Wednesday, May 16, 2007

ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-2

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി ഒരു ആനമുതലാളിയെ അടുത്ത്‌ കാണുന്നത്‌.തച്ചപ്പുള്ളി അരവിന്ദാക്ഷേട്ടനെ.അദ്ദേഹത്തിന്റെ വിജയന്‍ എന്ന ഒറ്റക്കൊമ്പന്‍ അല്‍പം വികൃതികാട്ടി ഒടുവില്‍ പുഴയില്‍ ചാടിയതിനുശേഷം അതിനെ ഒരിടത്തു കെട്ടിയിരിക്കുന്നത്‌ കാണുവാന്‍ പോയപ്പോള്‍.ആനയോട്‌ പാപ്പാനല്ലാതെ ഒരാള്‍ ഇടഞ്ഞു നില്‍ക്കുമ്പോള്‍ അടുത്തുപോകുന്നത്‌ കണ്ട്‌ ഞാന്‍ അല്‍പ്പം ഭയംകലര്‍ന്ന അല്‍ഭുതത്തോടെ നിന്നു.പിന്നീട്‌ ഒരു ബന്ധുകൂടിയായ ഡോക്ടര്‍ രാമകൃഷ്ണന്‍ ആനയെവാങ്ങിയതോടെ ഇടക്കിടെ അവിടെ പോകുക ഒരു പതിവായി.ഗ്രില്ലിനിടയിലൂടെ ആനക്ക്‌ പഴം നല്‍കും.പിറ്റേന്ന് അതേക്കുറിച്ച്‌ ക്ലാസ്സിലെ സഹപാഠികളോടെ അല്‍പ്പം മേമ്പൊടിചേര്‍ത്ത്‌ പറയും.ഡോക്ടറുടെ ആദ്യ ആനയെ വിറ്റതിനുശേഷം ബീഹാറില്‍ നിന്നും ഒരു ഒറ്റക്കൊമ്പനെ കൊണ്ടുവരികയുണ്ടായി.സാധാരണ ആനകളെപ്പൊലെ ചങ്ങലയൊന്നും അതിനുണ്ടായിരുന്നില്ല. കയറില്‍കെട്ടിയാണതിനെ നിര്‍ത്തിയിരുന്നത്‌.

ആനയെകയറുകൊണ്ട്‌ കെട്ടിയിടുമോ? ആനകയറുപൊട്ടിക്കില്ലെ? ഇതൊക്കെയായിരുന്നു പഠിക്കാനിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍.പിന്നീട്‌ നേരിട്ട്‌ ചെന്ന് കണ്ടപ്പോഴാണ്‌ കാലില്‍ ആണികള്‍ തറച്ച ഒരു ബെല്‍റ്റ്‌ ഇട്ടിരിക്കുന്നതും അതില്‍ നിന്നും കയര്‍ കെട്ടിയിരിക്കുകയാണെന്നതും. ആന അല്‍പം വേഗത്തില്‍ നടന്നാല്‍ കയര്‍ മുറുകും ബെല്‍റ്റിലെ ആണികള്‍ കാലില്‍ തുളയും എന്നത്‌ മനസ്സിലായത്‌. അങ്ങനെയിരിക്കെ ഒരുദിവസം കേട്ടു രാത്രി ആന കെട്ടഴിഞ്ഞുപോയെന്ന്.അടുത്തവീട്ടിലെ ആള്‍ അനക്കം കേട്ട്‌ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ വൈക്കോല്‍ തുറു നിന്ന് അനങ്ങുന്നു.അയാള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ ആനനിന്നു വൈക്കോല്‍ വാരിവീശുന്നു. ഒച്ചയുണ്ടാക്കതെ പുറകുവശത്തുക്കൂടെ ചെന്ന് ഡോക്ടറെ വിളിച്ചുണര്‍ത്തികാര്യം പറഞ്ഞു. പാപ്പന്‍ വന്ന് വിളിച്ചപ്പോള്‍ കക്ഷി ഒരു പിടിവൈക്കോലുമായികൂടെ പോരുകയും ചെയ്തു. അതിനുശേഷം അവന്റെ കാലുകളില്‍ ചങ്ങലകിലുക്കം വന്നു.

ഇക്കാലത്താണ്‌ ആനയുടെ പുറത്തൊന്ന് കയറിയാല്‍ കൊള്ളാം എന്ന് ആഗ്രഹം മനസ്സില്‍ മുളപൊട്ടിയത്‌. വളരെപെട്ടെന്നുതന്നെ അത്‌ ആനയോളം വളര്‍ന്നു.ഡോക്ടറുടെ മണികണ്ഠന്‍ എന്ന ബീഹാറി ആള്‍കുഴപ്പക്കാരനല്ലെന്ന് അല്‍പ്പകാലത്തിനകം മനസ്സിലായി.ഇതിനിടയില്‍ പാപ്പാനുമായി സൗഹൃദം സ്ഥാപിച്ച്‌ ആനയെ തൊടുകയും പഴം കൊടുക്കുകയുമൊക്കെ ചെയ്യുവാന്‍ ധൈര്യമായി. അങ്ങനെയിരിക്കെ ഒരുദിവസം ആനയുടെ പുറത്തുകയറുവാന്‍ കക്ഷി അനുവാദം തന്നു.അതിനയാള്‍ ദക്ഷിണയായി ഒരുകുപ്പി കള്ളിനുള്ള കാശും വാങ്ങി.മുങ്കൈകള്‍ മടക്കി ആന ഇരുന്നു. മെല്ലെ പാപ്പാന്റെ സഹായത്താല്‍ ആനയുടെ ചെവിയില്‍ പിടിച്ച്‌ (ചെവിക്ക്‌ പിടിച്ചാല്‍ ഇനി ആനക്ക്‌ വേദനയാകുമോന്ന് കരുതി ബലം കുറച്ചാണ്‌ പിടിച്ചത്‌) കയറി. രണ്ടുകാലും ഇരുവശത്തേക്കുമായി ഇരുന്നു. വട്ടക്കയറില്‍ മുറുക്കെ പിടിച്ചോന്ന് പാപ്പാന്‍ പറഞ്ഞതു പ്രകാരം പരമാവധി ഇറുകെ പിടിക്കുകയും ചെയ്തു.എന്നിട്ട്‌ ചെട്ടന്‍ കയറുന്നില്ലെ എന്ന് രണ്ടാം പാപ്പാനോട്‌ ചൊദിക്കുവാന്‍ പോകുമ്പോഴേക്കും ആന നിവര്‍ന്നു നിന്നു.ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട്‌ ആ ഇരുപ്പില്‍ അല്‍പ്പം ഗമയൊക്കെ തോന്നി.ആനനടക്കാന്‍ തുടങ്ങിയപ്പോള്‍ ആ താളത്തില്‍ ഞാനും ആടുവാന്‍ തുടങ്ങി. അല്‍പ്പദൂരം നടന്ന് റോഡിലെത്തിയതോടെ സംഗതി ഗുലുമാലായി. വീട്ടുകാര്‍ അറിയാതെ പാപ്പാനുമായി രഹസ്യമായിനടത്തിയ സംഗതി ചുറ്റുവട്ടത്തുള്ളവരൊക്കെ കണ്ടു. വീട്ടില്‍ നിന്നും അല്‍പ്പം വഴക്കു കേട്ടെങ്കിലും അത്‌ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു.

ആനയുടെ വിലയെക്കുറിച്ചും അതുചത്താല്‍ ഇന്‍ഷൂര്‍ലഭിക്കും എന്നും മറ്റും ഡോക്ടര്‍ പറഞ്ഞാണ്‌ അറിയുന്നത്‌.ഉയരംകൊണ്ട്‌ കേമന്മാരാണെങ്കിലും അഴകില്‍ പിന്നോക്കം നില്‍ക്കുന്ന ബീഹാറി ആനകളുടെ വരവും കൂടാന്‍ തുടങ്ങിയ സമയം ആയിരുന്നു അത്‌. ബീഹാറില്‍ സോണ്‍പൂരെന്ന ഒരു സ്ഥലമുണ്ടെന്നും അവിടെ വര്‍ഷത്തില്‍ ഒരിക്കള്‍ ആനകളെ ആടുമാടുകളെപ്പോലെ കൊണ്ടുവന്ന് വില്‍ക്കുന്ന മേളയുണ്ടെന്നും അറിയുന്നത്‌. ബീഹാറില്‍ ആനകള്‍ക്ക്‌ വിലകുറവായിരുന്നു പിന്നെ ഇവിടെയെത്തുമ്പോഴാണത്രെ വിലകൂടുന്നത്‌.ഇവിടെ കൊണ്ടുവന്ന് മലയാളം പഠിപ്പിച്ച്‌ അവയെ ഉത്സവങ്ങള്‍ക്കിറക്കുവാന്‍ തയ്യാറാക്കുന്നു.സ്വര്‍ണ്ണക്കുമിളകള്‍ ഉള്ള നെറ്റിപ്പട്ടത്തിനു പകരം ചാക്കുകൊണ്ടുള്ള "ചാക്കുപട്ടങ്ങള്‍" കെട്ടിയായിരിക്കും ആദ്യം പരിശീലനം. പിന്നീട്‌ ഉത്സവങ്ങളില്‍ പേരെടുക്കുന്നതോടെ അവയുടെ വില മോഹവിലയായി മാറുന്നു.മോഹവിലയെക്കുറിച്ച്‌ പറയുമ്പോള്‍ ഓര്‍മ്മവരിക പൂക്കോടന്‍ ശിവന്റെ കാര്യമാണ്‌. പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറിനെ മോഹവിലക്ക്‌ വാങ്ങാന്‍ പലരും തയ്യാറായെങ്കിലും ഉടമ അതിനെ വില്‍ക്കുവാന്‍ തയ്യാറായില്ല. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ തട്ടകത്തിനു ലക്ഷണമൊത്ത പുതിയ ആനയെതിരഞ്ഞ്‌ നടന്നവരുടെ നോട്ടം ചെന്നെത്തിയത്‌ പൂക്കോടന്‍ ശിവനില്‍. ഒടുവില്‍ തൃശ്ശൂരിലെ സുന്ദര്‍മേനോന്‍ വഴി അവന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗമായി.എങ്കിലും വില ഒട്ടും മോശമായില്ല.ലക്ഷണമൊത്ത ആ ഗജവീരനു 28 ലക്ഷത്തോളം മുടക്കിയെന്നാണ്‌ കേട്ടത്‌.പിന്നീട്‌ അടുത്തകാലത്ത്‌ കൈരളിടിവിയുടെ പ്രോഗ്രാമ്മില്‍ പറയുന്നത്‌ കേട്ടു അരക്കോടിവരെ മോഹവിലയുള്ള ആനകേരളത്തില്‍ ഉണ്ടെന്ന്. ആരായിരിക്കാം ആ കേമന്‍? തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍? അതോ തിരുവമ്പാടിശിവസുന്ദറോ? ഇനിയഥവാ പാമ്പാടിരാജനോ?

Wednesday, May 09, 2007

ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1

ഏതുകര്‍ക്കിടകമാസത്തിലും തൃശ്ശൂര്‍കാര്‍ക്ക്‌ ആനയുടെ ചങ്ങലകിലുക്കം സുപരിചിതം.ആനകളും ഉത്സവങ്ങളും ഒഴിവാക്കി തൃശ്ശൂര്‍കാര്‍ക്ക്‌ ഒരു ജീവിതമില്ല.ഓണവും കൃസ്തുമസ്സും കഴിഞ്ഞാല്‍ ഒരുപക്ഷെ തൃശ്ശൂര്‍കാര്‍ അന്യദേശങ്ങളില്‍ നിന്നും കൃത്യമായി അവധിയെടുത്ത്‌ എത്തുന്നത്‌ തട്ടകത്തെ ഉത്സവം കൂടുവാന്‍ ആയിരിക്കും.അതുകൊണ്ടു തന്നെ തൃശ്ശൂര്‍പൂരത്തിനെതിരെ ചിലര്‍ പാരയുമായി ഇറങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍ക്കാര്‍ എല്ലാം മറന്ന് പ്രതികരിച്ചതും പ്രതിഷേധിച്ചതും.ഉത്സവങ്ങളിലെ അവിഭാജ്യ ഘടകമായ ആനകളും ആനക്കഥകളും ചെറുപ്പം മുതലേ അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. ഇന്നും ആനയെകാണുമ്പോള്‍ എത്രതിരക്കിലാണെങ്കിലും നാം അറിയാതെ അല്‍പനേരമെങ്കിലും നോക്കിനിന്നുപോകും.ആനക്കഥകള്‍ കേട്ടാലും കേട്ടാലും മതിവരില്ല. ആനക്കഥകള്‍ വായിച്ചും ഇന്നു ടി.വിയില്‍ കണ്ടും നാം എത്രയോ സമയം ചിലവിടുന്നു.

ഉത്സവങ്ങള്‍ എന്നും ലഹരിയായിരുന്ന എന്റെ ഓര്‍മ്മകളിലേക്ക്‌ ആദ്യമായി ചെവിയാട്ടി ചങ്ങലകിലുക്കി കടന്നു വന്ന ആന ഏതായിരിക്കും? പലപ്പോഴും ഞാന്‍ ഓര്‍ത്തുനോക്കാറുണ്ട്‌ പക്ഷെ കൃത്യമായ ഒരു ഉത്തരം കിട്ടാറില്ല.ഒരു പക്ഷെ അത്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏതെങ്കിലും ആനയാകാം അല്ലെങ്കില്‍ ഉത്സവങ്ങളിലെ തിളങ്ങുന്ന നെറ്റിപ്പട്ടം ചാര്‍ത്തിയ ഏതെങ്കിലും കൊമ്പനുമാകാം. പെരിങ്ങോട്ടുകര ഉത്സവവും അന്തിക്കാട്ടെ കാളീടെ അമ്പലത്തിന്റെ ഉത്സവവും പിന്നെ ഏങ്ങണ്ടിയൂരിലെ ശിവരാത്രി പൊക്കുളങ്ങര ആയിരം കണ്ണി ക്ഷേത്രങ്ങളിലെ ഉത്സവം വാടാനപ്പള്ളി ക്ഷേത്രോത്സവം തളിക്കുളം എരണേഴത്ത്‌ അമ്പലത്തിലെ ഉത്സവം അങ്ങിനെ പല ഉത്സവങ്ങളും ഇന്നും എന്റെ മനസ്സില്‍ ഉണ്ട്‌ എങ്കിലും ആദ്യമായി കണ്ട ആനയുടെ പേര്‍ ഇനിയും അറിയില്ല.പേരുകള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആദ്യം ഓടിയെത്തുക ഗുരുവായൂര്‍ പത്മനാഭന്‍, ശങ്കരങ്കുളങ്ങര ഗണപതി,കണ്ടമ്പുള്ളി ബാലനാരായണന്‍ തുടങ്ങിയ പേരുകളായിരിക്കും.ഉയരം കൊണ്ട്‌ കേമനായിരുന്ന കണ്ടമ്പുള്ളി പക്ഷെ സൗന്ദര്യത്തില്‍ ഒരിക്കലും പത്മനാഭന്റെ ഏഴയലത്തുപോലും എത്തില്ല.



അക്കാലത്ത്‌ ആയിരം കണ്ണിക്ഷേത്രത്തിലെ ഉത്സവത്തിനാണ്‌ കൂടുതല്‍ ആനകള്‍ പങ്കെടുത്തിരുന്നത്‌. വാടാനപ്പള്ളിമുതല്‍ ചേറ്റുവ വരെയുള്ള പ്രദേശത്തുനിന്നും വിവിധ ആഘോഷകമ്മറ്റികള്‍ മല്‍സര ബുദ്ധിയോടെ അതില്‍ പങ്കുകൊണ്ടു.ഉയരം നോക്കി ആനകള്‍ക്ക്‌ സ്ഥാനം നിശ്ചയിക്കുന്ന പതിവായിരുന്നു അവിടെ.ആനകള്‍ തലയുയര്‍ത്തുവാന്‍ പാപ്പാന്മാര്‍ അവയുടെ താടിയിലും ചെവിക്കുന്നിയിലും കത്തിയോ കുന്തമോ ഉപയോഗിച്ച്‌ കുത്തും. അതോടെ അവ തലകൂടുതല്‍ ഉയര്‍ത്തും. ആരൊക്കെ മല്‍സരിച്ചാലും മണപ്പാട്‌ ഉത്സവക്കമ്മറ്റി കൊണ്ടുവരുന്ന ബീഹാറിയായ കണ്ടമ്പുള്ളി ബാലനാരായണനു തന്നെയായിരുന്നു എല്ലാ വര്‍ഷവും തിടമ്പ്‌. വിജയന്‍ എന്ന ആനയെ വലം കൂട്ടായും ഇടം കൂട്ടായി ഗണപതിയേയും തിരഞ്ഞെടുക്കുന്നതോടെ പത്മനാഭനെ കൊണ്ടുവന്ന വിഭാഗം ഒന്നുകില്‍ ആനയെ നടുഭാഗത്തുനിന്നും പിന്വലിച്ച്‌ വടക്കേ അറ്റത്തേക്ക്‌ മാറ്റിനിര്‍ത്തും.അല്ലെങ്കില്‍ രാത്രി കക്ഷിയെ വലം കൂട്ടായി നിര്‍ത്തും.മിക്കവാറും വര്‍ഷങ്ങളില്‍ ഇതായിരുന്നു പതിവ്‌ ഇതിനിടയില്‍ ആയിരം കണ്ണി ഉത്സവത്തിനു തലേന്നുള്ള പൊക്കുളങ്ങര പൂരവും കൂടുതല്‍ നന്നാകുവാന്‍ തുടങ്ങി. അവിടെയും ആനകളുടെ പൊക്കം തന്നെയായിരുന്നു മാനദണ്ഡം.അവിടെ പക്ഷെ ഗുരുവായൂര്‍ പത്മനാഭനും ഗണപതിയും ഒന്നു പങ്കെടുക്കാറില്ല.



പിന്നീട്‌ ഓര്‍മ്മയില്‍ വരുന്ന തലയെടുപ്പുള്ള ആന പന്നിശ്ശേരി ആണ്ടവന്‍ ആയിരുന്നു.അഴകില്‍ മികച്ചുനിന്ന ചീരോത്ത്‌ രാജീവ്‌ ഇന്ന് ഓര്‍മ്മയായി.തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ്‌ ശ്രീപരമേശ്വരനും ഒന്നും ഈ ഉത്സവങ്ങളില്‍ പങ്കാളികള്‍ ആയിരുന്നില്ല.പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദര്‍ അന്ന് പങ്കെടുക്കാറുണ്ടായിരുന്നോ എന്ന് അറിയില്ല. അക്കാലത്ത്‌ ഗുരുവായൂരിലേയും മറ്റും ദേവസ്വം ആനകളെ ഒഴിവാക്കിയാല്‍ ചുരുക്കം ചില ആനകള്‍ക്കേ കഴുത്തില്‍ പേരെഴുതിയ ലോക്കറ്റ്‌ ഉണ്ടാകാറുള്ളൂ.എന്നാല്‍ കര്‍ണ്ണനേയും മന്ദലാംകുന്ന് ഗണപതിയേയും തിരിച്ചറിയുവാന്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല.ഉയരം കൊണ്ട്‌ സൂര്യനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി.നല്ല സൗന്ദര്യമുള്ള പട്ടത്തുശ്രീകൃഷ്ണന്‍ പിന്നീടെത്തി.

ഇടക്കെപ്പോഴോ വാടാനപ്പള്ളിക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയ രാമചന്ദ്രന്‍ വളരെ പെട്ടെന്നു തന്നെ ഉത്സവപ്രേമികളുടെ മനസ്സില്‍ കയറിക്കൂടി.ഉത്സവപ്പറമ്പുകളില്‍ കൂട്ടാനകള്‍ക്കിടയില്‍ അല്‍പ്പം ചില കുസൃതികള്‍ കാണിക്കും എങ്കിലും അവനെ ആളുകള്‍ക്ക്‌ വലിയ ഇഷ്ടമായി.ആയിരം കണ്ണിയടക്കം പ്രമുഖരായ ആനകള്‍ പങ്കെടുക്കുന്ന വേദികളില്‍ തന്റെ സൗന്ദര്യവും തലയെടുപ്പും കൊണ്ട്‌ അവന്‍ വിജയക്കൊടി പാറിച്ചു. പൊക്കം കൊണ്ട്‌ കണ്ടമ്പുള്ളിയാണെകിലും തലയുയര്‍ത്തിപ്പിടിച്ചാല്‍ അവന്‍ കണ്ടമ്പുള്ളി ബാലനാരായണനേയും കവച്ചുവെക്കുന്ന വിസ്മയകരമായ കാഴച പല ഉത്സവപ്പറമ്പുകളിയം ആനപ്രേമികളെ കോരിത്തരിപ്പിച്ചു.ഉയരത്തിന്റെ കാര്യത്തില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ ഒരുപക്ഷെ കേരളത്തില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കും എങ്കിലും രാമചന്ദ്രന്റെ തലയെടുപ്പ്‌ ഒന്ന് വേറെതന്നെ. ഇന്നു കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍സ്റ്റാര്‍പദവി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനുതന്നെ. കേരളത്തില്‍ ഏറ്റവും അധികം കലണ്ടറുകളും ഫോട്ടോകളും വിറ്റുപോകുന്നതും ഏറ്റവും അധികം സ്വീകരണങ്ങള്‍ ലഭിക്കുന്നതും ഫ്ലെക്സ്‌ ബോര്‍ഡുകളും തെച്ചിക്കോട്ടുകാവിന്റേതു തന്നെ. ഇന്നു തെച്ചിക്കോട്ടുകാവിന്റെ ഏക്കത്തുക മറ്റേതാനയേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു.(നെന്മാറ വല്ലങ്ങി വിഭാഗത്തിന്റെ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക്‌ ഏക്കം ഉറപ്പിച്ച ഗുരുവായൂര്‍ പത്മനാഭന്റെ ചരിത്രം മറക്കുന്നില്ല, എന്നാല്‍ മറ്റുത്സവങ്ങള്‍ക്ക്‌ ഇന്ന് രാമചന്ദ്രനു തന്നെയാണ്‌ കൂടുതല്‍ ഏക്കം) അഴകും ഉയരവും ഒക്കെയുണ്ടെങ്കിലും വടക്കും നാഥന്റെ മുമ്പില്‍ ചമയങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുവാന്‍ ഇനിയും അവനു സാധിച്ചിട്ടില്ല എന്നാണറിവ്‌.

തുടരും..............