Thursday, December 25, 2008

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ......

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ ലോകത്ത്‌ പുതിയ ഒരു ദർശനത്തിനു ജന്മം നൽകിയ പുണ്യപുരുഷൻ ഒരു പുൽക്കൂട്ടിൽ പിറവിയെടുത്തു.ആ പുണ്യദിനം സമാധാനകാംഷികളായവർ ലോകമെന്നും സന്തോഷത്തോടെ ക്രിസ്തുമസ്സായി കൊണ്ടാടുന്നു. അദ്ദേഹം നിയോഗിക്കപ്പെട്ടത്‌ സ്നേഹവും സഹനവും ലാളിത്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കുവാൻ ആയിരുന്നു.തന്റെ അനുയായികളെ അതായിരുന്നു അദ്ദേഹം ഉപദേശിചതും, അസഹിഷ്ണുക്കളും അക്രമോത്സുകരുമായ ഒരു കൂട്ടത്തിനു മുമ്പിൽ ആദർശങ്ങൾക്കുവേണ്ടി തന്റെ ജീവിതം ബലിനൽകിയതും. മഹത്തയ ആ ദർശനത്തിന്റെ പ്രചാരകർ ഇന്ത്യയിലും എത്തി. ആ ദർശനങ്ങളിൽ ആകൃഷ്ടരായവർ പിന്നീട്‌ പരിവർത്തനം ചെയ്തു ക്രിസ്ത്യാനികളുമായി. രാഷ്ടീയ ഘടന മതാതിഷ്ഠിതമായി രുന്നില്ലാതിരുന്നതിനാൽ കാര്യമായ എതിർപ്പുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അന്നത്‌ ഒരു വ്യവസായമോ നിർബന്ധിത/പ്രലോപനങ്ങളില്ലൊടെ ഉള്ള പരിവർത്തനമോ ആയിരുന്നില്ല.അതിനാൽ തന്നെ സംഘർഷങ്ങളും കുറവയിരുന്നു.ഇന്നതിന്റെ രൂപവും ഭാവവും മാറിയതോടെ നിർഭാഗ്യവശാൽ മതം ഒരു വ്യവസായ-രാഷ്ടീയ വിപണനചരക്കായി അധ:പതിചതോടെ സംഘർഷങ്ങൾ ഉടലെടുത്തു, തലപര കക്ഷികൾ സംഘർഷങ്ങൾ വർഗ്ഗീയതയായി മാറ്റി.ഒറീസ്സകൾ ഉണ്ടായി.

സമാധാനത്തിന്റെയും സഹനത്തിന്റേയും പാതയിലൂടെ മാനവമോചനത്തിനായി ത്യാഗം അനുഷ്ഠിച ഒരു മഹാത്മാവിന്റെ ജന്മദിനത്തെ ഹർത്താലിലൂടേ തടയുവാനും ക്രിസ്തുമസ്സ്‌ ആഘോഷങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട്‌ അവഹേളിക്കുവാനും ശ്രമിക്കുന്നവർ സ്വയം അവഹേളിതരാകുക മാത്രമല്ല രാജ്യത്തിനു തന്നെ അപമാനവുമാണ്‌.ഒറീസ്സയിൽ എന്തായാലും ക്രിസ്തുമസ്സ്‌ ദിനത്തിൽ ബന്ധ്‌/ഹർത്താൽ നടത്തുവാൻ ഉള്ള തീരുമാനത്തിൽ നിന്നും സംഘടനകൾ പിൻവാങ്ങി എന്നവാർത്തകൾ ആശ്വാസം നൽകുന്നു. പരിവാർ ആയാലും പരിവാർ സഹയാത്രികരായാലും ഓർക്കേണ്ട ഒന്നുണ്ട്‌ ഇതൊരു ജനാധിപത്യ രാജ്യമാണ്‌.രാഷ്ട്രീയ ലാഭങ്ങൾക്കായി നടത്തുന്ന വൃത്തികെട്ട പ്രീണനങ്ങൾക്കപ്പുറം ചിന്തിക്കുവാൻ കഴിയുന്നവർ കൂടെ സമത്വത്തോടേയും സാഹോദര്യത്തോടെയും ജീവിക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശിലായുഗനിയമങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുന്നത്‌ അങ്ങേയറ്റം പ്രതിഷേധാർഹവും.ഇന്ത്യയൊട്ടുക്കും ആഘോഷിക്കുന്ന ഗണപതി ആഘോഷവും,കുംഭമേളയും തുടങ്ങി കേരളത്തിലെ ഉത്സവാഘോഷങ്ങൾ വരെ അരെങ്കിലും തടസ്സപ്പെടുത്തുവാൻ തുനിഞ്ഞാൽ എങ്ങനെ ഇരിക്കും ഒന്ന് ഓർക്കുന്നത്‌ നന്നായിരിക്കും.( ഉദാ:കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നത് മൃഗസ്നേഹത്തിന്റെ പേരിലും,വെടിക്കെട്ട്‌ അപകടത്തിന്റെ പേരിലും,ബോധപൂർവ്വം ഉണ്ടാക്കുന്ന സംഘർഷങ്ങളിലൂടെയും ദീർഘവീക്ഷണത്തോടെ അട്ടിമറിക്കുവാൻ(?) ഉള്ള ശ്രമങ്ങൾ ..)

ക്രിസ്തുമസ്സിനു മാറ്റു നൽകുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് പുൽക്കൂടും നക്ഷത്ര ദീപാലങ്കാരങ്ങളും. ചിലർ ഇതിനെതിരെ വൈദ്യുതി ദൂർത്തെന്ന് പറഞ്ഞ് മുറവിളികൂട്ടുന്നു.തീർച്ചയായും വൈദ്യുതി വിലപ്പെട്ടതാണ് എങ്കിലും വർഷത്തിൽ ഒന്നോരണ്ടോ ദിവസം ഇത്തരം ആഘോഷത്തിനായി ചിലവിടുന്ന വൈദ്യുതിയെകുറിച്ച് ആകുലരാകുന്നവർ പകൽ മുഴുവൻ കത്തിനിൽക്കുന്ന പൊതുലൈറ്റുകളെ കുറിച്ചും,ആഡംബര ജീവിതം നയിക്കുന്നവരു എ.സിപോലുള്ള ആഭാഡങ്ങൾ ദിവസവും ഉപയോഗിക്കുന്നതിനെയും, കെട്ടിടനിർമ്മാണവേളയിൽ ഉപയോഗിക്കുവാനായും മറ്റും മോഷ്ടിക്കുന്ന വൈദ്യുതിയെകുറിച്ചും നിശ്ശബ്ദമാകുന്നത് മറക്കാതിരിക്കുക.

തീവ്രവാദികളുടേയും വർഗ്ഗീയവാദികളുടേയും അവരുടെ മനുഷ്യാവകാശങ്ങളെ കുറിച്‌ വാചാലരാകുന്നവരുടേയും നടുവിൽ നിന്ന് ആഘോഷിക്കുന്ന ക്രിസ്തുമസ്സിനു പുറം മാറ്റുകുറയും എങ്കിലും എല്ലാ ക്രിസ്ത്യാനികളും മറ്റു സമാനചിന്താഗതിക്കാരും ഈ ക്രിസ്തുമസ്സും ആഘോഷപൂർവ്വം സന്തോഷത്തോടെ കൊണ്ടാട്ടെ എന്ന് ആശംസിക്കുന്നു.

ഓർക്കുക ആഘോഷങ്ങളെയും ആചാരങ്ങളെയും തടസ്സപ്പെടുത്താതിരിക്കുക പറ്റുമെങ്കിൽ അതിൽ പങ്കാളികളാകുക എന്നതാണ്‌ ഒരു പരിഷ്കൃതസമൂഹത്തെ തയുയർത്തിപ്പിടിച്‌ മുന്നോട്ടുനയിക്കുന്നതിനു പര്യാപ്തമാക്കുന്നത്‌.

എല്ലാ വായനക്കാർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ.

Monday, December 22, 2008

ആനചിത്രങ്ങൾ-അനന്ദപത്മനാഭൻ

ആ നിലവു കണ്ടോ......
അനന്ദപത്മനാഭൻ എന്നാണത്രെ ഇവന്റെ പേർ... ഇവനാണിത്തവണ വിഷ്ണുവും,പാർഥനും,വിനായകനും ഒക്കെ ഉള്ളിടത്തേക്ക് മത്സരത്തിനിറങ്ങുന്നതന്ന് കേൾക്കുന്നു.....

ശ്യോ ആ പെണ്ണ് നോക്യേപ്പൊ ഇക്ക് നാണായി....
കടപ്പാട്: പടം എടുത്തവർക്കും അയച്ചുതന്നെ ജെ.പി (ജീവിച്ചുപൊക്കോട്ടെ) എന്ന സുഹൃത്തിനും...

Sunday, December 21, 2008

ഉത്സവങ്ങളുടെ നാളൂകൾ..

കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകൾ വീണ്ടും സജീവമായിരിക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഗരിമയും മേളപ്രമാണിമാരുടെയും വെടിക്കെട്ടുകരുടേയും കലാവിരുതുകൾ വീണ്ടും കാണീകൾക്ക്‌ ആവേശം പകരാൻ തുടങ്ങിയിരിക്കുന്നു.മറ്റു ജില്ലക്കാരെ അപേക്ഷിച്ച്‌ ഉത്സവങ്ങളോടുള്ള കമ്പം തൃശ്ശൂർ കാരന്റെ രക്തത്തിൽ വേർതിരിക്കുവാൻ പറ്റാത്തവിധം അലിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മേളം കേട്ടാൽ താളമ്പിടിക്കുന്ന മനസ്സാണവരുടേത്‌.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും,ഭൂമിയിലെ ദേവസംഗമമെന്നറിയപ്പെടുന്ന ആറാട്ടുപുഴിലെ ഉത്സവവും,ഉത്രാളി,ചിറവരമ്പത്തുകാവ്‌,പെരിങ്ങോട്ടുകര,ആയിരംകണ്ണി തുടങ്ങി എല്ലാം അവർക്ക്‌ ആവേശം പകരുന്നു. മറ്റു ഉത്സവങ്ങളെ അപേക്ഷിച്ച്‌ തൃശ്ശൂർ പൂരത്തിനു ചടങ്ങുകൾ കൂടുതൽ ആണ്‌ ഇതുതന്നെ ആണതിന്റെ കൊഴുപ്പുകൂട്ടുന്നതും.ചെറുപൂരങ്ങളുടെ വരവോടെ ആരംഭിച്ച്‌ മഠത്തിൽ വരവും,ഇലഞ്ഞിത്തറയിൽ നാദവിസ്മയത്തിന്റെ കാലങ്ങൾ കൊട്ടിത്തീർത്തുള്ള തെക്കോട്ടിറക്കവും,കുടമാറ്റവും,രാത്രിയിലെ വെടിക്കെട്ടും,ഉപചാരം ചൊല്ലിപ്പിരിയലും എല്ലാം ചേരുമ്പോൾ കാണീളുടെ മനസ്സു നിറയുന്നു. ആറാട്ടുപുഴയിൽ പ്രധാനം തൃപ്രയാർ തേവരുടെ എഴുന്നള്ളത്തിൽ ആരംഭിച്ച്‌ വിവിധ ഭഗവതിമാരും മറ്റു ദേവന്മാരും ആറാട്ടുപുഴ പാടത്ത്‌ ഒത്തുചേരുന്നതും കൂട്ടി എഴുന്നള്ളിപ്പും ആണ്‌.അവിടേയും ഉപചാരം ചൊല്ലലും അടുത്തവർഷത്തെ കൂടിക്കാഴ്ചക്കായ്‌ ക്ഷണിക്കലും ഒക്കെ ഉണ്ട്‌.

മേളപ്രമാണിമാർ അംഗീകരിക്കില്ലെങ്കിലും ഇന്ന് ഉത്സവങ്ങളെ സജീവമാക്കുന്ന ഒരു മേളമാണ് ശിങ്കാരിമേളം.രൌദ്രതാളത്തിന്റെ അലകടൽ തീർക്കുന്ന കാണീകളെ ആവേശത്തിന്റെ നെറുകയിൽ എത്തിക്കുന്ന ഇതിനു മറ്റു മേളങ്ങളെ പോലെ പ്രത്യേക നിയമങ്ങളോ ചിട്ടകളോ ഇല്ലെന്ന് പറയാം.എങ്കിലും ഇലത്താളവും ചെണ്ടയും കൊണ്ട് ഈ കലാകാരന്മാർ തീർക്കുന്ന ശബ്ദവിസ്മയം ലഹരിയായി പടരുമ്പോൾ കാണികൾ ആവേശംകൊണ്ട് നൃത്തംവെക്കുകയും കൈകൾ ഉയർത്തി താളം പിടിക്കുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്.വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട് പ്രധാനക്ഷേത്രത്തിൽ എത്തുന്ന ഉത്സവങ്ങളിൽ കൊഴുപ്പുകൂട്ടുവാൻ ഇത് ഒരു പ്രധാനഘടകമായി മാറുന്നു.ദേവനൃത്തവും,കരകാട്ടവും,കാവടിയും എല്ലാം ഇതിന്റെ അനുബന്ധമായി മാറുന്ന കാഴ്ചയാണിന്നുള്ളത്.

തൃശ്ശൂർ ആറാട്ടുപുഴ തുടങ്ങി ചുരുക്കം ചില ക്ഷേത്രങ്ങളെ ഒഴിവാക്കിയാൽ മറ്റു പല ക്ഷേത്രങ്ങളിലും പ്രധാനം ആനകളുടെ തലയെടുപ്പിനാണ്‌.ഭൂരിഭാഗവും ആനയുടെ നിലവും തലയെടുപ്പും മാനദണ്ഡമാക്കുംമ്പോൾ ചിലർ ഉയരം ആണ്‌ നോക്കുന്നത്‌.തോളുയരം കുറവും തലയുയരം കൂടുതലും ഉള്ള ധാരാളം ആനകൾ ഉള്ളതിനാൽ പലപ്പോഴും തലയെടുപ്പുള്ളവർക്ക്‌ മുൻഗണന ലഭ്യമാകാതെ പോകുന്നതും തർക്കങ്ങൾക്ക്‌ ഇടയാകാറുണ്ട്‌. തലയെടുപ്പിൽ ഇന്നു കേരളത്തിൽ തന്നെ മുൻ നിരയിൽ നിൽക്കുന്നത്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ എന്ന ഗജവീരൻ ആണ്‌.ഉഗ്രപതാപത്തോടെ തലയെടുത്തുപിടിച്ചുള്ള അവന്റെ നിലവിനു മുമ്പിൽ മറ്റുപലരും നിഷ്പ്രഭരാകുന്ന കാഴ്ചയാണിന്ന് ഉത്സവപ്പറമ്പുകളിൽ കണ്ടുവരുന്നത്‌. ഗുരുവായൂർപ്പത്മനാഭൻ, അഴകിലും ലക്ഷണങ്ങളിലും മുമ്പനായ തിരുവമ്പാടിയുടെ ശിവസുന്ദർ,മന്ദലാംകുന്ന് കർണ്ണൻ,മന്ദലാം കുന്ന് അയ്യപ്പൻ,ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ തുടങ്ങി ലക്ഷണമൊത്ത മുൻ നിരയും തൊട്ടുപിന്നാലെ ചെർപ്ലശ്ശേരി പാർത്ഥനും,ചുള്ളിപ്പറമ്പിൽ വിഷ്ണു,ചിറക്കൽ മധുവേട്ടന്റെ ആനകളൂം ,ഈരാറ്റുപേട്ട അയ്യപ്പൻ,കോഴിപ്പറമ്പിൽ അയ്യപ്പൻ, ജയറാം കണ്ണൻ തുടങ്ങി സജീവമാക്കുന്ന യുവ/രണ്ടാം നിരയും കൊണ്ട്‌ ഉത്സവപ്പറമ്പുകൾ സജീവമാകുന്നു.പേരെടുത്തുപറയാൻ ഇനിയും ഉണ്ട്‌ ഇതിൽ.

ഈ വർഷം പൂരങ്ങളെ സജീവമാക്കുവാൻ തലയെടുപ്പോടെ ഒരു പുതുമുഖം കൂടെ എത്തുന്നു എന്നവാർത്തകൾ ഉണ്ട്‌.കൊല്ലം അനന്തപ്ത്മനാഭൻ. ഇതിനോടകം പലയിടങ്ങളിലും മുൻവർഷത്തെപോലെ ചില ആനകൾ ഇടഞ്ഞ്‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എങ്കിലും ആനപ്രേമികൾ ആവേശത്തിലാണ്‌.ചുള്ളിപ്പറമ്പിൽ വിഷ്ണുവാണോ പാർത്ഥനാണോ പൂതൃക്കോവിൽ വിനായകനാണോ അതോ പുതുമുഖം അനന്തപ്തമനാഭനാണോ ഇത്തവണ യുവനിരയിലെ ഒന്നാമൻ ആകുക എന്ന് ഇപ്പോളേ അവർ ചർചചെയ്തുതുടങ്ങിയിരിക്കുന്നു. മേളങ്ങളുടേയും ആരവങ്ങളുടേയും ഉത്സവപ്പറമ്പുകളിലേക്ക് പോകുവാൻ അതിൽ സ്വയം ലയിക്കുവാൻ കൊതിയാകുന്നു.

*ഒരുപക്ഷെ കണ്ടമ്പുള്ളി ബാലനaഅരായണൻ(എഴുത്തശ്ശൻ ശങ്കരനാരായണൻ എന്നു അവസാനകാലത്ത്‌ അറിയപ്പെട്ടിരുന്നു)ചരിഞ്ഞതിൽ പിന്നെ ചുള്ളിപ്പറമ്പിൽ സൂര്യനാകാം ഔദ്യോഗികമായി ഉയരം കൂടുതൽ പക്ഷെ വ്യത്യാസം അറിയണേൽ സൂര്യനും തെചിക്കോട്ടുകാരും ഒന്നിചുനിൽക്കുന്ന ഉത്സവം നേരിട്ടുതന്നെ കാണണം.

Sunday, December 14, 2008

തുണിയുരിഞ്ഞുള്ള മലയാളിയഭിമാനങ്ങൾ.

സ്ത്രീകൾക്ക്‌ മാറുമറക്കുവാൻ അനുമതിക്കായി പ്രക്ഷേ‍ാഭം നടത്തിയവരാണ്‌ മലയാളികൾ.ഒരു പക്ഷെ ചരിത്രത്തിൽ ഇത്തരം ഒരു പ്രക്ഷോഭം മറ്റെവിടെയും ഉണ്ടായിട്ടുണ്ടാകില്ല. പൊതുസമൂഹത്തിന്റെ നോട്ടങ്ങൾക്ക്‌ മുമ്പിൽ തങ്ങളുടെ മാറും മറ്റും പ്രദർശിപ്പിക്കുന്നതിനെതിരെ ആത്മാഭിമാനം ഉള്ള സ്തീകൾ ചെറുത്തുനിന്ന ആ നാട്ടിൽ നിന്നും പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒരുവൾ മാറും അരക്കെട്ടും മറ്റും പരമാവധി പ്രദർശിപ്പിച്ച്‌ ലോകസുന്ദരിപ്പട്ടത്തിന്റെ ഒരുചുവട്‌ പിന്നിൽ നിലയുറപ്പിചിരിക്കുന്നു.മാധ്യമങ്ങൾ ഇതിനെ മലയാളിയുടെ മികവായി വിളിചോതുന്നു. വളരെ വിചിത്രമായ വൈരുധ്യം തന്നെ.ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ ദൃഷ്ടാന്തമായി ഇതിനെ കണക്കാൻ പറ്റുമോ?മാറുമറക്കുവാൻ സമരം നടത്തിയ മലയാളിക്ക്‌ ആഗോളവൽക്കരണം സമ്മാനിച കിരീടം കൊള്ളാം.

പാർവ്വതി ഓമനക്കുട്ടൻ എന്ന മലയാളിപെണ്ണിനു ലോകസുന്ദരിപ്പട്ടത്തിനായുള്ള മൽസരത്തിൽ രണ്ടാം സ്ഥാനം ലഭിചപ്പോൾ പലരും വിളിചുകൂവി മലയാളിക്ക്‌ അഭിമാനിക്കം എന്ന്,ചില മലയാളികൾ എങ്കിലും ഇതിൽ രോമാഞ്ചം കൊണ്ടു.എന്നാൽ ആഗോളതലത്തിൽ തന്നെ ശ്രദ്ദേയമായ നേട്ടങ്ങൾ കൈവരിക്കുന്ന മലയാളിക്ക്‌ അഭിമാനത്തിനുള്ള വക ഒരു പെണ്ൺ പൊതുസമൂഹത്തിനു മുമ്പിൽ തുണിയുരിഞ്ഞ്‌ ഉണ്ടാക്കേണ്ടതുണ്ടോ? സ്വന്തം മകൾ പാന്റിയും ബ്രായും ഇട്ട്‌ ബീച്ചിൽ പരസ്യമായി മേനിപ്രദർശനം നടത്തുന്നത്‌ കണ്ട്‌ അഭിമാനിക്കുവാൻ തക്കവണ്ണം എത്ര മാതാപിതാക്കന്മാർക്ക്ലുടെ മനസ്സ്‌ പാകപ്പെട്ടിട്ടുണ്ട്‌? ഇത്‌ കേരളസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌.

ആഗോളവൽക്കരണം മനുഷ്യനെ എല്ലാവിധത്തിലും ചൂഷണം ചെയ്ത്‌ ധനവും,ആധിപത്യവും ഉണ്ടാക്കുക എന്നത്‌ മാത്രമാണ്‌ ലക്ഷ്യം വെക്കുന്നത്‌.സംസ്ക്കാരവും പാരമ്പര്യവും എല്ലാം അതിനായി അവർ പലവിധത്തിൽ തകർത്തുകളയും.അതിനായി ഉള്ള എളുപ്പവഴികളാണ്‌ ഇത്തരം മൽസരങ്ങൾ.സ്തീയുടെ തുളുമ്പുന്ന മാംസളതയിലും അച്ചിലിട്ട മറുപടികളിലും മുലയുടേയും, തുടയുറ്റേയും,അരക്കെട്ടിന്റേയും,ചന്തിയുടേയും മറ്റും പ്രത്യേക അഴകളവുകളെ മാനദണ്ടമാക്കിക്കൊണ്ടുള്ള ഇത്തരം മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ആണോ ലോകത്തിലെ ഏറ്റവും സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ? ഒരു നാട്ടുപെണ്ണിന്റെ സൗദര്യം പോലും ഇല്ലാത്ത ഒരുവളെ ലോകസുന്ദരിമാരിൽ രണ്ടാമത്തവൾ ആയി കാണുന്നതിന്റെ അർത്ഥശൂന്യതയെ തിരിചറിയുമ്പോളും അതിനെ ബോധപൂർവ്വം മറചുവെച്‌ ഇത്തരം പെൺകൊടികളുടെ "പ്ലാസ്റ്റിക്ക്‌" ചിരികളെയും,അർദ്ധനഗ്നമായ പൂച്ചനടത്തത്തേയും വാതോരാതെ പുകഴ്ത്തുവാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? ഇതാണ്‌ കമ്പോളവ്യവസ്ഥിതിയുടെ കഴിവ്‌.ആഗോളജനതയിൽ നിന്നും അവരുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തേയും തുടചുമാറ്റി തങ്ങളുടെ ഇചക്കനുസരിചുള്ള ഒരു ലോകക്രമം അല്ലെങ്കിൽ സൗന്ദര്യത്തെകുറിച്‌ തങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ലോകസമൂഹത്തിലേക്ക്‌ കൊണ്ടുവരുവാനും അംഗീകരിപ്പികുവനും ഉള്ള ബഹുരാഷ്ട്ര കുത്തകകളുടെ "സിന്ദിക്കേറ്റിന്റെ" അജണ്ടപ്രകാരം നടക്കുന്ന ഇത്തരം പേക്കൂത്തിൽ നമ്മൾ മലയാളികൾ പോലും വീണുപോകുന്നു. സ്വന്തം മകളുടെ നഗ്നത പൊതുസമൂഹത്തിന്റെ നയനഭോഗങ്ങൾക്കായി വീട്ടുകൊടുത്ത് അതിൽ അഭിമാനിക്കുവാൻ തക്കവണ്ണം മാതാപിതാക്കളുടെ മനസ്സ് പാകപ്പെടുത്തുവാൻ അവർക്കാകുന്നു.

പാർവ്വതി സ്വന്തം നിലക്ക്‌ ഇത്തരം മൽസരങ്ങൾ പങ്കെടുക്കുന്നതിനോ സ്വന്തം മേനി തുറന്നുകാണിക്കുന്നതിനോ വയ്ക്തിപരമയി എതിർപ്പില്ല എന്നാൽ അത്‌ മലയാളിയുടെ അഭിമാനം ആയി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല. മലയാളിയായ നയന്താരയും മറ്റും മേനിപ്രദർശിപ്പിച്ച്‌ ചലചിത്രങ്ങളിൽ ഇളകിയാടുന്നതിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ അതിനെ ആരും മലയാളിയുടെ അഭിമാനം ആയി കാണുന്നില്ല.ലൈംഗീകമായി ആനന്ദം നൽകുന്ന കാഴ്ചകളെയും,പ്രവർത്തികളേയും മനുഷ്യസഹചമായ വികാരങ്ങളാൽ ആളുകൾ ആസ്വദിചെന്നിരിക്കും എന്നാൽ അതിന്റെ പേരിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ ആരും ഒരു സമൂഹത്തിന്റെ അഭിമാനസ്ഥംഭം അയി ഉയർത്തിക്കാണിക്കാറില്ല.മാത്രമല്ല ഇത്തരം പ്രവണതയെ ആത്മാഭിമാനം ഉള്ളവർക്ക്‌ അംഗീകരിക്കുവാനും കഴിയില്ല.

പാശ്ചത്യസംസ്ക്കാരത്തിന്റെ ഭാഗമായി ഉള്ള മേനിപ്രദർശന മൽസരങ്ങൾ അവിടെ നടന്നുകൊള്ളട്ടെ നമ്മുടെ പെൺകുട്ടികൾക്ക് അതിൽ തിളങ്ങുവാൻ വേണ്ടി തുണിയുരിയേണ്ട അവസ്ഥ ഉണ്ടാക്കരുതു. നമ്മുടെ സമൂഹമനസ്സ് പാശ്ചാത്യരുടേതിനു സമമല്ല. പുറം കാഴ്ചകളിൽ പാശ്ചാത്യ അനുകരണങ്ങൾ കാണാം എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഉപഭോധമനസ്സിൽ മൂല്യംങ്ങലെ കുറിച്ചും മാനാഭിമാനത്തെ കുറിച്ചും ഓർമ്മപ്പെടുത്തുന്ന ഒരു സംസ്കാരം ഉണ്ട്. എന്നാൽ പാശ്ചാത്യ സമൂഹമനസ്സിനു ഇത്തരം സംഘർഷത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.ഡേറ്റിങും ഗ്രൂപ്പ് സെക്സും, സ്പ്സുസ് റാപ്പിങ്ങു, സ്റ്റ്ടിപ്പ് ഡാൻസും അവരുടേ ജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങൾ ഇങ്ങിനെ പോകുമ്പോൾ ഇനി നാളെ അതെല്ലാം നമുക്കും ആകാം എന്ന് വാദിക്കുവാൻ നമ്മൾക്കിടയിൽ ആളുകൾ ഉണ്ടായെന്നിരിക്കും.

തങ്ങളുടെ ഉൽ‌പ്പങ്ങൾക്ക് വിശാലമായ വിപണിയൊരുക്കുവാൻ ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നവർ നമ്മുടെ സംസ്കാരത്തെ ജീവിതത്തിന്റെ സ്വസ്ഥതയെ എല്ലാം ആണ് കവർന്നെടുക്കുന്നത്. തുണിയുരിഞ്ഞും വ്യഭിചരിച്ചും അല്ല നാം നാടിന്റെ അഭിമാനം ഉയർത്തിക്കാട്ടേണ്ടത്തെന്ന് പുതുതലമൂറയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.കമ്പോളവ്യവസ്ഥിതിയിൽ അതിന്റെ താല്പര്യങ്ങളുടെ ഏറാം മൂളികളായ മാധ്യമങ്ങൾ വച്ചുനീട്ടുന്ന ദൃശ്യങ്ങൾ കണ്ട് വളരുന്ന കുട്ടികൾ വഴിതെറ്റിപ്പോകുന്നു.മൊബൈൽ ഫോണിനും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ സ്വന്തം ശരീരത്തെ തന്നെ വില്പനചരക്കാക്കുവാൻ തയ്യാറാകുന്ന കൌമാരങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുന്നു അല്ലെങ്കിൽ ചതിയിൽ പെട്ടുപോകുന്നു.ഇതു തിരിച്ചറിഞ്ഞ് നാം ജാഗ്രത പാലിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ഇനിയും നമ്മുടെ പെൺകുട്ടികൾ കൂട്ടമായി ക്ലാസ് റൂമിൽ വിഷം കഴിച്ചും,റെയിൽ‌വേട്രാക്കിലും ജീവിതമവസാനിപ്പിക്കുവാൻ ഇടവരും.

പാരമൊഴി:ലോകസുന്ദരിമത്സരത്തിൽ പെണ്ണിന്റെ സൗന്ദര്യം ടൂപീസിൽ ഒളിപ്പിച്ച്‌ പ്രദർശിപ്പിക്കുന്നതിനോട്‌ തീരെ യോജിപ്പില്ല. എല്ലാം തുറന്നു കാണിക്കണം.ഇത്രയും കാണിക്കുന്ന സ്ഥിതിക്കു ചില ഭാഗങ്ങളിലെ സൗന്ദര്യം ഒളിചുവെക്കുന്നത്‌ ശരിയാണോ? ഒരു പക്ഷെ ഏറ്റവും മനോഹരം ഈ കുഞ്ഞുതുണിക്കുള്ളിൽ തുടിക്കുന്ന മാംസത്തിനാണെങ്കിലോ?

Thursday, December 04, 2008

ഉരുകുന്ന പ്രവാസം

ലജ്ജയില്ലാത്ത ഒരു സമൂഹത്തിന്റെ ഇരകൾ ആണ് എന്നും പ്രവാസികൾ. കടൽ കടന്ന് അറബിനാടിലേക്ക് ഓരോ മലയാളിയും അവന്റെ ജീവിതം മാത്രമല്ല കരുപ്പിടിപ്പിക്കുന്നത് മൊത്തം കേരളത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയാണവൻ കെട്ടിയുയർത്തുന്നത്. പകിട്ടുള്ള കെട്ടിടങ്ങളാലും റോഡുകളാലും അലംകൃതമായ ഇന്നത്തെ കേരളത്തിന്റെ ഭ്രമാത്മകമായ ഈ "ആധുനീകവൽക്കരണം" തീർച്ചയായും അവന്റെ വിയർപ്പിന്റെ കഷ്ടപ്പാടിന്റെ സൃഷ്ടിയാണ്. എന്നാൽ മണലാരണ്യത്തിൽ സ്വന്തം ജീവിതം ഹോമിച്ച് കേരളത്തിനു പുതിയൊരു കേരളീയ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈ സാധുക്കളോട് മലയാളിസമൂഹം എങ്ങിനെ നന്ദി പ്രകടിപ്പിക്കുന്നു എന്നത് തീർച്ചയായും ചിന്തനീയമാണ്.
കൂടുതൽ ഈ ലക്കം നാട്ടുപച്ചയിൽ....
www.nattupacha.com

Tuesday, December 02, 2008

എന്തോവിഷൻ അത്താഴവാർത്തകൾ

നമസ്കാരം ഞാൻ സുകേഷ് ,എന്തോവിഷൻ അത്താഴവാർത്തകളിലേക്ക് സ്വാഗതം.

ഇന്നത്തെ പ്രധാന വാർത്ത.

നഗരത്തിൽ ഒരു പാർപ്പിടസമുച്ചയത്തിൽ നുഴഞ്ഞുകയറിയവർ പരിഭ്രാന്തിപരത്തുന്നു..എക്സ്ക്ലൂസീവ്...
ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.ഇന്ന് വൈകീട്ട് എട്ടുമണിയോടെ ആണ് ഇവർ കെട്ടിടത്തിൽ പരിഭ്രാന്ത്രി സൃഷ്ടിക്കുവാൻ തുടങ്ങിയയ്ത് ഇതേ കുറിച്ച് സംഭവ സ്ഥലത്തുനിന്നും രാജപ്പൻ റിപ്പോർട് ചെയ്യുന്നു.

രാജപ്പൻ കേൾക്കാമോ?കേൾക്കാമെങ്കിൽ പറയൂ എന്താണ് അവിടെ നടക്കുന്നത്? എപ്പോഴാണ് സംഭവം തുടങ്ങിയത്? എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്?
(റോഡിൽ മൈക്കുമായി കിടക്കുന്ന ഒരു പയ്യൻ.അവനു പുറകിൽ ദൂരെ ആയി ഒരു കെട്ടിട സമുച്ചയം)

രാജപ്പൻ:സുകേഷ് ഏതാണ്ട് എട്ടുമണിയോടെ ആണ് സംഭവം.എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയുക പ്രയാസം എങ്കിലും എനിക്ക് തോന്നുന്നത് നുഴഞ്ഞുകയറിയവർക്ക് പ്രത്യ്യേക ലക്ഷ്യം ഒന്നും ഉണ്ടയിരുന്നില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
സുകേഷ്: അങ്ങിനെ പ്രത്യേകിച്ച് ലക്ഷ്യം ഒന്നും ഇല്ലാതെ നഗരത്തിലെ ഇത്രയും വലിയ ഒരു കെട്ടിടത്തിൽ അതും ജനവാസകേന്ദ്രമായ ജന നിബിഡമായ ആളുകൾ തിങ്ങിത്താമസിക്കുന്ന ഒരുപാട് വി.ഐ.പികൾ വന്നുപോകുന്ന,വെള്ളവും വെളിച്ചവും കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കെട്ടിടത്തിൽ നുഴഞ്ഞുകയറി എന്നത് നിസ്സാരമാണോ?

രാജപ്പൻ: (പറഞുതുടങ്ങുന്നു എങ്കിലും സുകേഷ് ഇടപെടുന്നു)
ഒരു നിമിഷം തിരിച്ചുവരാം ഇതേകുറിച്ച് പ്രതികരിക്കുവാൻ പ്രമുഖ വാചകാവകാശ പ്രവർത്തകൻ ആ‍.ഈ.ഊ കുഞ്ഞൻ, ഭരണകക്ഷി നേതാവ് ബഓറടിയൻ പിള്ളയും സ്റ്റുഡിയോയിൽ ഉണ്ട്.

ആ‍.ഈ.ഊ കുഞ്ഞൻ: ഇത് ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഇരകളുടെ പ്രതിരോധമാണ്.ഇതിന്റെ രീതികൾ വച്ചുനോക്കുമ്പോൾ ഇരകൾ വേട്ടക്കാരന്റെ താവളം തേടിവരുന്നു എന്നാൺ ആധുനീകസമൂഹത്തിന്റെ വൈതാളിക മാനവ സംഘർഷത്തിൽ ഊന്നിയ കീഴാള പ്രത്യയശാസ്ത്ര പരിണാമങ്ങളിൽ ഊന്നിക്കൊണ്ടുവ്വെണം ഈ വിഷയത്തെ നാം കാണേണ്ടത്. ഉപരിപ്ലവമായ ഉട്യോപ്യൻ സങ്കൽ‌പ്പങ്ങളിൽ ആണിന്നും മനുഷ്യാന്തരാളങ്ങൾ....

സുകേഷ്(ഒന്നും മനസ്സിലായില്ലെങ്കിലും മേശയിൽ കൈമുട്ട് ഊന്നി മുഖത്തെ കീഴ്ത്താടി ചുളുക്കി ഒന്നുകൂടെ മുന്നോട്ട് ആഞ്ഞുക്കൊണ്ട്) ആ‍.ഈ.ഊ കുഞ്ഞൻ പറയുന്നു ഇര വേട്ടക്കാരൻ കീഴാളൻ.ഇതിൽ ഏതാണെന്ന് നമുക്ക് പരിശോധിക്കാം അതിനു മുമ്പ്
പാരപ്പടയുടെ സംസ്ഥാന നേതാവ് പാരജാതൻ ലൈനിൽ ഉണ്ട്.പാരജാതൻ എന്താണ് താങ്കൾക്ക് തോന്നുന്നത്?എങ്ങിനെ ഇതു സംഭവിച്ചു?

പാരജാതൻ: ഇത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള വീഴ്ച തന്നെ ആണ് ആഭ്യന്തരമന്ത്രി രാജിവെക്കണം.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത് നാളെയും തുടരും...

സുകേഷ്: ഒരു നിമിഷം താങ്കളിലേക്ക് തിരിച്ചുവരാം. ശ്രീ പാരജാതൻ പറയുന്നു സർക്കാരിന്റെ വീഴ്ചയാണെന്ന്.ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന്.എന്തു പറയുന്നു ഈ നിരീക്ഷണത്തോട്?
(സ്റ്റുഡിയോയിൽ ഇരിക്കുന്ന താടിക്കാരൻ സ്കീനിൽ)
ബോറടിയൻ പിള്ള: ശുദ്ധ അസംബന്ധം.വിവരം കേട്ട ഉടനെ മന്ത്രി വേണ്ടനടപടി എടുത്തുകഴിഞ്ഞു.മാത്രമല്ല ഇതേകുറിച്ച് പഠിച്ച് വിവരം ധരിപ്പിക്കുവാൻ ആനവിഴുങ്ങി ദാമുവിനെ ചെയർമാനാക്കി ഒരു കമ്മറ്റിയെ നിയോഗിച്ചു.ഇനി എന്താണ് വേണ്ടത്.പാരജാതനെപ്പോലുള്ളവരുടെ നേതാക്കളല്ല പൊട്ടകുളം സംസ്ഥാനം ഭരിക്കുന്നത്.2995-ൽ ഇത്തരം ഒരു വിഷയം ഉണ്ടായപ്പോൾ ഇയ്യാളുടെ പാർട്ടിക്കാർ രാജിവെച്ചോ?..ഇവനൊക്കെ അന്ന് എന്താണ് ചെയ്തത്....

സുകേഷ് : (ഇടപെട്ടുകൊണ്ട് )അതേ മിസ്റ്റർ ബോറടിയൻ പിള്ളയുടെ ചോദ്യം പാരജാതനോടാണ്..അദ്ദേഹം ചോദിക്കുന്നു ഈ ചെറ്റയൊക്കെ അന്ന് എന്താണ് ചെയ്തത് എന്ന്...
പരജാതൻ: ചെറ്റ അവന്റെ കുടുമ്മത്തുള്ളവർ ആണ്.ഞാനല്ല...പിന്നെ ബോറടിയന്റെ ബാലിശമായ ചോദ്യങ്ങളെ ഞാൻ അവഗണിക്കുന്നു...ഈ സർക്കാർ നിഷ്ക്രിയമാണ്......

സുകേഷ്: ബോറടിയൻ പാ‍രജാതൻ പറയുന്നു താങ്കളുടെ പിതവ് ചെറ്റയാണെന്ന്.ആണോ? ആണെങ്കിൽ എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു? ഒരുകുടുമ്പം ചെറ്റയാണെന്ന് ഇങ്ങനെ പരസ്യമായിപറയുമ്പോൾ അതിനോട് പ്രതികരിക്കേണ്ടതില്ലേ?

ബോറടിയൻ പിള്ള: ചെറ്റ അവന്റെ അപ്പൂപ്പനാണ് നാറി......**##@@@
പരജാതൻ: എന്റെ അല്ലെടാ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പനാ....%$@@@000**&@###
സുകേഷ്:അവർ പരസ്പരം പഴിക്കുന്നു അല്ലെങ്കിൽ തെറിവിളിക്കുന്നു.അത് അവരുടെ വിഷയം പക്ഷെ ഇതിനെ താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു?

ആ‍.ഈ.ഊ കുഞ്ഞൻ:ഞാനിതിനെ മറ്റൊരു രീതിയിൽ ആണ് നോക്കിക്കാണുന്നത്. പ്രമുഖ തീവ്ര ചിന്തകനായ ഗ്രാസ്പറിമോസണോവ്സ്കിയുടെ ..... എന്ന പ്രുസ്തകത്തിൽ ഇതേ കുറിച്ച് പരാമർശം ഉണ്ട്....... പുരവെട്ടുമ്പോൾവാഴകത്തുക എന്ന് അതിനെ ചുരുക്കിപ്പറയാം പിന്നീട് അത് മേലാളന്മാരായ ആളുകൾ അതിനെ പുരകത്തുമ്പോൾ വാഴവെട്ടുക എന്നാക്കി സവർണ്ണവൽക്കരിച്ച് മാറ്റി തങ്ങളുടെ സ്വന്തമാക്കി.“പിടിക്കപ്പെടുന്ന തീവ്രവാദിയുടെ മനുഷ്യാവകാശ സംഹിത“ എന്ന എന്റെ വരാനിരിക്കുന്ന പുസ്തകം ഇതേ കുറിച്ച് സംസാരിക്കും. ...

(ഇതിനിടയിൽ വീണ്ടും രാജപ്പൻ) അവിടെ പതിനാലാം നിലയിൽ നിനും പതിനചാം നിലയിലേക്ക് സംഘത്തിലെ ഒരാൾ പോയതായി അറിയുന്നു.ഇതിനിടയിൽ ഒരു കുട്ടി ബാൽകണിയിൽ വന്നു നിന്ന് ആകാശത്തേക്ക്കൈ വീശൂന്നുണ്ട്.ഒരു പക്ഷെ സഹായം അഭ്യർഥിച്ചാകാം.

സുകേഷ്:ആളുകൾ പരിഭ്രാന്തരാണോ? ആണെങ്കിൽ എന്തുകൊണ്ട്..കെട്ടിടത്തിലേക്ക് ഇനിയും ആളുകൾ കടന്നുപോകുന്നത് കാ‍ണാം. എന്തുകൊണ്ട് അവർ കയറിപ്പോകുന്നു.?നുഴഞ്ഞുകയറിയവർ എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ചിട്ടുണ്ടൊ? കെട്ടിടത്തിൽ നിന്നും പുക വരുന്നതായി ദൃശ്യങ്ങളിൽ കാണുന്നു എന്താണത്?

രാജപ്പൻ: സുകേഷ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കുപിടിച്ച് നടക്കുന്നുണ്ട്,സ്മോളടിച്ച ചിലർ വാളുവെക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആകെട്ടിടത്തിന്റെ അടുത്താണ് ഞാൻ നിൽക്കുന്നത്.നമ്മളുടെ ചാനൽ അല്ലാതെ മറ്റു ചാനലുകാ‍ാർ ഒന്നും ഇതുവരെ എത്തിയിട്ടില്ല. ദാ ഈ കെട്ടിടത്തിന്റെ സെക്യൂരിറ്റിയോട് ചോദിക്കാം എന്താണെന്ന്.

ഒരു മീശക്കാരൻ: ഉം എന്താകാര്യം? ഇവിടെ എന്താ ക്യാമറയൊക്കെ ആയിട്ട്?
ഞങ്ങൾ ടി.വിക്കാർ ആണ്. കെട്ടിടത്തിന്റെ മുകൾ നിലയിൽ തീവ്രവാദികൾ കയറിയതായി കേൾക്കുന്നു.എത്ര തീവ്രവാദികൾ ഉണ്ട്. എന്താണവരുടെ ഡിമാന്റ്? ആളുകളെ ഒഴിപ്പിക്കുന്നില്ലെ?കെട്ടിടത്തിൽ നിന്നും പുക ഉയരുന്നുണ്ടല്ലോ?

സെക്യൂരിറ്റികാരൻ: ഏയ് അത് തീവ്രവാദികൾ ഒന്നും അല്ല.വൈനേരം ആയാൽ ഇവിടെ താമസിക്കുന്നന്വർ കൊതുകിനെ പുകക്കും അതിവിടെ പതിവാണ്‌. അപ്പൊൾ എലികൾ ഒരു ഫ്ലോറീന്ന് അടുത്ത ഫ്ലോറിലേക്ക് പോകും.അതിനെന്തിനാ ആളോളെ ഒഴിപ്പിക്കുന്നെ?നിങ്ങ്ക്കെന്താ പ്രാന്തുണ്ടോ?

രാജപ്പൻ:അപ്പോൾ കുട്ടി കൈവീശിയതോ?
സെക്യൂരിറ്റിക്കാരൻ: അതു ആകാശത്തുക്കൂടെ എയർ ഇന്ത്യാ എക്സ്പ്രസ്സ് കൃത്യസമയത്തുപോണകണ്ട് സന്തോഷം കൊണ്ട് കൈവീശിയതാടോ മണ്ടാ...

രാജപ്പൻ: പണിപാളി സുകേഷ്.
ഇളിഞ്ഞ ചിരിയോടെ സുകേഷ്: നന്ദി ബോറടിയൻ പിള്ള&പാരാജാതൻ അവിടെ ഒരു തെവ്രവാദി ആക്രമണത്തിന്റെ രീതിയിൽ ആയിരുന്നു കാര്യങ്ങൾ പക്ഷെ അത് എലികൾ ആയിരുന്നു എന്നാണിപ്പോൾ കിട്ടിയ വിവരം. എന്തായാലും നമുക്കിനി മറ്റൊരു വിഷയവുമായി നാളെ വൈകീട്ട് വരാം.

പിന്മൊഴി:ഞാനൊരു കാർടൂണിസ്റ്റല്ല അല്ലെങ്കിൽ ഇതു കാർടൂൺ ആക്കാമായിiരുന്ന്നു. വരികൾക്ക് വരയുടെ ശക്തിയും ഇല്ല. ഇത് തികച്ചും നർമ്മം നിറഞ്ഞ ഭവനയാണ്.ജീവിച്ചിരിക്കുന്നവരുമായോ അല്ലെങ്കിൽ ഇന്നു നടക്കുന്ന സംഭവങ്ങളുമായോ ഒരു ബന്ധവും ഇല്ല.ഇനി സ്തിരമായി ടി.വി കാണുന്ന നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ ഞാനല്ല നിങ്ങളുടെ ബുദ്ധിയാണ് അതിന്റെ ഉത്തരവാദി എന്ന് പറഞാൽ കുഴപ്പം ആകുമൊ?

Monday, December 01, 2008

വി.എസ്സിന്റെ വാക്കുകൾ ക്രൂരമായി

മാധ്യമങ്ങളിൽ വി.എസ്സ് നടത്തിയ പരാമർശവും അതേകുറിച്ചുള്ള വാർത്തകളും ഒരു ഞെട്ടലോടേയാണ് കേട്ടത്. വി.എസ്സ് സമചിത്തത പാലിക്കണം ഇത്ര്ും ക്രൂരമായ വാക്കുകൾ താങ്ക് പ്രയോഗിച്ചുകൂടാ.ഭരണപരമായി യാതൊരു കഴിവും ഇല്ലാതെ നിരവധി മന്ത്രിമാർ ചുമ്മാതിരിക്കുന്ന ഒരു സംസ്ഥാന്റ്ത് ഏതെങ്കിലും ഒരു മന്ത്രിയെ ആ വീരനായകന്റെ സംസ്ക്കാര ചടങ്ങുകളിൽ അയക്കാത്ത താങ്കൾക്ക് എന്ത് അവകാശമാണ് ഉള്ളത് ഇത്രയും കടുത്ത വാക്കുകൾ പറയുവാൻ.

അവിടെ ഒരു പട്ടാളക്കാരന്റെ പിതാവിന്റെ വികാരപ്രകടനം മോശമായി എന്ന് പറയുമ്പോൾ വി.എസ്സ് ഓർക്കേണ്ട് ഒന്നുണ്ട് രാജ്യത്തിന്റെ മാനം കാക്കുവാൻ,ത്വിലാക്കപ്പെട്ടവരെ മോചിപ്പിക്കുവാൻ സ്വജീവൻ ബലിനൽകിയ ധീര ജവാനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ തടിച്ചുകൂടിയ ജനാവലിയെ തടയാതെ എന്തുകൊണ്ട് തങ്ങളെ ആ പടിചവിട്ടുന്നതിൽ നിന്നും ശ്രീ ഉണ്ണികൃഷൻ വിലക്കി എന്ന്.മകന്റെ ചേതനയറ്റ ശരീരം കണ്ടിട്ടും അവൻ രാജ്യത്തിനുവേണ്ടി പോരാടി എന്ന് പതറാതെ പറഞ്ഞ ആ പിതാവിന്റെ നിയന്ത്രണം എന്തുകൊണ്ട് തങ്ങളെ കണ്ടപ്പോൾ കൈവിട്ടുപോയി എന്ന്.

വി.എസ്സ്. താങ്കൾ അല്പം കൂടെ മാന്യമായി സംസാരിക്കണമായിരുന്നു. ചുരുങ്ങിയപക്ഷം ത്ങ്കൾ ഒരു മുഖ്യമന്ത്രിയാണെന്നും, പ്രീണനത്തിന്റേയും, കഴിവില്ലായ്മയുടേയും , വിട്ടുവീഴ്ചകളുടേയും ഭരണസംവിധ്നത്തിന്റെ ഫലമായുണ്ടായ ഭീകരാക്രമൺനങ്ങൾക്ക് മുമ്പിൽ നെടുങ്ങിപ്പോയ ഒരു ജനതയുടെ നേതാവാണെന്ന് ഓർക്കണമായിരുന്നു. വി.എസ്സ് താങ്കൾ വി.എസ്സാണ് അല്ലാതെ കൊഞ്ഞാണ്ടനോ” “പ്രൊഫഷണൽ” രാഷ്ടീയക്കാരനോ അല്ല.ആ ബഹുമാനവും ആദരവും ജനങ്ങൾ നൽകുന്നുമുണ്ട് അദ്ദേഹത്തിന്. അതൊരിക്കലും അദ്ദേഹം മറക്കരുത്.മേജർ സന്ദീപ് ഉണ്ണികൃഷണന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിയും അങ്ങോട് പോകില്ലായിരുന്നു എന്ന് പറയുമ്പോൾ മറ്റു സാധാരണക്കാരായ ആളുകൾ മരിക്കുകയോ കൊല്ലപ്പെടുകയ്യൊ ചെയ്താൽ പോകില്ല എന്നാണോ വി.എസ്സ് പറഞ്ഞുവരുന്നത് ?

പ്രിയ വി.എസ്സേ ത്ങ്കളുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാൻ സർക്കാരിന്റെ ഒരു പട്ടിയും വന്നില്ലെങ്കിലും ധീരനായ ആ ദേശാഭിമാനിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ നിരവധി രാജ്യസ്നേഹികളായ മലയാളികൾ അവിടെ എത്തിയിരുന്നു. അതു തന്നെ ആണ് ഒരു ധീരനായ പട്ടാളക്കാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവും.

Saturday, November 29, 2008

രാജ്യസ്നേഹികളായ മലയാളികളേ ലജ്ജിക്കുക

തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷണന്റെ സംസക്കാര ചടങ്ങുകളിൽ സർക്കാർ പ്രതിനിധി പങ്കെടുക്കുകയോ, അദ്ദേഹത്തിന്റെ കുടുമ്പത്തെ അനുശോചനം അറിയിക്കുവാൻ കേരള സർക്കർ തയ്യാറാകുകയോ ചെയ്തില്ല എന്ന വാർത്ത വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണല്ലോ. നാം മതത്തിനും,ഭാഷക്കും,രാഷ്ടീയത്തിനതീതമായി തെവ്രവാദത്തെ ഒറ്റക്കെട്ടായി എതിർക്കുന്നു. തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കും നാം ആദരാഞ്ഞലികൾ അർപ്പിക്കുന്നു.അവർക്ക് വേണ്ടി പ്രാർഥിക്കുന്നുആവരുടെ സമരവീര്യത്തെ രാജ്യസ്നേഹത്തെ ആദരവോടെ കാണുന്നു.എന്നാൽ കേരളഭരണകർത്താക്കൾ തീവ്രവാദികൾക്കെതിരെ പടനയിച്ച് വീരമൃത്യുവരിച്ച മലയാളിയായ മേജർസന്ദീപ് ഉണ്ണികൃഷണനോട് കാണിച്ച അവഗനയിൽ നാം ലജ്ജിക്കുക.
സർക്കാറിൽ നിന്നോ അവരെ അനുകൂലിക്കുന്ന പ്രസ്ഥാനന്നളിൽ നിന്നോ ഒരുപക്ഷെ അദ്ദേഹം മലയാളിയാണെങ്കിലും ബാംഗ്ലൂരിലാണ് താമസം എന്നൊരു ന്യായീകരണം ഉണ്ടായാൽ നാം അൽഭുതപ്പെടേണ്ടതില്ല.

ഇത്തരം തെവ്രവാദി അകൃമണ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അതിനുശേഷം അധികം താമസിയാതെ ഒരു കൂട്ടം ആളുകൾ തീവ്രവാദിയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുവാനും എഴുതുവാനും ഉണ്ടാകും.ഇത്തവണയും നമുക്ക് അത് പ്രതീക്ഷിക്കാം.ഈ വിഭാഗത്തെ ഓരോ രാജ്യസ്നേഹിയും അർഹിക്കുന്ന അവഞ്ഞ്ജയോടെ തള്ളിക്കളയുകതന്നെ വേണം.മേജർ രവി പറഞ്ഞപോലെ ഡിപ്ലോമസിയല്ല അല്ലെകിൽ ശത്രുവിന്റെ മനുഷ്യാവകാശമല്ല നാം നോക്കേണ്ടത് നമ്മുടെ മണ്ണിൽ വന്ന് നമ്മുടെ ജനതയെ കൊന്നൊടുക്കുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നവനും അവനു ഒത്താശ ചെയ്യുന്നവനും എന്ത് മനുഷ്യാവകാശമാണ് ഉള്ളത്? സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യത്തെ തകർക്കുവാൻ ശ്രമിക്കുന്നവനെ ഏതു രാജ്യസ്നേഹിക്കാണ് ന്യായീകരിക്കുവാൻ കഴിയുക?

നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ,നമ്മുടെ രാജ്യം സന്ദർശിക്കുവാനും മറ്റുമായി എത്തിയ വിദേശികളെയും, പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ പാർളമെന്റ് അംഗങ്ങളെയും, ഹോട്ടൾ ജീവനക്കാർ മറ്റുള്ളവർ എന്നിവരെ തീവ്രവാദികളിൽ നിന്നും രക്ഷിക്കുവാനും രാജ്യത്തിന്റെ അഭിമാനം കാക്കുവാൻ മുന്നോട്ടുകുതിച്ചവരാണവർ.അതിന്റെ സ്പ്രിരിട് ഉൾക്കൊള്ളുവാൻ എല്ലാ രാജ്യസ്നേഹികൾക്കും ആകും. എന്നാൽ രാഷ്ടീയക്കരെ സംബന്ധിച്ച് ഒരു പക്ഷെ ഇത് അത്ര ഗൌരവമായ കാര്യമായി എടുക്കേണ്ടതില്ല എന്ന് തോന്നിയിരിക്കാം.അനുഭാവികളായ തെരുവു ഗുണ്ടകൾ പോലും കൊല്ലപ്പെട്ടാൽ അവർക്ക് വേണ്ടി ഹർത്താലും പണപ്പിരിവും നടത്തുവാനും പ്രതിഷേധ യോഗങ്ങളും അനുശോചന യോഗങ്ങളും നടത്തുവാനും യാതൊരു മടിയും ഇല്ലാത്ത,ബോംബ് കേസിൽ പ്രതിയായി അറസ്റ്റുചെയ്യുകയും ഒടുവിൽ തെളിവുകളുടെ അഭാവറ്റ്tതിലും മറ്റും കോടതി വെറുതെ വിടുകയും ചെയ്ത ഒരു വ്യക്തി ജയിൽ മോചിതനായപ്പോൾ നൽകിയ സ്വീകരണത്തിൽ നിരവധി മന്ത്രിമാർ മണിക്കൂറുകളോളം ചിലവിട്ടപ്പോൾ,ഒറീസ്സയിൽ വർഗ്ഗീയ ലഹളയുണ്ടായപ്പോൾ അവിടെ സന്ദർശിക്കുവാൻ നിരവധി ജനപ്രതിനിധികൾ ഉണ്ടായപ്പോൾ, എന്തിനു ഇറക്കിൽ സദ്ദാം വധിക്കപ്പെട്ടപ്പോൽ പ്രതിഷേധ യോഗങ്ങൾ നടത്തിയ ആളുകൾ ഭരിക്കുന്ന കേരളം പക്ഷെ തങ്ങളുടെ പാർടിയിലെ ഒരു എം.പിയെ അടക്കം ഉള്ളവരുടെ ജീവിൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലിനൽകിയ സൈനികനെ തീർത്തും അവഗണിച്ചു എന്നത് രാജ്യസ്നേഹികളെ വേദനിപ്പിക്കുന്ന താണ്. .ഉൽഘാടനങ്ങൾക്കും മറ്റും ജനത്തിന്റെ നികുതിപ്പണത്തിൽ വിമാനയാത്രവരെ നടത്തുന്ന മന്ത്രിമാർ, എം.എൽ.എ / എം.പി മാരിലും നിന്ന് ഒരാൾ എങ്കിലും സർക്കാരിന്റെ പ്രതിനിധിയായി മേജറുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാമായിരുന്നില്ലെ?ഒരു പക്ഷെ വധിക്കപ്പെട്ട സൈനീകൻ ഒരു വോട്ടുബാങ്കിന്റെ ആളല്ലാ എന്നതാകുമോ ഈ അവഗണക്ക് കാരണം?



ഓരോ സൈനീകൻ മാത്രമല്ല അവരുടെ കുടുംബവും തങ്ങളുടെ രാജ്യസ്നേഹം വെളിവാക്കിയ സന്ദർഭം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. കർക്കറെ വധിക്കപ്പെട്ടപ്പോൽ അവിടെ വന്ന വൻ തുക നഷ്ടപരിഹാരം നൽകും എന്ന് പ്രസ്ഥാവന നടത്തിയ വ്യക്തിയോട് ശ്രീമതി കർക്കറെ ആ തുക ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു. അതാണ് ആത്മാഭിമാനം.



രാഷ്ടീയക്കാരൻ സ്വാർഥലക്ഷ്യങ്ങൾക്കു വേണ്ടി മാനം പണയം വെക്കുമ്പോൾ പട്ടാളക്കരൻ സ്വന്തം രാജ്യത്തിനു വേണ്ടി ജീവൻ ബലിനൽകുന്നു...
തീവ്രവാദി ആക്രമണങ്ങളെ ചെറുക്കുന്നതിനിടയിൽ വീരമൃത്യ്‌വരിച്ച എല്ലാ ഭാരത പുത്രന്മാർക്കും,ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ള വർക്കും എന്റെ ആദരാഞ്ജലികൾ
വന്ദേമാതരം.

Thursday, November 27, 2008

ആദരാഞ്ജലികൾ

ഇന്നലത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ പേർക്കും എന്റെ ആദരാഞ്ജലികൾ.പ്രത്യേകിച്ച് അവസാന ശ്വാസം വരെ ഭീകരർക്കെതിരെ പൊരുതിയ ധീരന്മാരായ ഉദ്യോഗസ്ഥന്മാർക്ക്.ഇന്ത്യക്കെതിരെ ഉള്ള യുദ്ധപ്രഖ്യാപനമായി നാം ഇതിനെ ഓരോ ദേശസ്നേഹിയ്യും കാണുക.തീവ്രവാദികളെ മതവും രാഷ്ടീയവും പണവും വോട്ടുബാങ്കും നോക്കാതെ ഒറ്റപ്പെടുത്തുക.ബ്രിട്ടീഷുകാരൻ സ്വാതന്ത്രം തന്നത്തോടൊപ്പം ഇവിടെ വിതച്ച വർഗ്ഗീയ വിഷത്തിന്റെ പർത്തീനിയം ചെടികൾ ഇന്ന് വളർന്ന് പന്തലിച്ചിരിക്കുന്നു. ശത്രുരാജ്യത്തുനിന്നും വളം വലിച്ചെടുത്ത് അത് ഇന്ത്യൻ മണ്ണിനെ ചോരക്കളമ്മാക്കുന്നു.

“ഇരകളുടെ” പോരാട്ടം എന്ന് ന്യായീകരിക്കുവാൻ/സൈനീക നടപടിയെകുറിച്ച വിമർശിക്കുവാൻ മുതിരുന്നവർ ഉണ്ടയേക്കാം. അവരോട് ഒന്നും പറയുവാൻ ഇല്ല കാരണം ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിന്റെ ശാപമാണത്തരക്കാർ.

Tuesday, November 25, 2008

ഗുണ്ടകളും കേരളീയ സമൂഹവും.

കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദിഗ്രൂപ്പിൽ പെട്ട മലയാളി ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.എന്നാൽ ഇതിനെ സാമാന്യ ബുദ്ധിയുള്ള ആർക്കും അതിനെ കേവലം ഒരു ഗുണ്ട "കൊട്ടേഷൻ" വാങ്ങി ഭീകരപ്രവർത്തനത്തിനു പോയി എന്നു ലഘുവായികാണുവാൻ കഴിയുകയുമില്ല. ഗുണ്ട എന്ന വാക്ക്‌ കേൾക്കുമ്പോൾ തടിച്ച്‌ മസിലൊക്കെ പെരുപ്പിച്ച്‌ ചോരക്കണ്ണും കപ്പടാ മീശയും കയ്യിലൊരു കത്തിയും ആയി നടക്കുന്ന ഒരു രൂപം ആയിരുന്നു മനസ്സിൽ വന്നിരുന്നത്‌. എന്നാൽ കാലം മാറിയതോടെ ഗുണ്ടയുടെ രൂപത്തിലും മാറ്റം സംഭവിചിരിക്കുന്നു.

രാഷ്ടീയഗുണ്ടകൾ,സാമ്പത്തീക ഗുണ്ടകൾ തുടങ്ങി ഗുണ്ടകളിൽ തന്നെ പല വിഭാഗങ്ങൾ.ന്യൂ ജനറേഷൻ സാമ്പത്തീക സ്ഥാപനങ്ങൾ കിട്ടാക്കടം പിരിക്കുവാനും സി.സി അടക്കാത്ത വണ്ടികൾ പിടിച്ചെടുക്കുവാനും മറ്റും നിയോഗിക്കുന്ന ടൈകെട്ടിയ കളക്ഷ്ടൻ ഏജന്റ്‌/മാനേജർ തുടങ്ങിയ പതവിയോടുകൂടിയ ഗുണ്ടകൾ പുറമേക്ക്‌ മോഡിയിൽ വസ്തധരണം ചെയ്തവരും മാന്യമായി പെരുമാറുന്നവരും ആയിരിക്കും.പക്ഷെ കടം തിരിച്ചടക്കുവാൻ സാധിക്കാത്തവനെ മാനസീകമായും ശാരീരികമായും അവർ വളരെ "പ്രോഫഷണൽ" രീതിയിൽ തന്നെ ആയിർക്കും കൈകാര്യം ചെയ്യുന്നതും.ആഡംബര ജീവിതത്തിന്റെ പുറമോടിയിൽ ഭ്രമിച്ച്‌ ലോണെടുക്കുകയും പിന്നീട്‌ തിരിച്ചടക്കാൻ പറ്റാതെ വരികയും ചെയ്യുന്ന പല മലയാളികളൂം ഇവരുടെ രീതികൾ അറിഞ്ഞിട്ടുള്ളവർ ആയിരിക്കും.ഇത്തരം ഗുണ്ടകൾക്ക്‌ പൊതുവെ ലൈഫ്‌ റിസ്ക്‌ കുറവാണ്‌.കാരണം സമൂഹത്തിലെ മാന്യന്മാരോ പ്രതികരിക്കുവാൻ നിവൃത്തിയില്ലാത്തവരോ ആയിരിക്കും ഇവരുടെ ഇരകൾ.അതിനാൽ തന്നെ ഈവിഭാഗത്തിൽ പെടുന്ന ഗുണ്ടകൾക്ക്‌ ജീവപായം കുറവായിരിക്കും.

രാഷ്ടീയ ഗുണ്ടകൾ പക്ഷെ മേൽപറഞ്ഞ രീതിയിൽ ഉള്ളവർ അല്ല.അവർ രാഷ്ടീയ/വർഗ്ഗീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി എതിർ ചേരിയിലെ പ്രവർത്തകരുടെ കൊലപാതകങ്ങൾ അടക്കമുള്ള ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നു.രാഷ്ടേ‍ീയ വൈരത്തിനിടയിൽ തങ്ങളുടെ പാർട്ടിക്ക്‌ ഉണ്ടായ "ക്ഷീണം" തീർക്കുവാൻ എതിർപ്പക്ഷത്തിനു ശക്തമായ "ത്രിരിച്ചടി" നൽകുക എന്നതാണിവരുടെ രീതി.കുറ്റകൃത്യം ചെയ്താലും ഇവരെ സംരക്ഷിക്കുവാനും അഥവാ പിടിക്കപ്പെട്ടാൽതന്നെ രക്ഷപ്പെടുത്തുവാനും ഇവർക്ക്‌ അതതു പ്രസ്ഥാനങ്ങൾ വേണ്ട ഒത്താശകൾ ചെയ്യുമത്രെ.സാക്ഷിമൊഴികളുടെ "അഭാവത്തിൽ" കോടതികളിൽ ചിലപ്പോൾ ഇവരുടെ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടുവാൻ ബുദ്ധിമുട്ടാകും.പക്ഷെ ഇക്കൂട്ടരെ കോടതി വിധിയേക്കാൾ വലിയ ശിക്ഷയായിരിക്കും പലപ്പോഴും കാത്തിരിക്കുന്നത്‌. ഏതെങ്കിലും ഒരു ദിവസം മറ്റൊരുടീമിന്റെ മൃഗീയമായ ആക്രമണത്തിൽ കൊല്ലപ്പെടുക എന്ന അത്യതികം ദാരുണമായ അന്ത്യവിധിതന്നെ ആയിരിക്കും അത്‌.

പണം നൽകിയാൽ അതിനനുസരിച്ച് കാര്യങ്ങൾ നീക്കുന്ന കൂട്ടരാണ് കൊട്ടേഷൻ ടീം
കൊട്ടേഷൻ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ മലയാളികളെ സംബന്ധിച്‌ ഗുണ്ടകളുടെ അപരനാമം ആയിമാറിയിരിക്കുന്നു. ശത്രുവിനെ ഒതുക്കുവാൻ പലരും ഇന്ന് കൊട്ടേഷൻ ടീമുകളെ ആശ്രയിക്കുന്നു. ഒരുകൂട്ടം യുവാക്കൾ പണം ലഭിക്കുകയാണെങ്കിൽ എന്തിനും തയ്യാറായി പലയിടങ്ങളിലായി തങ്ങളുടെ താവളങ്ങൾ സൃഷ്ടിക്കുന്നു.ഓരോ ടീമിനും അവരുടേതായ ഒരു സംഘപ്പേരും തലവനും ഉണ്ടായിരിക്കും.പലപ്പോഴും കൊട്ടേഷൻ ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുകൾ സാധരണമാണ്‌.ടൂൾസ്‌ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിവിധ തരത്തിലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഇവർ സധാ കൈവശം വെക്കുകയോ തങ്ങളുടെ താവളങ്ങളിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യുനു.

ഗുണ്ടകളെ കുറിച്ച്‌ കൊട്ടേഷൻ എന്ന ഒരു ചിത്രവും പുറത്തുവന്നു.(അതിനു മുമ്പ്‌ സ്റ്റോപ്‌ വയലൻസും വന്നിരുന്നു)ഈ ചിത്രം അവരുടെ ചില ജീവിത രീതികളും മലയാളിക്ക്‌ മുമ്പിൽ തുറന്നു കാണിച്ചു.ഒരിക്കൽ പെട്ടുപോയാൽ പിന്നെ തിരിച്ച്‌ പോരുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഘലയാണിത്‌. ഒരു വാളിന്റെ മിന്നലാട്ടത്തിൽ എപ്പോൾ വേണമെങ്കിലും തീരാവുന്നതാണ്‌ തങ്ങളുടെ ജീവിതം എന്ന് ഇവർ സദാ ഓർത്തുകൊണ്ടിരിക്കുന്നു.ഈ ഭയമാണ്‌ പലപ്പോഴും ഇവരെ തങ്ങളുടെ ശത്രുഗ്രൂപ്പിനെതിരെ തിരിയുവാൻ പ്രേരിപ്പിക്കുന്ന ഘടകവും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി സമകാലിക കേരളീയ സമൂഹത്തിൽ ഗുണ്ടകൾ സ്വര്യജീവിതം കെടുത്തുന്ന ഘടകമായി ഒരു മാറിക്കൊണ്ടിരിക്കുന്നു.അവർ ഉണ്ടാക്കുന്ന സാമൂഹ്യപ്രശനങ്ങൾ സർക്കാർ ഗൗരവപരമായി ഇനിയും കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഗുണ്ടാനിയമം നിലവിൽ വന്നെങ്കിലും ഗുണ്ടകൾ ഇപ്പോഴും അഴിഞ്ഞാടുന്നു എന്നാണ്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്‌.ജനങ്ങൾക്ക്‌ സ്വസ്ഥമായി ജീവിക്കണമെങ്കിൽ അധികാരികളും രഷ്ടീയ പ്രസ്ഥാനങ്ങളും ഇതിനൊറു അറുതിവരുത്തുവാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

വാൽമൊഴി:സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ആണ്‌ മുകളിൽ പരാമർശിച്ചത്‌. ആരും എനിക്ക് കൊട്ടേഷൻ വെക്കരുത് പ്ലീസ്..ജീവിച്ച് പൊക്കോട്ടെ. നമ്പറുമാറിയോ മറ്റൊ ഒരു “ ബഹുമാന്യനായ“ ഗുണ്ട എന്റെ ഫോണിൽ വിളിച്ച് ചീത്ത വീളിച്ചതിന്റെ ഓർമ്മയാണിത് എഴുതുവാൻ കാരണം.

Wednesday, September 10, 2008

ഓണാശംസകൾ

ഈ ഓണദിനങ്ങൾ മദ്യദുരന്തത്തിന്റെ വാർത്തകൾ സമ്മാനിക്കാതെ കടന്നുപോകട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട്...എല്ലാവായനക്കാർക്കും എന്റെ

ഓണാശംസകൾ

Sunday, August 03, 2008

ആനയൂട്ടും ചില ഓർമ്മകളും.

കർക്കിടക മാസത്തിൽ ആനയെക്കാണുന്നതുപോലെ എന്നൊരു പഴം ചൊല്ലുണ്ട്‌. എന്നാൽ ഞങ്ങൾ തൃശ്ശൂർക്കാർക്ക്‌ കർക്കിടകമാസത്തിൽ ആണ്‌ ഒരു പക്ഷെ ഏറ്റവും അധികം ആനകളെ കാണുവാൻ പറ്റുക. അതാണ്‌ വടക്കുമ്നാഥനിലെ ആനയൂട്ടിന്റെ പ്രത്യേകത.ഉത്സവകാലം കഴിഞ്ഞ്‌ ഒരു വിധപ്പെട്ട ആനകൾ ഒക്കെ വിശ്രമത്തിൽ ആയിരിക്കും .ചിലർ നീരിലും.ഏകദേശം ഇരുപത്തഞ്ചുവർഷത്തിൽ മേലെയായി എല്ലാവർഷവും കർക്കിടകം ഒന്നാം തിയതി വടക്കും നാഥനിൽ ആനയൂട്ടുണ്ട്‌.അതിൽ നിരവധി ആനകൾ പങ്കെടുക്കാറുമുണ്ട്‌.മഴയെ അവഗണിച്ച്‌ അവിടെ എത്തുന്ന ആളുകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരികുന്നു.

വടക്കും നാഥനിൽ ഈ കർക്കിടകം ഒന്നാംതിയതിയതി നടന്ന ആനയൂട്ടിന്റെ ദൃശ്യങ്ങൾ ടി.വിയിൽ കണ്ടപ്പോൾ കഴിഞ്ഞവർഷത്തെ ആനയൂട്ടുകളെ കുറിച്ച്‌ ഓർത്തുപോയി. വടക്കും നാഥനിലേത്‌ വർഷങ്ങളായി നടന്നുവരുന്ന ആനയൂട്ടാണ്‌.അതുകൊണ്ടുതന്നെ സംഘാടകർക്ക്‌ അതിനെക്കുറിച്ച്‌ നല്ല നിശ്ചയവും ഉണ്ട്‌.ഇതിനെ അനുകരിച്ച്‌ പലയിടത്തും പുതുതായി ആളുകൾ ആനയൂട്ടുനടത്തുന്നു.പ്രതീക്ഷിച്ച എണ്ണം ആനകൾ വന്നില്ലെങ്കിൽ അവിടെ കരുതിയിരിക്കുന്ന ഭക്ഷണം വന്ന അനകൾക്ക്‌ നൽകുന്നു. കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളിൽ നടന്ന ചില ആനയൂട്ടുകൾ കഴിഞ്ഞ്‌ അസുഖം ബാധിച്ച്‌ ആനകൾ ചരിഞ്ഞിരുന്നു.(വടക്കും നാഥനിലെ അല്ല) അമിതമായി ശർക്കരയും കൊട്ടത്തേങ്ങയും കഴിച്ച്‌ ദഹനക്കേടുവന്നിട്ടായിരുന്നു ആനകൾ ചരിഞ്ഞത്‌. എരണ്ടക്കെട്ട്‌ എന്ന് പറയുന്ന ഈ അസുഖം ബാധിച്ചാൽ അതും മുങ്കെട്ട്‌ വന്നാൽ പിന്നെ ആ ആന രക്ഷപ്പെടുക അപൂർവ്വ്വങ്ങളിൽ അപൂർവ്വം. പാമ്പാടിരജൻ എന്ന ആന കഴിഞ്ഞവർഷം രക്ഷപ്പെട്ടിരുന്നു.

ഇത്തരത്തിൽ ചരിഞ്ഞതിൽ എടുത്തുപറയേണ്ടത്‌ സാജ്പ്രസാദിന്റെ കാര്യം തന്നെ. അഴകുള്ള ഒരു കൊമ്പനെ ആണ്‌ ആനപ്രേമികൾക്ക്‌ നഷ്ടമായത്‌.ഉത്സവപ്പറമ്പുകളിൽ മറ്റൊരു തെച്ചിക്കോട്ടുകാവിനെപ്പോലെ വിരിഞ്ഞ മസ്തകവും തലയെടുപ്പുമായി അവൻ നിൽക്കുന്നത്‌ മനസ്സിൽ നിന്നും മായുന്നില്ല. മറ്റൊരു സംഭവം വാടാനപ്പള്ളിക്കടുത്ത്‌ ഗണേശമംഗലം ക്ഷേത്രത്തിൽ നടന്ന ആനയൂട്ടുകഴിഞ്ഞു മടങ്ങുമ്പോൾ ചേറ്റുവക്കടുത്തുവച്ച്‌ ആനയിടഞ്ഞതും പാപ്പാനെ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തിയതാണ്‌.കലിതുള്ളിയ കരിവീരൻ പാപ്പാനെ ചീന്തിയെറിഞ്ഞു. പപ്പാന്റെ ചിതറിത്തെറിച്ച ശരീരത്തിന്റെ ഭീകരദൃശ്യങ്ങൾ ഇന്നും മനസ്സിനെ വേട്ടയാടുന്നു. ആനയൂട്ടെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത്‌ ഈ രണ്ടു സംഭവങ്ങളാണ്‌.

പിങ്കുറിപ്പ്‌: വടക്കും നാഥന്റെ തിരുമുറ്റത്തെ തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഈ കഴിഞ്ഞ ദിവസം നടന്ന ആനയൂട്ടിൽ പങ്കെടുത്ത ആനകളിൽ തലയെടുപ്പിനെ തമ്പുരാൻ തെച്ചിക്കൊട്ടുകാവ്‌ രാമചന്ദ്രൻ എത്തിയോ എന്നൊരു സംശയം.കൈരളി ടിവിയിലെ ഈ. ഫോർ എലിഫെന്റ്‌ പരിപാടിയിലെ ദൃശ്യങ്ങൾക്കിടയിൽ അവന്റെപോലെ ഒരു ആന ഇടതുവശത്ത്‌ പാപ്പാൻ മണിയുമായി കടന്നുവന്ന് മറ്റാനകൾക്കിടയിലേക്ക്‌ കയറുന്നതുപോലെ തോന്നി.

Tuesday, July 01, 2008

ആനകള്‍ക്ക്‌ മൈക്രോചിപ്പ്‌

‍സംസ്ഥാനത്തെ എഴുന്നൂറില്‍ പരം നാട്ടാനകള്‍ ഉള്ളതില്‍ തൊണ്ണൂറുശതമാനത്തോളം എണ്ണത്തിനും മൈക്രോചിപ്പ്‌ പിടിപ്പിച്ചതായി വാര്‍ത്തകണ്ടു. ഒരു ആനയെകുറിച്ച്‌ സമഗ്രമായ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റ ഗവണ്‍മെണ്റ്റിണ്റ്റെ കൈയ്യില്‍ ഉണ്ടാകേണ്ടത്‌ അത്യാവശ്യം തന്നെയാണ്‌.ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണത്രെ ഈ ചിപ്പ്‌. ചെറിയ ഒരു ചിപ്പ്‌ ആനയുടെ ചെവിയുടെ പുറകിലായി തൊലിക്കുള്ളില്‍ സ്ഥാപിക്കുന്നു.പ്രത്യേകം തയ്യാറാക്കിയ ഒരു ഉപകരണം ചിപ്പു ഘടിപ്പിച്ച ആനയുടെ അടുത്തുകൊണ്ടുചെന്നാല്‍ ആ ആനയെ സംബന്ധിച്ച്‌ ചിപ്പിലുള്ള വിവരങ്ങള്‍ ഈ ഉപകരണത്തിണ്റ്റെ മോണിട്ടറില്‍ ലഭ്യ്മാകും. ഭീഹാറില്‍ നിന്നും മറ്റും ഇനി ആനയെ കള്ളക്കടത്തുനടത്തിക്കൊണ്ടുവരുവാന്‍ സാധിക്കില്ല എന്ന്‌ കരുതാം.

ഇനി വേണ്ടത്‌ ആനകള്‍ക്ക്‌ ഉത്സവകാലങ്ങളില്‍ വേണ്ടത്ര വിശ്രമം ഉറപ്പുവരുത്തുവാന്‍ ഉള്ള ശ്രമമാണ്‌.കേരളത്തില്‍ സമീപകാലത്ത്‌ ആനകള്‍ ഇടയുന്നത്‌ ഒരു നിത്യസംഭവം ആയിരിക്കുന്നു.പലപ്പോഴും വേണ്ടത്ര വിശ്രമം ഇല്ലാത്തതും അടിക്കടിമാറിവരുന്ന പാപ്പന്‍മാരുമായുള്ള "അഭിപ്രായ വ്യത്യാസവും"ആണ്‌ ഭൂരിപക്ഷം ആനയിടയലിണ്റ്റേയും പുറകിലെ കാരണം.ഒരു സീസണില്‍ ഒരു ആനക്ക്‌ എടുക്കാവുന്ന ഏക്കത്തിണ്റ്റെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുകയും വേണം.ഉദാഹരണമയി ഫോറസ്റ്റുഡിപ്പാര്‍ട്ടുമെണ്റ്റില്‍ ആനയുടമയും ഉത്സവക്കമ്മറ്റിയും സംയുക്തമായി ഒരു അപേക്ഷനല്‍കി അതിന്‍ പ്രകാരം എഴുന്നള്ളിപ്പിനു അനുമതി നല്‍കുന്ന സമ്പ്രദായം കൊണ്ടുവരിക.കൃത്യമായി കമ്പ്യൂടറൈസ്‌ ചെയ്തുമാത്രം ഇതു നടപ്പിലാക്കുക.ഒരിക്കല്‍ തിയതി എണ്ട്രി ചെയ്താല്‍ ആ ഓഫീസില്‍ തിരുത്തല്‍ അനുവദിക്കാത്തരീതിയില്‍ ആയിരിക്കണം ഇതിണ്റ്റെ സംവിധാനം.ഒരു നിശ്ചിത ദിവസം കൂടുമ്പോള്‍ ആനക്ക്‌ ഒരു ദിവസത്തെ ഇടാവേള നല്‍കുന്ന രീതിയില്‍ ആയിരിക്കണം ടൈംഷെഡ്യൂള്‍ തയ്യാറാക്കാന്‍. .ഭൂരിപക്ഷം ഉടമകളും തങ്ങളുടെ ആനകളെ പരമാവധി ശ്രദ്ധിക്കുന്നവരാണെങ്കിലും പലപ്പോഴും പാട്ടത്തിനെടുക്കുന്നവര്‍ പരമാവധി ലാഭം ഉണ്ടക്കാനായി ആനകളെ വിശ്രമം ഇല്ലാത്തെ എഴുന്നള്ളിപ്പുകള്‍ക്ക്‌ അയക്കുന്നു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.കേരളത്തിലെ തലയെടുപ്പുള്ള ഒരു കൊമ്പന്‍ നിയരന്തമായി ഉത്സവങ്ങള്‍ക്ക്‌ പങ്കെടുത്ത്‌ ക്ഷീണീതനായി തലകുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ഇന്നും മനസ്സില്‍ നിന്നും മാറുന്നില്ല.

ലോറികളില്‍ കയറ്റി ആനകളെ കൊണ്ടുപോകുമ്പോള്‍ പലപ്പോഴും അവ താഴെ വീണ്‌ അപകടം സംഭവിക്കാറുണ്ട്‌. ഇക്കാര്യത്തിലും ചില നിയന്ത്രണങ്ങളൂം നിര്‍ദ്ദേശങ്ങളും ഗവണ്‍മണ്റ്റ്‌ കൊണ്ടുവരേണ്ടതുണ്ട്‌

Friday, February 29, 2008

ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌-13 ന്‌.


തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറുഭാഗം വലപ്പാടുമുതല്‍ ചേറ്റുവ വരെ അറിയപ്പെടുന്നത്‌ മണപ്പുറം എന്നാണ്‌. മണപ്പുറത്തെ ഏറ്റവും വലിയ ഉത്സവം ആയ ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌ 13 ന്‌ ആണ്‌.വാടാനപ്പള്ളിയില്‍ നിന്നും കഷ്ടിച്ച്‌ മൂന്നുകിലോമീറ്റര്‍ വടക്കുമാറി ഈസ്റ്റ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ചെറിയ ക്ഷേത്രത്തില്‍ ഉത്സവത്തിനു എത്തുന്നത്‌ ആയിരങ്ങളാണ്‌.ജില്ലയിലെ അറിയപ്പെടുന്ന മല്‍സരപ്പൂരമായ ആയിരംകണ്ണിയില്‍ നാല്‍പതിലധികമാനകള്‍പങ്കെടുക്കാറുണ്ടെങ്കിലും അധികൃതരുടെ കര്‍ശനനിര്‍ദ്ദേശത്തെതുടര്‍ന്ന് ഇത്തവണ പകല്‍പ്പൂരത്തിനു അണിനിരക്കുന്നത്‌ മുപ്പത്തിമൂന്ന് ഗജവീരന്മാരായിരിക്കും.വഴിപാടുപൂരങ്ങള്‍ രാവിലെ എട്ടുമുതല്‍ പതിനൊന്നുമണിവരെ ആയിരിക്കും ഉണ്ടാകുകതിടമ്പ്‌ തലയെടുപ്പിന്റെയും ആനയഴകിന്റേയും കേരളത്തിലെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഉറപ്പിച്ചുകഴിഞ്ഞു..

മണപ്പാടുകമ്മറ്റി,ഷൂട്ടേഴ്സ്‌ പോയന്റ്‌,ഹരിശ്രീ എലൈറ്റുപടി,വീരസവര്‍ക്കര്‍ ഉത്സവകമ്മറ്റി, ചന്തപ്പടി,ഏത്തായ്‌,ഗോള്‍ഡന്‍ മൈതാനം തുടങ്ങിയവരാണ്‌ ഈ ഉത്സവത്തിനു പ്രധാനമായും തലയെടുപ്പുള്ള ഗജവീരന്മാരെ അണിനിരത്താറുള്ളത്‌.മണപ്പാടുദേശം വര്‍ഷങ്ങളായി അണിനിരത്തിയിരുന്നത്‌ കണ്ടമ്പുള്ളിബാലനാരായണന്‍ എന്ന ആനയെ ആയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ നാട്ടാനയായി അറിയപ്പെട്ടിരുന്ന കണ്ടമ്പുള്ളി ചരിഞ്ഞതോടെ ആരായിരിക്കും ഇനി ഒന്നാമന്‍ എന്ന തര്‍ക്കം ഉത്സവപ്രെമികള്‍ക്കിടയില്‍ സജീവമായിരിക്കുന്നു. ചുള്ളിപ്പറമ്പില്‍ സൂര്യനാണോ അതോ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണോ എന്നതാണ്‌ പ്രധാന തര്‍ക്കം. പൊക്കത്തില്‍ സൂര്യന്‍ അല്‍പം മികച്ചുനിന്നേക്കാമെങ്കിലും അഴകിലും നടപ്പിലും തെളിഞ്ഞകൊമ്പനായ തെച്ചിക്കോട്ടുകാവ്‌ ഒറ്റനിലവിലും തലയെടുപ്പിലും സൂര്യനെ കവച്ചുവെക്കും എന്നാണ്‌ ഭൂരിപക്ഷം ആനപ്രേമികളും പറയുന്നത്‌.

ഇതിനോടകം തന്നെ വിവിധ കമ്മറ്റിക്കാര്‍ തങ്ങളുടെ ആനകളെ പ്രഖ്യാപിച്ചുകഴിഞ്ഞു.പലരും ഫ്ലക്സുകളും സ്ഥാപിച്ചു. ഇത്തവണ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ അണിനിരത്തിക്കൊണ്ട്‌ ഉത്സവപ്പറമ്പിലേക്ക്‌ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി എത്തുമ്പോള്‍ പൊക്കുളങ്ങര കിഴക്കുഭാഗത്തുള്ള ഷൂട്ടേഴ്സ്‌ പോയന്റ്‌ യുവരാജന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറുമായാണ്‌.തന്റെ തലയെടുപ്പുകൊണ്ട്‌ ശ്രദ്ധേയനായ വിഷ്ണു ഇതിനോടകം നീരില്‍ നിന്നും അഴിച്ച്‌ ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ തുടാങ്ങിയിരിക്കുന്നു.വിഷ്ണുശങ്കറിന്റെ സാന്നിദ്ധ്യം ഒന്നുമാത്രം മതി ഉത്സവപ്പറമ്പുകളില്‍ യുവജനങ്ങളെ ഇളക്കിമറിക്കുവാന്‍.അവന്റെ തലപിടുത്തത്തിന്റെ പ്രത്യേകത ഒന്ന് കാണേണ്ടകാഴ്ചതന്നെയാണ്‌.ഉ

ത്സവങ്ങളുടെ തിരക്കുകാരണം കോള്‍ഷീറ്റില്ലാത്ത അവസ്ഥയിലാണ്‌ ആനകളിലെ സൂപ്പര്‍താരം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‌.എങ്കിലും ഉത്സവപ്രേമികള്‍ അവനെ ഇത്തവണ ആയിരം കണ്ണിയിലേക്ക്‌ നേരത്തെ തന്നെ ബുക്കുചെയ്തു.കഴിഞ്ഞവര്‍ഷം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ മറ്റൊരു ഉത്സവത്തിനായി വന്‍ തുകക്കായിരുന്നു അവിടത്തെ ഒരുകമ്മറ്റിക്കാര്‍ റാഞ്ചിക്കൊണ്ടുപോയത്‌. ആ ക്ഷീണം ഇത്തവണ തീര്‍ക്കുവാനായി വാശിയോടെ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി അവനെ നേരത്തെ സ്വന്തമാക്കി.വളരെ മനോഹരമായ ഒരു ഫ്ലക്സാണ്‌ അവര്‍ ഏഴാം കല്ലില്‍ ഒരുക്കിയിരിക്കുന്നത്‌. ആദ്യം സ്ഥാപിച്ച്‌ ഫ്ലക്സ്‌ ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നു എങ്കിലും അല്‍പം മാറി അവര്‍ മറ്റൊരു ഫ്ലക്സ്‌ സ്ഥാപിച്ചു.

ഗുരുവായൂര്‍ പത്മനാഭനും ശങ്കരന്‍ കുളങ്ങര ഗണപതിയും എല്ലാം നിറഞ്ഞുനിന്നിരുന്നിടത്തേക്ക്‌ അവരുടെ അസാന്നിധ്യത്തില്‍ ഇനിയാര്‌ എന്ന ചോദ്യത്തിനു ഉത്തരവുമായി എത്തിയ താരങ്ങളാണ്‌ തെച്ചിക്കോട്ടുകാവും,വിഷ്ണുശങ്കറും,ചരിഞ്ഞ സാജ്പ്രസാദും എല്ലാം.വിഷ്ണു എന്ന യുവരാജന്റെ താരോദയത്തിനു പിന്നില്‍ ഷൂട്ടേഴ്സ്‌ പോയന്റിന്റെ അക്ഷീണപ്രയത്നം ഒന്നുമാത്രമാണ്‌.ഷൂട്ടേഴ്സ്‌ പോയന്റ്‌ എന്നും കാഴ്ചക്കാര്‍ക്ക്‌ കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യവിരുന്ന് ഒരുക്കാറുണ്ട്‌.അവരും തങ്ങളുടെ അഭിമാനമായ വിഷ്ണുശങ്കറിന്റെ ഫ്ലക്സുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.ദേവനൃത്തം, കാവടി,ശിങ്കാരിമേളം തുടങ്ങി നിരവധി പരിപാടികളുടെ അകമ്പടിയോടെയാണ്‌ ആയിരം കണ്ണിയിലേക്ക്‌ വിഷ്ണുശങ്കര്‍ എന്ന യുവരാജന്റെ നേതൃത്വത്തില്‍ അവര്‍ ആയിരം കണ്ണിയിലെത്തുക.

ഹരിശ്രീ എലൈറ്റുപടിയും ഉത്സവത്തിനു മാറ്റുകൂട്ടുവാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്‌.ഇത്തവണ അവര്‍ അണിനിരത്തുന്നത്‌ കര്‍ണ്ണന്‍ എന്ന ഏറനാടിന്റെ അഭിമാനത്തെ ആണ്‌.സൂര്യനെ അണിനിരത്തി ഉത്സവത്തിനെത്തുന്നത്‌ പുളിഞ്ചോട്‌ സെന്റര്‍ ആണ്‌.വിവിധ കമ്മറ്റിക്കാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സൂര്യന്‍ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.ചന്തപ്പടി കമ്മറ്റി ഒരു അവസരം സ്ഥിരമായി കൊണ്ടുവന്നിരുന്നത്‌ ഗുരുവായൂര്‍ പത്മനാഭനെ ആയിരുന്നു.ഇടാക്കാലത്ത്‌ അവനെ പുറത്തു പൂരങ്ങള്‍ക്കയക്കാതെ വന്നപ്പോള്‍ അവര്‍ ആനയെ മാറ്റി.വീണ്ടും പത്മനാഭന്‍ ഉത്സവപ്പറമ്പുകളില്‍ എത്തിയെങ്കിലും ആയിരംകണ്ണിയില്‍ എത്താറില്ലെന്നാണ്‌ അറിഞ്ഞത്‌. ഇത്തവണയും പത്മനാഭന്റെ സാന്നിദ്ധ്യം ഉണ്ടാകാന്‍ വഴിയില്ല.

പൂതൃക്കോവില്‍ വിനായകന്‍ എന്ന പുതുമുഖം ആദ്യമായി എത്തുന്ന പൂരം കൂടെയാണ്‌ ഇത്തവണ ആയിരം കണ്ണിയിലേത്‌.അവന്റെ മിന്നുന്ന പ്രകടനത്തിനായി കാണികള്‍ കാത്തിരിക്കുന്നു. കര്‍ണ്ണനും ചെര്‍പ്ലശ്ശേരി പാര്‍ത്ഥനും നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ബാസ്റ്റ്യന്‍ വിനയ ചന്ദ്രനും, ചുള്ളിപ്പറമ്പില്‍ ശ്രീറാമും എല്ലാം തലേക്കെട്ടും അണിഞ്ഞു തലയെടുപ്പോടെ എത്തും എന്നാണ്‌ ഉത്സവപ്രെമികള്‍ കരുതുന്നത്‌.

തളിക്കുളത്തെ എരണേഴത്ത്‌ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ അവിടെ ഒരു ആനപ്രേമി ചോദിച്ചു."ഇത്തവണ തിരുവമ്പാടി ശിവസുന്ദര്‍ ആയിരം കണ്ണിക്ക്‌ ഉണ്ടാകുമോ?""അറിയില്ല""കണ്ടില്ലെ അവന്റെ നില്‍പ്പ്‌, ആനാന്ന് പറഞ്ഞാല്‍ ശിവസുന്ദറും തെച്ചിക്കോട്ടുകാവും തന്നെ"തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ശിവസുന്ദറിനെ നോക്കി അയാള്‍ പറഞ്ഞു.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പൂക്കോടന്‍ ശിവന്‍ തിരുവമ്പാടി ശിവസുന്ദറായതിനുശേഷം ആയിരം കണ്ണിയില്‍ ഇതുവരെ എത്തിയിട്ടില്ല.

ആനപ്രേമികളെ വേദനയില്‍ ആഴ്ത്തിയ സംഭവം ആയിരുന്നു കഴിഞ്ഞതവണ ആയിരംകണ്ണിയിലെ ഉത്സവപ്പറമ്പില്‍ നിറഞ്ഞുനിന്ന സാജ്പ്രസാദെന്ന കൊമ്പന്റെ അകാല വിയോഗം.കഴിഞ്ഞ വര്‍ഷം വീരസവര്‍ക്കര്‍ കമ്മറ്റിക്കാര്‍ പതിച്ച്‌ സാജ്പ്രസാദിന്റെ ചെവിയാട്ടിപ്പിടിച്ച്‌ തലയെടുപ്പോടെ നില്‍ക്കുന്ന പോസ്റ്ററുകള്‍ ഇനിയും ഒളിമങ്ങാതെ പല ചുമരുകളിലും നില്‍ക്കുന്നു.കണ്ടമ്പുള്ളിയും സാജ്പ്രസാദും കണ്ടമ്പുള്ളീ വിജയനും താരങ്ങളായി വിലസിയ ക്ഷേത്രമുറ്റത്ത്‌ ഇത്തവണ അവരുടെ തലയെടുപ്പുള്ള ഓര്‍മ്മകളുമായി ആനപ്രേമികള്‍ എത്തും .

പൊക്കുളങ്ങര്‍ ഉത്സവം മാര്‍ച്ച്‌ 12ന്‌. നാഷ്ണല്‍ ഹൈവേ 17 ല്‍ വാടാനപ്പള്ളിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പൊക്കുളങ്ങര ഉത്സവം മല്‍സരപ്പൂരത്തിന്റെ മറ്റൊരു വേദിയാണ്‌. ഇവിടെയുംതിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍.

ഉഷാറില്ലാത്ത പെരിങ്ങോട്ടുകര ഉത്സവം.

അന്തിക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം തിരുവോണം പോലെ ഒന്നാണ്‌ പെരിങ്ങോട്ടുകര ഉത്സവം.ബന്ധുവീടുകളീല്‍ നിന്നും വിരുന്നുകാര്‍ വരും ദൂര ദേശങ്ങളില്‍ നിന്നുപോലും ഉത്സവത്തിനു ലീവെടുത്ത്‌ ആളുകള്‍ എത്തും അത്രക്കും ഉത്സവം അവരുടെ ജീവിതവുമായി ഇഴപിരിക്കാനാവാത്ത രീതിയില്‍ ബന്ധപ്പെട്റ്റുകിടക്കുന്നു.ചെത്തുതൊഴിലാളീകളെ സംബന്ധിച്ചേടത്തോളം ഉത്സവത്തിനു ബോണസ്സുമുണ്ട്‌.

പെരിങ്ങോട്ടുകര ഉത്സവം എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക തലയെടുപ്പുള്ള ഏഴുകൊമ്പന്മാരെയും വൈകുന്നേരത്തെ വെടിക്കെട്ടുമാണ്‌.കഴിഞ്ഞവര്‍ഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ടിനു ഉഷാറുകുറവായിരുന്നു.ചുള്ളിപ്പറമ്പില്‍ സൂര്യന്‍,ബാസ്റ്റ്യന്‍ വിനയശങ്കര്‍,പട്ടത്ത്‌ ശ്രീകൃഷ്ണന്‍,ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍,പാമ്പാടിരാജന്‍ തുടങ്ങിയ കൊള്ളാവുന്ന ഗജവീരന്മാര്‍ തന്നെയാണ്‌ പെരിങ്ങോട്ടുകര ഉത്സവത്തിനു ഇത്തവണയും അണിനിരന്നത്‌,പക്ഷെ ആനകള്‍ തലയുയര്‍ത്തിപ്പിടിക്കുവാന്‍ മടിക്കുന്ന കാഴ്ചയാണ്‌ അവിടെ കണ്ടത്‌.ഏതുത്സവത്തിനു ചെന്നാലും അവിടെ തന്റെ തലപിടുത്തം കൊണ്ട്‌ മൊത്തം കാണികളെ തന്നിലേക്ക്‌ ആകര്‍ഷിക്കുന്ന വിഷ്ണുശങ്കര്‍ പോലും എന്തുകൊണ്ടോ തലപൊക്കിപ്പിടിക്കാതെ നില്‍ക്കുന്നത്‌ കാണികളില്‍ നിരാശയുളവാക്കി.ആനകളില്‍ തിടമ്പ്‌ ചുള്ളീപ്പറമ്പില്‍ സൂര്യനും വലം കൂട്ട്‌ പട്ടത്ത്‌ ശ്രീകൃഷ്ണനും ഇടം കൂട്ട്‌ ബാസ്റ്റ്യന്‍ വിനയശങ്കറും ആയിരുന്നു.തുടര്‍ന്ന് പാമ്പാടിരാജന്‍ ,ചുള്ളിപ്പറമ്പില്‍ വിഷ്ണു,പട്ടിമറ്റം രാമന്‍ കുട്ടി,ചുള്ളിപ്പറമ്പില്‍ ശ്രീരാം എന്നിവര്‍ യഥാക്രമം സ്ഥാനങ്ങളില്‍ അണിനിരന്നു.

ആനപ്രേമികളെ സംബന്ധിച്ചേടത്തോളം പാമ്പാടിരാജനു ഇത്‌ രണ്ടാം ജന്മമാണ്‌. എരണ്ടക്കെട്ടില്‍ നിന്നും ഒരു പറ്റം ആളുകളുടെ പ്രാര്‍ഥനയും വൈദ്യന്മാരുടെ മികച്ച ചികിത്സയും പരിചരണവും കൊണ്ട്‌ മാത്രം രക്ഷപ്പെട്ട അവനെ അതുകൊണ്ടുതന്നെ ആനപ്രേമികള്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ആനയുടെ പാപ്പാന്‍ ആനയെ അനാവശ്യമായി തോട്ടികൊണ്ട്‌ കുത്തിയും തല്ലിയും അസ്വസ്ഥനാക്കുന്ന കാഴ്ചയാണ്‌ കാണുവാന്‍ കഴിഞ്ഞത്‌.പല ആനപ്രേമികളും ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു.

അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന്

ഈ വര്‍ഷവും ആനകള്‍ വിരണ്ടോടുവാന്‍ തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം ഞാന്‍ ആദ്യമായി അറ്റന്റു ചെയ്തത്‌ മുല്ലശ്ശ്രിയിലേ ആനയോട്ടമാണ്‌.നല്ല ചൂണയുള്ള ആനയാണ്‌. തലേന്ന് ഓടി പിറ്റേന്നാണ്‌ കക്ഷിയെ തളച്ചത്‌.

മറ്റൊരു സംഭവം പാപ്പാന്‍ അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന് പാവറട്ടിയില്‍ നിന്നും ചാവക്കാടിന്റെ പ്രാന്തപ്രദേശത്തേക്ക്‌ നടത്തിയ യാത്രയാണ്‌.ഈ സംഗതി ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കേണ്ടതാണ്‌.മൂന്നു പാപ്പാന്മാരില്‍ രണ്ടുപേര്‍ ഫിറ്റായി നേരത്തെ പാവറട്ടില്‍ സൗകര്യം ഒത്തുവന്ന സ്ഥലങ്ങളില്‍ കിടപ്പായി.പുറത്തിരുന്ന ചുള്ളന്‍ താഴെ ഇറങ്ങി റോഡുവക്കില്‍ കിടക്കാനൊന്നും മിനക്കെട്ടില്ല.ഇനി അധവാ റോഡുസൈഡില്‍ കിടന്നാല്‍ ആരുകാണാന്‍. കക്ഷി ആനപ്പുറം വിഷ്ണുലോകമാക്കി. പാപ്പാന്മാര്‍ സ്മോളടിച്ചപ്പോള്‍ തനിക്ക്‌ തരാഞ്ഞതൊന്നും ആന അതൊന്നും കാര്യമാക്കിയില്ല കക്ഷി നടപ്പുതുടര്‍ന്നു.പുറത്തു ഫിറ്റായി കിടക്കുന്ന പാപ്പാനെ കണ്ട്‌ ഒരു രസികന്‍ ചോദിച്ചത്രെ
"കുമാരോ പാപ്പാന്‍ ആനപ്പുറത്തിരുന്ന് വാളുവെക്കോ?"പാപ്പാനെ ഉണര്‍ത്തിയാല്‍ ആന ഇടയുമോന്ന് ഒരു അഭിപ്രായം "പണ്ടാരമടങ്ങാന്‍ ആ കുരിപ്പെങ്ങാനും ആനേടേ കാലിന്റെ ചുവട്ടിലൊട്ട്‌ വീണു പപ്പടാവോ?" തു വേറെ ഒരു കൂട്ടര്‍.
ആനപ്പുറത്തുനിന്നും പാപ്പാന്‍ അഥവാ താഴെവീഴുകയാണെങ്കില്‍ അതു ലൈവില്‍ പകര്‍ത്തുവാന്‍ ക്യാമറാക്കാര്‍.ആനപ്പുറത്തു "വെള്ളപ്പുറത്തുകിടക്കുന്ന" ചുള്ളന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെപ്പിത്തോട്ടി താഴെ വീണപ്പോള്‍ ആന അതെടുത്ത്‌ ചുള്ളനൊരു പെടകൊടുത്ത്‌ തിരികെ ഏല്‍പ്പിച്ചു. "ഇടഞ്ഞ പാപ്പാന്റെ കൃഷ്ണമണിയില്‍ തോട്ടികേറ്റല്ലേ ആനേ" എന്ന് വീണ്ടും കമന്റ്‌.കാര്യങ്ങള്‍ നിയന്ത്രിക്കുവാനെത്തിയ പോലിസും ആനക്കാരനും ഇതിനിടയില്‍ ഒന്ന് ഇടഞ്ഞുവത്രെ!സംഗതി കേട്ടറിഞ്ഞു ചെല്ലുമ്പോഴേക്കും ആനയെ തളച്ചു.

സംഗതി കാണുവാന്‍ നൂറേനൂറില്‍ അന്തിക്കാട്ടുകാരനായ സനീബെന്ന ചെത്തുകാരന്റെ വണ്ടിയില്‍ ആയിരുന്നു പോയത്‌. "ഈ സംഭവം കൊടകരയില്‍ ആയിരുന്നേല്‍ നിന്റെ ആ ഗഡി കഥയാക്കിയേനേ" എന്നു പറഞ്ഞത്‌ സജീവേട്ടന്‍ എന്ന പുരാണക്കാരനെ വായനക്കാര്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതിനു തെളിവായി.