന്ന മനുഷ്യന്മാരായാലും അതിൽ നിന്നും അനായാസം പലതും വായിച്ചെടുക്കുവാൻ കഴിയും. മൂന്നാറിൽ മണികിലുങ്ങുന്നത്‌ കുടിയേറ്റക്കാർക്കും കർഷകർക്കും വേണ്ടിയാണെന്ന് വിശ്വസിക്കുക പ്രയാസമാണ്‌. മൂന്നാറിലെ വങ്കിട കയ്യെറ്റങ്ങളെ ഒഴിവാക്കുവാനുള്ള നടപടികൾ വരുമ്പോൾ അതിനു തടയിടുവാൻ ചെറുകിടകർഷകരേയും,വ്യാപാരികളെയും അണിനിരത്തുന്ന തന്ത്രം മണിയെന്ന പണത്തിന്റെ ബലത്തിലാണെന്ന് വ്യക്തം.

മൂന്നാറിൽ വങ്കിട കയ്യേറ്റങ്ങൾ,റിസോർട്ടുകൾ എന്നിവയ്ക്കെതിരെ എന്തെങ്കിലും ചെയ്തുവേൺകിൽ അത്‌ ഒന്നാം മൂന്നാർ ദൗത്യമാണ്‌.എന്നാൽ അന്നത്തെ ജെ.സി.ബികൾ ചില പാർട്ടി ഓഫീസുകളിൽ തട്ടി നിശ്ശബ്ദമായത്‌ കേരളം കണ്ടു.പിന്നെ ചാപിള്ളയായി മാറിയ രണ്ടാം മൂന്നാറിനു ശേഷം മൂന്നാർ വാർത്തകൾ കാര്യമായൊന്നും മാധ്യമന്നളിൽ വന്നിരുന്നില്ല. എന്നാൽ അടുത്തിടെ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംഘടന ഹൈക്കോടതിൽ നൽകിയ ഹർജിയെ തുടർന്ന് സർക്കാർ ഇക്കാര്യത്തിൽ നടപടിക്ക്‌ നിർബന്ധിതമായി. ടാറ്റയടക്കം ഉള്ളവരുടെ കയ്യേറ്റം ഒഴിപ്പിക്കും എന്ന് പറയുന്നുണ്ടെങ്കിലും മാധ്യമങ്ങളിൽ കാണുന്നതനുസരിച്ച്‌ അവരുടെ ഔദാര്യം പറ്റി അവർ നൽകിയ കോട്ടേഴ്സുകളിൽ അന്തിയുറങ്ങുന്നവർ ഉൾപ്പെടെയുന്ന നേതക്കന്മാർ ഉള്ള ഒരു നാട്ടിൽ എന്താണു സംഭവിക്കുക എന്നതിൽ വലിയ ചിന്തയുടെ ഒന്നുമാവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഒരു മുതിർന്ന ജില്ലാനേതാവിന്റെ പ്രസംഗം അങ്ങേയറ്റം അപലപനീയമാണ്‌.വളരെ തരം താഴ്‌ന്ന ഭാഷയിൽ ആണ്‌ "അയാൾ" റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിയിൽ ഇരിക്കുന്ന ഒരു ഐ.എ.എസ്‌ ഉദ്യോഗസ്ഥയെ പറ്റി പ്രസംഗിച്ചത്‌. സ്ത്രീയെ സാധനം എന്നൊക്കെ പറയുന്ന വിടന്റെ ഭാഷയും മുഖവിക്ഷേപവും ജനാധിപത്യ സമൂഹത്തിൽ ഉള്ള ഒരു പ്രസ്ഥാനത്തിന്റെ നേതാവിനു ചേർന്നതാണോ എന്ന് നാം ഓർക്കേണ്ടതുണ്ട്‌. അതുപോലെ മറ്റൊന്ന് മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുവാൻ ചെന്ന സുരേഷ്കുമാർ ഐ.എ.എസ്സിനെതിരെയാണ്‌.രാഷ്ടീയക്കാരനാകുവാൻ വിവരം തൊട്ടുതീണ്ടേണ്ടതില്ലല്ലോ എന്ന ചിന്തയ്ക്ക്‌ ബലമേകുന്നതാണ്‌ ഐ.എ.എസ്സിനെ പറ്റി "അയാൾ" പറഞ്ഞകാര്യങ്ങൾ.വിവരക്കേടിനെ അലങ്കാരമാക്കുന്നവനെ വഹിക്കേണ്ടിവരുന്നത്‌ ജനാധിപത്യത്തിന്റെ ഒരു ശാപമാണ്‌.


ഒരു വില്ലേജിൽ നിന്നും രേഖകളിൽ മറ്റൊരു വില്ലേജിലേക്ക്‌ മാറ്റിയെന്നും അതു റിസോർട്ടുകൾക്ക്‌ വിറ്റെന്നുമാണ്‌ മാധ്യമറിപ്പോർട്ടുകൾ. മൂന്നാറിൽ വലിയതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതായി ദൃശ്യങ്ങളും വ്യക്തമാക്കുന്നു.

കോടതിയുടെയും മാധ്യമങ്ങളുടേയും സജീവമായ ഇടപെടലുകൾ സർക്കാരിനെയും ഭരണമുന്നണിയേയും സമ്മർദ്ധത്തിലാക്കിയിരിക്കുന്നു.എല്ലാവരുടേയും ശ്രദ്ധ മൂന്നാറിലേക്ക്‌ കേന്ദ്രീകരിച്ചപ്പോൾ ആണ്‌ വയനാട്ടിൽ മുൻ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായിരുന്ന സമീപകാലത്ത്‌ യുഡി.എഫിൽ ചേർന്ന വീരേന്ദ്രകുമാറിന്റെ പുത്രൻ ശ്രേയാംസ്‌ കുമാർ എം.എൽ.എ കൈവശം വെച്ചിരിക്കുന്ന ഭൂമിയിൽ ഒരു കടന്നുകയറ്റവും കുടിലുവെക്കലുമെല്ലാം. ഇടതുപ്ക്ഷത്തിനൊപ്പം നിൽക്കുമ്പോളൂം പ്രസ്തുത സ്ഥലം അദ്ദേഹത്തിന്റെ കൈവശത്തിലായിരുന്നു എന്നാണ്‌ അറിവ്‌.അപ്പോൾ പൊടുന്നനെ ശ്രേയാംസ്‌ കുമാറിന്റെ കൈവശം ഉള്ള ഭൂമിയെ പറ്റി ബോധോദയം ഉണ്ടായത്‌ മാധ്യമപ്പടയെ മൂന്നാറിൽനിന്നും വയനാടൻ ചുരം കയറ്റി തൽക്കാലംശ്രദ്ധ തിരിക്കുക എന്ന രാഷ്ടീയ അടവായി വേണംകരുതുവാൻ.ഒരു പക്ഷെ ഇത്തരം സംഭവങ്ങളുടെ മുൻ കാല അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ അവിടെ ഒഴിപ്പിക്കലിന്റെ ഭാഗമായി ചില സംഘർഷങ്ങളും,അതേപറ്റി ഒന്നോ രണ്ടൊ ദിവസത്തെ മാധയമ ചർച്ചയുമിലും തീരും ഇനി ഏറിയാൽ ഒരു ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനവും ഉണ്ടാകാം.

വങ്കിട കയ്യേറ്റക്കാർക്കെതിരെ ആത്മാർത്ഥമായി നടപടിയെടുക്കുവാനും സധൈര്യം കുടിയിറക്കുവാനും കഴിയാത്തിടത്തോളം മിക്കവാറും മൂന്നാർ വീണ്ടും തുടർന്നുകൊണ്ടിരിക്കും.ഒടുവിൽ ബൗൺ മൂന്നാറിൽ കാണുവാൻ കാര്യമായി ഒന്നും ഇല്ലാതാകുമ്പോൾ സഞ്ചാരികൾ വരാതാകും എന്നതിനൊപ്പം ഭൂമുഖത്തുനിന്നും മനോഹരമായ ഒരു ഹരിതപ്രദേശം അപ്രത്യക്ഷമാകുകയും ചെയ്യും.മൂന്നാം കിട സീരിയൽ പോലെ ആണ്‌ ഇന്ന് മൂന്നാർ ഒഴിപ്പിക്കൽ മാറിയിരിക്കുന്നത്‌. കൈമാക്സ്‌ ഊഹിക്കാമെങ്കിലും മൂന്നാം മൂന്നാർ "നാടകം/സീരിയൽ" കാണുകതന്നെ.

Tuesday, February 02, 2010

മലയാളിയുടെ ഹനീഫ്ക്ക വിടപറഞ്ഞു

ഉച്ചയോടെ മലയാള മാധ്യമങ്ങളിൽ വന്ന ബ്രേക്കിംഗ്‌ ന്യൂസ്‌ മലയളിയെ ഒരുനിമിഷം ഞെട്ടിച്ചുകാണും.അവരുടെ പ്രിയപ്പെട്ട കൊച്ചിൻ ഹനീഫയുടെ മരണ വാർത്തയായിരുന്നു അത്‌.അൽപം മുമ്പ്‌ വരെ സ്ക്രീനിൽ കണ്ട തങ്ങളെ ചിരിപ്പിച്ച ആ മനുഷ്യൻ വിടവാങ്ങിയെന്ന് വിശ്വസിക്കുവാൻ അവർക്കായില്ല അമ്പരപ്പിൽ നിൽക്കുമ്പോൾ മറ്റൊരു വാർത്തവരുന്നു അദ്ദേഹം മരിച്ചിട്ടില്ല അത്യന്തം ഗുരുതരാവസ്ഥയിൽ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോഴും ജീവനോടെ ഉണ്ടെന്ന്.ആശ്വാസത്തിന്റെ നിമിഷങ്ങൾ. എന്നാൽ അത്‌ അധികം നീണ്ടുനിന്നില്ല മണിക്കൂറുകൾക്കകം അത്‌ സംഭവിച്ചു.അതെ മലയാളിയുടെ സ്വന്തം ഹനീഫ്ക്ക യാത്രയായി.

മുതിർന്നവർക്ക്‌ മാത്രമല്ല കൊച്ചുകുട്ടികൾക്കുപോലും ഇത്രയും അടുപ്പം ഉള്ള ഒരു നടൻ മലയാള സിനിമയിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.അവർക്ക്‌ അദ്ദേഹം ഹനീഫയല്ല ഹനീഫ്ക്കയാണ്‌. അതുകൊണ്ടുതന്നെ മലയാളി കൊച്ചിൻ ഹനീഫയെന്ന നടൻ അവതരിപ്പിച്ച ഹാസ്യകഥാപാത്രങ്ങളെ അഭ്രപാളിയിൽ നിന്നും ഹർഷാരവത്തോടെയാണ്‌ മനസ്സിലേറ്റിയത്‌. നടനും പ്രേക്ഷകനും തമ്മിൽ ഉള്ള ആത്മബന്ധം എന്നു വേണമെങ്കീൽ വിശേഷിപ്പിക്കാം ഇതിനെ. കേവലം ഒരു സിനിമാനടൻ അതും ഹാസ്യ നടൻ എന്നതിനപ്പുറം അവർക്ക്‌ അദ്ദേഹം സ്വന്തം ഹനീഫ്ക്കയാണ്‌. അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളും സംവിധാനം ചെയ്ത സിനിമകളും മാത്രമല്ല തന്റെ പെരുമാറ്റത്തിലൂടെയും കൂടെയാണ്‌ അദ്ദേഹം സ്വന്തമാക്കിയതാണ്‌. ഒരു സിനിമാ നടൻ എന്ന നിലയിൽ പൊതുസമൂഹത്തിൽ നിന്നും വേറിട്ടുനിൽക്കാതെ തന്റെ ചുറ്റുപാടുമുള്ളവരുമായി സദാ സംവദിക്കുന്ന സ്വഭാവക്കാരൻ ആയിരുന്ന ഹനീഫക്ക്‌ വലിയ ഒരു സൗഹൃദവലയം ഉണ്ടായിരുന്നു.കമൽ,രജനീകാന്ത്‌, കരുണാനിധിയെപ്പോലുള്ള ജയലളിതയെപ്പോലുള്ള മുതിർന്ന രാഷ്ടീയ/സിനിമാ പ്രവർത്തകരുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുത്തബന്ധം അത്‌ സാക്ഷ്യപ്പെടുത്തുന്നു.

സലീം അഹമ്മദ്‌ ഘൗഷ്‌ എന്ന കൊച്ചിക്കാരൻ മിമിക്രിയിലൂടെയും നാടകത്തിലൂടെയും കലാരംഗത്ത്‌ കടന്നുവരുമ്പോൾ കൊച്ചിൻ ഹനീഫയായിട്ടില്ല.ഒരു നാടകത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരു പിന്നീട്‌ സ്വന്തമാകുകയായിരുന്നു.ഒരു കലാകാരനെ സംബന്ധിച്ചേടത്തോളം അവതരിപ്പിച്ചകഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത്‌ വലിയ ഒരു അംഗീകാരമാണെന്ന് അദ്ദേഹം കരുതിക്കാണണം.അതുകൊണ്ടുതന്നെ സിനിമയിൽ എത്തിയപ്പോഴും ആ പേരിനു മാറ്റമുണ്ടായില്ല. വില്ലനിൽ നിന്നും ഹാസ്യകഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനിടയിൽ ഹനീഫ മലയാളിക്ക്‌ സ്വന്തം ഹനീഫ്ക്കയായി.മിമിക്രിവേദികളിൽ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും അവതരിപ്പിച്ച കയ്യടിനേടിയവർ നിരവധി.ഇതിൽ കിരീടത്തിലെ ഹൈദ്രോസ്‌ ആയിരിക്കാം ഒരു പക്ഷെ ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടത്‌. കാരണം കൊച്ചിൻ ഹനീഫയെന്ന് കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക്‌ ആദ്യം ഓടിയെത്തുന്നതും ആ കഥാപാത്രമയിരിക്കും. അത്രക്ക്‌ മികവോടെയായിരുന്നു അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്‌. ഏത്‌ അവാഡിനേക്കാളും തിളക്കമുള്ള അംഗീകാരം.

സിനിമാ ജീവിതത്തിന്റെ ആദ്യകാലത്ത്‌ അവതരിപ്പിച്ച കഥാപത്രങ്ങളിൽ അധികവും വില്ലൻ ടച്ചുള്ളവ ആയിരുന്നെങ്കിൽ പിന്നീട്‌ അത്‌ ഹാസ്യകഥാപാത്രങ്ങളിലേക്ക്‌ വഴിമാറി. കിരീടത്തിലെ ഹൈദ്രോസ്‌ എന്ന ഗുണ്ടയുടെ വേഷം ഹനീഫയുടെ അഭിനയജീവിതത്തിലെ മാത്രമല്ല മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ ഇടമ്നേടിയ കഥാപാത്രമാണ്‌.രൂപഭാവങ്ങളിൽ ഭീതിയുണർത്തുന്ന എന്നാൽ ഭീരുവായ ഗുണ്ടയെ നമ്മുടെ നാട്ടിൻപുറങ്ങളിൽ പോലും ഒരു കാലത്ത്‌ കണ്ടെടുക്കുവാൻ ആകുമായിരുന്നു.അത്തരം ഒരു ഗുണ്ടയെ അന്തരിച്ച ലോഹിതദാസ്‌ എന്ന എഴുത്തുകാരൻ സൃഷ്ടിച്ചപ്പോൾ അതിന്റെ അതിന്റെ എല്ലാ ഭാവവാഹാദികളോടും കൂടെ തനിമയൊട്ടും ചോർന്നുപോകാതെ ഹനീഫ അഭ്രപാളിയിൽ അനശ്വരമാക്കി.
അതുപോലെ മീശമാധവനിലെ ത്രിവിക്രമൻ എന്ന പ്രാദേശിക രാഷ്ടീയക്കാരനും, പഞ്ചാബി ഹൗസിലെ ഗംഗാധരനും, ദേവാസുരത്തിൽ മദ്രാസിൽ ചായക്കടനടത്തുന്ന കഥാപാത്രവും പറക്കും തളികയിലെ പോലീസുകാരനും അങ്ങിനെ പറഞ്ഞാൽ തീരാത്തത്ര കഥാപാത്രങ്ങൾ.

അടൂർഭാസി-ബഹദൂർ കോമ്പിനേഷൻ മലയാള സിനിമയിൽ വളരെ പ്രസിദ്ധമാണ്‌.അത്തരത്തിൽ ഒരു കോമ്പിനേഷൻ പിന്നീട്‌ കാണുന്നത്‌ ഹരിശ്രീ അശോകൻ-ഹനീഫ കോമ്പിനേഷൻ ആണ്‌. പഞ്ചാബി ഹൗസ്‌,പറക്കും തളിക തുടങ്ങി ഇവർ തകർത്തഭിനയിച്ച പല സീനുകളും തീയേറ്ററുകളിലും ടി.വിക്കു മുമ്പിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി.ദുർബലമായ രചനകളിൽ ഉരുത്തിയുന്ന ഹാസ്യത്തിന്റെ അവതരണത്തിൽ പലപ്പോഴ്‌ഉം പാളിപ്പോകാവുന്ന വേളകളിൽ തന്റെ പ്രതിഭ ഒന്നുകൊണ്ടുമാത്രം അവയെ അരോചകമാകാതെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനായി.ദിലീപ്‌ ചിത്രങ്ങളിൽ കൊച്ചിൻ ഹനീഫയും ഹരിശ്രീ അശോകനും അവിഭാജ്യഘടകമായി.ദിലീപിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഹനീഫയുടെ സാനിധ്യം അനിവാര്യമായിരുന്നു എൻ വേണമെങ്കിൽ പറയാം.മലയാളി പ്രേക്ഷകൻ ആ കോമ്പിനേഷൻ വളരെ അധികം ആസ്വദിച്ചിരുന്നു. അദ്ദേഹം അവസാനമായി അഭിനയിച്ചതും ദിലീപ്‌ ചിത്രത്തിൽ ആയത്‌ വിധിയുടെ നിയോഗമാകാം.

നടൻ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.കുടുമ്പ ബന്ധങ്ങളുടെ കഥപറഞ്ഞ വാൽസല്യം മലയാളി എക്കാലവും ഓർക്കുന്ന മികച്ച ഒരു ചിത്രമാണ്‌.ജനത്തിന്റെ അംഗീകാരമാണ്‌ തനിക്കു ലഭിക്കുന്ന ഏറ്റവും വലിയ അവാർഡെന്ന് അദ്ദേഹം പറയുകയുണ്ടായി. ലോഹിതദാസ്‌ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ്‌ ലഭിക്കുകയുണ്ടായി. ഭീഷമചാര്യ,,പറയാനും വയ്യ പറയാതിരിക്കുവനും വയ്യ,കടത്തനാടൻ അമ്പാടി,പുതിയ കരുക്കൾ തുടങ്ങി ഏതാനും ചിത്രങ്ങളുടെ രഹ്ചന്യും അദ്ദേഹം നിർവഹിച്ചു

മലയാളസിനിമക്കും തമിഴ്‌ സിനിമക്കും വലിയ ഒരു നഷ്ടമാണ്‌ ഹനീഫയുടെ വേർപാടിലൂടെ ഉണ്ടാകുന്നത്‌.ഇത്തരം വേർപാടുകൾ സൃഷ്ടിക്കുന്ന ശൂന്യത മറ്റുള്ളവർക്ക്‌ നികത്തുവാൻ ആകില്ല.അവർ ഇവിടെ അടയാളപ്പെടുത്തി കടന്നുപോകുന്ന അനുഭവങ്ങളും അവതരിപ്പിച്ച വേഷങ്ങളും ജീവസ്സുറ്റ ഓർമ്മകളും മാത്രമാണ്‌ അതിനൊരു ആശ്വാസമായി മാറുന്നത്‌.

Monday, January 25, 2010

പുത്തൻ പിള്ളിക്കാവും മാമ്പിള്ളിക്കാവും

പെരിങ്ങോട്ടുകര ഉത്സവം,പുത്തൻപിള്ളിക്കാവ്‌ ഉത്സവം, തോന്ന്യാവ്‌ ഉത്സവം എന്നിവയാണ്‌ അന്തിക്കാട്‌ ചുറ്റുവട്ടത്ത്‌ കൂടുതൽ ആനകൾ പങ്കെടുക്കുന്ന പ്രധാന ഉത്സവങ്ങൾ. ഇതിൽ പേരിൽ പ്രധാനം പെരിങ്ങോട്ടുകര ഉത്സവം ആണെങ്കിലും ആനക്കാര്യത്തിൽ പുത്തൻ പിള്ളിക്കാവ്‌ തന്നെ ആണ്‌.തെച്ചിക്കോട്ടുകാവും ശിവസുന്ദറും മന്ദലാംകുന്ന് കർണ്ണനും പോലുള്ള തലയെടുപ്പുള്ള ഗജവീരന്മാർ മാറ്റുരക്കുന്നിടം.മൂത്തതും പുതുതായി മുളച്ചുവരുന്നതുമായ ലോക്കൽ ചട്ടകൾ എസ്‌.എം.എസ്സിന്റേയോന്നും പിന്തുണയില്ലാതെ മാറ്റുരക്കുന്ന വേദി.

ഇന്നവിടെ ഉത്സവം തകർക്കുകയാണ്‌.ശിങ്കാരിമേളത്തിന്റെ ആവേശം കൊടുമുടിയിൽ എത്തുമ്പോൾ ഇവിടെ അതിന്റെ തുടിപ്പുകൾ മനസ്സിൽ ഉണരുന്നു. ഇടക്ക്പ്പോഴോ മനസ്സിന്റെ കണ്ട്രോൾ വിട്ട നേരത്താണ്‌ നാട്ടിൽ നിന്നും സനീപ്‌ എന്ന സുഹൃത്തിന്റെ ഫോണിലൂടെ മേളത്തിന്റെ ശീലുകൾ കടൽ കടന്നെത്തിയത്‌. മനസ്സിൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെന്ന ഗജവീരൻ ചയമയമണിഞ്ഞ്‌ തലയുയർത്തി അങ്ങിനെ നിൽക്കുന്നു. അവന്റെ ഇടംകയ്യിൽ തന്റെ കൈ അമർത്തിക്കൊണ്ട്‌ മണിയേട്ടനുമുണ്ട്‌. (ഒരു ഗായകന്റെ ഒപ്പം സദാസമയം അങ്ങേരുടെ ഭാര്യയുണ്ടാകും അതുപോലെയാണ്‌ തെച്ചിക്കോട്ടുകാവും പാപ്പാൻ മണിയും എന്ന് ഞങ്ങൾ കളിയായി പറയാറുണ്ട്‌)

ഏതാണ്ട്‌ അന്തിക്കാട്ടുകാർക്ക്‌ പുത്തൻ പിള്ളീക്കാവിലെ പൂരം പോലെ ആണ്‌ ഏങ്ങണ്ടിയൂർക്കാർക്ക്‌ മാമ്പിള്ളിക്കാവും. രണ്ടു പൂരവും ഒരേ ദിവസം ആണ്‌ മിക്കവാറും. രണ്ടിടത്തും ആനപ്രേമികൾക്ക്‌ മനസ്സിനു നിറവേകുവാൻ ഉള്ള കാഴ്ചകൾ ഉണ്ട്‌.രണ്ടിടത്തും ചെറുഗുണ്ടകൾക്കും മാറ്റുരക്കുവാൻ സ്കോപ്പുണ്ട്‌.

നാട്ടീന്ന് മെയിലിൽ ഫോട്ടോ വന്നോ എന്ന് നോക്കുവാൻ ഇടക്ക്‌ ഒന്ന് ജീമെയിലിൽ ലോഗിൻ ചെയ്തു. അപ്പോഴുണ്ട്‌ ഏങ്ങണ്ടിയൂർക്കാരൻ ഷിനുവിന്റെ മെസ്സേജ്‌.

"മാമ്പിള്ളിക്കാവിൽ പൂരം തകർക്കുന്നൂണ്ട്‌ ടാ..നീരീന്ന് അഴിച്ചെങ്കിലും വിഷ്ണുവന്നിട്ടില്ല. തിടമ്പ്‌ പട്ടത്ത്‌ ശ്രീകൃഷണന്‌.കർണ്ണൻ വലം കൂട്ട്‌..പിള്ളാർ ആർമ്മാദിക്കണുണ്ട്"അവന്റെ കൊതിപ്പിക്കുന്ന വിശേഷങ്ങൾ അങ്ങിനെ മുന്നേരുന്നു.ഒപ്പം നാട്ടിൽ നിന്നും സനീപിന്റെ മൊബെയിൽ പകർന്നുനൽകുന്ന പുത്തൻപിള്ളിക്കാവിലെ ഉത്സവാരവങ്ങളും മേളവും.

ഒഫീഷ്യൽ മെയിലിൽ പുതിയതൊരെണ്ണം വന്നതായി അറിയിപ്പുകിട്ടി.


ഏതാണ്ട്‌ സത്യേട്ടന്റെ സിനിമയിൽ ജയറാം വർക്ക്ഷാപ്പിൽ കമ്മീഷൻ അടിസ്ഥാനത്തിൽ ജോലിക്ക്‌ കയറിയപ്പോൾ പപ്പു ഒരു ഡയലോഗ്‌ പറയുന്നുണ്ട്‌. "ഇവനെന്താ വല്ല കൂടോത്രവും ചെയ്തോ ദേ അടുത്ത വണ്ടി വന്നു"
ഇതേ അവസ്ഥയാണ്‌ എന്റെ കാര്യം. സുഡാനിൽനിന്നും അടുത്ത മെയിൽ പുതിയ പ്രോജക്ടിന്റെ സാധ്യതാപഠന റിപ്പോർട്ട്‌!!

തെച്ചിക്കോട്ടുകാവ്‌ പുത്തൻപിള്ളിക്കവ്‌-മാമ്പിള്ളിക്കാവ്‌ എന്നിവയൊക്കെ സെക്കന്റുടുവച്ച്‌ മനസീന്ന് തിരികെ നാട്ടിലേക്ക്‌ പോയി.കിട്ടിയവിവരം വച്ച്‌ ഗൂഗിൾ ഏർത്തിൽ പുതിയ പ്ലോട്ടിനെ തിരയുവാൻ തുടങ്ങി ഞാൻ.!!

Sunday, January 17, 2010

അണയാത്ത വിപ്ലവജ്യോതി

തന്റെ ജീവിതവും മരണശേഷം ശരീരവും സമൂഹത്തിനു സമർപ്പിച്ച്‌ ആ വിപ്ലവകാരി കടന്നുപോയിരിക്കുന്നു. ആയിരങ്ങളുടെ മനസ്സിൽ അണയാതെ നിൽക്കുന്ന,ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ എക്കാലത്തും ജ്വലിക്കുന്ന ഒരോർമ്മയായി മാറിയ സഖാവ്‌ ജ്യോതിബസുവിന്‌ ആദരാഞ്ജലികൾ. ലാൽ സലാം.

Friday, January 01, 2010

പുതുവർഷം ആശംസിക്കുമ്പോൾ

അടുത്ത വർഷം ഞാൻ ആഗ്രഹിക്കുന്നവയിൽ പെട്ടെന്ന് ഓർമ്മയിൽ വരുന്ന ചില കാര്യങ്ങൾ...

മലയാളിക്കും കുടുമ്പത്തിനും അന്നം കഴിക്കുവാൻ അവസരമൊരുക്കുന്ന ഗൾഫിലും മറ്റു പ്രവാസ ലോകങ്ങളിലും കൂടുതൽ ഐശ്വര്യവും സാമ്പത്തീക പുരോഗതിയും ഉണ്ടകട്ടെ. നാൽപതിൽ പരം ആളുകൾ അതി ധാരുണമായി കൊല്ലപ്പെട്ട ബോട്ടപകടം നടന്നത്‌ മറന്ന് കേരളത്തിലേക്ക്‌ സ്വന്തം റിസ്കിൽ കൂടുതൽ ടൂറിസ്റ്റുകൾ വരട്ടെ. അപകടത്തിന്റെ ഉത്തരവാദിത്വം ശൂന്യതയിൽ ലയിച്ച വാർത്ത കേൾക്കുവാൻ ഈ വർഷം ഇടവരാതിരിക്കട്ടെ.

സർക്കാർ സഹായം പ്രതീക്ഷിക്കാതെകലാ കായിക പ്രതിഭകൾ സ്വന്തം കഴിവിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.
സമരത്തൊഴിലാളികൾക്ക്‌ ഒരു വർഷം കൂടെ കാത്തിരിക്കേണ്ടിവരും എന്തേലും ഒരു നല്ല കോള്‌ ഒത്തുവരുവാൻ.അതിനാൽ അവർക്ക്‌ ആശംസയൊന്നും ഇല്ല. കേടുകൂടാതെ ഓടുവാൻ ഒരുവർഷം കഴിയുന്നതുവരെ ആയുസ്സുണ്ടെങ്കിൽ ലോഫ്ലോർ ബസ്സുകൾ അവർക്ക്‌ കൂടുതൽ അവസരങ്ങൾ ഒരുക്കിവച്ചിട്ടുണ്ട്‌.

തെച്ചിക്കോട്ടുകാവിൽ തുടങ്ങി പുത്തങ്കുളം ശിവനിൽ അവസാനിക്കുന്ന കേരളത്തിൽ ഗജസമ്പത്തിനു യാതൊരു കോട്ടവും തട്ടതിരിക്കട്ടെ.അതോടൊപ്പം അവരൊക്കെ കൂടുതൽ കൂടുതൽ ഉത്സവപ്പറമ്പുകളിൽ കടന്നുചെല്ലട്ടെ. പ്രകാശ്‌ ശങ്കർ എന്ന ആനയെ നിഷ്ടൂരമായി പീഠിപ്പിച്ചുകൊന്നവർക്കെതിരെ നടപടി വല്ലതും ഉണ്ടെങ്കിൽ അത്‌ കടലാസിൽ നിന്നും പുറത്ത്‌ വരുവാൻ ഇടയാകട്ടെ.

കേരളം നേരിടുന്ന കടുത്ത ഭീതിയായ മുല്ലപ്പെരിയാറിന്റെ ദുരവസ്ഥക്ക്‌ ഈ വർഷം പരിഹാരമുണ്ടാകട്ടെ.അധികാരികളുടെ കണ്ണുതുറപ്പിക്കുവാനായി മജോജ്‌ രവീന്ദ്രനെപ്പോലുള്ളവർ മുന്നോട്ടുവെച്ച ആശയത്തെ ഹൃദയത്തിലേറ്റിയ മുഴുവൻ ബ്ലോഗ്ഗേഴ്സിനും നന്ദി.കുറുമാനും,വിശാലേട്ടനും മടക്കം എഴുത്തു ചുരുക്കിയവർ കൂടുതൽ മികച്ച രചനകളുമായി ബ്ലോഗ്ഗ്‌ രംഗത്തെ സജീവമാക്കട്ടെ.ബെർളി കൂടുതൽ അടിപൊളിയാകട്ടെ,ചേലനാട്ട്‌ രാജീവേട്ടൻ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളുമായി വായനക്കാരന്റേയും സമൂഹത്തിന്റേയും കണ്ണുതുറപ്പിക്കട്ടെ,ജി.പി രാമചന്ദ്രൻ കെ.ഈ.എൻ മുന്നോട്ടുവെക്കുന്ന കേരളത്തെ സംബന്ധിച്ച്‌ തികച്ചും അർത്ഥശൂന്യമായ ഇരവാദ സിദ്ധാന്തങ്ങളിൽ(കേരളസമൂഹത്തിന്റെ യദാർത്ഥ ഇരകൾ ദളിതരും, ആദിവാസികളുമാണ്‌) നിന്നും യാദാർത്ഥ്യങ്ങളിലേക്ക്‌ കടന്ന് കൂടുതൽ മികച്ച നിരൂപണങ്ങളും സാമൂഹ്യവിഷയങ്ങളും കൊണ്ട്‌ ബ്ലോഗ്ഗിനെ സമ്പുഷ്ടമാക്കട്ടെ.ഇവരെ കൂടാതെയുള്ള ആൺ- പെൺപ്രജകൾ കൂടുതൽ നല്ല രചനകളുമായി വരട്ടെ...

രാഷ്ടീയത്തിൽ ഈ വർഷം പുതിയ പ്രതീക്ഷയൊന്നും കാണുന്നില്ല.ലാവ്ലിനും,പി.ഡി.പിയും അകത്തുകടന്നാൽ പിന്നെ മുരളിയും ഗ്രൂപ്പ്‌ വിശേഷങ്ങളും കുറച്ച്‌ വിവാദവും അൽപം പെൺവിഷയവും അല്ലാതെ കേരളരാഷ്ടീയത്തിൽ ഒരു പുരോഗതിയും ഉണ്ടാകും എന്ന് തോന്നുന്നില്ല. വിവാദങ്ങളിലും വാചക കസർത്തുകളിലും അല്ലാതെ കേരളത്തിന്റെ പുരോഗതിയ്ക്കായി ഇവർ എന്തു ചെയ്യും എന്ന് കാത്തിരുന്നു സമയം കളയുവാൻ എനിക്ക്‌ സമയം ഇല്ല.

മന്ത്രിയുടെ പ്രസ്ഥാവനയും പ്രഖ്യാപനവും ഒന്നും ആരോഗ്യം രക്ഷിക്കില്ല.പരമാവധി പനിപിടിപെടാതെ അവനവൻ സൂക്ഷിക്കുക.റോഡ്‌ ടാക്സ്‌ അടച്ചു എന്ന് കരുതി റോഡ്‌ നന്നാക്കും എന്ന് പ്രതീക്ഷിക്കാതെ ശ്രദ്ധിച്ച്‌ വാഹനം ഓടിക്കുക.ടൂവീലറുമായി പുറത്തിറങ്ങിയാൽ ചുരുങ്ങിയത്‌ 100 രൂപ പിഴ ഉറപ്പാണെന്ന് ഓർമ്മവെച്ച്‌ വല്ല നിവൃത്തിയും ഉണ്ടെങ്കിൽ റോഡിൽ ഇറങ്ങാതിരിക്കുക.ടിപ്പർ ആക്രമണങ്ങൾ എപ്പോഴും കുഞ്ഞുങ്ങൾക്കു നേരെ ഉണ്ടാകും എന്ന ബോധത്തോടെ അവരെ സ്കൂളിൽ പറഞ്ഞയക്കുക.

മാധ്യമങ്ങളിൽ പതിവു വിഭവങ്ങളുടേയും ചർദ്ധിലുകളുടേയും ദുർഗ്ഗന്ധം ഒഴിവാകട്ടെ.നികേഷ്‌ കുമാർ ഈ വർഷം കൂടുതൽ മികച്ച വാർത്തകളും വാർത്താ അവതരണവുമായി ഉഷാറാകട്ടെ.മലയാള വാർത്താ അവതാരണ രംഗത്ത ശക്തമായ സ്ത്രീസാന്നിധയമായ ഷാനിപ്രഭാകർ ചാട്ടുളിപോലുള്ള ചോദ്യങ്ങളുമായി രാഷ്ടീയ-സമൂഹ്യ രംഗത്തുള്ളവരെ "പൊരിക്കട്ടെ".മധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ സിന്ധുസൂര്യകുമാറിനു "കവർ സോറിയിലൂടെ" തന്റെ കഴിവുകൾ കൂടുതൽ പ്രകടിപ്പിക്കുവാൻ കഴിയട്ടെ.

രൺജിത്തിന്റെ തൂലികയും ക്യാമറയും പുതുമയുള്ള ആവിഷ്കാരങ്ങൾ മലയാളിക്ക്‌ നൽകട്ടെ.സത്യേട്ടൻ അടുത്ത ചിത്രത്തിന്റെ തിരക്കഥ കൂടുതൽ സൂക്ഷ്മതയോടെ നടത്തട്ടെ.ഷാജികൈലാസും രൺജിപണിക്കരും തീപ്പൊരിചിതറുന്ന പ്രകടനങ്ങളുള്ള ചിത്രങ്ങൾ അണിയിച്ചൊരുക്കട്ടെ. പുതിയ പ്രതിഭകൾ ധാരാളം മലയാളസിനിമയിൽ കടന്നുവരട്ടെ. മോഹൻലാൽ തന്റെ നിലവാരത്തിനൊത്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത ശക്തമായ നടന ചാരുത പ്രകടിപ്പിക്കട്ടെ. മമ്മൂക്ക ഇനിയും ഗംഭീരമായ പ്രകടനങ്ങൾ കാഴ്ചവെക്കട്ടെ. വിവാഹം കഴിക്കുന്ന നടികൾക്ക്‌ ചുരുങ്ങിയത്‌ ഒരുവർഷമെങ്കിലും ഭർത്താവിനോടൊപ്പം കഴിയുവാൻ സാധ്യമാകട്ടെ.

ബ്ലോഗ്ഗിലെ പ്രിയ കാർട്ടൂണിസ്റ്റുകളായ സുധീറേട്ടൻ,സുജിത്‌, സ്നേഹം കൊണ്ട്‌ അനുദിനം തടികൂടുന്ന സജീവേട്ടൻ,ഖാൻ പോത്തൻ കോട്‌ തുടങ്ങിയവർ സഖാവ്‌ വി.എസ്സും, കരുണാകരനും,മുരളിയും, മാന്മോഹൻസിങ്ങും,സോണിയായും,രമേശ്‌ ചെന്നിത്തലയും എല്ലാം നിറഞ്ഞുനിൽക്കുന്ന നിരവധി ഹാസ്യമൂഹൂർത്തങ്ങളും കുറിക്കുകൊള്ളുന്ന വിമർശനങ്ങളും ഉള്ള കാർട്ടൂണുകൾ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ എന്നും ആശംസിക്കുന്നു.ഇവരിൽ ചിലർ കേരള രാഷ്ടീയത്തിന്റെ പരിമിതിയിൽ നിന്നും ദേശീയവും അന്തർദ്ദേശീയവുമായ കൂടുതൽ വിഷയങ്ങളിലേക്ക്‌ കടന്നുചെല്ലട്ടെ.

നമ്മുടെ ജീവനും സ്വത്തിനും നിലനിൽപ്പിനും തന്നെ ഭീഷണിയാകുന്ന തീവ്രവാദത്തെ തടയിടുവാൻ ജനത്തിനും സർക്കാറിനും കഴിയട്ടെ.പ്രീണനം കൈവെടിഞ്ഞ്‌ യാദാർത്ഥ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുവാൻ രാഷ്ടീയപ്രസ്ഥാനങ്ങൾക്ക്‌ കഴിയട്ടെ. ഭീകരന്മാർ നിയമത്തിന്റെ മുന്നിൽ എത്തപ്പെടട്ടെ വയ്ക്തമായ തെളിവുകളോടെ വിചാരണ അനന്തമായി നീണ്ടുപോകാതെ അവർ ശിക്ഷിക്കപ്പെടട്ടെ.

തെങ്ങിൽ കൂടുതൽ കള്ളൂണ്ടാകട്ടെ. കള്ളുഷാപ്പുകളിൽ കൂടുതൽ കള്ളുചിലവാകട്ടെ.അന്തിക്കാടടക്കം ഉള്ള ഇടങ്ങളിലെ ചെത്തുതൊഴിലാളീകൾ പട്ടിണിയാകാതിരിക്കട്ടെ.

ഏറെ പ്രതീക്ഷയോടെ ജനം അധികാരത്തിലേറ്റിയിട്ട്‌ മൂന്നുവർഷം കഴിഞ്ഞു.ഇനിയിപ്പോൾ ഭാക്കിയുള്ള ഒരുവർഷം പ്രതീക്ഷയോടെ തന്നെ അധികാരത്തിലേറ്റിയ ജനങ്ങൾക്കായി സഖാവ്‌ വി.എസ്സ്‌. പരിമിതികൾക്കുള്ള്ലിൽ നിന്നുകൊണ്ടാണേലും തന്നെക്കൊണ്ട്‌ കഴിയാവുന്നത്‌ വല്ലതും ചെയ്യട്ടെ.

ചന്ദ്രനിൽ വെള്ളമുണ്ടോന്ന് അന്വേഷിക്കുവാൻ നിൽക്കാതെ ഇന്ത്യെയിലെ കോടിക്കണക്കായ ആളുകൾക്ക്‌ കുടിവെള്ളമെത്തിക്കുവാൻ അധികാരികൾക്ക്‌ നല്ല ബുദ്ധിയുണ്ടാകട്ടെ..

മലയാളികളും മലയാളികളല്ലാത്തവരും പരമാവധി പ്രകൃതിചൂഷണം ഒഴിവാക്കിക്കൊണ്ടുള്ള കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ഉത്സാഹിക്കട്ടെ.എനിക്ക്‌ കൂടുതൽ സുഹൃത്തുക്കളും കുറച്ച്‌ ശത്രുക്കളും മനസ്സിൽ കൂടുതൽ ആശയങ്ങളും, ജീവിതത്തിൽ നന്മയും സന്തോഷവും അക്കൗണ്ടിൽ കൂടുതൽ പണവും ഉണ്ടാകട്ടെ.

എഴുതിയാൽ ഒത്തിരിയുണ്ട്‌ എന്നാൽ തൽക്കാലം നിർത്തുന്നു.

അകാലത്തിൽ നമ്മെവിട്ടുപിരിഞ്ഞുപോയ ജ്യോനവൻ എന്ന ബ്ലോഗ്ഗറുടേയും,എ.കെ ലോഹിതദാസ്‌,ഭരത്‌ മുരളി,രാജൻ പി.ദേവ്‌ എന്നിവരെ ഒരിക്കൽ കൂടെ സ്മരിചുകൊണ്ട്‌......എല്ലാ വായനക്കാർക്കും പുതുവൽസരാശംസകൾ...

സ്നേഹത്തോടെ
എസ്‌.കുമാർ

Monday, December 28, 2009

കാട്ടാനയെ ശല്യപ്പെടുത്താതയ്യപ്പഭക്താ...

ഇക്കഴിഞ്ഞ ദിവസമാണ്‌ ശബരിമല ദർശനം കഴിഞ്ഞു വരുന്ന ഭക്തനെയും ബന്ധുവിനേയും ഒരു ഒറ്റയാനായ ചുള്ളിക്കൊമ്പൻ ആക്രമിച്ചത്‌.ഈ ആക്രമണത്തിൽ അനുമോൻ എന്ന പതിനഞ്ചുകാരൻ കൊല്ലപ്പെടുകയുണ്ടായി.ബൈക്കിൽ വരികയായിരുന്ന സംഘം ആനയെ കണ്ട്‌ നിർത്തിയ ബസ്സിനെ മറികടന്ന് ആനക്കരികിലൂടെ പോകുവാൻ ശ്രമിക്കുകയാണത്രെ ഉണ്ടായത്‌.രണ്ടു ബൈക്കുകൾ ആനയെ മറികടന്നുപോയെങ്കിലും മൂന്നാമത്തെ ബൈക്കിൽ ഉള്ളവർ ആനയുടെ മുമ്പിൽ വീഴുകയും ആന അതിൽ ഒരാളെ ആക്രമിച്ച്‌ കൊല്ലുകയും ആണുണ്ടായത്‌. ദൗർഭാഗ്യകരമാണ്‌ ആ സംഭവം.എന്നാൽ ഇവിടെ പൂർണ്ണമായും ആനയെ കുറ്റപ്പെടുത്തുവാനോ ആകില്ല.ഒറ്റയാനും ചുള്ളിക്കൊമ്പനുമായ ഒരാനയുടെ സാന്നിധ്യം കണ്ടാൽ അത്‌ അപകടകാരിയാണെന്ന് തിരിച്ചറിയുവുന്നതേ ഉള്ളൂ.ഇവിടെ ആനയെ കബളിപ്പിച്ച്‌ കടന്നുപോകുവാൻ ഉള്ള ശ്രമമാണ്‌ ഉണ്ടായിരിക്കുന്നതത്രെ.ഒരു പക്ഷെ തനിക്കരികിലൂടെ കടന്നുപോകുന്ന ബൈക്കുകളുടെ ശബ്ദമായിരിക്കാം അവനെ പ്രകോപിതനാക്കിയത്‌. അതിനടുത്ത ദിവസവും അതെ ചുള്ളിക്കൊമ്പൻ മറ്റൊരാളെ ആക്രമിച്ചുകാലൊടിക്കുകയും ചെയ്തു.ഇവിടെ ഇരുട്ടിൽ നിന്നിരുന്ന ആനയെ പ്രകോപിപ്പിച്ചപ്പോൾ ആണ്‌ അവൻ ആക്രമകാരിയായതെന്ന് പറയുന്നു. രണ്ടു സംഭവങ്ങളിലും അയ്യപ്പഭക്തരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ്‌ ആക്രമിക്കപ്പെട്ടതെന്ന് വ്യക്തം.

കാടും അതിനോടനുബന്ധിച്ചുള്ള ജീവജാലങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തുകൂടെ കടന്നുപോകുമ്പോൾ അതിന്റേതായ ജാഗ്രത പാലിക്കേണ്ടതുണ്ട്‌,പ്രത്യെകിച്ച്‌ കാട്ടാനകൾ ഉള്ളയിടങ്ങളിൽ.മനുഷ്യ ഗന്ധം ലഭിച്ചാൽ അവ അത്യന്തം ജാഗ്രതയോടെ അനങ്ങാതെ നിൽക്കും.ഇതിൽതന്നെ ഒറ്റയാന്മാർ വളരെ അപകടകാരികൾ ആയിരിക്കും പൊതുവെ. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലൂടെ യാത്രചെയ്യുമ്പോൾ അവയെ പ്രകോപിക്കുവാൻ തുനിയുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.യാത്രാമധ്യ വന്യജീവിസാന്നിധ്യം കണ്ടാൽ ആ വഴി ഒഴിവാക്കുകയോ അല്ലെങ്കിൽ അവ അവിടെനിന്നും മാറിപ്പോയതിനുശേഷം കടന്നുപോകുകയോ ആണ്‌ ഉചിതം.

കാനനക്ഷേത്രമായ ശബരിമലയെ സംബന്ധിച്ച്‌ അവിടേക്ക്‌ ചെല്ലുന്ന മനുഷ്യർ അവശ്യം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്‌. ശബരിമല ദർശനത്തിനുപോകുന്നവർ പാലിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്‌ ക്ഷമയും സഹജീവികളോടുള്ള കാരുണ്യവും.സഹജീവിയെന്നതിൽ പക്ഷിമൃഗാദികളും പെടും.പുലിവാഹനനായ അയ്യപ്പന്റെ പൂങ്കാവനമെന്നറിയപ്പെടുന്ന ശബരിമലയിലെ ജീവജാലങ്ങളെ സംരക്ഷിക്കുവാനും ശല്യപ്പെടുത്താതിരിക്കുവാനും അയ്യപ്പഭക്തൻ ബാധ്യസ്ഥനാണ്‌. മനുഷ്യന്റെ കയ്യേറ്റത്തിൽ നിന്നും അൽപം ഇടമാണ്‌ ആനകൾ അടക്കം ഉള്ള വന്യജീവികൾക്ക്‌ അധിവസിക്കുവാൻ ഉള്ളത്‌.ആ ആനത്താരകളെ വെട്ടിമുറിച്ച്‌ റോഡുകൾ സൃഷ്ടിക്കുമ്പോൾ ഇടക്കെങ്കിലും അവ അതുവഴി കടന്ന് വന്നേക്കാം.ആ സമയത്ത്‌ അൽപം ക്ഷമയോടെ വാഹനം നിർത്തി അവർ കടന്ന് പോകുന്നത്‌ വരെ കാത്തിരിക്കുക.സംഘമായി നിന്ന് ചെണ്ടകൊട്ടിയോ ശബ്ദമുണ്ടാക്കിയോ അവയെ നമ്മുടെ സഞ്ചാരവഴികളിൽ നിന്നും മാറ്റാം.

കഴിഞ്ഞവർഷം ശബരിമല റൂട്ടിൽ ഒരു വളവിൽ ഒരാന ബസ്സുകൾക്ക്‌ വഴിമാറി നിൽക്കുന്ന ചിത്രം ഓർത്തുപോകുകയാണ്‌.എത്രമര്യാദയോടെ ആണ്‌ ആ ആന വഴിയൊതുങ്ങി നിൽക്കുന്നത്‌. അതെ കാനനത്തിന്റെ അവകാശികളെ ശല്യപ്പെടുത്താതെ അയ്യപ്പനെ വണങ്ങിപ്പോരുവാൻ ശ്രമിക്കുക.ആനകളെ അവരുടെ പാട്ടിനു വിട്ടേക്കുക.

Thursday, December 24, 2009

എല്ലാ വായനക്കാർക്കും കൃസ്തുമസ്സ്‌ പുതുവൽസരാശംസകൾ

നക്ഷത്രങ്ങൾ മിന്നുന്ന തെളിഞ്ഞ ആകാശമുള്ള മഞ്ഞുപെയ്യുന്ന രാവ്‌,എങ്ങും ദീപാലങ്കാരങ്ങൾ. കരോൾ പാടി നീങ്ങുന്ന സംഘങ്ങൾ,പള്ളികളിലെ പാതിരാകുറുബാന. ഈ ക്രിസ്തുമസ്സ്‌ രാവിൽ വയനാട്ടിലെ കാര്യമ്പാടി പള്ളിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞുവരുന്നു. ഒരു മാലാഘയുടെ മുഖമുള്ള അവൾ തൂവെള്ള നിറമുള്ള പുത്തൻ ഉടുപ്പുമിട്ട്‌ ഉൽസാഹത്തോടെ കൂട്ടുകാരികൾക്കൊപ്പം പടിക്കെട്ടുകൾ കയറിപ്പോകുമ്പോൾ ആരെയോ പാളിനോക്കുന്നതും, അമ്മച്ചിയെന്നുവിളിക്കുന്ന അന്നാമ്മച്ചേട്ടത്തിയും സജിയും മറ്റുസുഹൃത്തുക്കളും ചേർന്ന് പങ്കുവെക്കുന്ന ക്രിസ്തുമസ്സ്‌ കേക്കും. പിന്നെ അന്തിക്കാട്ടെ പുത്തൻപീടിക പള്ളിയിലെ അലങ്കാരവിളക്കുകൾ കാണുവാൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്നതും അന്തോണ്യേട്ടനെപ്പോലുള്ളവർ കൃസ്തുമസ്സ്‌ ആഘോഷ ലഹരിയിൽ പള്ളിപ്പാടത്ത്‌ സ്വർലോഗം കണ്ട്‌ നടക്കുന്നതും,സുഹൃത്തുക്കളോ ബന്ധുക്കളോ അയക്കുന്ന ക്രിസ്തുമസ്സ് നവവത്സരാശംസാകാർഡുകൾ എല്ലാം ഈ മണലാരണ്യത്തിലെ ചേറിയ മുറിക്കുള്ളിൽ കേക്ക്‌ മുറിക്കുമ്പോൽ ഒരുനിമിഷം ഓർത്തുപോകുന്നു. ഒരു ക്രിസ്തുമസ്സ്‌ ദിനത്തിലാണ്‌ എന്റെപ്രിയപ്പെട്ട ജൂജൂസ്‌ തളിക്കുളം ഭൂജാതനായതും.

പുൽക്കൂട്ടിൽ പിറന്ന ആ ഉണ്ണി എന്റെ മനസ്സിൽ മറ്റു ദൈവീക സങ്കൽപ്പങ്ങളിൽ നിന്നും എന്നും വേർപ്പെട്ടു നിന്നിരുന്നു. സമാധാനത്തിന്റെയും ത്യാഗത്തിന്റേയും സന്ദേശവാഹകനായ ആ ഉണ്ണിയുടെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കൽ വേളയിൽ എല്ലാ വായനക്കാർക്കും എന്റെയും വിനിയുടേയും ആശംശകൾ....

Saturday, December 05, 2009

ആന ചിത്രങ്ങൾ...-1


നീർക്കോളിന്റെ ദിനങ്ങളിൽ നിൽക്കുന്ന ഇവന്റെ പേരറിയില്ല...
നീരാട്ടുകഴിഞ്ഞൊരാൾ കെട്ടും തറിയിലേക്ക്.....

എന്നെ ഒന്ന് അഴിച്ചു വിടെടാ... ഞാനിപ്പോ അവനെ ശരിയാക്കിത്തരാം....


ആനക്കുളിയുടെ രസങ്ങളിലേക്ക്...

ഒരു ആന സുന്ദരി...


ദാ‍ ഗൾഫുകാർക്ക് വേണ്ടിയല്ലെ... അല്പം ബുദ്ധിമുട്ടാണെണെങ്കിലും ഞാൻ വേണേൽ ഇങ്ങനെ പോസുചെയ്യാം..ദുബായിൽ ചെന്നിട്ട്‌ നാലാളെ കാണിച്ചേക്കണം..

ദാ ഇങ്ങനെയും ഒരു പോസിൽ എടുത്തോ ആശാനേ....





ഉത്സവാരവങ്ങൾ ആരംഭിക്കുമ്പോൾ



ഉത്സവകേരളം സജീവമാകുകയാണ്. ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം താളമേള വർണ്ണ വിസ്മയങ്ങൾകൊണ്ടും ഗജവീരന്മാരെകൊണ്ടും വെടിക്കെട്ടുകൊണ്ടും കേരളത്തിലെ ഉത്സവപ്പറമ്പുകൾ ശ്രദ്ധേയമാകുവാൻ പോകുന്നു.ഉത്സവപ്രേമികൾക്കിനി ആനന്ദത്തിന്റെ വസന്തകാലം. ആകും ഇനി ചർച്ചകളിൽ ഇടം പിടിക്കുകആനയെകുറിച്ചും മേളത്തെ കുറിച്ചും വെടിക്കെട്ടിനെ കുറിച്ചും ഉള്ള പ്രതീക്ഷകളും ഓർമ്മകളും ആയിരിക്കും.
(പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഞാൻ ഒരു നിമിഷം ഒന്ന് മനസ്സുകോണ്ട് നാട്ടിൽ പോയപ്പോൾ കേട്ടത്...ഇതുപോലെ ഉള്ള സംസാരങ്ങൾ അവർക്കിടയിൽ എപ്പോഴും ഉണ്ടായേക്കാം)
ടാ നീ അറിഞ്ഞാ തെച്ചിക്കോട്ടുകാവിന്റെ നീരുകാലം കഴിയുവാൻ പോകുന്നു.... മിക്കവാറും ഒരുമാസത്തിനുള്ളിൽ അഴിക്കും... ആ‍ന ഒന്നുകൂടെ മിനുങ്ങീട്ടുണ്ടത്രേ!!
അതുപറയാനുണ്ടോ ആ പാപ്പാൻ മണിയില്ലേ ആള് പുല്യാടാ...ഭയങ്കര ശ്രദ്ധയാ ആനേടെ കാര്യത്തിൽ....
ഇമ്മടെ വിഷ്ണൂന്റെ നീരു ഒലിക്കാൻ തുടങ്ങീട്ടേ ഉള്ളൂന്നാ കേട്ടെ....
പാപ്പാൻ പിന്നേം മാറോ?
ആർക്കറിയാം...അവനു തെച്ചിക്കോട്ടിന്റെ പോലെ ഒരു സ്ഥിരം പാപ്പാൻ അത്യാവശ്യാ...
അതുശര്യാ..പിന്നേ ഇത്തവണ തെച്ചിക്കോട്ടിനു ഏക്കം ഒരു ലക്ഷം കടക്കുന്നാ തോന്നണേ...കർണ്ണനും മോശമില്ലത്ത ഏക്കം ഉണ്ടാകും....
ഉം..നീയ്യാ പുത്തംകുളം അനന്ദപത്മനാഭനെ കണ്ടോ ഹോ എന്താ വലുപ്പമിഷ്ടാ...കഴിഞ്ഞ തവണ ഷൂട്ടേഴ്സാർ കൊണ്ടന്ന ആനയല്ലേ? ..കഴിഞ്ഞതവണ ഉത്രാളീൽ അവനല്ലേ ഷൈൻ ചെയ്തേ...ഇപ്രാവശ്യം അവർ തെക്കുന്ന് വേറേ ഏതോ ഒരെണ്ണത്തിനെ ഏറക്കണുണ്ട്‌....
ഏതിനാണ്ടാ?
അതറിയില്ല തൽക്കാലം സപെൻസാണെന്നാ കേട്ടെ...
തൃക്കടവൂർ ശിവരാജു എന്നൊരു ചുള്ളൻ തെക്കുണ്ട്‌..ചിമിട്ട്‌ സാധനാന്നാ കേട്ടേ..നല്ല ചുണയുള്ള മൊതലാത്രേ...
എന്തിനാ തെക്കോട്ട്‌ പോണേ ഇമ്മടെ കാളിദാസൻ മോശ‍ാ? ഏത്‌? ഇമ്മടെ അന്നകരയുള്ള ചിറക്കൽ കാളിദാസൻ ഒരു ഒന്നൊന്നര ആനയല്ലേ? വിഷ്ണൂന്റെ ഒപ്പം നിൽക്കും....
ഉവ്വ വിഷ്ണു ഒരു പിടുത്തം പിടിച്ചാ പാർത്ഥൻ വരെ മാറിനിൽക്കും...
ഉം...പാർത്ഥനും വിഷ്ണും ഒപ്പത്തിനൊപ്പാ...അത്‌ കാണണമെങ്കിൽ നീ പൊക്കുളങ്ങര വാ അപ്പോ കാണാ.. കഴിഞ്ഞകൊല്ലം എന്തായിരുന്നു മത്സരം ഒപ്പം ആ പൂതൃക്കോവിൽ വിനായകനും ഉണ്ട്യിരുന്നു...
ഞാനിന്നാള്‌ ഗുരുവായൂർ പോയപ്പോ ഇന്ദ്രസെന്നെ കണ്ടു...എന്താ ഭംഗീന്നറിയോ? അതുനേരാ...എന്നാലും എനിക്കിഷ്ടം വലിയകേശവനേയാ.... എന്താ അതിന്റെ ഒരു അഴക്.
അപ്പോ പാമ്പാടിരാജനോ? അതിപ്പോ കുട്ടങ്കുളങ്ങര അർജ്ജുനൻ മോശാ? ബാസ്റ്റ്യൻ വിനയശങ്കറില്ലേ? പട്ടത്ത്‌ ശ്രീകൃഷ്ണൻ അങ്ങനെ എന്തോരം ആനകൾ ഉണ്ട്‌... ഒന്നുപോ ഗട്യേ....മഠത്തിൽ വരവിനു ചമയം കെട്ടി തിരുവമ്പാടി ശിവസുന്ദർ വന്നാലുണ്ടല്ലോ...ങാ അത്‌ ഒന്ന് വേറെതന്ന്യാ...

അതെ ആനക്കഥകളും കാര്യങ്ങളുമായി കാഴ്ചക്കാരുടെ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദം പകർന്നുകൊണ്ട്‌ അവരുടെ മുന്നിലേക്ക്‌ മറ്റൊരു ഉത്സവകാലം കൂടെ കടന്നു വരുന്നു. ആനപ്രേമികൾ അവരുടെ ഇഷ്ടതാരങ്ങളെ കുറിച്ച്‌ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പ്രവാസലോകത്തെ ആനപ്രേമികളെ സംബന്ധിച്ച്‌ ഉത്സവാരവങ്ങൾ മനസ്സിൽ തിരതല്ലുകയാണ്‌.അവർക്ക്‌ നഷ്ടമാകുന്ന ആ നിമിഷങ്ങളെ വാക്കുകൾകൊണ്ട്‌ കുറിക്കുവാൻ കഴിയുന്നതല്ല. ചെറിയ ഒരു ഒഴിവുകാലത്ത്‌ നാട്ടിലെത്തിയപ്പോൾ പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുന്ന ഉത്സവകാലത്തിന്റെ/ആനക്കാഴ്ചകളുടെ ഓർമ്മകൾക്ക്‌ അൽപമൊരു ആശ്വാസത്തിനായി എടുത്ത ഏതാനും ചിത്രങ്ങൾ.വരാൻ പോകുന്ന ഉത്സവകാലത്തിനു മുമ്പ്‌ പ്രവാസലോകത്തെ ആന/ഉത്സവ പ്രേമികൾക്കായി ഏതാനും ചിത്രങ്ങൾ....


ഉത്സവപ്പറമ്പിലെ മത്സര വീര്യം......വിഷ്ണു തെച്ചിക്കോട്ടുകാവ് (പഴയ ചിത്രം)
ശിങ്കാരി മേളത്തിന്റെ ലഹരിയിൽ....

ഈ വർഷത്തെ പറമ്പന്തുള്ളി (തൃശ്ശൂർ പാവറട്ടിക്കടുത്ത്) ഷഷ്ടിയുടേ കാവടിചന്തങ്ങൾ..



ആട്ടക്കാരെയുംകാത്ത്...

നിലക്കാവടിയുടെ ഭംഗി...



ദേവനൃത്തത്തിന്റെ സൌന്ദര്യം..


Friday, November 27, 2009

ഭീകരത നമ്മെ തേടിയെത്തുമ്പോൾ.

നമ്മുടെ മാതൃരാജ്യത്തിന്റെ സാമ്പത്തീക തലസ്ഥാനത്ത്‌ ഭീകരന്മാർ താണ്ടവമാടിയിട്ട്‌ ഒരു വർഷം കടന്നുപോകുന്നു.
മാതൃരാജ്യത്തിൽ നുഴഞ്ഞുകയറി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച്‌ നിരപരാധികളെ കൊന്നൊടുക്കിയ കൊടും ഭീകരന്മാരെ കീഴ്പ്പെടുത്തുവാൻ ഉള്ള ശ്രമത്തിനിടയിൽ ജീവനർപ്പിച്ച ധീരജവാന്മാർക്കും,അപ്രതീക്ഷിതമായി ഉണ്ടായ ഭീകരതാണ്ടവത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സാധുക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.ജീവൻ വെടിഞ്ഞവരുടെ കുടുമ്പാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും (ഭീകരന്റെ മനുഷ്യാവകാശത്തെ പറ്റി പറയുന്നവർക്ക്‌ എന്താണാവോ ഈ കുടുമ്പങ്ങളോട്‌ പറയുവാൻ ഉണ്ടാകുക?) അന്ന് ആ ഓപ്പറേഷനിൽ പങ്കെടുത്ത മുഴുവൻ ധീരന്മാർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടും...

ഭീകരതയുടെ രൗദ്രതാണ്ടവമാടുന്ന നാടുകളിൽ നിന്നും എത്തുന്ന വാർത്തകളും ചിത്രങ്ങളും നെടുക്കുന്നതാണ്‌.രക്തവും മാംസവും ചിതറിയ ജീവനറ്റതും സ്ഫോടനത്തിൽ ചിതറിയ പാതിജീവനുള്ള നിരപരാധികളുടെ ശരീരങ്ങളും കണ്ട്‌ നാം വെറുങ്ങലിച്ചുനിൽക്കാറുണ്ട്‌.ഓരോ തവണ ഇത്തരം വാർത്തകൾ വരുമ്പോളും ഭാഗ്യം നമ്മുടെ നാട്ടിൽ ഇതൊന്നും ഇല്ലല്ലോ അല്ലെങ്കിൽ നമ്മുടെ നാട്‌ ഇതിൽ നിന്നും വിമുക്തമാണ്‌ എന്ന് നാം ഓരോരുത്തറും ആശ്വസിക്കാറുണ്ട്‌. വിവിധ മതവിഭാഗത്തിൽ പെടുന്നവർ തമ്മിൽ പൊതുവിൽ ശാന്തവും സമാധാനപരവുമായി സഹവർത്തിത്വത്തോടെ കഴിയുന്ന ഒരു സമൂഹമാണ്‌ കേരളം. അങ്ങിങ്ങു ചില അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ തൽപര കക്ഷികൾ ശ്രമിച്ചാലും പെട്ടന്നുതന്നെ കേരളീയസമൂഹം അതിനെ തിരിച്ചറിയുക പതിവുണ്ട്‌.എന്നാൽ ഇന്നു നാം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ സമൂഹത്തിനു മുകളിൽ ഭീകരന്മാരായ കഴുകന്മാർ ചിറകുവിരിക്കുവാൻ തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഭീകരതയുടെ വിത്തുപാകുവാനും അതിനെ നട്ടുനനയ്ക്കുവാനും ഉള്ള ശ്രമങ്ങളെ അലംഭാവത്തോടെ കാണുവാൻ സാധാരണക്കാർക്കും സമാധാനകാംഷികൾക്കും ആകില്ല.

തീവ്രവാദികൾ സൃഷ്ടിക്കുന്ന സ്ഫോടനമോ/വെടിവെപ്പോ സൃഷ്ടിക്കുന്ന നാശനഷ്ടവും,ജീവനഷ്ടവും അരക്ഷിതത്വവും സമൂഹത്തിനു മൊത്തത്തിൽ ഉണ്ടാകുന്നതണ്‌.അത്‌ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി ഉണ്ടാകുന്നതല്ല അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായി തന്നെ നേരിടുവാൻ ഇവിടത്തെ ഭരണകൂടത്തോടൊപ്പം ജനങ്ങളും ഗൗരവപൂ‍ൂർവ്വം മുന്നോട്ടുവരേണ്ടിയിരിക്കുന്നു.അന്താരാഷ്ട്രഭീകരന്മാർ ഇന്ത്യയിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കുമ്പോൾ നിർഭാഗ്യവശാൽ അവരെ സഹായിക്കുവാൻ മലയാളികളും ഉണ്ടായി എന്ന വാർത്തകൾ സമാധാനപ്രേമികളായ മലയാളിയെ സംബന്ധിച്ചേടത്തോളം ഞെട്ടൽ ഉണ്ടാക്കുന്നതാണ്‌.താൻ ചെയ്യുന്നപ്രവർത്തികൊണ്ട്‌ തനിക്കുൾപ്പെടെ സമൂഹത്തിനുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച്‌ ചിന്തിച്ചാൽ ഏതൊരാൾക്കും ഇത്തരം ഒരു കാര്യങ്ങളോട്‌ സഹകരിക്കുവാൻ ആകില്ല.എന്തിന്റെ പേരിലായാലും ഭീകരപ്രവർത്തനം തികച്ചും ബാലിശവും അർത്ഥശൂന്യവും ജനാധിപത്യവിരുദ്ധവുമായ കാര്യം ആണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക്‌ തിരിച്ചറിയാനാകും. അൽപം പണത്തിനോ അല്ലെങ്കിൽ നിരഥകമായ ഏതെങ്കിലും വിശ്വാസങ്ങളുടേ പേരിലോ ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എങ്കിൽ അവരെ പിന്തിരിപ്പിക്കുക എന്നത്‌ സമൂഹത്തിന്റെ മൊത്തർം ഉത്തരവാദിത്വം ആണ്‌. നിർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും ഇത്തരം അപകടകരമായ കൂട്ടുകെട്ടുകളിൽ പെടുന്നവർ നിയമസംവിധാനത്തിന്റെ കൈകളിൽ പിടിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ രാജ്യരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്ന സൈനീകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടലോ അതിൽ ദുരൂഹതയും, സംശയവും ഉന്നയിച്ച്‌ ഒരു വിഭാഗം മുന്നോട്ടുവരും.

മറ്റൊരു വിഭാഗം നമ്മുടെ ചില ബുദ്ധിജീവികൾ/സാംസ്കാരിക (?) ജീവികൾ ആണ്‌. ഭീകരന്മാരുടെ കേരള/കൊച്ചി സന്ദർശനത്തെ പറ്റിയും സാമ്പത്തീക ഇടപാടുകളെ പറ്റിയും ധാരാളം വാർത്തകൾ വരുന്നു.നമുക്കറിയാം കണ്ണൂരിലോ മറ്റോ രാഷ്ടീയപ്രവർത്തകർ "ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന" പോലെ അല്ല യദാർത്ഥ ഭീകരന്മർ ഉണ്ടാക്കുന്ന സ്പ്‌ഃഒടനങ്ങളൂം അതിന്റെ നാശനഷ്ടവും.എന്നാൽ രാഷ്ടീയപ്രവർത്തകരുടെ "ബോംബ്‌ സംസ്കാരത്തെ" വിചാരണചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവർ(തീർച്ചയായും അത്‌ വേണ്ടതാണ്‌) ദൗർഭാഗ്യവശാൽ ഇത്തരം വാർത്തകളോട്‌ കുറ്റകരമായ മുനമോ മൗനസമാനമായ വിശദീകരണമോ പാലിച്കുകൊണ്ട്‌ തങ്ങളുടെ മാളങ്ങളിൽ ഉറങ്ങുന്നു,ഇത്തരം വാർത്തകൾ അവരെ അസ്വസ്ഥരാക്കില്ല എന്നുവേണം ഇതിൽ നിന്നും കരുതുവാൻ.ഭീകരതയെ കുറിച്ച്‌ വലിയതോതിൽ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ബുജികൾ വേണ്ടുവോളം ഉള്ള നാടാണ്‌ നമ്മുടേത്‌.എന്നാൽ അത്തരക്കാർ നാം ഇന്നുകേൾക്കുന്ന കേൾക്കുന്ന ഭീതിജനകമായ വാർത്തകളെ കുറിച്ച്‌ എന്തുകൊണ്ടോകാര്യമായൊന്നും പറയാറോ എഴുതാറോ ഇല്ല ബുജികൾ. ഒരു പക്ഷെ മൃദുഹിന്ദുത്വം ,ഭീകരന്റെ മനുഷ്യാവകാശം, ഓണം മേലാളന്റെ ആഘോഷമാണോ കീഴാളന്റെ മേലുള്ള കടന്നുകയറ്റമാണോ എന്നൊക്കെ ഗവേഷണം നടത്തുന്ന സുഖമോ സംതൃപ്തിയോ അത്തരക്കാർക്ക്‌ ലഭിച്ചെന്നിരിക്കില്ല ഇതുപോലുള്ള പൊള്ളുന്ന യാദർത്ഥ്യങ്ങൾക്കുനേരെ മുഖാമുഖം സംസാരിക്കുമ്പോൾ ഉണ്ടാകുന്ന "എതിർപ്പുകളെ" ഭയന്നാകാം.അല്ലെങ്കിൽ ബുദ്ധിജീവിയെന്നാൽ ഭൂരിപക്ഷ ഭീകരത/അമേരിക്കൻ ഭീകരത എന്നിവയെപറ്റിമാത്രം സംസാരിക്കുവാൻ ഉള്ള ആളുകൾ ആണ്‌ എന്ന ഒരു തെറ്റായ ബോധം ആകാം അവരെ ഈ നിശ്ശബ്ദതക്ക്‌ നിരബന്ധിതരാക്കുന്നത്‌.ഭീകരതയ്ക്ക്‌ മതമില്ലെന്നും അതുകൊണ്ടുതന്നെ അതിനെ മുഖനോക്കാതെ എതിർക്കണം എന്നുമാണ്‌ സമാധാന കാംഷികളായ ഏതൊരാളുടേയും നിലപാടെന്ന മനസ്സിലാക്കാൻ പോലും ഇത്തരക്കാർക്ക്‌ ആകുന്നില്ല എങ്കിൽ അത്‌ ബുദ്ധിജീവി എന്ന നിലയിൽ അവരുടെ പരാജയം ആയിവേണം കരുതുവാൻ. അതുമല്ലെങ്കിൽ അവരുടെ നട്ടെല്ലില്ലയമ.

മതതീവ്രവാദം അത്‌ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഒരു പോലെ എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്‌. വലിപ്പചെറുപ്പമോ സംഘടിത അസംഘടിത വോട്ടുകളോ ആയിരിക്കരുത്‌ മാനദണ്ടം. കേരളത്തിന്റെ മണ്ണിൽ അസ്വസ്ഥതയുടെ വിത്തുവിതക്കുവാൻ അനുവദിക്കാതിരിക്കുക എന്നത്‌ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുവാൻ അനിവാര്യമാണ്‌ എന്ന ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.ഭീകരതയോടുള്ള സന്ധിയില്ലാസമരത്തിൽ മതവും രാഷ്ടീയവും ഒരു വിഘാതമാകാതിർക്കട്ടെ. മറ്റുള്ള നാടുകളിൽ നിന്നും വരുന്ന ഭീകരതാണ്ടവത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കട്ടേ.

Friday, November 13, 2009

പഴശ്ശിരാജയും ആനകളൂം..

പഴശ്ശിയുടെ യുദ്ധങ്ങളിൽ ഭൂരിഭാഗവും വയനാടൻ കാടുകളിൽ വച്ചാണ്‌ ൻഅടക്കുന്നത്‌. ഇന്നും വയനാടൻ വനങ്ങളിൽ സജീവ സാന്നിധ്യമാണ്‌ ആനകൾ.എന്നാൽ ഈ ചിത്രത്തിൽ ആനകളെ കണ്ടതായി ഓർക്കുന്നില്ലേ ഇല്ല.എന്തുകൊണ്ട്‌ ഇത്തരത്തിൽ സംഭവിച്ചിരിക്കാം. പരമാവധി കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തിരിക്കുന്നു ഈ ചിത്രത്തിൽ എന്നിട്ടും കാടിന്റെ പ്രധാന ജീവിവർഗ്ഗത്തെ അവഗണിച്ചു.. ഈ കാലത്തും സജീവമായ കാട്ടാനക്കൂട്ടങ്ങളെ "അവഗണിച്ചത്‌" തികച്ചും പ്രതിഷേധാർഹമാണ്‌.. ആനപ്രേമികൾ ഇതിൽ പ്രതിഷേധിച്ചുകണ്ടില്ല...ഹഹഹഹ്‌

ഒരാനപ്രേമി പഴശ്ശിരാജ സിനിമയിലെ പുരുഷവേഷങ്ങളെ നമ്മുടെ പ്രിയപ്പെട്ട നാട്ടാനകളുമായി താരതമ്യം ചെയ്താൽ എങ്ങിനെ ഇരിക്കും...ഒരു ഭാവനയാണിത്‌......ഞാനതിനെ ഇങ്ങനെ പറയും..

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെപ്പോലെ സകലപ്രതാപങ്ങളോടും കൂടി തലയുയർത്തിപ്പിടിച്ച്‌ ഉറച്ച കാൽവെപ്പുകളോടെ മമ്മൂട്ടി. തൊട്ടടുത്തായി തിരുവമ്പാടി ശിവസുന്ദറിനെപ്പോലെ ഒട്ടും കുറവില്ലത്ത ഗാംഭീര്യവുമായി ശരത്‌ കുമാർ. വിഷ്ണുശങ്കറിന്റെ ചോരത്തിളപ്പുമായി മനോജ്‌ കെ.ജയൻ!! മന്ദലാംകുന്ന് അയ്യപ്പനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ കൂടെ സേനയിലെ മറ്റൊരു പ്രമുഖൻ( ഗുരുവായൂർ കാരനായ ആ നടനെ പേർ അറിയില്ല)......

രാജാവായി തിലകനെ കാണുമ്പോൾ എഴുത്തശ്ശൻ ശ്രീനിവാസനെ ഓർമ്മവരുന്നു... പട്ടത്ത്‌ ശ്രീകൃഷണനെപ്പോലെ ഒരു തടിയൻ സായ്പും......ഈരാറ്റുപേട്ട അയ്യപ്പനെപ്പോലെ പഴയംവീടൻ ചന്തുവായി സുമൻ!!

ഇത്രപോരെ? മതി മതി ആലോചിക്കുന്നത്‌ മാക്കമായി ആരെ എന്നല്ലേ? അതോ നീലിയായി ആർ എന്നോ? സോറി. സ്വയം കണ്ടുപിടിച്ചാൽ മതി...

Tuesday, November 03, 2009

എയ്ഞ്ചൽ ജോണും മൂട്ടകളും.

പെരിങ്ങോട്ടുകര ദേവയിൽ എയ്ഞ്ചൽ ജോൺ എന്ന ചിത്രം റിലീസിങ്ങിനെ മൂന്നാം നാൾ സെക്കന്റ്ഷോ കാണുവാൻ എത്തുമ്പോൽ കഷ്ടിച്ച്‌ എഴുപതോളം ആളുകൾ അവിടെ ചിത്രം കാണുവാൻ ഉണ്ടായിരുന്നു.(കീറിയ റ്റിക്കറ്റിന്റെ എണ്ണം കാണിക്കല്ലേ..പ്ലീസ്‌) റിലീസിങ്ങിന്റെ ആദ്യദിനങ്ങളിൽ തന്നെ ഫാൻസ്ഭ്രാന്തന്മാർ ചിത്രം കൈവിട്ടു എന്ന് വ്യക്തം. ഒരു ശരാശരി അവാർഡ്‌ ചിത്രത്തിനുപോലും ഇതിലും കൂടുതൽ പ്രേക്ഷകർ ഉണ്ടാകുന്ന കാലത്താണ്‌ ആരാധകർ ഭ്രഹ്മാണ്ടനായകൻ വിശേഷിപ്പിക്കുന്ന നടന്റെ ചിത്രത്തിന്റെ ഈ ദുർഗ്ഗതി.
തെലുങ്കിൽ നിന്നും മൊഴിമാറ്റം നടത്തിവരുന്ന അല്ലു അർജ്ജുൻ സ്റ്റെയിൽ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന തുടക്കം പ്രേക്ഷകർ ഇഷ്ടപ്പെട്ടു എങ്കിലും മുന്നോട്ടുനീങ്ങുന്നതോടെ കാര്യങ്ങൾ ബോറായിത്തുടങ്ങി. മോഹൻലാലിന്റെ വരവാടെ എത്രയും പെട്ടെന്ന് തീയേറ്റർ വിട്ടാലോ എന്നായി. ജഗതിയെപ്പോലുള്ള ഒരു ഹാസ്യസാമ്രാട്ടിനെ കൈകാര്യം ചെയ്യുന്നതിൽ സംവിധായക/തിരക്കഥാകൃത്തുക്കൾ എത്രമാത്രം പരാജയപ്പെട്ടു എന്ന് വളിച്ച തമാശകളും സീനുകളും സാക്ഷ്യപ്പെടുത്തുന്നു.എന്തോ മഹരോഗം ബാധിച്ചപോലെയാണ്‌ മറ്റൊരു ഹാസ്യനടന്റെ രൂപം. നായികയ്ക്കും ഈ ചിത്രത്തിൽ കാര്യമായ പ്രാധാന്യം ഇല്ല.
ശന്തനു എന്ന യുവനായകൻ നന്നായിരിക്കുന്നു എന്നതൊഴിച്ചാൽ ഭാക്കി പാഴെന്ന് പറയേണ്ടിവരും.ഈ ചിത്രത്തിൽ മോഹൻ ലാൽ ഇല്ലായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചുപോയി. ആ നടനെവച്ച്‌ ഈ ചിത്രം ഒരുകോടിക്കോ ഒന്നരക്കോടിക്കോ കൊള്ളാവുന്ന കോമഡിയും, പാട്ടുകളും ചേർത്ത്‌ പടം തീർത്തിരുന്നെങ്കിൽ ചുരുങ്ങിയപക്ഷ കാണാൻ പോയ എന്നെപ്പോലുള്ളവർക്ക്‌ ആശ്വസിക്കായിരുന്നു.കൊള്ളാവുന്ന തിരക്കഥയുടെ അഭാവത്തിൽ പോലും ഫാൻസ്ഭ്രാന്തന്മാരുടെ പിൻബലത്തിൽ മാത്രം കേവല വിജയം വരിച്ച ചിത്രങ്ങളുടെ അനുഭവത്തിൽ എന്തു ബോറത്തരവും എഴുന്നള്ളിച്ചാൽ പടം ഓടും എന്ന് കരുതിയവാം ഇത്തരം ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.ഫാൻസുകാർ ഉണ്ടാക്കുന്ന ബഹളങ്ങളും ആരവങ്ങളും മാത്രം കണ്ട്‌ മുന്നോട്ടുപോയാൽ അത്‌ എത്രമാത്രം ദുരന്തമായി മാറുന്നു എന്ന് ഈ ചിത്രം അടയാളപ്പെടുത്തുന്നു. മോഹൻലാൽ എന്ന നടന്റെ കരിയറിയൽ അടുത്തകാലത്തൊന്നും ഇതുപോലെ ഒരു ചിത്രം ഉണ്ടായിക്കാണില്ല.ഒരുഫാന്റസി ചിത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന കഥയ്ക്ക്‌ വളരെ ദുർബലമായ തിരക്കഥയും സംവിധാനത്തിലെ പാളിച്ചകളും ഒത്തുവന്നപ്പോൾ അത്‌ ഒരു കോടികളുടെ ദുരന്തമായി തീയേറ്ററുകളിൽ കാണികൾക്ക്‌ ഭാരമായി മാറി.ഫാന്റസിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ അമ്പേപരാജയപ്പെട്ടിരിക്കുന്നു ഇതിന്റെ സൃഷ്ടാക്കൾ.

ഇത്തരം ചിത്രത്തിനായി പണം ചിലവാക്കുന്ന പ്രോഡ്യൂസർമ്മാരെ സമ്മതിക്കണം.ചുരുങ്ങിയപക്ഷ തങ്ങൾ ചിലവാക്കുനന പണത്തിന്റെ പത്തിലൊന്നു നിലവാരം എങ്കിലും വേണ്ടെ പ്രോഡക്ടിന്‌? കഥാകൃത്ത്‌/സംവിധായകൻ സിനിമയുടെ കഥ പറയുമ്പോൾ വല്യസെറ്റപ്പിൽ പറയും എന്നാൽ എഴുതിവച്ച തിരക്കഥ എന്താണെന്ന് ഒരുവട്ടം വായിച്ച്‌ മനസ്സിലാക്കിയിരുന്നേൽ ഇമ്മാതിരി ഒരു ദുരന്തം വരുമായിരുന്നോ എന്ന് ചിന്തിച്ചുപോവുകയാണ്‌. കാശുമുടക്കി പടം കാണുവാൻ എത്തുന്നവരെ കൊഞ്ഞനം കുത്തുന്ന ഇത്തരം ചിത്രങ്ങൾ എടുക്കുന്ന പ്രോഡ്യൂസർമ്മാർ പൊളിഞ്ഞു കുത്തുപാളയെടുക്കുക തന്നെ വേണം എന്ന് പ്രാവിക്കൊണ്ട്‌ പുറത്തിറങ്ങുമ്പോൾ തൊട്ടടുത്ത തീയേറ്ററിൽ തമിഴ്‌ ചിത്രം കണ്ട്‌ സന്തോഷത്തോടെ ഇറങ്ങിവരുന്ന ആൾക്കൂട്ടം.

പാരമൊഴി:മൂട്ടകൾ ഉള്ള എയ്ഞ്ചൽ ജോൺ കളിക്കുന്ന തീയേറ്ററുകളിലെ മൂട്ടകൾ തങ്ങളുടെ ജീവൻ നിലനിർത്തുവാൻ വേണ്ടി എത്രയും വേഗം ഈ പടം മാറ്റി അടൂരിന്റെയോ മറ്റോ ഏതെങ്കിലും അവാർഡ്‌ പടമെങ്കിലും ഇടുവാൻ പറഞ്ഞ്‌ മുറവിളികൂട്ടുകായാണത്രേ.അല്ല മൂട്ടക്കും ജീവിക്കണ്ടേ?മൂട്ടയെ കണ്ടാലറിയാം തീയേറ്ററിലെ പടമേതാണെന്ന്....