Friday, November 27, 2009

ഭീകരത നമ്മെ തേടിയെത്തുമ്പോൾ.

നമ്മുടെ മാതൃരാജ്യത്തിന്റെ സാമ്പത്തീക തലസ്ഥാനത്ത്‌ ഭീകരന്മാർ താണ്ടവമാടിയിട്ട്‌ ഒരു വർഷം കടന്നുപോകുന്നു.
മാതൃരാജ്യത്തിൽ നുഴഞ്ഞുകയറി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച്‌ നിരപരാധികളെ കൊന്നൊടുക്കിയ കൊടും ഭീകരന്മാരെ കീഴ്പ്പെടുത്തുവാൻ ഉള്ള ശ്രമത്തിനിടയിൽ ജീവനർപ്പിച്ച ധീരജവാന്മാർക്കും,അപ്രതീക്ഷിതമായി ഉണ്ടായ ഭീകരതാണ്ടവത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സാധുക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.ജീവൻ വെടിഞ്ഞവരുടെ കുടുമ്പാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും (ഭീകരന്റെ മനുഷ്യാവകാശത്തെ പറ്റി പറയുന്നവർക്ക്‌ എന്താണാവോ ഈ കുടുമ്പങ്ങളോട്‌ പറയുവാൻ ഉണ്ടാകുക?) അന്ന് ആ ഓപ്പറേഷനിൽ പങ്കെടുത്ത മുഴുവൻ ധീരന്മാർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടും...

ഭീകരതയുടെ രൗദ്രതാണ്ടവമാടുന്ന നാടുകളിൽ നിന്നും എത്തുന്ന വാർത്തകളും ചിത്രങ്ങളും നെടുക്കുന്നതാണ്‌.രക്തവും മാംസവും ചിതറിയ ജീവനറ്റതും സ്ഫോടനത്തിൽ ചിതറിയ പാതിജീവനുള്ള നിരപരാധികളുടെ ശരീരങ്ങളും കണ്ട്‌ നാം വെറുങ്ങലിച്ചുനിൽക്കാറുണ്ട്‌.ഓരോ തവണ ഇത്തരം വാർത്തകൾ വരുമ്പോളും ഭാഗ്യം നമ്മുടെ നാട്ടിൽ ഇതൊന്നും ഇല്ലല്ലോ അല്ലെങ്കിൽ നമ്മുടെ നാട്‌ ഇതിൽ നിന്നും വിമുക്തമാണ്‌ എന്ന് നാം ഓരോരുത്തറും ആശ്വസിക്കാറുണ്ട്‌. വിവിധ മതവിഭാഗത്തിൽ പെടുന്നവർ തമ്മിൽ പൊതുവിൽ ശാന്തവും സമാധാനപരവുമായി സഹവർത്തിത്വത്തോടെ കഴിയുന്ന ഒരു സമൂഹമാണ്‌ കേരളം. അങ്ങിങ്ങു ചില അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ തൽപര കക്ഷികൾ ശ്രമിച്ചാലും പെട്ടന്നുതന്നെ കേരളീയസമൂഹം അതിനെ തിരിച്ചറിയുക പതിവുണ്ട്‌.എന്നാൽ ഇന്നു നാം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ സമൂഹത്തിനു മുകളിൽ ഭീകരന്മാരായ കഴുകന്മാർ ചിറകുവിരിക്കുവാൻ തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഭീകരതയുടെ വിത്തുപാകുവാനും അതിനെ നട്ടുനനയ്ക്കുവാനും ഉള്ള ശ്രമങ്ങളെ അലംഭാവത്തോടെ കാണുവാൻ സാധാരണക്കാർക്കും സമാധാനകാംഷികൾക്കും ആകില്ല.

തീവ്രവാദികൾ സൃഷ്ടിക്കുന്ന സ്ഫോടനമോ/വെടിവെപ്പോ സൃഷ്ടിക്കുന്ന നാശനഷ്ടവും,ജീവനഷ്ടവും അരക്ഷിതത്വവും സമൂഹത്തിനു മൊത്തത്തിൽ ഉണ്ടാകുന്നതണ്‌.അത്‌ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി ഉണ്ടാകുന്നതല്ല അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായി തന്നെ നേരിടുവാൻ ഇവിടത്തെ ഭരണകൂടത്തോടൊപ്പം ജനങ്ങളും ഗൗരവപൂ‍ൂർവ്വം മുന്നോട്ടുവരേണ്ടിയിരിക്കുന്നു.അന്താരാഷ്ട്രഭീകരന്മാർ ഇന്ത്യയിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കുമ്പോൾ നിർഭാഗ്യവശാൽ അവരെ സഹായിക്കുവാൻ മലയാളികളും ഉണ്ടായി എന്ന വാർത്തകൾ സമാധാനപ്രേമികളായ മലയാളിയെ സംബന്ധിച്ചേടത്തോളം ഞെട്ടൽ ഉണ്ടാക്കുന്നതാണ്‌.താൻ ചെയ്യുന്നപ്രവർത്തികൊണ്ട്‌ തനിക്കുൾപ്പെടെ സമൂഹത്തിനുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച്‌ ചിന്തിച്ചാൽ ഏതൊരാൾക്കും ഇത്തരം ഒരു കാര്യങ്ങളോട്‌ സഹകരിക്കുവാൻ ആകില്ല.എന്തിന്റെ പേരിലായാലും ഭീകരപ്രവർത്തനം തികച്ചും ബാലിശവും അർത്ഥശൂന്യവും ജനാധിപത്യവിരുദ്ധവുമായ കാര്യം ആണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക്‌ തിരിച്ചറിയാനാകും. അൽപം പണത്തിനോ അല്ലെങ്കിൽ നിരഥകമായ ഏതെങ്കിലും വിശ്വാസങ്ങളുടേ പേരിലോ ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എങ്കിൽ അവരെ പിന്തിരിപ്പിക്കുക എന്നത്‌ സമൂഹത്തിന്റെ മൊത്തർം ഉത്തരവാദിത്വം ആണ്‌. നിർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും ഇത്തരം അപകടകരമായ കൂട്ടുകെട്ടുകളിൽ പെടുന്നവർ നിയമസംവിധാനത്തിന്റെ കൈകളിൽ പിടിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ രാജ്യരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്ന സൈനീകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടലോ അതിൽ ദുരൂഹതയും, സംശയവും ഉന്നയിച്ച്‌ ഒരു വിഭാഗം മുന്നോട്ടുവരും.

മറ്റൊരു വിഭാഗം നമ്മുടെ ചില ബുദ്ധിജീവികൾ/സാംസ്കാരിക (?) ജീവികൾ ആണ്‌. ഭീകരന്മാരുടെ കേരള/കൊച്ചി സന്ദർശനത്തെ പറ്റിയും സാമ്പത്തീക ഇടപാടുകളെ പറ്റിയും ധാരാളം വാർത്തകൾ വരുന്നു.നമുക്കറിയാം കണ്ണൂരിലോ മറ്റോ രാഷ്ടീയപ്രവർത്തകർ "ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന" പോലെ അല്ല യദാർത്ഥ ഭീകരന്മർ ഉണ്ടാക്കുന്ന സ്പ്‌ഃഒടനങ്ങളൂം അതിന്റെ നാശനഷ്ടവും.എന്നാൽ രാഷ്ടീയപ്രവർത്തകരുടെ "ബോംബ്‌ സംസ്കാരത്തെ" വിചാരണചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവർ(തീർച്ചയായും അത്‌ വേണ്ടതാണ്‌) ദൗർഭാഗ്യവശാൽ ഇത്തരം വാർത്തകളോട്‌ കുറ്റകരമായ മുനമോ മൗനസമാനമായ വിശദീകരണമോ പാലിച്കുകൊണ്ട്‌ തങ്ങളുടെ മാളങ്ങളിൽ ഉറങ്ങുന്നു,ഇത്തരം വാർത്തകൾ അവരെ അസ്വസ്ഥരാക്കില്ല എന്നുവേണം ഇതിൽ നിന്നും കരുതുവാൻ.ഭീകരതയെ കുറിച്ച്‌ വലിയതോതിൽ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ബുജികൾ വേണ്ടുവോളം ഉള്ള നാടാണ്‌ നമ്മുടേത്‌.എന്നാൽ അത്തരക്കാർ നാം ഇന്നുകേൾക്കുന്ന കേൾക്കുന്ന ഭീതിജനകമായ വാർത്തകളെ കുറിച്ച്‌ എന്തുകൊണ്ടോകാര്യമായൊന്നും പറയാറോ എഴുതാറോ ഇല്ല ബുജികൾ. ഒരു പക്ഷെ മൃദുഹിന്ദുത്വം ,ഭീകരന്റെ മനുഷ്യാവകാശം, ഓണം മേലാളന്റെ ആഘോഷമാണോ കീഴാളന്റെ മേലുള്ള കടന്നുകയറ്റമാണോ എന്നൊക്കെ ഗവേഷണം നടത്തുന്ന സുഖമോ സംതൃപ്തിയോ അത്തരക്കാർക്ക്‌ ലഭിച്ചെന്നിരിക്കില്ല ഇതുപോലുള്ള പൊള്ളുന്ന യാദർത്ഥ്യങ്ങൾക്കുനേരെ മുഖാമുഖം സംസാരിക്കുമ്പോൾ ഉണ്ടാകുന്ന "എതിർപ്പുകളെ" ഭയന്നാകാം.അല്ലെങ്കിൽ ബുദ്ധിജീവിയെന്നാൽ ഭൂരിപക്ഷ ഭീകരത/അമേരിക്കൻ ഭീകരത എന്നിവയെപറ്റിമാത്രം സംസാരിക്കുവാൻ ഉള്ള ആളുകൾ ആണ്‌ എന്ന ഒരു തെറ്റായ ബോധം ആകാം അവരെ ഈ നിശ്ശബ്ദതക്ക്‌ നിരബന്ധിതരാക്കുന്നത്‌.ഭീകരതയ്ക്ക്‌ മതമില്ലെന്നും അതുകൊണ്ടുതന്നെ അതിനെ മുഖനോക്കാതെ എതിർക്കണം എന്നുമാണ്‌ സമാധാന കാംഷികളായ ഏതൊരാളുടേയും നിലപാടെന്ന മനസ്സിലാക്കാൻ പോലും ഇത്തരക്കാർക്ക്‌ ആകുന്നില്ല എങ്കിൽ അത്‌ ബുദ്ധിജീവി എന്ന നിലയിൽ അവരുടെ പരാജയം ആയിവേണം കരുതുവാൻ. അതുമല്ലെങ്കിൽ അവരുടെ നട്ടെല്ലില്ലയമ.

മതതീവ്രവാദം അത്‌ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഒരു പോലെ എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്‌. വലിപ്പചെറുപ്പമോ സംഘടിത അസംഘടിത വോട്ടുകളോ ആയിരിക്കരുത്‌ മാനദണ്ടം. കേരളത്തിന്റെ മണ്ണിൽ അസ്വസ്ഥതയുടെ വിത്തുവിതക്കുവാൻ അനുവദിക്കാതിരിക്കുക എന്നത്‌ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുവാൻ അനിവാര്യമാണ്‌ എന്ന ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.ഭീകരതയോടുള്ള സന്ധിയില്ലാസമരത്തിൽ മതവും രാഷ്ടീയവും ഒരു വിഘാതമാകാതിർക്കട്ടെ. മറ്റുള്ള നാടുകളിൽ നിന്നും വരുന്ന ഭീകരതാണ്ടവത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കട്ടേ.

Friday, November 13, 2009

പഴശ്ശിരാജയും ആനകളൂം..

പഴശ്ശിയുടെ യുദ്ധങ്ങളിൽ ഭൂരിഭാഗവും വയനാടൻ കാടുകളിൽ വച്ചാണ്‌ ൻഅടക്കുന്നത്‌. ഇന്നും വയനാടൻ വനങ്ങളിൽ സജീവ സാന്നിധ്യമാണ്‌ ആനകൾ.എന്നാൽ ഈ ചിത്രത്തിൽ ആനകളെ കണ്ടതായി ഓർക്കുന്നില്ലേ ഇല്ല.എന്തുകൊണ്ട്‌ ഇത്തരത്തിൽ സംഭവിച്ചിരിക്കാം. പരമാവധി കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തിരിക്കുന്നു ഈ ചിത്രത്തിൽ എന്നിട്ടും കാടിന്റെ പ്രധാന ജീവിവർഗ്ഗത്തെ അവഗണിച്ചു.. ഈ കാലത്തും സജീവമായ കാട്ടാനക്കൂട്ടങ്ങളെ "അവഗണിച്ചത്‌" തികച്ചും പ്രതിഷേധാർഹമാണ്‌.. ആനപ്രേമികൾ ഇതിൽ പ്രതിഷേധിച്ചുകണ്ടില്ല...ഹഹഹഹ്‌

ഒരാനപ്രേമി പഴശ്ശിരാജ സിനിമയിലെ പുരുഷവേഷങ്ങളെ നമ്മുടെ പ്രിയപ്പെട്ട നാട്ടാനകളുമായി താരതമ്യം ചെയ്താൽ എങ്ങിനെ ഇരിക്കും...ഒരു ഭാവനയാണിത്‌......ഞാനതിനെ ഇങ്ങനെ പറയും..

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെപ്പോലെ സകലപ്രതാപങ്ങളോടും കൂടി തലയുയർത്തിപ്പിടിച്ച്‌ ഉറച്ച കാൽവെപ്പുകളോടെ മമ്മൂട്ടി. തൊട്ടടുത്തായി തിരുവമ്പാടി ശിവസുന്ദറിനെപ്പോലെ ഒട്ടും കുറവില്ലത്ത ഗാംഭീര്യവുമായി ശരത്‌ കുമാർ. വിഷ്ണുശങ്കറിന്റെ ചോരത്തിളപ്പുമായി മനോജ്‌ കെ.ജയൻ!! മന്ദലാംകുന്ന് അയ്യപ്പനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ കൂടെ സേനയിലെ മറ്റൊരു പ്രമുഖൻ( ഗുരുവായൂർ കാരനായ ആ നടനെ പേർ അറിയില്ല)......

രാജാവായി തിലകനെ കാണുമ്പോൾ എഴുത്തശ്ശൻ ശ്രീനിവാസനെ ഓർമ്മവരുന്നു... പട്ടത്ത്‌ ശ്രീകൃഷണനെപ്പോലെ ഒരു തടിയൻ സായ്പും......ഈരാറ്റുപേട്ട അയ്യപ്പനെപ്പോലെ പഴയംവീടൻ ചന്തുവായി സുമൻ!!

ഇത്രപോരെ? മതി മതി ആലോചിക്കുന്നത്‌ മാക്കമായി ആരെ എന്നല്ലേ? അതോ നീലിയായി ആർ എന്നോ? സോറി. സ്വയം കണ്ടുപിടിച്ചാൽ മതി...

Tuesday, November 03, 2009

എയ്ഞ്ചൽ ജോണും മൂട്ടകളും.

പെരിങ്ങോട്ടുകര ദേവയിൽ എയ്ഞ്ചൽ ജോൺ എന്ന ചിത്രം റിലീസിങ്ങിനെ മൂന്നാം നാൾ സെക്കന്റ്ഷോ കാണുവാൻ എത്തുമ്പോൽ കഷ്ടിച്ച്‌ എഴുപതോളം ആളുകൾ അവിടെ ചിത്രം കാണുവാൻ ഉണ്ടായിരുന്നു.(കീറിയ റ്റിക്കറ്റിന്റെ എണ്ണം കാണിക്കല്ലേ..പ്ലീസ്‌) റിലീസിങ്ങിന്റെ ആദ്യദിനങ്ങളിൽ തന്നെ ഫാൻസ്ഭ്രാന്തന്മാർ ചിത്രം കൈവിട്ടു എന്ന് വ്യക്തം. ഒരു ശരാശരി അവാർഡ്‌ ചിത്രത്തിനുപോലും ഇതിലും കൂടുതൽ പ്രേക്ഷകർ ഉണ്ടാകുന്ന കാലത്താണ്‌ ആരാധകർ ഭ്രഹ്മാണ്ടനായകൻ വിശേഷിപ്പിക്കുന്ന നടന്റെ ചിത്രത്തിന്റെ ഈ ദുർഗ്ഗതി.
തെലുങ്കിൽ നിന്നും മൊഴിമാറ്റം നടത്തിവരുന്ന അല്ലു അർജ്ജുൻ സ്റ്റെയിൽ ചിത്രങ്ങളെ ഓർമ്മിപ്പിക്കുന്ന തുടക്കം പ്രേക്ഷകർ ഇഷ്ടപ്പെട്ടു എങ്കിലും മുന്നോട്ടുനീങ്ങുന്നതോടെ കാര്യങ്ങൾ ബോറായിത്തുടങ്ങി. മോഹൻലാലിന്റെ വരവാടെ എത്രയും പെട്ടെന്ന് തീയേറ്റർ വിട്ടാലോ എന്നായി. ജഗതിയെപ്പോലുള്ള ഒരു ഹാസ്യസാമ്രാട്ടിനെ കൈകാര്യം ചെയ്യുന്നതിൽ സംവിധായക/തിരക്കഥാകൃത്തുക്കൾ എത്രമാത്രം പരാജയപ്പെട്ടു എന്ന് വളിച്ച തമാശകളും സീനുകളും സാക്ഷ്യപ്പെടുത്തുന്നു.എന്തോ മഹരോഗം ബാധിച്ചപോലെയാണ്‌ മറ്റൊരു ഹാസ്യനടന്റെ രൂപം. നായികയ്ക്കും ഈ ചിത്രത്തിൽ കാര്യമായ പ്രാധാന്യം ഇല്ല.
ശന്തനു എന്ന യുവനായകൻ നന്നായിരിക്കുന്നു എന്നതൊഴിച്ചാൽ ഭാക്കി പാഴെന്ന് പറയേണ്ടിവരും.ഈ ചിത്രത്തിൽ മോഹൻ ലാൽ ഇല്ലായിരുന്നെങ്കിൽ എന്ന് അതിയായി ആഗ്രഹിച്ചുപോയി. ആ നടനെവച്ച്‌ ഈ ചിത്രം ഒരുകോടിക്കോ ഒന്നരക്കോടിക്കോ കൊള്ളാവുന്ന കോമഡിയും, പാട്ടുകളും ചേർത്ത്‌ പടം തീർത്തിരുന്നെങ്കിൽ ചുരുങ്ങിയപക്ഷ കാണാൻ പോയ എന്നെപ്പോലുള്ളവർക്ക്‌ ആശ്വസിക്കായിരുന്നു.കൊള്ളാവുന്ന തിരക്കഥയുടെ അഭാവത്തിൽ പോലും ഫാൻസ്ഭ്രാന്തന്മാരുടെ പിൻബലത്തിൽ മാത്രം കേവല വിജയം വരിച്ച ചിത്രങ്ങളുടെ അനുഭവത്തിൽ എന്തു ബോറത്തരവും എഴുന്നള്ളിച്ചാൽ പടം ഓടും എന്ന് കരുതിയവാം ഇത്തരം ഒരു ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.ഫാൻസുകാർ ഉണ്ടാക്കുന്ന ബഹളങ്ങളും ആരവങ്ങളും മാത്രം കണ്ട്‌ മുന്നോട്ടുപോയാൽ അത്‌ എത്രമാത്രം ദുരന്തമായി മാറുന്നു എന്ന് ഈ ചിത്രം അടയാളപ്പെടുത്തുന്നു. മോഹൻലാൽ എന്ന നടന്റെ കരിയറിയൽ അടുത്തകാലത്തൊന്നും ഇതുപോലെ ഒരു ചിത്രം ഉണ്ടായിക്കാണില്ല.ഒരുഫാന്റസി ചിത്രത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുവാൻ ശ്രമിക്കുന്ന കഥയ്ക്ക്‌ വളരെ ദുർബലമായ തിരക്കഥയും സംവിധാനത്തിലെ പാളിച്ചകളും ഒത്തുവന്നപ്പോൾ അത്‌ ഒരു കോടികളുടെ ദുരന്തമായി തീയേറ്ററുകളിൽ കാണികൾക്ക്‌ ഭാരമായി മാറി.ഫാന്റസിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിൽ അമ്പേപരാജയപ്പെട്ടിരിക്കുന്നു ഇതിന്റെ സൃഷ്ടാക്കൾ.

ഇത്തരം ചിത്രത്തിനായി പണം ചിലവാക്കുന്ന പ്രോഡ്യൂസർമ്മാരെ സമ്മതിക്കണം.ചുരുങ്ങിയപക്ഷ തങ്ങൾ ചിലവാക്കുനന പണത്തിന്റെ പത്തിലൊന്നു നിലവാരം എങ്കിലും വേണ്ടെ പ്രോഡക്ടിന്‌? കഥാകൃത്ത്‌/സംവിധായകൻ സിനിമയുടെ കഥ പറയുമ്പോൾ വല്യസെറ്റപ്പിൽ പറയും എന്നാൽ എഴുതിവച്ച തിരക്കഥ എന്താണെന്ന് ഒരുവട്ടം വായിച്ച്‌ മനസ്സിലാക്കിയിരുന്നേൽ ഇമ്മാതിരി ഒരു ദുരന്തം വരുമായിരുന്നോ എന്ന് ചിന്തിച്ചുപോവുകയാണ്‌. കാശുമുടക്കി പടം കാണുവാൻ എത്തുന്നവരെ കൊഞ്ഞനം കുത്തുന്ന ഇത്തരം ചിത്രങ്ങൾ എടുക്കുന്ന പ്രോഡ്യൂസർമ്മാർ പൊളിഞ്ഞു കുത്തുപാളയെടുക്കുക തന്നെ വേണം എന്ന് പ്രാവിക്കൊണ്ട്‌ പുറത്തിറങ്ങുമ്പോൾ തൊട്ടടുത്ത തീയേറ്ററിൽ തമിഴ്‌ ചിത്രം കണ്ട്‌ സന്തോഷത്തോടെ ഇറങ്ങിവരുന്ന ആൾക്കൂട്ടം.

പാരമൊഴി:മൂട്ടകൾ ഉള്ള എയ്ഞ്ചൽ ജോൺ കളിക്കുന്ന തീയേറ്ററുകളിലെ മൂട്ടകൾ തങ്ങളുടെ ജീവൻ നിലനിർത്തുവാൻ വേണ്ടി എത്രയും വേഗം ഈ പടം മാറ്റി അടൂരിന്റെയോ മറ്റോ ഏതെങ്കിലും അവാർഡ്‌ പടമെങ്കിലും ഇടുവാൻ പറഞ്ഞ്‌ മുറവിളികൂട്ടുകായാണത്രേ.അല്ല മൂട്ടക്കും ജീവിക്കണ്ടേ?മൂട്ടയെ കണ്ടാലറിയാം തീയേറ്ററിലെ പടമേതാണെന്ന്....