Saturday, January 15, 2011

ശബരിമല ദുരന്തം “ആഘോഷിക്കരുത്“

ശബരിമലയില്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഭക്തര്‍ അപകടത്തില്‍ പെട്ട് മരിച്ചു എന്ന വാര്‍ത്ത വളരെ ഞെടുക്കം ഉണ്ടാക്കുന്നതാണ്. ഏകദേശം 102 ജീവനാണവിടെ പൊലിഞ്ഞത് അഞ്ഞൂറില്‍ അധികം ആളുകള്‍ക്ക് പരിക്കുണ്ട്. അധികൃതരുടെ അനാസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ദുരന്തവും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ നഷ്ടമാകും എന്നതിനപ്പുറം കാര്യമായ ഒന്നും സംഭവിക്കുകയില്ലെന്ന് മുന്‍ അനുഭവങ്ങള്‍ സാക്ഷ്യമാകുന്നു. തേക്കടിയിലെ ബോട്ടു മുങ്ങി മറ്റൊരു ദുരന്തം കഴിഞ്ഞിട്ട് എന്താണ് സംഭവിച്ചത് എന്ന് ഈ സമയത്ത് ഓര്‍ക്കുകയാണ്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമെന്ന നിലയില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒരു ഇടമാണ് ശബരിമല. ലക്ഷക്കണക്കിനു ഭക്തര്‍ എത്തുന്ന ഈ കാനനക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കുടിവെള്ളത്തിനും മലമൂത്രവിസ്സര്‍ജ്ജനത്തിനും ഉള്ള സൌകര്യങ്ങള്‍ ആവശ്യാനുസരണം ഇനിയും ഒരുക്കിയിട്ടില്ല. ഏറ്റവും അധികം ഭക്തര്‍ ശബരിമലയില്‍ എത്തുന്നത് മകരജ്യോതി ദര്‍ശനത്തിനായിട്ടാണ്. പൊന്നമ്പല മേട്ടിലെ “മകരജ്യോതി“ ദര്‍ശിക്കുന്നതിനായി പമ്പമുതല്‍ സന്നിധാനം വരെയും കൂടാതെ പുല്ലുമേട്ടിലും മറ്റും ഭക്തരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും ഈ സമയത്ത്. കേരളത്തില്‍ തീവ്രവാദികളുടെ ( കൂലിക്കെഴുതുന്ന പുരോഗമന വാദികള്‍ ദയവായി ക്ഷമിക്കുക) സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ടുകള്‍ കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ സ്വാഭാവികമായും ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെ ഉയര്‍ന്നതാണ്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു ലക്ഷത്തോളം പേര്‍ തിങ്ങിക്കൂടിയ പുല്‍‌മേട്ടില്‍ വേണ്ടത്ര പോലീസ് സേനയേയോ വൈദ്യുതി സംവിധാനമോ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.


മാധ്യമ റിപ്പോര്‍ടുകള്‍ പ്രകാരം
*അപകടം നടന്ന സ്ഥലത്ത് വേണ്ടത്ര പോലീസ് സംവിധാനം ഉണ്ടായിരുന്നില്ല
*പുല്‍‌മേട്ടിലേക്കുള്ളത് ഇടുങ്ങിയ വഴിയായിട്ടും അവിടെ വാഹനങ്ങളെ നിയന്ത്രിച്ചിരുന്നില്ല.
*പുല്‍‌മേടിനു സമീപം സ്ഥാപിച്ചിരുന്ന വനം വകുപ്പിന്റെ “ചങ്ങല” മാറ്റിയിരുന്നില്ല. ഈ ചങ്ങലയില്‍ തട്ടി ആളുകള്‍ വീണു. അവരുടെ മേലേക്ക് പുറകില്‍ നിന്നും വന്നവര്‍ ചവിട്ടി കയറി.
*ആയിരക്കണക്കിനു (അതോ ലക്ഷക്കണക്കിനോ?) ഭക്തര്‍ തിങ്ങി കൂടുന്ന ഒരിടത്ത് ആവശ്യാനുസരണം വെളിച്ചം ഉണ്ടായിരുന്നില്ല.
*ബഹുമാനപ്പെട്ട സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥലത്തില്ലെന്നും അദ്ദേഹം പാര്‍ടിയുടെ പോളിറ്റ് ബ്യൂറോയോഗത്തില്‍ പങ്കെടുക്കുവാനായി കൊല്‍ക്കത്തയില്‍ ആണെന്നും മാധ്യമങ്ങളില്‍ നിന്നും അറിയുന്നു.


വികസനമെന്നാല്‍ കാടുവെട്ടിത്തെളിച്ച് കുറേ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടക്കലാണെന്ന ഒരു ധാരണയുണ്ട്. എന്നാല്‍ പ്രകൃതിക്ക് വലിയ തോതില്‍ ദോഷം വരുത്താത്ത രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പ്ലാസ്റ്റിക്കിന്റെ പൂര്‍ണ്ണമായ നിരോധനം പ്രവര്‍ത്തിയില്‍ തന്നെ കൊണ്ടുവരേണ്ടതുണ്ട്. സീസണ്‍ കഴിഞ്ഞാല്‍ അവിടെ അവശേഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ “കടലാസില്‍” മാത്രം നീക്കം ചെയ്യാതെ സ്ഥലത്തുനിന്നും മാറ്റേണ്ടത് അവിടത്തെ ആവാസവ്യവസ്ഥിതിയെ സംരക്ഷിക്കുവാന്‍ അനിവാര്യമാണ്.

മാധ്യമങ്ങള്‍ അപകടങ്ങളെ “ആഘോഷിക്കുന്ന” തലത്തിലേക്ക് തരം താഴുന്നത് നിയന്ത്രിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. അപകടം ഉണ്ടായാല്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ സംയമനം പാലിച്ചേതീരൂ. ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആരാദ്യം നല്‍കും എന്ന മത്സരം പുല്ലുമേട് അപകടത്തിലും കാണുവാനായി. എന്തിന്റെ പേരിലാണ് മത്സരം എന്നും എന്താണ് ഈ “ആദ്യവിഷ്വല്‍” എന്നും ആരെകാണിക്കുവാനാണെന്നും സ്വയം ചിന്തിക്കുന്നത് നന്ന്. ആളുകളുടെ മൃതശരീരങ്ങള്‍ കൂടിക്കിടക്കുന്ന ഭീകരമായ ദൃശ്യങ്ങള്‍ ലൈവ് ആയി കാണിക്കുകയും ക്രിക്കറ്റിന്റെയോ ഫുഡ്ബോളീന്റെയോ കമന്ററി പോലെ നിര്‍ത്താതെ വായ്ത്താരി നടത്തുന്നതും പലപ്പോഴും അരോചകമായി മാറുന്നു. ക്രിക്കറ്റിന്റെ റണ്‍സ് പറയുന്ന ലാഘവത്തോടെ ആയിരുന്നു ചിലര്‍ മനുഷ്യരുടെ മരണ സംഖ്യ പറയുന്നതെന്ന് ഇടയ്ക്ക് തോന്നി. ഇവര്‍ പ്രക്ഷേപണം ചെയ്യുന്നത് ടെലിവിഷനിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ മുമ്പിലേക്കാണ് എത്തുന്നത്. അതില്‍ മരിച്ചവരുടെ ബന്ധുക്കളും ഉള്‍പ്പെടും. ഇത്തരം ദുരന്ത ദൃശ്യങ്ങള്‍ കാണുവാന്‍ ആര്‍ക്കും താല്പര്യം ഉണ്ടകും എന്ന് തോന്നുന്നില്ല. മനുഷ്യനെ മറ്റൊരു മനുഷ്യന്‍ മുക്കി കൊല്ലുന്നതും ആന ഒരാളെ കാലുകള്‍ക്കിടയില്‍ ഇട്ട് ചവിട്ടിക്കൂട്ടുന്നതും (തൃപ്പൂണിത്തുറയില്‍ ഉണ്ണികൃഷണന്‍ എന്ന ആന) എല്ലാം യാതൊരു മറവും ഇല്ലാതെ ചാനലുകള്‍ കാണിച്ചു.

ബോട്ടപടകത്തില്‍ ആളുകളുടെ മൃദശരീരങ്ങള്‍ എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചപ്പോളേ അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നിപ്പോള്‍ ശബരിമലയില്‍ മറ്റൊരു ദുരന്തം ഉണ്ടായപ്പോളും അത്തരം ദൃശ്യങ്ങള്‍ കാണിക്കുന്ന കാര്യത്തില്‍ സംയമനം പാലിച്ചുകണ്ടില്ല. ഇനിയെന്നാണ് ഇവര്‍ ഇതില്‍ ഒരു സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക?

Friday, December 31, 2010

പുതുവത്സരാശംസകള്‍

എല്ലാ വായനക്കാര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകള്‍.

Friday, December 03, 2010

എം.കെ. ഗാന്ധിയും ഗോഡ്സേയും “ഹിന്ദു“ക്കളായിരുന്നു എന്ന് മദനിവാദികള്‍ പറയില്ലേ?

ഷാഹിന ഏഷ്യാനെറ്റ് ന്യൂസ്..... എന്ന് പറഞ്ഞ അവസാനിപ്പിക്കുന്ന വാചകത്തിനു മുമ്പായി നിലവാരമുള്ള ഒരു വാര്‍ത്ത എന്നും ഉണ്ടായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറ്റു പലരില്‍ നിന്നും കേരളത്തിന്റെ ദൃശ്യമാധ്യമരംഗത്ത് ഇത്രമാത്രം ശ്രദ്ദേയമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ഒരു മാധ്യമപ്രവര്‍ത്തക ഉണ്ടോ എന്ന് സംശയമാണ്. പലപ്പോഴും ഇവര്‍ അവതരിപ്പിച്ച വാര്‍ത്തകളിലൂടെ ഭരണകൂടങ്ങളുടേയും ഉദ്യോഗസ്ഥ വൃന്ദങ്ങളുടേയും കാണാക്കളികളും കൊള്ളരുതായ്മകളും മലയാളി പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു. ധീരമായ പല നിലപാടുകളും ഷാഹിന തന്റെ കരിയറില്‍ നിലനിര്‍ത്തിപ്പോന്നു.

തീര്‍ച്ചയായും ഇതിനു വേണ്ടി അവര്‍ ഒത്തിരി ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സമ്മര്‍ദ്ധങ്ങളും സഹിച്ചിട്ടുണ്ടാകണം. സാമാന്യ ബോധം ഉള്ള ഒരു പ്രേക്ഷകനും അവരെ ഒരു “മുസ്ലീം” അവതരിപ്പിക്കുന്ന വാര്‍ത്തയെന്ന് ഇടുങ്ങിയ കോളത്തില്‍ തളച്ചിട്ടില്ല. സജീവമായി നില്‍ക്കുന്ന സമയത്താണ് ഷാഹിന ദൃശ്യമാധ്യമ രംഗത്തുനിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്. ഞാനടക്കം ഉള്ള പല പ്രേക്ഷകനും അതില്‍ നിരാശരായി.കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തിനും അതൊരു കനത്ത നഷ്ടം തന്നെ ആയിരുന്നു.

പിന്നീട് അറിയുന്നത് ഷാഹിന കേരളം വിട്ടു എന്നാണ്. ഇടയ്ക്കു ഷാഹിനയുടെ ചില ഇംഗ്ലീഷ് കുറിപ്പുകള്‍ വെബ്സൈറ്റുകളില്‍ നിന്നോ പല ഫോര്‍വേഡുകളിലൂടെ ഈ.മെയില്‍ ആയോ വന്നിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വാദകോലാഹലങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ കേസുമായി ബന്ധപ്പെട്ട് ചില

അന്വേഷണങ്ങള്‍ നടത്തുവാന്‍ ഷാഹിന കര്‍ണ്ണാടകത്തില്‍ എത്തുന്നു. അവിടെ ഉണ്ടാകുന്ന ചില സംഭവങ്ങള്‍ അവര്‍ക്കെതിരെ മദനി കേസില്‍ ഉള്‍പ്പെട്ട ചില സാക്ഷികളെ ബലമായി/ഭീഷണിപ്പെടുത്തി സ്വാധീനിക്കുവാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു പോലീസ് കേസെടുത്തു (കേസെടുത്തു എന്ന് ചില റിപ്പോര്‍ടുകളില്‍ നിന്നും മനസ്സിലാക്കുന്നത്) ആണ് ഷാഹിനയെ കുറച്ചു കാലത്തിനു ശേഷം വീണ്ടും മാധ്യമങ്ങളില്‍ നിറയ്ക്കുന്നത്. മാധ്യമങ്ങളില്‍ മാത്രമല്ല ബ്ലോഗ്ഗിലും ബസ്സിലും ഇന്റര്‍ നെറ്റിലെ സാമൂഹിക കൂട്ടായ്മകളിലും ഷാഹിന ചര്‍ച്ചയാകുന്നു.

ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മദനിയുടെ കേസുമായി ബന്ധപ്പെട്ട ചിലരുമായി സംസാരിക്കുവാന്‍ എത്തുന്ന ഷാഹിനയെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചോദ്യം ചെയ്യുന്നു. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട്ക ര്‍ണ്ണാടകയിലെ ജയിലില്‍ കഴിയുന്ന മദനിയെന്ന വ്യക്തിയുടെ ട്രക് റെക്കോര്‍ഡ് വച്ചു നോക്കുമ്പോള്‍ അയാളുമായി ബന്ധപ്പെട്ട് ഒരു സംഭവം പോലീസ് ജാഗ്രതയോടെയോ സംശയത്തോടെയോ കൈകാര്യം ചെയ്യുക

സ്വാഭാവികം. താഴെ തട്ടിലുള്ള ഒരു പോലീസുകാരന്‍ എപ്രകാരം പെരുമാറും എന്ന് പ്രത്യേകിച്ച് പെരുമാറേണ്ട കാര്യം ഇല്ലല്ലോ? ആ നിലക്ക് “ ആര്‍ യു എ ടെററിസ്റ്റ്?” എന്ന ഒരു ചോദ്യം അയാളില്‍ നിന്നും വന്നതില്‍ അല്‍ഭുതപ്പെടുകയും വേണ്ട.(അതയാളുടെ അബദ്ധം ഒരു ടെററിസ്റ്റ് താന്‍ ടെററിസ്റ്റ് ആണെന്ന് ചുമ്മ സമ്മതിക്കുമോ?)
പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ അകമ്പടിയായി വന്നിരിക്കാം.

ഷാഹിനയ്ക്ക് ഈ അനുഭവം ഉണ്ടായത് കേരളത്തില്‍ അല്ല. കര്‍ണ്ണാടകത്തില്‍ ആണ്. കര്‍ണ്ണാടക പോലീസിനു ഷാഹിനയെ പരിചിതയായിരിക്കണം എന്നില്ല. ആനിലക്ക് സംശയകരമായി തോന്നിയതിനാല്‍ “ അല്‍ഭുതപ്പെടാനാവില്ല" എന്നാല്‍ ഐഡി കാണിച്ചിട്ടും അത് സ്ഥാപനത്തിലെ സീനിയറുമായി ചോദിച്ച് ഉറപ്പിച്ചിട്ടും വീണ്ടും മോശമായി പെരുമാറിയത് ശരിയല്ല. തികച്ചും അപലപനീയം തന്നെ ആണ്.

ഇപ്പോള്‍ ഷാഹിനയ്ക്കെതിരായി ഉണ്ടായ ഈ പോലീസുകാരന്റെ നിലപാടില്ല് പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നുണ്ട്. തീര്‍ച്ചയായും അത് വേണ്ടതു തന്നെ. ഇതിനിടയില്‍ ഷാഹിന എന്ന “മുസ്ലിം സ്ത്രീയേയും” മദനിയേയും തുല്യപ്പെടുത്തുവാനും അതു വഴി മുസ്ലീങ്ങള്‍ക്കെതിരെ പീഠനം നടത്തുന്നു എന്നു പറയുവാനും ചിലര്‍ ഇറങ്ങി തിരിച്ചു. തീര്‍ച്ചയായും ഇക്കൂട്ടര്‍ ഷാഹിനയെ ചതിയില്‍ പെടുത്തിയേക്കും എന്നാണ് എനിക്ക് പറയുവാന്‍ ഉള്ളത്. ഷാഹിന എന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയേയും സമൂഹത്തില്‍ വാര്‍ത്തകളിലൂടെ ഉള്ള അവരുടെ ഇടപെടലുകളും നമുക്ക് അന്യമല്ല. ഒരിക്കലും ഷാഹിനയുടെ ഇത്തരം ഇടപെടലുകള്‍ സമൂഹത്തില്‍ അരാജകത്വവും വര്‍ഗ്ഗീയ വിദ്വേഷവും പരത്തുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച് മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മതികെട്ടാനില്‍ അടക്കം കയറിയിറങ്ങി വാര്‍ത്തയുടെ നേര്‍ക്കാഴ്ച്ചകള്‍ പ്രേകഷകനും ലോകത്തിനും മുമ്പില്‍ എത്തിച്ച ചരിത്രമാണ് ഷാഹിനയ്ക്കുള്ളത്. അതൊരു ചരിത്ര ദൌത്യമായി എന്നും മിഴിവോടെ നില നില്‍ക്കും.

മദനിയുടെ ചരിത്രം മറക്കാത്തവര്‍ ഇന്നും കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്. അങ്ങേരു നടത്തിയ പ്രസംഗങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്ന പ്രവര്‍ത്തികള്‍ ഒക്കെ എന്തായിരുന്നു കേരളത്തിനും ഇന്ത്യയ്ക്കും സമ്മാനിച്ചത്?
മദനിയ്ക്കൊപ്പം വേദി പങ്കിട്ടും സഹകരിച്ചും കഴിഞ്ഞ പാര്‍ളമെന്റ് തിരെഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍ മാര്‍ക്കിസ്റ്റു പാര്‍ടി മറ്റൊരു ചരിത്രം സൃഷ്ടിക്കുവാന്‍ ശ്രമിച്ചു എങ്കിലും ജനാധിപത്യ ബോധമുള്ള അവിടത്തെ ജനങ്ങള്‍ ആ കൂട്ടുകെട്ടിനെ തിരസ്കരിച്ചു. പാര്‍ടിക്ക് സംഭവിച്ച മറ്റൊരു ചരിത്ര പരമായ മണ്ടത്തരം എന്നു വേണമെങ്കില്‍ ചിലര്‍ അതിനെ വിശേഷിപ്പിച്ചേക്കാം. ഇന്നിപ്പോള്‍ മദനിവാദികള്‍ മഹത്വ വല്‍ക്കരിക്കുന്ന “മുസ്ലീം” ആയ മദനിയെ മലപ്പുറത്തു പോലും തിരസ്കരിച്ചു എങ്കില്‍ അത് വ്യക്തമാക്കുന്നതെന്ത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ചില മദനി ആരാധകരും മതത്തിന്റെ പേരില്‍ മദനിയെ സപ്പോര്‍ട് ചെയ്യുന്നവരും ഷാഹിന എന്ന പേരും ജനിച്ച മതവും ചേര്‍ത്ത് മദനിയ്ക്കൊപ്പം കൂട്ടിവെക്കുന്നതിന്റെ അജണ്ട ഷാഹിനയും അവര്‍ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറാകുന്നവരും ദയവായി തിരിച്ചറിയുക. എന്തിനെ പേരിലായാലും മദനിയ്ക്കൊപ്പം ചേര്‍ത്തുവെക്കുവാന്‍ ഉള്ളതല്ല ഷാഹിനയെന്ന മാധ്യമപ്രവര്‍ത്തകയുടേയും വ്യക്തിയുടേയും പേര്. ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഷാഹിനയാണ് ജാഗ്രത പാലിക്കേണ്ടത്. മ്ദനിയെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയോട് ഉപമിച്ച വിഭാഗം ഒരു പക്ഷെ അവസരം ഒത്തുവന്നാല്‍ എം.കെ. ഗാന്ധിയും ഗോഡ്സേയും ഹിന്ദുക്കള്‍ ആയിരുന്നു എന്നും പറഞ്ഞേക്കാം. മദനിയേയും ഷാഹിനയേയും “മുസ്ലീം“ എന്ന ഒരു ഘടകത്തിലൂടെ ഉപമിക്കുവാന്‍ ശ്രമിക്കുന്നത് മേല്പറഞ്ഞ ഉപമയ്ക്കും അതീതമായിരിക്കും.

തനിക്ക് പിന്തുണ നല്‍കുന്നവര്‍ മദനിയ്ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറാകുമോ എന്ന് ഷാഹിന ചോദിക്കണം എന്ന അഭിപ്രായം ഒരിടത്ത് ജി.പി രാമചന്ദ്രന്‍ രേഖപ്പെടുത്തി കണ്ടു. മദനിയെന്ന വ്യക്തിയെയും ഷാഹിനയെന്ന വ്യക്തിയേയും പൊതുജനം രണ്ടു രീതിയില്‍ ആണ് കാണുക എന്ന സാമാന്യ യുക്തി ജി.പിക്ക് ഇല്ലാതെ പോകുന്നത് ഒരു പക്ഷെ മദനിയോടുള്ള വ്യക്തിപരമായ താല്പര്യം മൂലമാകാം. തീര്‍ച്ചയായും അങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഷാഹിനയ്ക്കൊപ്പം ഇന്ന് നില്‍ക്കുന്നവര്‍ പലരും പിന്‍ വാങ്ങേണ്ടി വരും. അത് അവരുടെ സാമാന്യ യുക്തി ഒന്ന് കോണ്ട് മാത്രമാണ്. ഐ.എസ്.എസ് കേരളത്തില്‍ ആരംഭിച്ച് നമ്മുടെ മണ്ണില്‍ ചില സംഗതികള്‍ക്ക് വിത്തുപാകിയ മ്ദനിയെപോലെ ഒരു വ്യക്തിയോട് അയാളുടെ പ്രസ്ഥാനത്തോട് അവരുടെ നിലപാടിന്റെ പേരില്‍ തുടങ്ങി ഒരു നിലക്കും യോജിക്കുവാന്‍ ആകില്ല.

“ഒരുത്തന്‍ ചെയ്യുന്ന കൊള്ളരുതായ്മയുടെ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും” എന്ന് ഒരു വാചകം മഹാഭാ‍രതത്തില്‍ പറയുന്നുണ്ട്. ഏതാനും ചിലര്‍ ചെയ്യുന്ന കൊള്ളരുതായ്മയുടെ ഫലമാണ് പലപ്പോഴും ഷാഹിനയെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ പോലും പോലീസിന് സംശയത്തോടെ വീക്ഷിക്കുവാന്‍ ഇടവരുത്തുന്നത്.

സ്ഫോടനങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു സമൂഹം സമാധാനപരമായ ജീവിതം കാംഷിക്കുന്നവര്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല. ഭീകരവാദത്തെ സാധാരണക്കാര്‍ ഭീതിയോടെ ആണ് കാണുന്നത്. കാരണം കലാപങ്ങലീലായാലും സ്ഫോടനങ്ങളീല്‍ ആയാലും അവരുടെ ജീവനും സ്വത്തുക്കളുമാണ് എന്നും നഷ്ടപ്പെടുന്നത്. ഒരിക്കലും ഭരണകൂടത്തിന്റെ ഉത്തുംഗങ്ങളില്‍ വിരാജിക്കുന്നവരും മത മേലധ്യക്ഷന്മാരും ബുദ്ധിജീവികളും ഇതിനു ഇരകളക്കപ്പെടുന്നില്ല.

Friday, November 26, 2010

ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍

എന്റെ നാടിനെ സംരക്ഷിക്കുവാനായി ഭീകരര്‍ക്കെതിരെ ( ചില നാറികളുടെ “ഇരകള്‍ക്കെതിരെ”) പോരാടി വീര ചരമമടഞ്ഞ ധീര ജവാന്മാര്‍ക്ക് ആദരഞ്ജലികള്‍. അവരുടെ കുടുമ്പാങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു.
ഈ ധീരന്മാരുടെ ജീവത്യാഗം ആത്മാഭിമാനവും രാജ്യസ്നേഹവും ഉള്ള ഓരോ ഭാരതീയനും ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഇന്ത്യയുടെ ആനുകൂല്യങ്ങള്‍ പറ്റി ഇന്ത്യക്കെതിരെ പോരാടുന്നവരെ സംരക്ഷിക്കുകയും “ഇരകളായി” ന്യായീകരിക്കുകയും ചെയ്യുന്ന ഒറ്റുകാരെയും സാംസ്കാരിക കൂട്ടിക്കൊടുപ്പുകാരെയും ആണ് നാം ബോംബും തോക്കുമായി സമൂഹത്തില്‍ നാശം വിതയ്കുവാനിറങ്ങുന്ന ഭീകരന്മാരേക്കാള്‍ കൂടുതല്‍ ഭയപ്പെടേണ്ടത്. കേവലം കസമ്പ് എന്ന ഒരു കൊട്ടേഷന്‍ ഭീകരനപ്പുറം ഉള്ള മുഴുവന്‍ കുറ്റവാളികളേയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുക തന്നെ വേണം.

Tuesday, November 16, 2010

എന്തിനു ഇങ്ങനെ ഒരു കേന്ദ്ര സഹകന്ത്രി?

മനുഷ്യരുടെ ദുരിതത്തെയും വികാരത്തെയും മനസ്സിലാക്കാതെ അവരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരു മന്ത്രിയെ നമുക്കു വേണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വര്‍ഷങ്ങളായി എന്റോ സള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി നമ്മുടെ സഹജീവികളെ നിരന്തരം നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആ ദുരിതത്തിന്റെ ഒരു ഇരയെ (കെ.ഈ.എന്നിന്റെയും സമാനരുടേയും ഇരയല്ല) എങ്കിലും നേരിട്ടു കാണുകയോ മാധ്യമങ്ങളില്‍ വരുന്നത് കാണുകയോ ചെയ്തിരുന്നെങ്കില്‍ ഒരിക്കലും മനുഷ്യത്വം ഉള്ള ഒരു ആള്‍ക്കും ആ കീടനാശിനിയെ ന്യായീകരിക്കുവാന്‍ ആകില്ല. മനുഷ്യര്‍ക്ക് അടക്കം ജീവജാലങ്ങള്‍ക്കൊക്കെ ഇത്രയധികം ദുരിതം നല്‍കുന്നു എന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടും അതിനെ നിരോധിച്ചുകൊണ്ട് ഗൌരവപൂര്‍വ്വം ഒരു നടപടിയിലേക്കു നീങ്ങുവാന്‍ ഭരണകൂട തമ്പുരാക്കന്മാര്‍ക്ക് ആകുന്നില്ല എങ്കില്‍ ഒരു നിമിഷം പോലും അവര്‍ ഈ ജനങ്ങളുടെ പ്രതിനിധിയായിരിക്കുവാന്‍ അര്‍ഹരല്ല എന്ന് നിസ്സംശയം പറയുവാന്‍ ആകും.

വിദ്യാഭ്യാസം ഇല്ലാത്ത വങ്കന്മാര്‍ക്കു പോലും എന്‍ഡോസള്‍ഫാനെ നിരോധിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാകും എന്നിരിക്കെ കെ.വി തോമസിനെ പോലെ ഒരു കെമിസ്ട്രി അദ്യാപകന്‍ ഇതിനെ ന്യായീകരിച്ച് സംസാരിച്ചതിന്റെ ചേതോവികാരം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കുത്തകകളുടെ കുഴലൂത്തുകാരാ‍യി അധ:പതിച്ച രാഷ്ടീയ കോമാളികള്‍ക്കും കിങ്കരന്മാര്‍ക്കും സാമാന്യജനത്തിന്റെ ദുരിതങ്ങള്‍ എക്കാലത്തും ഒരു തമാശയാണ്. അധികാരത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോള്‍ ആ തമാശയുടെ ആസ്വാദ്യത അവര്‍ക്ക് കൂടിക്കൊണ്ടിരിക്കും. അധികാരത്തിനും അതു നല്‍കുന്ന പലവിധത്തിലുള്ള സുഖസൌകര്യങ്ങള്‍ക്കും കാരണം ഈ ദുരിതമനുഭവിച്ച് നരകതുല്യമായ ജീവിതം നയിക്കുന്നവരുടെ വിയര്‍പ്പും കണ്ണീരും രക്തവും ആണെന്ന് അവര്‍ സൌകര്യപൂര്‍വം മറക്കും. അന്തപുരങ്ങളില്‍ വിരുന്നു സല്‍ക്കാരങ്ങളും വങ്കിട ഡീലുകളുമായി കഴിയുന്ന മന്ത്രിപുംഗവന്മാര്‍ ഒരു നിമിഷം എങ്കിലും ഈ ജനങ്ങളെ ഓര്‍ക്കുക. ജനാധിപത്യം എന്നത് ജനങ്ങള്‍ അവരുടെ ജീവിതത്തെ സുഖകരമായി നടത്തിക്കൊണ്ടുപോകുവാനായി ഉണ്ടാക്കിയ ഒരു സംവിധാനമാണെന്നും ജനപ്രതിനിധി അതിന്റെ പേരില്‍ അവരുടെ കയ്യില്‍ നിന്നും ശമ്പളം പറ്റുന്ന ഒരു “രാഷ്ടീയ തൊഴിലാളി” മാത്രമാണെന്നും തിരിച്ചറിയുക. (ജനസേവനം ഒരു സേവനമായി കൊണ്ടു നടന്നവര്‍ ദയവായി ക്ഷമിക്കുക. ഇന്ന് കൂലിപറഞ്ഞുവാങ്ങുന്ന തെണ്ടിക്കൂട്ടങ്ങളായി അതില്‍ ഭൂരിപക്ഷവും അധ:പതിച്ചിരിക്കുന്നു)

കെ.വി തോമാസിനെ പോലെ മനുഷ്യത്വം ഇല്ലാതെ പ്രസ്താവനയിറക്കുന്നവരെയും, ജനഹിതത്തിനു അനുസരിച്ചു പ്രവര്‍ത്തിക്കാത്തവരെയും, രാജയെ പോലെ ഉള്ള അഴിമതി ആരോപണവിധേയവരെയും നമുക്കു വേണ്ട.
ഇനിയെങ്കിലും അഴിമതിക്കാര്‍ക്ക് ഒരിക്കലും അവസരം ലഭിക്കാത്തതും ജനഹിതം മാനിക്കാത്തവരെ തിരിച്ചു വിളിക്കുവാന്‍ അധികാരമുള്ളതുമായ ഒരു ജനാധിപത്യ സംവിധാനത്തെ പറ്റി ഉറക്കെ ചിന്തിക്കുവാന്‍ ഉള്ള സമയം ആയിരിക്കുന്നു.

Wednesday, September 29, 2010

ലോട്ടറിക്കാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ്സ് വക്താവ് ഹാജരാകുമ്പോള്‍

കേരളത്തില്‍ കോണ്‍ഗ്രസ്സ് അന്യസംസ്ഥാന ലോട്ടറിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് നാടൊട്ടുക്ക് പ്രസംഗിച്ചു നടക്കുമ്പോള്‍ എ.ഐ.സി.സി അംഗവും കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവുമായ അഭിഷേക് സിംഗ്‌വി മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സിനു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത് ഒട്ടും ആശ്ചര്യകരമല്ല. വലിയ ധനവാന്മാരോട് പൊളീറ്റീഷ്യന്‍സ് പുലര്‍ത്തുന്ന നിലപാടെന്തെന്ന് ഒരിക്കല്‍ കൂടെ ഓര്‍മ്മപ്പെടുത്തലായി ഇതിനെ കരുതിയാല്‍ തെറ്റില്ല. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു ഏതു കേസും ഏറ്റെടുക്കുവാനും കോടതിയില്‍ വാദിക്കുവാനും അവകാശമുണ്ട്. എന്നാല്‍ കേവലം ഒരു അഭിഭാഷകന്‍ എന്നതിനപ്പുറം അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവും ആണ്. ആനിലക്ക് ധാര്‍മ്മികമായി ഇത്തരം ഒരു കേസില്‍ നിന്നും മാറി നില്‍ക്കുവാന്‍ അദ്ദേഹം തയ്യാറാകേണ്ടതുണ്ടായിരുന്നു. മാത്രമല്ല അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലെ സാധാരണക്കാരനെ പിഴിഞ്ഞു പണം കൊണ്ട് പോകുന്നത് തടയുവാന്‍ ആയിരുന്നു ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കേരള ഗവണ്മെന്റ് നടപടിയെടുത്തത്. ഇനിയിപ്പോള്‍ അത്തരം വാദങ്ങളുടെ മുനയൊടിയുവാനും ലോട്ടറിക്കാര്‍ക്ക് സഹയാകരവും അനുകൂലവുമായ എന്തു തരം പ്രവര്‍ത്തനത്തിനും ഭരണകക്ഷിക്ക് ഇതൊരു മറയായി മാറും.

ഇനി കേ.പി.സി.സി കേന്ദ്രത്തില്‍ പരാതി നല്‍കിയിട്ടോ മറ്റൊ ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ നിലപാടിനെ കീഴ്മേല്‍ മറിക്കുവാന്‍ മാത്രം ഉതകുന്നതായി ഈ ഹാജരാകല്‍. എന്തായാലും കേരളത്തിലെ സാധാരണക്കാര്‍ ലോട്ടറിയെന്ന ലഹരിയില്‍ നിന്നും മുക്തിനേടുവാന്‍ ആഗ്രഹിക്കുമ്പോള്‍ ലോട്ടറിക്കാര്‍ക്ക് വേണ്ടി ഒരു പ്രമുഖ രാഷ്ടീയ കഷി നേതാവ് തന്നെ ഹാജരാകുന്നത് ഒട്ടും ആശാസ്യമല്ല.

Saturday, August 21, 2010

കുടിയന്മാർക്ക് അവാർഡ് ഏർപ്പെടുത്തണം

മലയാളിയെ കാണുവാൻ മഹാബലി വരുന്ന മഹത്തായ ഉത്സവമായിരുന്ന ഓണത്തെ കുടിയുടെ മഹോത്സവമാക്കി മലയാളി മാറ്റിയ സാഹചര്യത്തിൽ ബീവറേജസ് കോർപ്പറേഷനു സമർപ്പിക്കുന്ന തുറന്ന അപേക്ഷ.

കോർപ്പറേഷൻ എന്നാൽ ഖജനവ് മുടിക്കാൻ ഉള്ള ഒരു ഏർപ്പാടാണെന്ന് പണ്ടെ പല കോർപ്പറേഷനുകളും പൊതുജനത്തിനു നല്ല നിലക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. കെ.എസ്.ആർ.ടി സിയെ പോലെ ഒക്കെ പേരിനോടു കൂറുള്ള സ്ഥാപനങ്ങൾ ഇവിടെ ഒത്തിരിയുണ്ട്. എന്നാൽ ഈ ബീവറേജസ് കോർപ്പറേഷൻ കഴിഞ്ഞ നാലുവർഷമായി അന്യായ ലാഭമാണ് ഉണ്ടാക്കുന്നത്. ലാഭം ഉണ്ടാക്കുന്ന ഒരു സ്ഥാപനം എന്ന നിലക്ക് തന്നെ കോർപ്പറേഷൻ എന്ന പേരു ഇതിനു യോജിക്കുന്നതല്ല. അപ്പോൾ പിന്നെ കോടികളുടെ തന്നെ ലാഭം ഉണ്ടാക്കിയാലോ? അതോണ്ടെ ആദ്യം തന്നെ ഈ പേരിലെ കോർപ്പറേഷൻ എന്നത് മാറ്റുക.


1.കുടിയന്മാർക്ക് അവാർഡ് ഏർപ്പെടുത്തണം.
മികച്ച കുടിയൻ, മികച്ച രണ്ടാമത്തെ കുടിയൻ, സഹകുടിയൻ, മികച്ച കുടിയത്തി, രണ്ടാമത്തെ കുടിയത്തി, മികച്ച ഹാസ്യ കുടിയൻ (കുടിച്ച് പൂസായാൽ തമാശപറയുന്നവൻ), മികച്ച കുടിയൻ പാമ്പ്, മികച്ച ബാലകുടിയൻ എന്നിങ്ങനെ അവാർഡുകൾ നൽകി അവരെ പ്രോത്സാഹിപ്പിക്കണം. ഇനിയും ഇങ്ങനെ കുടിയന്മാരെ അവഗണിക്കരുത്. ആജീവനാന്ത കുടിയന്മാരെ പ്രത്യേകം ആദരിക്കണം.

2.കോർപ്പറേഷന്റെ ജനങ്ങളുമായുള്ള ഇടപെടലിനും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തണം. കുടിയന്മാർക്ക് മദ്യം വീട്ടിൽ സപ്ലൈ ചെയ്യുവാൻ ഉള്ള സൌകര്യം ഏർപ്പെടുത്തണം. മിസ്സ്ഡ് അടിച്ചാൽ തിരിച്ചു വിളിച്ച് ഏതു പാതിരാത്രിയിലും പതിനഞ്ചു മിനിറ്റിനകം മദ്യം സപ്ലൈ ചെയ്യുവാൻ ഉള്ള സൌകര്യം അടിയന്തിരമായി ഏർപ്പെടുത്തണം.
3.ക്യൂ നിന്ന് കാലുകഴച്ച് കഷ്ടപ്പെടുന്നവർക്ക് ഉന്മേഷം പകരുവാൻ ചെറുത് സൌജന്യമായി വിതരണം ചെയ്യുക.
4.ബ്രാന്റ് അമ്പാസിഡറായി അയ്യപ്പ ബൈജുവിനെ നിയമിക്കുക. പ്രതിഫലം മദ്യമായി നൽകുക.
5.സംസ്ഥാനത്ത് ജോലിക്ക് പകരം മദ്യം എന്ന നയം ഉടനെ നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവരുമായി ആലോചിച്ച് വേണ്ട ശ്രമങ്ങൾ ചെയ്യുക.
6.സ്തീകൾക്കായി പ്രത്യേകം ഉല്പന്നങ്ങൾ വിപണിയിൽ ഇറക്കുക.
7.വിദ്യാർഥികൾ ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേകം ബ്രാന്റും അതിനു വിലയിൽ ഇളവും നൽകുക. ഒരു കെയ്സ് എടുക്കുന്നവനു ഒരു ടീഷർട് ഫ്രീ.
8.കുടിയന്മാർക്ക് കൂപ്പൺ നൽകുക. വിജയിക്ക് ഒരു വർഷത്തെക്ക് ആവശ്യമായ മദ്യം സമ്മാനമായി നൽകുക.
9.കുടിച്ച് കച്ചറയുണ്ടാക്കി പോലീസ് കേസായാൽ അതിന്റെ ഫൈൻ അടക്കുവാൻ സംവിധാനം ഉണ്ടാക്കുക.
10.മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ വിധേയമാക്കുവാൻ വേണ്ട നടപടികൾക്ക് ശുപാർശ ചെയ്യുക.
11. ഒണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും “കുടുമ്പം കലക്കി“ എന്ന സ്പെഷ്യൽ ബ്രാന്റ് ഇറക്കുക.ന്യായമായ വിലക്ക് വിതരണം ചെയ്യുക.
12. ഫുൾ ബോട്ടിൽ സ്ഥിരമായി വാങ്ങുന്ന കുടിയന്മാർക്ക് കാമിലാരി ഫ്രീ നൽകുക.

ഇനി വല്ലതും ഉണ്ടേൽ വായനക്കാർ പറയുക.

വിവാഹ-ഹണിമൂൺ ബത്തയും കൂടെ അനുവദിക്കുക.

എം.പിമാരുടെ ശമ്പള വർദ്ധനവിനെ ന്യായീകരിച്ചു കൊണ്ട് പൈലറ്റായിരുന്ന ഭർത്താവിനേക്കാൾ കുറവായിരുന്നു പ്രധാനമന്ത്രിയായിരുന്ന അമ്മായിയമ്മയുടെ ശമ്പളം എന്ന് പറയുന്ന സോണിയാ ഗാന്ധി ഒരു പക്ഷെ നാളെ രാജ്യത്തെ പ്രമുഖ സി.ഈ.ഓ മാരുടെ ശമ്പളവുമായി പ്രധാന മന്ത്രിയുടെ ശമ്പളത്തെ താത‌മ്യം ചെയ്താൽ? അപ്പോൾ അതിനനുസരിച്ച് ഇവരുടെ ഒക്കെ ശമ്പളം കൂട്ടുമോ? ഒരു കോർപറേറ്റ് ഓഫീസിലെ സാദാ സെക്രട്ടറിയുടെ അത്രയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന എത്ര എം.പി മാർ നമുക്കുണ്ട്?

രാഷ്ടീയ പ്രവർത്തനം ഒരു സാമൂഹിക സേവനം അല്ലെന്നും അത് ഒരു ബിസിനസ്സോ, തൊഴിലോ ആണെന്നും അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു എന്ന തോന്നൽ ഈ രാജ്യത്തെ പലർക്കും ഉണ്ട്. കർഷകർ കൂട്ട ആത്മഹത്യ ചെയ്യുമ്പോളും കൃഷിമന്ത്രിക്കും കുടുമ്പത്തിനും ക്രിക്കറ്റിലുള്ള “പ്രത്യേക താല്പര്യം” പൊതുജനസമക്ഷം ഐ.പി.എൽ വിവാദത്തിനിടെ മാധ്യമങ്ങളിലൂടെ ഉയർന്നു വന്നിരുന്നു. എം.പിമാർ ബിസിനസ്സ് ക്ലാസ്സിൽ സഞ്ചരിക്കുവാനും പരമാവധി ചിലവു ചുരുക്കുവാനും ഒക്കെ ആഹ്വാനം ചെയ്തു കോൺഗ്രസ്സ് കയ്യടി വാങ്ങുവാൻ ശ്രമിച്ചിട്ടും തരൂരിന്റെ ട്വിറ്ററിൽ കന്നുകാലി ക്ലാസ് വിവാദം ഉണ്ടായിട്ടും അധിക കാലം ആയിട്ടില്ല. അതേ കോൺഗ്രസ്സ് തന്നെ മുന്നിൽ നിന്നു ഭരിക്കുന്ന ഇന്ത്യാ മഹാരാജ്യത്താണ് ഇപ്പോൾ എം.പിമാർക്ക് 300% ശമ്പള വർദ്ധനവ് വരുത്തിയിരിക്കുന്നത്. പതിനാറായിരത്തിൽ നിന്നും അമ്പതിനായിരത്തിലേക്കുള്ള ഈ കുതിപ്പ് വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന പൊതു ജനത്തിന്റെ ചുമലിലേക്ക് തന്നെ. പ്രത്യക്ഷത്തിൽ അറിയുന്ന ഈ വർദ്ധനവിനു പുറകിലും മറ്റു ആനുകൂല്യങ്ങളുടെ ഇനത്തിലായി വർദ്ധനവു വേറെയും ഉണ്ട്. സിറ്റിങ്ങ് ഫീസിലും, ഓഫീസ് ചിലവിലും മറ്റും ഉള്ള വർദ്ധനവും ഇതിന്റെ കൂടെ ചേരു. പതിനാറായിരം ശമ്പളമായും മറ്റു ബാറ്റകളായി വേറെയും നമ്മുടെ എം.പി മാർക്ക് ലഭിച്ചിരുന്നു. അപ്പോൾ ഇനി അത് അമ്പതിനായിരം + ആയിരിക്കും.

ഇക്കാര്യത്തിൽ സി.പി.എം അടക്കം ഉള്ള ഇടതുപക്ഷം എടുത്ത നിലപാട് വളരെ ഉചിതമാണ്. എം.പിമാർക്ക് ഇത്രയും ഭീമമായ തുകയുടെ വർദ്ധനവ് ആവശ്യമില്ല എന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കി. സി.പി.എം എം.പിമാർ തങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം പാർടിക്ക് ലെവി നൽകുന്നവരാണ്. എന്നിട്ടും അവർക്ക് ജീവിക്കുവാൻ കഴിയുന്നുണ്ട് ഈ നാട്ടിൽ. എന്നാൽ കോൺഗ്രസ്സുകാർക്ക് അതിനാകുന്നില്ല എങ്കിൽ അത് ജീവിത രീതിയുടെ വ്യത്യാസം തന്നെ ആകും.



ഇക്കാലത്ത് ജീവിക്കുവാൻ വളരെ പ്രയാസം ആണെന്നാണ് ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവ് ചാനലിൽ ചർച്ചക്കിടെ പറയുന്നത്. അപ്പോൾ ജീവിത ചിലവിലെ വർദ്ധനവും- ചികിത്സ, നിത്യോപയോഗ സാധനങ്ങളുടെ അന്യായമായ വിലവർദ്ധനവും- അദ്ദേഹത്തിനു അറിയാതെ അല്ല. യാത്രാചിലവ്, ചികിത്സാ ചിലവ്, ഭാര്യയുടെ യാത്രാ ചിലവ്, ടെലിഫോൺ ബില്ല്, ഓഫീസ് വാടക മറ്റു ചിലവുകൾ എന്നിങ്ങനെ വലിയ ഒരു തുകയാണ് ഓരോ എം.പിമാർക്കും മന്ത്രിമാർക്കും പൊതുജനം നൽകുന്നത്. എന്നിട്ടോ ഇവരിൽ എത്ര പേർ ബഹളം വെക്കാനല്ലാതെ പാർളമെന്റിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. തമിഴ് നാട്ടിൽ നിന്നും ഉള്ള ഒരു കേന്ദ്രമന്ത്രി ഒരു വർഷത്തിനു ശേഷം കൊടിയ സമ്മർദ്ധത്തിനൊടുവിൽ മാത്രമാണ് കമാന്ന് ഒരു അക്ഷരം മിണ്ടിയതെന്ന് മാധ്യമ വാർത്തകൾ വായിച്ചു.
ഇത്തരക്കാർക്ക് ഉണ്ടുറങ്ങുവാനും ആനുകൂല്യങ്ങൽ കൈപറ്റുവാനും എന്തിനു ഖജനാവിൽ നിന്നും കോടികൾ ചിലവഴിക്കണം? പാരളമെന്റിൽ മിണ്ടതിരിക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യുന്ന എം.പിമാരുടെ ആനുകൂല്യം കട്ടു ചെയ്യുവാൻ വല്ല നിയമവും ഈ രാജ്യത്ത് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്.

ശമ്പള വർദ്ധനവ് ചർച്ച ചെയ്യുന്ന സമയത്ത് കേന്ദ്ര സെക്രട്ടറിമാരേക്കാൾ ഒരു രൂപയെങ്കിലും കൂടുതൽ വേണം എന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതിൽ മുൻ പന്തിയിൽ ലാലുവിന്റെയും മുലായത്തിന്റേയും പാർടിക്കാർ ആയിരുന്നു എന്നത് ഒട്ടും കൌതുകമായിതോന്നിയില്ല. അക്ഷരം കൂട്ടി വായിക്കുവാനോ സ്വന്തം പേരു ഇംഗ്ലീഷിൽ പോട്ട് സ്വന്തം ഭാഷയിൽ പോലും മര്യാദക്ക് അക്ഷരത്തെറ്റില്ലാതെ എഴുതുവാൻ അറിയാത്തവർക്കൊക്കെ പാർടി ടിക്കറ്റ് നൽകി മത്സരിപ്പിക്കുന്ന, സെക്രട്ടറിമാർ എഴുതിക്കൊടുക്കുന്നതിൽ ചുമ്മാ ശൂവരക്കുവാൻ മാത്രം മന്ത്രി സ്ഥാനം അലങ്കരിക്കുന്ന വിരോധാഭാസം ലാലു സ്വന്തം തട്ടകത്തിൽ ജനാധിപത്യത്തിനു കാണിച്ചു കൊടുത്തിട്ടുണ്ട്. ഒരു ഐ.എ.എസ് കാരൻ തന്റെ പഠന മികവിലൂടെ ആണ് ജോലിയിൽ പ്രവേശിക്കുന്നത്. ഇവരോ?

പാർളമെന്റെന്നാൽ ബഹളം വെക്കുവാനുള്ള ഒരു ചന്തയാണെന്നും, കൂടുതൽ ബഹളം വെക്കുന്നതാണ് വലിയ കാര്യമെന്നും കരുതുന്ന എം.പിമാർക്ക് തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് ആരു ബോധ്യപ്പെടുത്തും എന്നതും ചിന്തിക്കേണ്ടതുണ്ട്. കോടികൾ ചിലവിട്ട് തങ്ങളെ ഇവിടെ കൊണ്ടിരുത്തിയിരിക്കുന്നത് ക്രിയാത്മകമായ ചർച്ചയ്ക്കും ജനനന്മയ്ക്കായുള്ള നയരൂപീകരണത്തിനും ആണെന്ന് ഇക്കൂട്ടത്തിൽ എത്ര പേർക്ക് അറിയാം?

എന്തായാലും പലകാര്യങ്ങൾക്കും ബത്ത അനുവദിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഒരു കല്യാണ അലവൻസുകൂടെ ഏർപ്പാടാക്കിക്കൂടെ. വിവാഹത്തിന്റെ ഒക്കെ ചിലവ് പഴയ പോലെ അല്ല. വിവാഹംകഴിക്കണതിനു മുമ്പ് ഭാവി വധുവുമായി ജാതിമത ബേധമന്യേ സകല പുണ്യ സ്ഥലങ്ങളും സന്ദർശിക്കുവാനും അവിടെ ഒക്കെ ഭാവിജീവിതം ഭദ്രമാക്കുവാൻ വിവിധ പ്രാർഥനകൾ നടത്തുവാനും ഒക്കെ ചില്ലറ ചിലവൊന്നുമല്ല. ഇതിനും കൂടെ വല്ലതും ഒക്കെ വകയിരുത്തിക്കൂടേ? ഒപ്പം ഹണിമൂൺ ബത്തയും ആകാം. എന്ത്യേനു.

Monday, August 16, 2010

റ്റിന്റുമോനോ മദനിയൊ?

മദനിയാണോ ടിന്റുമോൻ ആണോ മലയാളിക്ക് പ്രധാനം എന്ന് ചോദിച്ചാൽ ഞാൻ പറയും ടിന്റുമോൻനെന്ന്. ഞാൻ മാത്രമല്ല ഒരുമാതിരിപ്പെട്ട സഹൃദയരായ മലയാളികളിൽ ഭൂരിപക്ഷവും ടിന്റുമോന്റെ പേരു പറയുമായിരിക്കും. നർമ്മം ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ച് മദനിയേക്കാൾ പോപ്പുലർ ഫിഗറാണ് റ്റിന്റുമോൻ. മൌത്ത് പബ്ലിസിറ്റിയിലൂടെയും എസ്.എം.എസ്, ഈ-മെയിൽ എന്നിവയിലൂടെയും റ്റിന്റുമോൻ കൊച്ചു കുട്ടികൾക്ക് ഇടയിൽ പോലും ഒരു താരം ആണ്. ടിന്റുമോൻ എന്ന കഥാ‍പാത്രം ആറുവയസ്സുകാരനിലും അറുപതു വയസ്സുകാരനിലും ആശങ്കയല്ല മറിച്ച് ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തുന്നത്. അപ്പോൾ ടിന്റുമോനു എന്തെങ്കിലും ആപത്തു വരുമ്പോൾ അവർക്ക് ആശങ്കയുണ്ടാകും. ആ ആശങ്കയാണിപ്പോൾ മലയാളികൾക്കിടയിലും ബൂലോകത്തിലും മറ്റും ചർച്ചചെയ്യപ്പെടുന്നത്. പക്ഷെ മലയാളി മാധ്യമങ്ങൾ വേണ്ടവിധം കാണുന്നില്ല.

മാധ്യമങ്ങൾ ഇപ്പോൾ സദാ മദനി വാർത്തയ്ക്കു പുറകിലാണ്. മദനിയെ അറസ്റ്റുചെയ്യുവാൻ കോടതി ഉത്തരവുമായി കർണ്ണാടക പോലീസ് ഉത്തരവുമായി വന്നിട്ട് ദിവസം മൂന്നാലായി. പാർക്കിൽ കാറ്റുകൊള്ളാൻ ഇരിക്കണവനെ വരെ വിരട്ടിയ ചരിത്രമുള്ള പോലീസുകാർ പക്ഷെ പുള്ളീക്കാരന്റെ ഉമ്മറത്ത് കവാത്തുനടത്തിയും കാവൽ നിന്നും നിരീക്ഷിച്ചും സമയം കളയുന്നു. മാധ്യമങ്ങൾ ആണെങ്കിലോ അതിങ്ങനെ മാനസപുത്രി സീരിയൽ പൊലെ വലിച്ചു നീട്ടിക്കോണ്ടിരിക്കുന്നു. വികാരഭരിതവും സംഘർഷം നിറഞ്ഞതുമായ വിവിധ സംഭവങ്ങൾ നടക്കുന്നു.

അതവിടെ നിൽക്കട്ടെ ഇപ്ലത്തെ വിഷം ടിന്റുമോൻ ആണ്. ലക്ഷക്കണക്കിനു ആരാധകരുള്ള ടിന്റുമൊനെ ഒരു സ്വകാരര്യ ഓഡിയോ വീഡിയോ കമ്പനി ശ്രമിക്കുന്നു. മാധ്യമങ്ങൾക്ക് അതൊരു വിഷയം അല്ലായിരിക്കാം പക്ഷെ മലയാളിക്ക് അതൊരു വിഷയം ആണ്.

സഹൃദയരായ മലയാളികളുടെ മൊത്തം മാനസപുത്രനാണ് റ്റിന്റുമോൻ. മദനിയേക്കാൾ ജനമനസ്സുകൾ കീഴടക്കിയ കുസൃതിയായ കൊച്ചു പയ്യൻ. ആ പയ്യനെ ചുമ്മാ ആരെങ്കിലും അടിച്ചെടുക്കാന്ന് പറഞ്ഞാൽ ഇത് വെള്ളരിക്കാ പട്ടണം ഒന്നും അല്ലല്ലോ? മാധ്യമങ്ങൾ ഇക്കാര്യത്തിൽ വേണ്ടതു ചെയ്തേ പറ്റൂ. ആദ്യം അൻ‌വാർശ്ശെരിയിൽ നിന്നും പിടി വിടുക. ടിന്റുമോനെ തട്ടിയെടുക്കുവാൻനുള്ള ശ്രമത്തെ പറ്റി അന്വേഷിച്ച് വിശദംശങ്ങൾ അടങ്ങിയ വാർത്ത നൽകുക. നിയമവിദഗ്ദർ പതിവു ചാനൽ ചർച്ച തൊഴിലാളികൾ എന്നിവരെ വച്ച് ചർച്ച നടത്തുക. അല്ലാണ്ടിതെന്തോന്ന് ആകെ ഒരു വാർത്തമാത്രം മദനി അൻ‌വാർശ്ശേരി അറസ്റ്റ് വേറെ കേരളത്തിൽ ഒന്നും ഇല്ലേ? രാഷ്ട്രപതിയുടെ സ്വാതന്ത്ര ദിന സന്ദേശത്തിന്റെ സമയത്ത് അതിനു പ്രാധന്യം നൽകാതെ ദാണ്ടെ ഒരു ചാനൽ പ്രക്ഷേപണം അൻ‌വാർശ്ശേരി ലൈവ് ആയിരുന്നു. കണ്ടിട്ട് കഷ്ടം തോന്നി.

എനിക്ക് ഈ പേറ്റന്റ് നിയമം ഒന്നും അറിയില്ല എങ്കിലും ഒരു സംശയം ടിന്റുമൊൻ എന്ന കഥാപാത്രത്തിന്റെ ഉടമസ്ഥാവകാശം ഇതുവരെ ഉള്ള അറിവു വച്ച് ഏതെങ്കിലും വ്യക്തിക്ക് ഇല്ലാത്ത സ്ഥിതിക്ക് പെട്ടെന്ന് ഒരാൾക്ക് /കമ്പനിക്ക് അതിനെ സ്വന്തമാക്കുവാൻ പറ്റുമോ? കേരളീയ സമൂഹം ചർച്ച ചെയ്യേണ്ട ഒരു സംഗതിയാണിത്. ബലപ്രയോഗത്തിലൂടെയോ വളഞ്ഞ വഴിയിലൂടെയോ ടിന്റുമൊനെ ആരെങ്കിലും സ്വന്തമാക്കുവാൻ ഉള്ള ശ്രമം നടത്തിയാൽ അതിനെതിരെ പ്രതിഷേധിക്കേണ്ടതും പ്രതികരിക്കേണ്ടതും സഹൃദയരായ ഓരോരുത്തരുടേയും കടമയല്ലേ?

ടിന്റുമോനെ സ്വന്തമാക്കുവാൻ ഉള്ള ശ്രമങ്ങൾക്കെതിരെ മറ്റു സഹൃദയർക്കൊപ്പം ഞാനും പ്രതിഷേധിക്കുന്നു.
(തിരക്കിട്ട് എഴുതിയതാണ് ഈ പോസ്റ്റ് എഡിറ്റ് ചെയ്യുന്നതാണ്.)

Sunday, August 08, 2010

സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്

പഴ‌ശ്ശിരജ എന്ന സിനിമ കണ്ടവർ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ആയിരിക്കും ശരത് കുമാർ എന്ന തെന്നിന്ത്യൻ നടൻ അവതരിപ്പിച്ച കുങ്കൻ. കുങ്കനെ ശരത് കുമാറല്ലാതെ വേറെ വല്ല വങ്കനുമായിരുന്നു അവതരിപ്പിച്ചിരുന്നെങ്കിൽ ആ കഥാപാത്രം ഒരു പക്ഷെ ചരിത്ര ദുരന്തം ആകുമായിരുന്നു. ചിത്രത്തിലെ നായകനേക്കാൾ എന്തുകോണ്ടും മികച്ചു നിന്നത് കുങ്കനാണ്. തിരക്കഥയിലെപാളിച്ച കൊണ്ടാണോ അതോ മമ്മൂട്ടിയുടെ പ്രകടനത്തിലെ പിഴ്വാണോ അരിയില്ല കേന്ദ്ര കഥാപാത്രം പഴശ്ശിരാജ പലപ്പോഴും ഒരു ഉപകഥാപാത്രമായി ഫീൽ ചെയ്തു എന്നത് പറയാതെ വയ്യ. കുങ്കൻ/ശരത് കുമാറിന്റെ ചിത്രമായി ഇത് മാറി എന്ന് പറഞ്ഞാൽ അത് അധികം ആകും എന്ന് തോന്നുന്നില്ല, അത്രക്ക് മനോഹരവും പൂർണ്ണതയുമാണ് ശരത് കുമാർ തനിക്ക് ലഭിച്ച കഥാപാത്രത്തിനു നൽകിയത്. ഒരു സേനാനായകന്റെ ഗാംഭീര്യമാർന്ന ചലനങ്ങളും ഭാവവും മെയ്‌വഴക്കവും എല്ലാം ഉൾക്കൊണ്ടുക്കോണ്ടുള്ള അഭിനയവും ശരത്തിന്റെ ആരോഗ്യദൃഡഗത്രമായ ശരീരത്തിന്റെ സാധ്യത ക്യാമറ ശരിയാം വണ്ണം ഒപ്പിയെടുക്കുകയും ചെയ്തതോടെ കുങ്കൻ അവിസ്മരണീയമായി മാറി. ശത്രുക്കളാൽ വളയപ്പെട്ടപ്പോൾ അവർക്ക് മുമ്പിൽ കീഴടങ്ങാതിരിക്കുവാൻ സ്വയം ജീവനൊടുക്കുന്ന കുങ്കന്റെ ശരീരം വെള്ളത്തിലേക്ക് വീഴുന്ന രംഗം സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ മായാതെ നിൽക്കും.

അടുത്ത കാലത്ത് സുരേഷ് ഗോപിയുടേതായി വന്ന പ്രസ്ഥാവന കണ്ടു. കുങ്കനെ അവതരിപ്പിക്കുവാൻ ആകാഞ്ഞത് തന്റെ നഷ്ടം ആ‍ണെന്ന്. ചിത്രത്തിന്റെ ശില്പികൾ തന്നെ സമീപിച്ചെങ്കിലും അദ്ദേഹം അതിൽ നിന്നും പിന്മാറുകയായിരുന്നു എന്ന്.ആരുതന്നെ പറഞ്ഞാലും അഭിനയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങിനെ ഉറപ്പിച്ച്/കടുപ്പിച്ച് പറഞ്ഞാൽ പിന്നെ അതിന്റെ പേരിൽ നഷ്ടബോധം ഉണ്ടാകേണ്ട വല്ല കാര്യവും ഉണ്ടോ? അതേ കുറിച്ച് പിന്നെ അന്ത്യം വരെ ദുഖിക്കേണ്ട വല്ല കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല.


കുങ്കനെ ഒഴിവാക്കിയ സുരേഷ് ഗോപിയുടെ തീരുമാനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്. കാരണം ഇതുമൂലം എന്നെ പോലുള്ള പ്രേക്ഷകർക്ക് കുങ്കൻ എന്ന ചരിത്ര പുരുഷനെ അഭ്രപാളിയിൽ അദ്ദേഹം അർഹിക്കുന്ന അന്തസ്സോടെയും അഴകോടെയും ആഭിജാത്യത്തൊടെയും കാണുവാൻ അവസരം ഒരുങ്ങി. അതിനാൽ സുരേഷ് ഗോപിയോട് വ്യക്തിപരമായി അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ അവസരം ഒഴിവാക്കിയതിലൂടെ താങ്കൾ ഒരാൾക്കുണ്ടായതായി പറയുന്ന ദു:ഖം പക്ഷെ പ്രേക്ഷകരിൽ പലർക്കും സന്തോഷം പകർന്നു കാണും എന്നാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ മറ്റാരെങ്കിലും കാരണക്കാർ ആയിട്ടുണ്ടെങ്കിൽ അവരോടും നന്ദിപറയുന്നു. ഒപ്പം കുങ്കനെ അഭ്രപാളിയിൽ അനശ്വർനാക്കിക്കൊണ്ട് അവതരിപ്പിച്ച അതിനു സന്നദ്ധനായ ശരത് കുമാറിനോടും.

സുരേഷ് ഗോപിയുടെ സിനിമാ പ്രകടനം സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആയതുകൊണ്ടാണ് ഇത്രയും എഴുതിയത്.

Tuesday, August 03, 2010

“ആന ജോതിഷം“ പൊ‌ളിഞ്ഞു

നിങ്ങൾ മുൻ ജന്മത്തിൽ ആരായിരുന്നൂന്നും എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ ഉള്ളതെന്നും ഒക്കെ മോത്തും മേത്തും നോക്കി പറയുക ഇന്ന് ഏറ്റവും ഡിമാന്റുള്ള സംഗതിയാണല്ലോ. ഇമ്മാതിരി കാര്യങ്ങൾ അറിയാനും കേൾക്കാനും ഒക്കെ ആർക്കും താല്പര്യം ഉണ്ടാകും എന്നാൽ ആനകൾക്ക് ഇക്കാര്യത്തിൽ വല്ല താല്പര്യവും ഉണ്ടോന്ന് എനിക്കറിയില്ല. എന്തായാലും തൃശ്ശൂരിൽ ഇമ്മാതിരി ഒരു പ്രവചന പരിപാടി കഴിഞ്ഞ ദിവസം നടന്നു. പ്രവചനം നടത്തിയത് നമ്മുടെ നാട്ടുകാർ ആരെങ്കിലും അല്ലെന്നതാണ് പ്രത്യേകത.

ദിവ്യാജോഷി വാണരുളിയിരുന്ന തൃശ്ശൂരിൽ ആനയുടെ മനസ്സുവായിക്കുവാനും ഭാവിയും ഭൂതവും വർത്തമാനവും ഒക്കെ പറയുവാൻ എത്തിയത് അങ്ങ് ഇംഗ്ലന്റീന്ന് ഒരു മദാമ്മ. പേ‌രു മരിയ വിറ്റ് വർത്ത് . എന്തായാലും മനസ്സുവായിക്കുവാൻ തിരഞ്ഞെടുത്ത ആന കൊള്ളാം. ആദ്യമായി ശബരിമയ്ക്ക് കെട്ടു നിറച്ച് പോകുകയും ഭഗവാനെ ഒന്ന് നേരിട്ട് കാണുവാൻ ദേവസ്വം അധീകൃതരുടെ കാരുണ്യത്തിനായി ഒത്തിരി കാത്തു നിൽക്കേണ്ടിയും വന്ന ചിറക്കൽ മഹാദേവന്റെ. കേർളത്തിലെ മറ്റ്‍ാനകളിൽ നിന്നും വ്യത്യസ്ഥനാണ് ചിറക്കൽ മഹാദേവൻ . ആൾ ആന്റമാനിൽ കുറച്ചുകാലം തൊഴിലെടുക്കുവാൻ പോയി. ചെന്ന നാട്ടിൽ പിടിയാനകൾക്ക് ഒരു ക്ഷാമവും ഇല്ല. അവിടത്തെ സുന്ദരികളായ ആനകൾക്കിടയിൽ പൂണ്ട് വിളയാടിയ റോമിയോ ആണ് കക്ഷി. ആ ആനകാ‌മുകിമാരിൽ ചിലർക്കൊക്കെ ഇവനിൽ നിന്നും സന്താനയോഗവും ഉണ്ടായിട്ടുണ്ട്. അതിപ്പോൾ ആർക്കൊക്കെ എത്രെയൊക്കെ എന്നൊക്കെ ചുള്ളനു പോലും നല്ല നിശ്ചയം ഉണ്ടാകുന്ന് തോന്നണില്ല. എന്തായാലും ആനക്കാതലൻ അവിടെ നിന്നും തിരിച്ച് കേരളത്തിലേക്ക് വരുമ്പോൾ ഒരു പുത്രനെകൂടെ കൂട്ടി. അഴകൊത്തവൻ ‍ആ‍ണെങ്കിൽലു അവൻ ഒരു മോഴക്കുട്ടൻന‍ാണ്.

പറഞ്ഞു വന്നത് മരിയ പറഞ്ഞ വിറ്റുകൾ ആണ്. ഓൾകേരള എലിഫന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ സംഘടിപ്പിച്ച പരിപാടി. മേൽ പറഞ്ഞ ചിറക്കൽ മഹാദേവനു മൂന്നുകുട്ടികൾ ഉണ്ടെന്നാണ് അവരുടെ ഒരു
വെളിപാട്. അവനെ 600 കിലോ മീറ്റർ അകലെ നിന്നാണത്രെ കൊണ്ടുവന്നത്. ആ‍നയുടെ പാപ്പാൻ ഇടയ്ക്കു മാറിയെന്നത് മറ്റൊരു കണ്ടെത്തൽ. കേരളത്തിൽ വർഷാ വർഷം പാപ്പാന്മാർ മാറുന്നത് ഏത് ആനയ്ക്കാ അറിയാത്തത്. എന്റെ അറിവിൽ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന്റെ ഒപ്പം ഉള്ള മണിയേടനാണ് നാലാൾ അറിയുന്ന ഒരാനയ്ക്കൊപ്പം എറ്റവും കൂടുതൽ കാലം ഇപ്പോളും നിൽക്കുന്ന പാപ്പാൻ. എന്തായാലും മഹാദേവന്റെ ഉടമ മധുചേട്ടനു സമാധാനിക്കാം. ആന ഹാപ്പിയാ‍ണ് കാര്യമായ സങ്കടങ്ങൾ ഒന്നും അവനില്ലാന്നാണ് മദാമ്മ പറയുന്നത്. എന്തായാലും മദാമ്മ പറയുന്നത് മുഴുവ് അംഗീകരിക്കുവാൻ പറ്റില്ലെന്ന് മധൂച്ചേട്ടനും പരിപാടിയ്ക്കിടെ വ്യക്തമാക്കിയത്രെ.

മഹാദേവനെ വിട്ട് പിന്നെ ചെന്നത് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വടക്കും നാഥനിൽ നിന്നും വയറു നിറച്ച് ഫുഡ്ദഡിച്ച് പോരണ വഴിക്ക് ഭാവി വേൾഡ് കപ്പിനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന തൃശ്ശൂരിലെ റൊമാരിയോ, പയ്യന്മാരുടെ ഫുഡ്ബോൾ അടികൊണ്ട് അലമ്പുണ്ടാക്കിയ കൃഷ്ണൻ എന്ന ആനയുടെ അടുത്ത്. പന്തടിച്ച പയ്യന്മാരെയും പന്തിൽ നിന്നും തന്നെ പ്രൊടക്ട് ചെയ്യാതിരുന്ന പാപ്പാന്മാരെയും കയ്യിൽ കിട്ടാഞ്ഞ് വഴീൽ കിടന്ന മാരുതിയെ കൊമ്പിലെടുത്ത് അമ്മാനമാടിയ മൊതൽ. ഉള്ള നേരം കൊണ്ട് ഉണ്ടാക്കാവുന്ന നാശനഷ്ടം മുഴുവൻ ഉണ്ടാക്കി. ഉടമക്ക് നഷ്ടം മാധ്യമങ്ങൾക്ക് മിച്ചം. കണ്ടതൊക്കെ അടികും കുത്തിയും തകർത്തത് പോരാഞ്ഞ് ചൂള്ളൻ റെയിൽ‌വേ ട്രാക്കിൽ ഇറങ്ങി. ആ സമയത്ത് ട്രാക്കു വഴി വരാഞ്ഞത് ട്രെയിനിന്റെ ഭാഗ്യം. “ട്രെയിൻ ഉപരോധിക്കുവാൻ“ ശ്രമിച്ച് കാലിൽ പരിക്കു പറ്റിയതിനു ആനയെ ഉപദ്രവിച്ചെന്നും പറഞ്ഞ് മദമ്മ പാപ്പാന്മാർക്ക് നേരെ ചൂടായി. സി.എ സുന്ദർ മേനോന്റെ സമയോചിതമായ ഇടപെടൽ അവരെ ശാന്തായാക്കി. പാപ്പാൻ മദ്യപാനിയാണെന്ന് അവർ പ്രവചിച്ചെങ്കിലും അവരുടെ ആ പ്രവചനവും പാളി. അങ്ങെരു ജീവിതകാലത്ത് മദ്യം പോയിട്ട് മദ്യം ഒഴിച്ച ഗ്ലാസ്സ് പോലും ടച്ച് ചെയ്തിട്ടില്ല. മലയളീക്ക് യൂറോപിലൊക്കെ മദ്യപാനീന്ന് ഒരു വിളിപ്പേരുണ്ടെന്നും അത് ഒക്സ്ഫെഡുകാർ നിഘണ്ടുവിൽ ചേർക്കാൻ പോകാനെന്നൊക്കെ പറയുന്നത് കേൾക്കുന്നുണ്ട് . മദാമ്മയുംമത് കേട്ടുകാണും

മരിയയുടെ പ്രവചനത്തിനായി ആകാംഷയോടെ കാത്തുനിന്ന ആൾക്കാർക്കും ആനകൾക്കും കാര്യമായൊന്നും കിട്ടിയില്ല. എന്തായാലും ചിറക്കൽ മഹാദേവന്റെ ഭാഗ്യം തന്റെ പഴയ കാര്യങ്ങൾ മനസ്സിലാക്കി മദാമ്മ വല്ലതും പറഞ്ഞിരുന്നേൽ പിന്നെ എങ്ങിനെ തലയും ഉയർത്തിപ്പിടിച്ച് മറ്റാനകളുടെ മുഖത്തു നോക്കും?

പാരമൊഴി: സുരേഷ് ഗോപി നടയ്ക്കിരുത്തിയ ലക്ഷ്മീ നാരായണന്റെ അടുത്തോ, കെട്ടും തറിയിൽ വർഷങ്ങളായി നിൽകണ മുറിവാലൻ മുകുന്ദന്റെ അടുത്തോ കൂടെ കൊണ്ടുപോകേണ്ടതായിരുന്നു. ഇരുവർക്കും പറയുവാൻ ഏറെ സങ്കടം ഉണ്ടകും.

Sunday, August 01, 2010

മാധ്യമരംഗത്തെ അതികായൻ

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മലയാള മാധ്യമരംഗത്തിനു എക്കാലത്തും മുന്നിൽ നിന്ന് നയിക്കുകയും പുതുമകൾ കൊണ്ടു വരികയും ചെയ്ത വ്യക്തിത്വമാണ് ഇന്നു രാവിലെ അന്തരിച്ച കെ.എം. മാത്യു എന്ന മാത്തൂട്ടിച്ചായൻ. മലയാള പത്രങ്ങൾക്ക് അപരിചിതമായിരുന്നു പല സാങ്കേതിക വിദ്യകളും സങ്കെതങ്ങളൂം അദ്ദേഹം ആദ്യം തന്റെ സ്ഥാപനത്തിലൂടെ പരിചയപ്പെടുത്തി. തികഞ്ഞ പ്രൊഫഷണലിസം എപ്പോഴും കാത്തു സൂക്ഷിച്ചു. ലേയൌട്ടിലും വാർത്തകളുടെ വിന്യാസത്തിലും മനോരമയെന്ന പത്രത്തെ വെല്ലുവാൻ ഇന്നും മറ്റാർക്കും ആകുകയുമില്ല.

ദീർഘ വീക്ഷണവും അതു നടപ്പിലാക്കുവാനുള്ള ഇച്ചാശക്തിയുമാണ് മനോരമയുടെ വിജയമെന്ന് അദ്ദേഹം നിരന്തരം തെളിയിച്ചു. “ക‌മ്യൂണിസ്റ്റു വിരുദ്ധത“ മനോരമയുടെ മുഖമുദ്രയെന്ന ആക്ഷെപിക്കുന്നവർ ഉണ്ട്. എന്നാൽ ആളുകൾക്ക് താല്പര്യം ഇല്ലാത്തത് വിറ്റുപോകില്ലെന്ന സത്യം നാം ഓർക്കേണ്ടതുണ്ട്. “ക‌മ്യൂണിസ്റ്റു വിരുദ്ധ“ വാർത്തകൾ നിരന്തരം വരുന്ന പത്രം ഒന്നാംസ്ഥാനത്ത് നിൽക്കുന്നു എങ്കിൽ വിമർശകർ അതിന്റെ കാരണം വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

നിരന്തരമായ യാത്രകൾ ലോകത്തിന്റെ പുതു ചലനങ്ങളെ അടുത്തറിയുവാൻ അദ്ദേഹത്തിനു അവസരം ഒരുക്കി. കം‌മ്പ്യൂട്ടറിനെതിരെ ഒരു വശത്ത് സമരങ്ങൾ നടക്കുന്ന കാലത്ത് അതിന്റെ അനന്തമായ സാധ്യതകളെ പറ്റി അന്വേഷിക്കുകയായിരുന്നു ഈ മനുഷ്യൻ. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നിരന്തരം പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും തന്റെ സ്ഥാപനത്തിൽ അവസരം ഒരുക്കി. വിദേശത്തുള്ള വിദഗ്ദരായ ആളുകളുടെ സേവനങ്ങൾ വേണ്ടുവോളം പ്രയോജനപ്പെടുത്തി തന്റെ മാധ്യമ സാമ്രാജ്യത്തെ കരുത്തുറ്റതാക്കി. കോട്ടയത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എഡീഷനുകളെ വ്യാപിപ്പിച്ചു. കൂടാതെ ഇന്റർനെറ്റിൽ പത്രം ലഭ്യമാക്കുവാൻ ഉള്ള സൌകര്യങ്ങൾ ഒരുക്കി.

ബൂകമ്പ ബധിതർക്കും സുനാമി ബാധിതർക്കും അന്തിയുറങ്ങുവാൻ വീടൊരുക്കിയും മഴവെള്ള സംഭരണത്തിന്റെ പ്രസക്തി മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തും മാധ്യമേതര വിഭാഗങ്ങളിലേക്കും മനോരമയുടെ സേവനങ്ങൾ വ്യാപിപ്പിച്ചു. കാലയവനികയ്കുള്ളിൽ മറഞ്ഞാലും കാലത്തിനൊപ്പമോ അതല്ലെങ്കിൽ അല്പം ആലങ്കാരികമായി പറഞ്ഞാൽ കാലത്തിനു മുന്നേ തന്നെ നടന്ന ഈ മനുഷ്യൻ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മലയാളിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇനിയും നിലനിൽക്കും.

മലയാ‍ള മാധ്യമരംഗത്തെ ഈ അതികായനു ആദരാഞ്ജലികൾ

Thursday, July 15, 2010

ന്യൂസിന്റെ “ഭരത് ചന്ദ്രന്‍”

രണ്‍ജി പണിക്കരുടെ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കും വിധം പ്രേക്ഷകനെ രോമാഞ്ചം കൊള്ളിക്കുന്ന വാര്‍ത്താ അവതരണ ശൈലിയുമായി നികേഷ് കുമാര്‍ വന്നപ്പോള്‍ അത് മലയാള മാധ്യമ രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.ത്രസിപ്പിക്കുന്ന രീതിയീല്‍ ഉള്ള ചടുലമായ വാക്കുകള്‍ ചോദ്യങ്ങളുടെ ഒരു നിര ഉത്തരത്തിന്റെ പാതിയില്‍ നിന്നും അടുത്ത ചോദ്യങ്ങളുടെ മാലപ്പടക്കത്തിലേക്ക്... വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വാചകക്കസര്‍ത്തുകള്‍ക്കും ഒട്ടും പഞ്ഞമില്ലാത്ത കേരളത്തെ സംബന്ധിച്ച്നി കേഷിനെപോലെ ഒരു മാധ്യമപ്രവര്‍ത്തകനു സാധ്യത ഏറെ ഉണ്ട്. എന്തെങ്കിലും അല്പം “സ്കോപ്പുള്ള” ഒരു വാര്‍ത്ത ഉണ്ടായാല്‍ ഉടനെ നാലാളെ സംഘടിപ്പിച്ച് ഒരു തട്ടുപൊളിപ്പന്‍ പരിപാടി അങ്ങ് അവതരിപ്പിക്കും. സ്റ്റുഡിയോയിലും മറ്റ് എവിടെ നിന്നെങ്കിലും ഫോണിലും ഒക്കെയായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ വിരട്ടിയും വെള്ളം കുടിപ്പിച്ചും ഒക്കെ ചോദ്യങ്ങള്‍ ചോദിക്കുക അതില്‍ പലതും പ്രേക്ഷകന്‍ ചോദിക്കുവാന്‍ കരുതിവെച്ച ചോദ്യങ്ങള് ഉള്‍ക്കൊള്ളിക്കുക‍. പങ്കെടുക്കുന്ന ചില രാഷ്ടീയ നേതാക്ക്ന്മാര്‍, ഉത്തരം മുട്ടുമ്പോള്‍ ചിലര്‍ ഇടയ്ക്ക് ഫോണ്‍ ഓഫ് ചെയ്തു കടന്നുകളയും. ചിലര്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുമ്പോള്‍ അവര്‍ പറഞ്ഞ ദൃശ്യങ്ങള്‍ ന്യൂസില്‍ ഉള്‍പ്പെടുത്തിയും ഉത്തരം മുട്ടിച്ചുകളയും. പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍
കൊണ്ട് ചില രാഷ്ടീയക്കരുടെ മുഖമൂടി അഴിഞ്ഞു വീഴാറുണ്ട്. അപൂര്‍വ്വമായി നികേഷിനും ഉത്തരം മുട്ടാറുണ്ട്, എന്നാല്‍ അത് വാക്കുകള്‍ കൊണ്ട് വഴുക്കി കളിച്ച് അങ്ങേരു രക്ഷപ്പെടും.അയ്യോടാ സാര്‍ സിങ്ങറ് ഒക്കെ കണ്ട് പൊറുതി മുട്ടിയിരിക്കുന്ന എന്നെപോലുള്ളവര്‍ക്ക് അല്പം ആശ്വാസം ഇത്തരം വാര്‍ത്താ പരിപാടി തന്നെ.

ഇറങ്ങുന്നതു മുഴുവന്‍ ബോറടിപ്പിക്കുന്ന ചിത്രങ്ങള്‍, കൂടാതെ രണ്‍ജിത്തും രണ്‍ജിപണിക്കരും തീപ്പൊരി ഡയലോഗുള്ള സിനിമകള്‍ എഴുതുന്നത് നിര്‍ത്തിയതുകൊണ്ടും എന്നെപ്പോലെ ഉള്ള ഒരു ശരാശരി പ്രേക്ഷകനെ സംബന്ധിച്ച് “സ്മോള്‍ കിട്ടിയില്ലേല്‍ ചുമയുടെ മരുന്ന് അടിക്കുന്ന കള്ളുകുടിയന്മാരുടെ” അവസ്ഥയ്ക്കു തുല്യമാണ് ഇമ്മാതിരി ന്യൂസ് പ്രോഗ്രാമ്മുകള്‍. പ്രേക്ഷകന്‍ നികേഷിന്റെ വാര്‍ത്താ അവതരണത്തെ ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉത്തമമായ തെളിവാണ് ഇന്ത്യാവിഷന്‍ ന്യൂസിന്റെ ഉയര്‍ന്ന റേറ്റിങ്ങ്. ഒരു ചാനലില്‍ നിന്നും മാധ്യമപ്രവര്‍ത്തകന്‍ പോകുന്നു എന്നത് ഇത്രമാത്രം ചര്‍ച്ചചെയ്യപ്പെടുന്നത് തന്നെ ആ വ്യക്തിയുടെ പ്രാധാന്യത്തെ വ്യക്തമാക്കുന്നു. നികേഷിന്റെ ന്യൂസുകള്‍ കുറിക്കു കൊള്ളുന്നു എന്നതിനു ഇതില്‍ പരം എന്തു തെളിവു വേണം.

ടി.വി വാര്‍ത്താ അവതരണം പല മിമിക്രിക്കാരും അനുകരിക്കുവാന്‍ തുടങ്ങിയത് ടി.എന്‍.ഗൊപകുമാറിന്റേയും, നികേഷ് കുമാറിന്റേയും അവതരണ ശൈലിയെ അനുകരിച്ചാണ്.രാജ് മോഹന്‍ ഉണ്ണിത്താനും ന്യൂസുകളില്‍ നിന്നും മാറിനിന്നതോടെ ന്യൂസിന്റെ രസം പോയി. താല്‍ക്കാലികമായെങ്കിലും നികേഷ് കുമാറും, അല്പം ആശ്വാസം ഇനി വേണുവിന്റെ ന്യൂസ് തന്നെ. ഉടനെ അദ്ദേഹം തന്റെ പ്രസിദ്ധമായ ആ ശൈലിയുമായി തിരിച്ചുവരും എന്ന് പ്രതീക്ഷിക്കാം.പറയൂ എന്താണ്
സംഭവിച്ചത്? എന്തുകൊണ്ടാണ് സംഭവിച്ചത്?

--
അല്പം കടന്ന ഒരു ഭാവന, ഒരു കാര്‍ടൂണിസ്റ്റായിരുന്നേല്‍ വരക്കാമായിരുന്നു.

ഒരു കണ്ണാടിക്ക് മുമ്പില്‍ “സുകേഷ് കുമാര്‍“ ഇരിക്കുന്നതായി സങ്കല്‍‌പ്പിക്കുക.
പറയൂ...എന്തുകൊണ്ടാണ് ഞാന്‍ രാജിവെച്ചത്? എന്തിനായിരുന്നു എന്റെ രാജി? എന്തു സ്‍ാഹചര്യം ആയിരുന്നു ഇത്തരം ഒരു തീരുമാനത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്? ഇതിനു പുറകില്‍ എന്തെങ്കിലും ബാഹ്യ ഇടപെടലുകള്‍ ഉണ്ടയിരുന്നോ? മറ്റേതെങ്കിലും വിധത്തില്‍ ഉള്ള എന്നാല്‍ പുറത്തുപറയുവാന്‍ കഴിയാത്ത എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?
(മറുപടിയൊന്നും ഇല്ല)
ശ്രീ സുകേഷ് കുമാര്‍ കേളക്കാമെങ്കില്‍..... താങ്കള്‍ രാഷ്ടീയത്തിലേക്ക് കടക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒരു ഊഹാപോഹം ഇവിടെ കേള്‍ക്കുന്നു. സംഗതി സത്യമാണോ?
താങ്കള്‍ എം.എല്‍.എ ആകുമോ ? മന്ത്രിയാകുമോ? മന്ത്രിയായാല്‍ വാര്‍ത്ത അവതരിപ്പിക്കുമോ?.... ശ്രീ സുകേഷ് കുമാര്‍ ചോദ്യം താങ്കളോടാണ്...കേള്‍ക്കാമോ?

Wednesday, July 14, 2010

ഗുരുവായൂര്‍ രാമചന്ദ്രന്‍


ഉത്സവങ്ങളുടെ ആരവങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ അവധിക്കാലം. ആനയേയും ഉത്സവത്തേയും ഏറെ ഇഷ്ടപ്പെടുന്ന എന്നെ സംബന്ധിച്ച് നാട്ടില്‍ ചെന്നപ്പോള്‍ എങ്ങിനെ അടങ്ങിയിരിക്കാന്‍ കഴിയും.
ചുള്ളിപ്പറമ്പീല്‍ വിഷ്ണുശങ്കറ് എന്ന ആനയെ ഇടയ്ക്ക് പോയി ഒന്നു കാണും.എങ്കിലും ഒരു തൃപ്തിക്കുറവ് ഒടുവില്‍ നേരെ ഗുരുവായൂര്‍ ആനക്കോട്ടയിലേക്ക്. ഗജരത്നം പത്മനാഭനും, വലിയ കേശവനും, മുറിവാലന്‍ മുകുന്ദനും, എല്ലാം അംഗങ്ങളായ
ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാനതറവാട്ടിലേക്ക്.

കവാടത്തിനു പുറത്ത് കാന്റീനിനു സമീപത്തുതന്നെ ഞങ്ങള്‍ ചെല്ലുന്നതിനു രണ്ടു ദിവസം മുന്‍പ് അല്പം അലമ്പ് ഒപ്പിച്ച കൊമ്പനു ചുറ്റും ആളുകള്‍ ഉണ്ട്. അവന്‍ മറ്റാരുമല്ല ജയലളിത നടയ്കിരുത്തിയ ആനക്കുട്ടന്‍ തന്നെ. അവനെ അല്പസമയം നോക്കിനിന്നു അകത്തേക്ക്.അകത്ത് കടന്ന് സുരേഷ് ഗോപി നടയ്ക്കിരുത്തിയ ലക്ഷ്മീനാരായണന്റെ കുഞ്ഞു വികൃതി അലപം ആസ്വദിച്ചുകൊണ്ടിരിക്കെ ഒരാന കടന്നുവന്നു. ഒറ്റനോട്ടത്തില്‍ എന്തോ ഒരുപ്രത്യേകത അവനു തോന്നി.
പിന്നീടാണ് മനസ്സിലായത് അന്ന് ജീവിച്ചിരുന്ന നാട്ടാനകളില്‍ ഏറ്റവും ഉയരക്കൂടുതല്‍ ഉള്ള ആനയാണവന്‍ എന്ന്. ഗുരുവായൂര്‍ രാമചന്ദ്രന്‍!! ഇതെഴുതുമ്പോള്‍ അവന്‍ നമ്മോടൊപ്പം ഇല്ല. കഴിഞ്ഞ ഡിസംബറില്‍ ആണെന്ന് തോന്നുന്നു അവന്‍ ചരിഞ്ഞു.
നേരിട്ടുകാണുന്നതു വരെ എന്റെ മനസ്സിലെ ഉയരക്കേമന്മാരുടെ പട്ടികയില്‍ ഒരിക്കലും ഇവന്‍ ഉണ്ടായിരുന്നില്ല.
ആനയെ പോലെ തന്നെ പ്രായമായ ആനക്കാരനും ഏറെ ആകര്‍ഷിച്ചു. ആ നല്ല ആനക്കാരനോടിപ്പം കുശലം ചോദിച്ച് അ‌ല്പനേരം അവനൊപ്പം ചിലവഴിച്ചു.
പിന്നീട് അവന്റെ വിയോഗം മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞപ്പോള്‍ അന്നത്തെ ഓര്‍മ്മകള്‍ മനസ്സിലെക്ക് കയറിവന്നു.

ഇരിക്കസ്ഥാനത്തിന്റെ ഉയരം കൊണ്ട് കണ്ടമ്പുള്ളി ബാലനാരായണന്‍, ചുള്ളിപ്പറമ്പില്‍ സൂര്യന്‍ തുടങ്ങിയ മണ്‍ മറഞ്ഞ ഗജരാജന്മാര്‍ക്കൊപ്പം നിന്നിരുന്നു ഇവന്‍. മറ്റു രണ്ടുപേരും വിടപറഞ്ഞതോടെ
ജീവിച്ചിരിക്കുന്ന സമയത്ത് ഇവനായിരുന്നു ഇരിക്കസ്ഥാനത്തിന്റെ അളവുകൊണ്ട് ഏറ്റവും ഉയരം കൂടിയ ആന.ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇവനും ചരിഞ്ഞു.
ഉത്സവങ്ങളില്‍ നിന്നും ഒഴിഞ്ഞ് ആനക്കോട്ടയുടെ ഒരു മൂലയില്‍ വിശ്രമജീവിതം നയിച്ചിരുന്ന ഇവനു പക്ഷെ വേണ്ടത്ര പ്രസിദ്ധി ലഭിച്ചില്ല.
കേരാലത്തിലെ ഏറ്റവും ഉയരം കൂടിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ യദാര്‍ഥത്തില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു ഇവന്‍ ജീവിച്ചിരിക്കുമ്പോള്‍ എന്ന് എത്രപേര്‍ക്ക് അറിയാം!!
ഏറെ പ്രായമായെങ്കിലും ഇവനു നല്ല പരിചരണം ആയിരുന്നു അന്ന് ആനപാപ്പാനും ദേവസ്വവും നല്‍കിയിരുന്നത്. ഗൂരുവായൂര്‍ കോട്ടയിലെ സന്ദര്‍ശനത്തിനിടയില്‍
ഇവനെ പരിചയപ്പെടുത്തിയത് ആനപ്രേമിയായ കരിപ്പ രതീഷായിരുന്നു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആണ് ഈ ചിത്രം എടുത്തത്.

Monday, May 17, 2010

ദാസൂട്ടന്റെ ലൈസൻസ്

കാണാന്‍ സുന്ദരനല്ലെങ്കിലും തൊലി കറുത്തിട്ടാണെങ്കിലും ആ കുറവ് മുടിയില്‍ വെളുപ്പിനാല്‍ പരിഹരിക്കപ്പെട്ട ഒരു അഞ്ചടിക്കാരനാണ് ദാസൂട്ടന്‍.
ഒറ്റനോട്ടത്തില്‍ ആളെ കണ്ടല്‍ നമ്മുടെ ഒരു സ്വത്വ ജീവിയുടെ ലുക്കായിരുന്നു ഗള്‍ഫില്‍ വരുന്നതിനു മുമ്പത്തെ ദാസൂട്ടന്‍. സ്കൂള്‍ മതിലിന്റെ അരികില്‍ ചാരിയിരുന്നാല്‍ കവളന്‍ മടല്‍ ഒണക്കാനായി ചാരിവെച്ചതാണെന്നേ ഒറ്റലുക്കില്‍ തോന്നൂ. ശംബളം കുറവായതിനാല്‍
മാന്യമായ പെരുമാറ്റവും മിതമായ മധ്യപാനവും കൊണ്ട് കുടിയന്മാരുടെ കണ്ണിലുണ്ണി. കുടിച്ചാല്‍ തന്നെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിര്‍ക്കുവാന്‍ ബാത്രൂമില്‍ വരെ കിടന്നുറങ്ങുവാന്‍ തക്ക മാന്യന്‍.

വിദേശത്ത് ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കുന്ന കാശുണ്ടെങ്കില്‍ നാട്ടില്‍ അഞ്ചുസെന്റ് സ്ഥലം വ‍ാങ്ങാം, മാസം പാര്‍ക്കിങ്ങിനു കൊടുക്കുന്ന കാശുണ്ടേല്‍ ദിവസവും ഒരോ ഫുള്ളടിക്കാം എന്ന് പറഞ്ഞിരിക്കുന്ന സഹമുറിയന്‍സിന്റെ ഇടയില്‍ നിന്നും ധൈര്യ സമേതം ലൈസന്‍സെടുക്കാന്‍ ചങ്കൂറ്റം കാണിച്ചവനാണ് ദാസൂട്ടന്‍.
പതിനാലു വട്ടം ടെസ്റ്റ് തോറ്റിട്ടും പിന്നേം അടുത്ത ടെസ്റ്റിനു പണമടച്ച് ധൈര്യഗുളികയും കഴിച്ച് ഡ്രൈവിങ്ങ് ടെസ്റ്റിനു പോയ റിയാഷിന്റെ പേടിപ്പിക്കുന്ന വര്‍ണ്ണനകള്‍ പാതിയും സത്യമാണെന്ന് ആദ്യ ടെസ്റ്റില്‍ ദാസൂട്ടനു മനസ്സിലായി.
എങ്കിലും സഹകരണബാങ്കില്‍ നിന്നും പണം കടമെടുത്തിട്ടായാലും ഒരു ഡൈവിങ്ങ് ലൈസന്‍സ് ഏടുത്തേ താന്‍ അടങ്ങൂ എന്ന അവന്റെ നിശ്ചയദാര്‍ഡ്യം ഊര്‍ജ്ജം പകര്‍ന്നു.

വയര്‍ മുറുക്കിപ്പിടിച്ച് ഉണ്ടാക്കിയ പണമടച്ച് നാലു മണിക്കൂറിന്റെ കാശുകൊടുത്ത് അരമണിക്കൂര്‍ പ്രാക്ടീസു ചെയ്തു. കുറച്ചു നാളത്തെ കാത്തിരിപ്പിനു ശേഷം ആ സുദിനം വന്നെത്തി. നാട്ടിലെ പ്പോലെ സ്മോളടിച്ച് ധൈര്യംമുറപ്പാക്കുവാന്‍ തൊട്ടടുത്ത കഫറ്റെരിയായില്‍ നിന്നും നാലുപൊറൊട്ടയടിച്ചു. ടെസ്റ്റിനു ഹാജരായി. ഊഴമെത്തിയപ്പോള്‍ ടെസ്റ്റിനായി ഒരുക്കിയ വണ്ടിക്കരികിലേക്ക് അവന്‍ നടന്നു. ഇടഞ്ഞു നില്‍ക്കുന്ന ആനയുടെ അടുത്തേക്ക് പോകുന്ന ഉടമയുടെ മാനസീകാവസ്ഥയായിരുന്നു അപ്പോള്‍ അവനു്.

സകല ദൈവങ്ങളേയും പ്രാര്‍ഥിച്ച് പറഞ്ഞപോലെ വണ്ടീയൊടിച്ചു.
ഉചക്ക്‌ ഒരുമണിക്ക്‌ ഊണുകഴിക്കാതെ വരുമാനസര്‍ട്ടിഫിക്കേറ്റിനായി വില്ലേജാപ്പീസറെ കാത്തുനില്‍ക്കുന്ന അതെ മാനസീകാവ്സ്ഥയില്‍ റിസല്‍റ്റിനായി കാത്തുനിന്നു.

പാസായി എന്ന് ഉദ്യോസഥന്‍ പറന്‍ഞ്ഞതും കോടതി റിമാന്റ്‌ ചെയ്ത വല്യ വല്യ പ്രതികള്‍ തളര്‍ന്നു വീഴുന്നപോലെ ഒരു വീഴ്ച. കിടന്ന കിടപ്പില്‍തന്നെ സംഗതി സത്യമാണോന്ന് അറിയാന്‍ ദാസൂട്ടന്‍ പലതവണ പിച്ചിനോക്കി പക്ഷെ ഫീല്‍ ചെയ്യുന്നില്ല. അവനാകെ പരിഭ്രമിച്ചു.
"ഡോ ടെസ്റ്റ്‌ പാസ്സായതിനു താന്‍ എന്തിനാ എക്സമിനര്‍ടെ കാലില്‍ പിച്ചുന്നേ" താങ്ങിയേല്‍പ്പിക്കാന്‍ വന്ന മലയാളി ചോദിചു.

ഡി.എസ്‌.എഫിന്റെ റാഫിള്‍ അടിച സന്തോഷം ആയിരുന്നു ദാസൂട്ടന്‌.അവന്‍ അത്‌ ഉടനെ നാട്ടിലെ സുഹൃത്തുക്കള്‍ക്ക്‌ വിളിച്ച്‌ അറിയിച്ചു.

പിരിവെടുക്കാനും കള്ളുകുടിക്കാനും തല്ലുകൊള്ളാനും പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാത്ത പിരിവൂരിലെ ഒരു പ്രമുഖ ടീമിന്റെ രോമാഞ്ചം ആയ ദാസൂട്ടന് ലൈസന്‍സ് കിട്ടിയ വിവരം അവരെ ആവേശഭരിതരാക്കി. ഇന്നവരുടേ കയ്യീന്നില്ല പോലീസിന്റേയായാലും തൊട്ടപ്പുറത്തെ ടീമിന്റെ ആയാലും മാസാമാസം തല്ലു കിട്ടിയാല്‍ മതി എന്നേ കുഞ്ഞാപ്പൂന്റെ കൂട്ടുകാര്‍ക്ക് ആഗ്രഹം ഉള്ളൂ.
പതിവുപോലെ കഴിഞ്ഞ മാസത്തെ അതും വിഷുവിന്റെ സ്പെഷ്യല്‍ കൂടെ ചേര്‍ത്ത് മാസപ്പടിയായുള്ള അടിയും വാങ്ങി അങ്ങനെ തല്ലും കൊണ്ട് ഇരിക്കുന്ന സമയത്താണ് ഗള്‍ഫീന്ന് ഫോണ്‍.

“ടാ എനിക്ക് ലൈസന്‍സ് കിട്ടീ..നമ്മുടെ പിള്ളാരോടൊക്കെ പറഞ്ഞോ. അതേ കമ്മറ്റീന്ന് കാശെടുത്ത് ചിലവു ചെയ്തോ ഞാന്‍ അടുത്ത മാസം അയച്ചുതരാം”
ഇത് കേള്‍ക്കണ്ട താമസം ക്ലബ്ബിന്റെ മുമ്പില്‍ “അവൈലബിള്‍“ ആളുകൂടി. കൂടിയവരില്‍ പലര്‍ക്കും ബാലന്‍സ് പോയതിനാല്‍ സ്കൂളിന്റെ ചുമരില്‍ ചാരിയിരുന്നായി ചര്‍ച്ച.
“ദാസൂട്ടന് ലൈസന്‍സ് കിട്ടിയത് നമുക്കൊരു സംഭവം ആക്കണം നാലാള്‍ അറിയട്ടെ നമ്മുടെ ചെക്കന് ലൈസന്‍സ് കിട്ടിയകാര്യം.“ പിരിവിനു പേറ്റെന്റ് എടുത്ത പിരിവൂരുകാരെ എങ്ങിനെ പിരിക്കണം എന്ന് പഠിപ്പിക്കേണ്ടകാര്യം ഇല്‍ല്ല്ലോ... ഉള്ള സമയം കൊണ്ട് അവര്‍ പിരിവെടുത്തു.
ഇന്നുതന്നെ ഫ്ലക്സ് അടിക്കണം .
അതിനു ഫോട്ടോ വേണ്ടെ. അത്യാവശ്യത്തിനു നോക്കുമ്പോള്‍ ഒരു ഫോട്ടോ കിട്ടില്ല.
പിരിവിന്റെ വിഹിതം സിരകളില്‍ ഒഴുകിയപ്പോള്‍ കാര്യങ്ങള്‍ ശരവേഗത്തില്‍ ആയി.
എട്ടടിയുടെ ഫ്ല്ക്സ ക്ലബ്ബിനു മുമ്പില്‍ ഉയ്ന്നു. ഉഗ്രന്‍ ഫ്ലക്സ്.
‘കഴിഞ്ഞ തവണ ചീട്ടുകളി മത്സരത്തിനു വച്ച ഫ്ലക്സിനെക്കാള്‍ ഉയരം കുറഞ്ഞു” എന്തെങ്കിലും കുറ്റം പറയണമല്ലോ എന്ന് കരുതി മാത്രം റിയഷ് പറഞ്ഞു.
വഴീപൊണവര്‍ ഫ്ലക്സിനു ചുറ്റും കൂടി. ഓട്ടോര്‍ഷയില്‍ പോകുന്നവര്‍ പോലും വണ്ടി നിര്‍ത്തി ഫ്ലക്സ് നൊക്കി. അതുകണ്ട് ക്ലബ്ബിലെ മെംബെഴ്സ് ഹാപ്പിയായി. കാലിയാകുന്ന കുപ്പികള്‍ അവരുടെ സന്തൊഷത്തിനു സാക്ഷ്യം വഹിച്ചു.
“ഡൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയ ക്ലബ്ബിന്റെ പൊന്നോമന ദാസൂട്ടന് അഭിവാദ്യങ്ങള്‍” എന്നെഴുതിയ ഫ്ലക്സില്‍ നോക്കി അവര്‍ അഭിമാനം കൊണ്ടു.
എന്തായ്‍ാലും അഞ്ചാംക്ലാസ്സിലെ പിള്ളാരും റ്റീച്ചര്‍മാരും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത ഗ്രൂപ്പ് ഫോട്ടൊയില്‍ മുന്‍ നിരയില്‍ ഇടത്തേ അറ്റത്ത് കുട്ടിനിക്കര്‍ ഇട്ട് നില്‍ക്കുന്ന ദാ‍സൂട്ടന്റെ തലയ്ക്ക് ചുറ്റും ഒരു ചുവന്ന വട്ടത്തില്‍ അടയാളപ്പെടുത്തിയതു കോണ്ട് ആളെ പേട്ടെന്ന് തിരിച്ചറിയാന്‍ പറ്റി....

Sunday, May 16, 2010

കലാപങ്ങൾക്ക് കൊട്ടേഷൻ

ഇക്കഴിഞ്ഞ ദിവസം തെഹൽക്ക എന്ന മാധ്യമം തങ്ങളുടെ “സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ” പുറത്തുകൊണ്ടു വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്. പണം നൽകിയാൽ വർഗ്ഗീയ കലാപങ്ങൾ നടത്തിക്കൊടുക്കാം എന്നും കലാപങ്ങൾ നടത്തുവാൻ അറുപത് ലക്ഷം രൂപ നൽകിയാൽ മതി എന്നുമാണ് ശ്രീരാമസേനാ തലവൻ പാറയുന്നത് ഇവർ വീഡിയോയിൽ രഹസ്യമായി പകർത്തി പുറത്തുകൊണ്ടുവന്നു എന്നത് അത്യന്തം ഗൌരവം ഉള്ള കാര്യമാണ്. രാജ്യസുരക്ഷയെ സംബന്ധിച്ച് അത്യന്തം ഗൌരവം ഉള്ള ഒരു വിഷയം എന്ന നിലക്ക് ഇതിന്റെ സത്യാവസ്ഥ പരിശോധിച്ച് സർക്കാർ ഉടനെ നടപടിയെടുക്കുവാൻ തയ്യാറാകേണ്ടിയിരിക്കുന്നു. മുൻപ് പബ്ബുകളിൽ സ്തീകൾ പോകുന്നതിനെതിരെ പബ്ബുകളിൽ കയറി സ്തീകൾ അടക്കം ഉള്ളവരെ ആക്രമിച്ചും, വാലന്റൈൻസ് ഡേയ്ക്കെതിരെ കമിതാക്കളെ ആക്രമിച്ചും ഇക്കൂട്ടർ തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു.

ചേറിയ ഒരു തീപ്പൊരി വീണാൽ പോലും വളരെ വേഗം പ്രളയാഗ്നിയായി മാറുന്ന ഒന്നാണ് വർഗ്ഗീയ കലാപങ്ങൾ. കലാപങ്ങൾ സൃഷ്ടിക്കുന്ന മുറിവുണക്കുവാൻ കാലം ഒരുപാടു വേണ്ടി വരും. കലാപങ്ങളിൽ പലപ്പോഴും നിരവധി ജീവിതങ്ങൾ നഷ്ടപ്പെടാറുണ്ട്, കൂടാതെ അനേകരെ അത് ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നു. അതുകൊണ്ടുതന്നെ പണം നൽകിയാൽ വർഗ്ഗീയകലാപങ്ങൾ സംഘടിപ്പിച്ചുകൊടുക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് വെളിവാക്കപ്പെട്ട സ്ഥിതിക്ക് അവർക്കെതിരെ ദേശസുരക്ഷയുടെ പേരിൽ ശക്തമായ നടപടിയെടുക്കുവാൻ ഇനിയും അമാന്തിച്ചുകൂട . തീർച്ചയായും ഇത് ഭീകരപ്രവർത്തനം ആണെന്ന് കരുതാതിരിക്കുവാൻ നിർവ്വാഹമില്ല.കർണ്ണാടക സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കേന്ദ്രസർക്കാർ നടപടിയെടുക്കുവാൻ അമാന്തിച്ചുകൂട. പ്രത്യേകിച്ച് മംഗലാപുരത്തും (അവിടെ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട് ) ബാഗ്ലൂരിലും ശ്രീരാമസേനയ്ക്ക് ആളുകൾ ഉണ്ട് എന്ന പശ്ചാത്തലത്തിൽ.

ആദർശ പുരുഷനായി കരുതപ്പെടുന്ന ശ്രീരാമന്റെ പേരിൽ ഉള്ള ഒരു സംഘം വർഗ്ഗീയകലാപങ്ങൾക്ക് കൊട്ടേഷൻ എടുക്കും എന്ന് പറയുമ്പോൾ അത് യദാർഥത്തിൽ ശ്രീരാമൻ എന്ന ഹൈന്ദവ “ദൈവത്തെ” (പുരാണത്തിൽ മഹാവിഷ്ണുവിന്റെ അവതരമായി പറയുന്നു) ഇക്കൂട്ടർ അപമാനിക്കുകയാണ്. ഹുസൈൻ ഹിന്ദു ദൈവങ്ങളെ വരകളിലൂടെ അപമാനിച്ചു എന്ന് കരുതുന്ന ഹൈന്ദവ സമൂഹം ഇക്കൂട്ടർ ശ്രീരാ‍മനാമത്തെ അതിലേറെ മോശമാക്കിയിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരുകാരണവശാലും മതത്തിന്റെ പേരിൽ അഴിഞ്ഞാടുവാൻ കൊട്ടേഷൻ സംഘങ്ങളെ അനുവദിച്ചുകൂട.വർഗ്ഗീയത അത് ന്യൂനപ്ക്ഷമായാലും ഭൂരിപക്ഷമായാലും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ അല്ല ഒരു വശം തന്നെ ആണ്.

പ്രമോദ് മുത്തലീക്കിനെ പോലെ ഉള്ളവരെ തള്ളിപ്പറയുവാൻ ഉള്ള ആർജ്ജവം പ്രസ്തുത മത വിശ്വാസികൾ കാണിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിനും സമൂഹത്തിനും എതിരായി പ്രവർത്തിക്കുന്നവരെ മതവിശ്വാസത്തിന്റെ പേരിൽ പിന്തുണയ്ക്കുകയെന്നത് ഒരു നിലക്കും ഭൂഷണമല്ല. പ്രതിയെ പിടിക്കുമ്പോൾ മതത്തിനെതിരായ ഭരണകൂടഭീകരതയെന്ന് ചിത്രീകരിക്കുവാൻ ആളുകൾ മുതിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം കള്ളനാണയങ്ങളെ പൂറത്തുകൊണ്ടുവരേണ്ടത് സമൂഹത്തിന്റെ മൊത്തം ആവശ്യം ആണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. തെഹൽക്ക നടത്തിയ ഈ വെളിപ്പെടുത്തലിനെ തീർച്ചയായും അഭിനന്ദിക്കുന്നു.

മതവിശ്വാസത്തെ വോട്ടുബാങ്കാക്കി മാറ്റി അതിൽ ലാഭം കൊയ്യുന്നവർ ഉണ്ട്. വിശ്വാസത്തിന്റെ മറവിൽ തങ്ങളെ ചൂഷണം ചെയ്യുകയാണ് ഇവരെന്ന് ഇനിയും തിരിച്ചറിയാതിരുന്നുകൂട.വർഗ്ഗീയവാദികളുടെ സംഘങ്ങൾ നടത്തുന്ന പല ദേശദ്രോഹ പ്രവർത്തന്നങ്ങൾക്കെതിരെയും ഒരു പക്ഷെ നടപടിയെടുക്കുവാൻ രാഷ്ടീയക്കാർ മടിച്ചെന്നിരിക്കും, കാരണം അവരെ സംബന്ധിച്ചേടത്തോളം ഭാവിയിലെ തിരഞ്ഞേറ്റുപ്പുകൾക്ക് ഇക്കൂട്ടർ ഒരു മുതൽക്കൂട്ടാണ്. പലപ്പോഴും പ്രീണനത്തിന്റെ പ്രതിഫലമായി ഭീകരവാദം വളരുന്ന ഒരു നാടാണ് നമ്മുടേത്. അതു കൊണ്ടുതന്നെ മതത്തെ മറയ്ക്കിക്കൊണ്ട് നടത്തുന്ന ഇത്തരം ദുഷ് പ്രവണതകളെ മുളയിലേ ഒതുക്കേണ്ടതുണ്ട്. പുറത്തുവന്ന വസ്തുതകളുടെ വെളിച്ചത്തിൽ സർക്കാർ എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണുക തന്നെ.

Wednesday, April 21, 2010

ആനക്കമ്പാക്കാർക്ക്‌ ആവേശമായി ഇത്തവണ തൃക്കടവൂർ ശിവരാജുവും

ഈ ലിങ്കിൽ ഉള്ള ചിത്രം

പൂരങ്ങളുടെ പൂരത്തിനെത്തുന്ന ആനക്കമ്പക്കാരെ ആവേശം കൊള്ളിക്കുവാൻ തെക്കൻ നാട്ടിൽ നിന്നും തലയെടുപ്പിന്റെ മറ്റൊരു അവതാരം എത്തുന്നു "തൃക്കടവൂർ ശിവരാജു". തെക്കൻ കേരളത്തിൽ ഏറെ പേരും പ്രശസ്ഥിയും ഉള്ള ഇവൻ പക്ഷെ പൂരങ്ങളുടെ നാട്ടിൽ അധികം എത്താറില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ്‌ പൂരത്തിന്റെ തലസ്ഥാനത്ത്‌ ഇവന്‌ ധാരാളം ആരാധകർ ഇതിനോടകം തന്നെ ഉണ്ട്‌. ഇത്തവണ പാറമേക്കാവ്‌ വിഭാഗത്തിന്റെ ആനചന്തങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുക ഇവൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. തിരുവിതാം കൂർ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പൻ.ഇന്നിപ്പോൾ പത്തടിക്ക്‌ മേളിൽ ഉയരം ഉള്ള കാട്ടിലെ ഒരു കുഴിയിൽ വെണ്‌ ഒടുവിൽ നാട്ടുകാരും ഫോറസ്റ്റുകാരും കരയ്ക്കുകയറ്റി കോന്നിയിലെ ആനക്കൂട്ടിൽ എത്തിപെട്ട ഇവനെ പിന്നീട്‌ തൃക്കടവൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയതാണ്‌.

ഏറ്റുത്ത്‌ പിടിച്ച തലക്കുന്നിയും നീണ്ട കൊമ്പും വലിയ ചെവികളും നല്ല കറുപ്പുമാണിവന്റെ ഒറ്റനോട്ടത്തിൽ എടുത്തുപറയാവുന്ന പ്രത്യേകത.പൊതുവിൽ ശാന്തസ്വഭാവക്കാരനായ ഇവനാണ്‌ കൊല്ലം ഉമയണല്ലോ‍ൂർ ക്ഷേത്രത്തിലെ "ആനവാലിൽ പിടിച്ചോട്ടം" എന്ന വിചിത്രമായ ചടങ്ങിൽ സ്ഥിരമായി പങ്കെടുക്കാറ്‌. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ വിവിധ കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ക്ഷേത്രത്തിനു സമീപം ഉള്ള പന്തലിൽ നിന്നും ക്ഷേത്രനടവരെ ആനയുടെ വാലിൽ പിടിച്ച്‌ ഓടും. ഉണ്ണിഗണപതിയുടേയും ബാലസുബ്രമണ്യന്റേയും ബാലലീലകളേ സമരിച്ചുകൊണ്ടാണത്രെ ഈ ചടങ്ങ്‌.

Tuesday, April 13, 2010

ഞങ്ങൾ ഒരുമിച്ച്‌ വിഷു ആഘോഷിക്കട്ടെ.

നാടെങ്ങും കണിയൊരുക്കി മറ്റൊരു വിഷുവിന്റെ പൊൻ പുലരിയ്ക്കായി കാത്തിരിക്കുന്നു. കേരളത്തിൽ മാത്രമല്ല പ്രവാസികൾക്കിടയിലും വിഷു ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. പ്രവാസലോകത്ത്‌ സംഘടനകളും,കുടുമ്പ കൂട്ടായ്മകളും ബാച്ചിലേഴ്സ്‌ റൂമിലെ സൌഹൃദക്കൂട്ടങ്ങളും വിഷുവിനെ സന്തോഷപൂർവ്വമായ ഒരു ആഘോഷമാക്കിമാറ്റുന്നു.

കടുത്ത വർഗ്ഗീയ വിഭജനത്തിന്റെ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു സാമൂഹികാന്തരീക്ഷത്തിൽ അതിൽ നിന്നും വേറിട്ട്‌ ഒരുമയോടെ ആഘോഷിക്കുവാൻ ഉള്ള അവസരങ്ങളാണ്‌ ഓണവും,വിഷുവും,ക്രിസ്തുമസ്സും,റംസാനുമെല്ലാം. പ്രവാസലോകത്ത്‌ അധ്വാനിക്കുന്ന ഒരു കുഞ്ഞുമുറിയിൽ തട്ടുതട്ടായി ഇട്ടിരിക്കുന്ന കട്ടിലുകളിൽ അന്തിയുറങ്ങുന്നവനെ സംബന്ധിച്ച്‌ ഇതൊക്കെ വലിയ ഒരു സന്തോഷത്തിനാണ് അവസരമൊരുക്കുന്നത്.("അപൂർവ്വം ചിലർ ഇന്ന മതവിഭാഗത്തിൽ പെട്ടവർക്ക്‌ മാത്രമേ ബെഡ്സ്പേസ്‌" നൽകൂ എന്ന് പരസ്യം ചെയ്യാറുണ്ട്‌. അതുപിന്നെ എവിടെയും ഒരു ചെരിയ വിഭാഗം ഉണ്ടാകുമല്ലോ?")അവിടെ അവനു ജാതിയും മതവും ചിന്തിക്കുവാൻ സമയം ഇല്ല, ജീവിതം കരുപ്പിട്റ്റിപ്പിക്കുവാനുള്ള രാപകൽ അധ്വാനത്തിനിടയിൽ പരസ്പരം സഹായ ഹസ്തം നീട്ടുന്നവനെ ജാതിയും മതവും നോക്കി വേറ്തിരിച്ചുനിർത്താറില്ല.ക്ഷ് ഒരു കൂട്ടയ്മയുടെ ഭാഗമാകുമ്പോൾ അതിൽ ജാതിയും മതവും മതത്തിലെ ഉപജാതിയും അലിഞ്ഞില്ലാതാകും. എന്നാൽ അതിനെ അട്ടിമറിക്കുവാൻ നിരന്തരം ജാതിയും ഉപജാതിയും ഓർമ്മപ്പെടുത്തുന്ന ഒരു വിഭാഗം ബുജികൾ യദാർത്ഥത്തിൽ സാമൂഹിക വിരുദ്ധരുടെ റോൾ സ്വയം എടുത്തണിയുകയാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്‌. കടുത്ത വർഗ്ഗീയവാദികളേക്കാൾ വലിയ വിഷമുള്ള നിരീക്ഷണങ്ങളാണിക്കൂട്ടർ പലപ്പോഴും തൊടുത്തു വിടുന്നത്‌.

മേലാള കീഴാള വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്ന ഉത്സവങ്ങളെയും ആഘോഷങ്ങളേയും വിഭജിച്ചും സമൂഹത്തിൽ കടുത്ത വിദ്വേഷം വിളമ്പിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്ന ബുദ്ദിജീവികളോട്‌ ഒരു അപേക്ഷ ദയവായി ഞങ്ങൾ ഇതൊക്കെ ഒരുമിച്ച്‌ ആഘോഷിച്ചോട്ടെ. ഓണത്തെ ആദ്യം ഹിന്ദുവിന്റേയും പിന്നെ അതിനെ സവർണ്ണന്റെ/മേലാളന്റേ ആഘോഷമാക്കി കീഴാളന്റെ കോംപ്ല്ക്സിനെ പൊടിതട്ടിയെടുക്കുന്നു,ന്യൂനപക്ഷങ്ങൽക്കിടയിലാകട്ടെ വല്ലയിടത്തും നടക്കുന്ന സംഭവങ്ങളുടെ പേരിൽ കേരളത്തിലും ന്യൂനപക്ഷങ്ങൾ എന്തോ ആപത്തിലാണെന്നും പറഞ്ഞ്‌ കപട ഭീതിയുണ്ടാക്കുന്നു. അതോടൊപ്പം "സവർണ്ണ" ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുവാനുള്ള സൊ‍ാചനയും നൽകുന്നു. ഓരോ തവണയും താൻ കീഴാളനാണെന്നും ക്രിസ്ത്യാനിയാണെന്നും മുസ്ലീമാണെന്നും കൃത്യമായി ഓരോ വിഭാഗത്തെയും ഓർമ്മപ്പെടുത്തുന്നു എന്തിനു വേണ്ടി? ഇതുകൊണ്ട്‌ എന്തു നേട്ടമാണൂണ്ടാക്കുവാൻ കഴിയുന്നത്‌? കാലഘട്ടം മാറിയെന്ന് ഈ ബുജികൾ അറിയുന്നില്ലേ? ഇന്ന് അന്യനെ ചൂഷണം ചെയ്തു ജീവിക്കുന്നുണ്ടെങ്കിൽ അതിൽ പ്രധാനികൾ നാട്ടിലും പ്രവാസലോകത്തും കൊടിയും പിടിച്ചും പിടിക്കാതെയും പിരിവിനിറങ്ങുന്നവരാണെന്നും അധ്വാനിക്കുന്നവനെ ചൂഷണം ചെയ്ത്‌ മണിമന്ദിരങ്ങൾ തീർക്കുന്നത്‌ അവരാണെന്നും ഇനിയും മനസ്സിലാകാഞ്ഞിട്ടോ അതോ ബോധപൂർവ്വം മറക്കുന്നതോ?


കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട്‌ തുടങ്ങിയ ഈ ആഘോഷം സമൂഹം മുന്നോട്ടുപോയപ്പോൾ എല്ലാവരും ഒരുമിച്ച്‌ ആഘോഷിക്കുവാൻ തുടങ്ങി.വിഷുകൈനീട്ടത്തിലൂടെ പകരുന്നത്‌ ഐശ്വര്യത്തിന്റേയും സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റേയും സന്ദേശമാണ്‌.വിഷവിത്തുപാകുന്ന വർഗ്ഗീയവാദികളുടേയും വർഗ്ഗീയ പക്ഷപാദിത്വം പുലർത്തുന്ന കപട ബുദ്ധിജീവികളുടേയും വാക്കുകൾ നിങ്ങളുടെ മനസ്സിലെ നന്മയുടെ പ്രകാശത്തെ മറയ്ക്കാതിരിക്കട്ടെ. മദ്യം നിങ്ങളുടെ കുഞ്ഞുങ്ങളൂടേയും കുടുമ്പിനികളൂടേയും സന്തോഷത്തിൽ കണ്ണുനീർവ്വീഴ്ത്താതിരിക്കട്ടെ. കീഴാളന്റേയും മേലാളന്റേയും ക്രിസ്ത്യാനിയുടേയും മുസ്ലീമിന്റേയും വ്യത്യാസമില്ലാതെ എല്ലാ മലയാളികൾക്കും വിഷു ആശംശകൾ...

സസ്നേഹം എസ്‌.കുമാർ

Sunday, February 28, 2010

ആവിഷ്കാരസ്വാതന്ത്രത്തിന്റെ അതിരുകൾ.

ആകാശത്തിനു അതിരുകൾ ഇല്ലായിരിക്കാം എന്നാൽ രാജ്യത്തിനും,സമൂഹത്തിനും അതിരുകൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌.ഈ അതിരുകൾ ചിലപ്പോൽ മുന്നറിയിപ്പുകളായും,പരിമിതികളായും അനുഭവപ്പെട്ടേക്കാം എന്നാൽ ചിലപ്പോൾ അത്‌ സ്വാതന്ത്രത്തിന്റെ അറ്റവുമായി സ്വയം നിർണ്ണയിക്കപ്പെടുന്നു. ഒരാളുടെ സ്വാതന്ത്രം അപരന്റെ മൂക്കിൻ തുമ്പിനോളം എന്ന് ഒരു പഴമൊഴിയുണ്ട്‌,അതുപോലെ അവനവനാത്മസുഖത്തിനായി ചെയ്യുന്നത്‌ അപരനു ബുദ്ധിമുട്ടാകരുതെന്നും പറയാറുണ്ട്‌ ഇതെല്ലാം സൂചിപ്പിക്കുന്നതെന്തെന്ന് വളരെ വ്യക്തം. പൊതുവിൽ കലക്കും കലാകാരന്മാർക്കും ജനാധിപത്യ/ആധുനീക സമൂഹം ചില സ്വാതന്ത്രങ്ങൾ ഒക്കെ അനുവദിച്ചുനൽകാറുണ്ട്‌. അവരോട്‌ പൊതുവിൽ ആദരവോടെയാണ്‌ ആളുകൾ പെരുമാറുന്നതും. ഇടക്ക്‌ ചിലകലാകാരന്മർ വിമർശനങ്ങൾക്കും വിധേയരാകാറുണ്ട്‌. പലപ്പോഴും അത്‌ അവരുടെ സൃഷ്ടിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളായിരിക്കും.

മതത്തിനു നിർണ്ണായകസ്വാധീനം ഉള്ള സമൂഹത്തിൽ മതവിശ്വാത്തെയും അതുമായി ബന്ധപ്പെട്ട ആരാധനാമൂർത്തികളേയും വ്യക്തികളേയും കളങ്കപ്പെടുത്തുന്ന കാർട്ടൂൺ/ചിത്രം/സാഹിത്യം/സിനിമ തുടങ്ങിയവ പലപ്പോഴും എതിർപ്പുകൾ സൃഷ്ടിക്കാറുണ്ട്‌.വിശ്വാസങ്ങൾ വൃണപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധത്തിന്റെ കാര്യത്തിൽ ഹിന്ദുവേന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ സിക്കുകാരനെന്നോ കമ്യൂണിസ്റ്റുകാരനെന്നോ ഉള്ള വ്യത്യാസം ഉണ്ടാകാറുപതിവില്ല. ചിലപ്പോൾ അത്‌ മതങ്ങളുടെ പേരിൽ ഉള്ള സംഘടനകളിൽ നിന്നാകാം അല്ലെങ്കിൽ വിശ്വാസിസമൂഹത്തിൽ നിന്നും മൊത്തമായിട്ടാകാം അപൂർവ്വമായി ഒറ്റപ്പെട്ട പ്രതിഷേധങ്ങളൂം ഉണ്ടാകാം.ഒരു ഡാനിഷ്‌ കാർട്ടൂണിസ്റ്റ്‌,സൽമാൻ റുഷ്ദി,തസ്ലീമ നസ്ര്രീൻ, സക്കറിയ തുടങ്ങി പലരേയും പലകാലങ്ങളിലായി ഇത്തരം പ്രതിഷേധങ്ങൾ നേരിട്ടവരിൽ ചിലരാണ്‌. അക്കൂട്ടത്തിൽ എം.എഫ്‌ ഹുസൈനും കടാന്നുവരുന്നു.വിശ്വാസികൾ മാത്രമല്ല കമ്യൂണിസ്റ്റുകാരനും തങ്ങളുടെ വികാരം മുറിപ്പെട്ടാൽ പ്രതികരിക്കും എന്ന് സക്കറിയ സംഭവം വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ പണ്ഠാർപ്പൂരിൽ 1915-ൽ ജനിച്ച്‌ കടുത്ത ജീവിതപരീക്ഷണങ്ങളെ അതിജീവിച്ച്‌ പിൽക്കാലത്ത്‌ ലോകപ്രശസ്ഥനായ എം.എഫ്‌ ഹുസൈൻ എന്ന ഇന്ത്യൻ ചിത്രകാരൻ സ്വന്തം നാട്ടിലേക്ക്‌ കടക്കുവാൻ ആകാതെ വാർദ്ധക്യത്തിൽ അന്യരജ്യങ്ങളിൽ അഭയം പ്രാപിക്കേണ്ടിവരുന്നു എന്ന വാർത്ത അത്യന്തം ദുഃഖകരമാണ്‌.എന്നാൽ എന്തുകൊണ്ട്‌ ഇന്ത്യൻ പിക്കാസോ എന്ന് വിദേശമാഗസിൻ വിശേഷിപ്പിച്ച പത്മശ്രീയും,പത്മഭൂഷണും,പത്മവിഭൂഷണും ലഭിച്ച ഈ ചിത്രകാരനു ഇപ്രകാരം ഒരു അവസ്ഥയുണ്ടായീ എന്നത്‌ പരിശോധിക്കുന്നത്‌ ഈ അവസരത്തിൽ നന്നായിരിക്കും എന്ന് തോന്നുന്നു.

ഇന്ത്യൻ പൗരൻ എന്ന നിലക്കും ഒരു ജനാധിപത്യ രാജ്യമെന്ന നിലയിലും അദ്ദേഹത്തിനു സ്വന്തം രാജ്യത്ത്‌ താമസിക്കുവാനും കലാപ്രവർത്തനം നടത്തുവാനും തീർച്ചയായും അവകാശമുണ്ട്‌. തസ്ലീമ ൻസ്ര്രീനെ പോലുള്ളവർക്ക്‌ അഭയം നൽകിയ ഇന്ത്യയിൽ ഒരു കലാകാരൻ എതിർപ്പുനേരിടേണ്ടിവന്ന് നാടുവിടേണ്ട അവസ്ഥയുണ്ടായി എന്നും ഇന്നിപ്പോൾ ഖത്തർ പൗരത്വം നൽകി അദ്ദേഹത്തിന്‌ എന്നുമെല്ലാം ഉള്ള വാർത്തകൾ വരുന്ന സാഹചര്യത്തിൽ അദ്ദേഹം എന്തുകൊണ്ട്‌ തന്റെ രാജ്യത്ത്‌ എതിർപ്പ്‌ നേരിടേണ്ടി വന്നു എന്നതും എപ്രകാരം ഉള്ള ചിത്രങ്ങളാണ്‌ എതിർപ്പിനു പാത്രീഭവിച്ചതെന്നും വേണ്ടത്ര ചർച്ചചെയ്യാതെ കേവലം ഉപരിപ്ലവമായ കലാകാരന്റെ സ്വാതന്ത്രവും സംഘപരിവാറിന്റെ എതിർപ്പും എന്ന രീതിയിലേക്ക്‌ ചുരുങ്ങിപ്പോകുന്നു.

അദ്ദേഹം വരച്ച ചില ചിത്രങ്ങൾ അതും ഹിന്ദു വിശ്വാസികൾ ദൈവങ്ങളായി ആരാധിക്കുന്ന സരസ്വതി,ശ്രീരാമൻ, തുടങ്ങിയവരെ മുതൽ ഭാരതാമ്പയെ വരെ പലരെയും അസ്ലീലം/ആഭാസകരമായി ചിത്രീകരിച്ചതിനും അതിനു ചില അടിക്കുറിപ്പുകൾ നൽകിയതിനുമാണ്‌ പ്രതിഷേധങ്ങളും കോടതിനടപടികളും നേരിടേണ്ടിവന്നത്‌. കാമശാസ്ത്രം രചിക്കപ്പെട്ട്യൂന്ന് കരുതുന്ന നാട്ടിൽ ഖജുരാഹോയിലും മറ്റും നിരവധി നഗ്ന ശിൽപങ്ങൾ "ദേവീ ദേവന്മാരുടേതടാക്കം" ഉള്ള നാട്ടിൽ നഗ്ന ചിത്രങ്ങൾ വരക്കാൻ കലാകാരനു സ്വാതന്ത്രമില്ലേ എന്ന് ചോദ്യം ഉയർന്നുവന്നിട്ടുണ്ട്‌. എന്നാൽ ആ ചിത്രങ്ങളും മേൽപ്പറഞ്ഞ ശിൽപങ്ങൾ/ചുവർച്ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ അതിന്റെ വ്യത്യാസം ബോധ്യമാകും. എം.എഫ്‌ ഹുസൈന്റെ ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ തന്നെ ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക്‌ ബോധ്യമാകും.

സംഘപരിവാർ ഉയർത്തുന്ന കടുംപിടുത്ത നിലപാടിനോട്‌ വിയോജിക്കുമ്പോൾ തന്നെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഒരുകലാകാരൻ ഇപ്രകാരം ഒരു വിഭാഗത്തിന്റെ വ്‌ഇശ്വാസത്തെയും സംസ്കാരത്തെയും വ്രണപ്പെടുത്തുന്ന ചിത്രങ്ങൾ വരച്ചതിൽ ഔചിത്യം ഒട്ടും തന്നെ ഉണ്ടെന്ന് തോന്നുന്നില്ല.മാത്രമല്ല അദ്ദേഹം തന്റെ മതത്തിന്റെ വിശ്വാസങ്ങൾക്ക്‌ ഹാനിയുണ്ടാകുന്ന ഒരു ചിത്രവും വരയ്ക്കുകയുണ്ടായിട്ടില്ല എന്നതും ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്‌.

ലോകത്തെവിടെ ആയാലും കലാകാരന്മാർ ആക്രമിക്കപ്പെടുന്നത്‌ എതിർക്കേണ്ടതും അപലപിക്കേണ്ടതുമാണ്‌. അതോടൊപ്പം കലാകാരൻ ആയി എന്നതിന്റെ പേരിൽ അന്യരുടെ വിശ്വാസങ്ങളേയും മാനിക്കില്ല എന്നുള്ള അഹങ്കാരമോ/അമിതസ്വാതന്ത്രമോ എടുക്കുന്നതും ഉചിതമല്ല.ഹുസൈനെ സംബന്ധിച്ചേടത്തോളം അദ്ദേഹം വരച്ച ചിത്രങ്ങൾ ആരുടെ എങ്കിലും വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് ബോധ്യമായാൽ അതു പിൻവലിക്കാമായിരുന്നു.സംഘപരിവാറിനപ്പുറം ഇന്ത്യൻ സമൂഹത്തിൽ ഒരു പാടുപേർ ആരാധിക്കുന്ന "ദൈവബിംബങ്ങളെ" തന്റെ കലാസപര്യയ്ക്കിടെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ വിശ്വാസികൾക്ക്‌ വേദനയുളവാക്കും വിധം ചിത്രീകരിച്ചു എന്നത്‌ മനസ്സിലാക്കി ഉചിതമായ ഒരു തീരുമാനം കൈക്കൊണ്ടുകൊണ്ട്‌ അദ്ദേഹത്തിനു താൽപര്യം ഉണ്ടെങ്കിൽ സ്വന്തം നാട്ടിലേക്ക്‌ തിരിച്ചുവരുവാനും ശിഷ്ടകാലം തന്റെ കലാപ്രവർത്തനങ്ങളിൽ മുഴുകുവാനും ഉള്ള സാഹചര്യം ഒരുങ്ങും എന്ന് പ്രതീക്ഷിക്കാം