Friday, December 31, 2010

പുതുവത്സരാശംസകള്‍

എല്ലാ വായനക്കാര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകള്‍.

Friday, December 03, 2010

എം.കെ. ഗാന്ധിയും ഗോഡ്സേയും “ഹിന്ദു“ക്കളായിരുന്നു എന്ന് മദനിവാദികള്‍ പറയില്ലേ?

ഷാഹിന ഏഷ്യാനെറ്റ് ന്യൂസ്..... എന്ന് പറഞ്ഞ അവസാനിപ്പിക്കുന്ന വാചകത്തിനു മുമ്പായി നിലവാരമുള്ള ഒരു വാര്‍ത്ത എന്നും ഉണ്ടായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറ്റു പലരില്‍ നിന്നും കേരളത്തിന്റെ ദൃശ്യമാധ്യമരംഗത്ത് ഇത്രമാത്രം ശ്രദ്ദേയമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ഒരു മാധ്യമപ്രവര്‍ത്തക ഉണ്ടോ എന്ന് സംശയമാണ്. പലപ്പോഴും ഇവര്‍ അവതരിപ്പിച്ച വാര്‍ത്തകളിലൂടെ ഭരണകൂടങ്ങളുടേയും ഉദ്യോഗസ്ഥ വൃന്ദങ്ങളുടേയും കാണാക്കളികളും കൊള്ളരുതായ്മകളും മലയാളി പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു. ധീരമായ പല നിലപാടുകളും ഷാഹിന തന്റെ കരിയറില്‍ നിലനിര്‍ത്തിപ്പോന്നു.

തീര്‍ച്ചയായും ഇതിനു വേണ്ടി അവര്‍ ഒത്തിരി ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സമ്മര്‍ദ്ധങ്ങളും സഹിച്ചിട്ടുണ്ടാകണം. സാമാന്യ ബോധം ഉള്ള ഒരു പ്രേക്ഷകനും അവരെ ഒരു “മുസ്ലീം” അവതരിപ്പിക്കുന്ന വാര്‍ത്തയെന്ന് ഇടുങ്ങിയ കോളത്തില്‍ തളച്ചിട്ടില്ല. സജീവമായി നില്‍ക്കുന്ന സമയത്താണ് ഷാഹിന ദൃശ്യമാധ്യമ രംഗത്തുനിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്. ഞാനടക്കം ഉള്ള പല പ്രേക്ഷകനും അതില്‍ നിരാശരായി.കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തിനും അതൊരു കനത്ത നഷ്ടം തന്നെ ആയിരുന്നു.

പിന്നീട് അറിയുന്നത് ഷാഹിന കേരളം വിട്ടു എന്നാണ്. ഇടയ്ക്കു ഷാഹിനയുടെ ചില ഇംഗ്ലീഷ് കുറിപ്പുകള്‍ വെബ്സൈറ്റുകളില്‍ നിന്നോ പല ഫോര്‍വേഡുകളിലൂടെ ഈ.മെയില്‍ ആയോ വന്നിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വാദകോലാഹലങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ കേസുമായി ബന്ധപ്പെട്ട് ചില

അന്വേഷണങ്ങള്‍ നടത്തുവാന്‍ ഷാഹിന കര്‍ണ്ണാടകത്തില്‍ എത്തുന്നു. അവിടെ ഉണ്ടാകുന്ന ചില സംഭവങ്ങള്‍ അവര്‍ക്കെതിരെ മദനി കേസില്‍ ഉള്‍പ്പെട്ട ചില സാക്ഷികളെ ബലമായി/ഭീഷണിപ്പെടുത്തി സ്വാധീനിക്കുവാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു പോലീസ് കേസെടുത്തു (കേസെടുത്തു എന്ന് ചില റിപ്പോര്‍ടുകളില്‍ നിന്നും മനസ്സിലാക്കുന്നത്) ആണ് ഷാഹിനയെ കുറച്ചു കാലത്തിനു ശേഷം വീണ്ടും മാധ്യമങ്ങളില്‍ നിറയ്ക്കുന്നത്. മാധ്യമങ്ങളില്‍ മാത്രമല്ല ബ്ലോഗ്ഗിലും ബസ്സിലും ഇന്റര്‍ നെറ്റിലെ സാമൂഹിക കൂട്ടായ്മകളിലും ഷാഹിന ചര്‍ച്ചയാകുന്നു.

ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മദനിയുടെ കേസുമായി ബന്ധപ്പെട്ട ചിലരുമായി സംസാരിക്കുവാന്‍ എത്തുന്ന ഷാഹിനയെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചോദ്യം ചെയ്യുന്നു. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട്ക ര്‍ണ്ണാടകയിലെ ജയിലില്‍ കഴിയുന്ന മദനിയെന്ന വ്യക്തിയുടെ ട്രക് റെക്കോര്‍ഡ് വച്ചു നോക്കുമ്പോള്‍ അയാളുമായി ബന്ധപ്പെട്ട് ഒരു സംഭവം പോലീസ് ജാഗ്രതയോടെയോ സംശയത്തോടെയോ കൈകാര്യം ചെയ്യുക

സ്വാഭാവികം. താഴെ തട്ടിലുള്ള ഒരു പോലീസുകാരന്‍ എപ്രകാരം പെരുമാറും എന്ന് പ്രത്യേകിച്ച് പെരുമാറേണ്ട കാര്യം ഇല്ലല്ലോ? ആ നിലക്ക് “ ആര്‍ യു എ ടെററിസ്റ്റ്?” എന്ന ഒരു ചോദ്യം അയാളില്‍ നിന്നും വന്നതില്‍ അല്‍ഭുതപ്പെടുകയും വേണ്ട.(അതയാളുടെ അബദ്ധം ഒരു ടെററിസ്റ്റ് താന്‍ ടെററിസ്റ്റ് ആണെന്ന് ചുമ്മ സമ്മതിക്കുമോ?)
പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ അകമ്പടിയായി വന്നിരിക്കാം.

ഷാഹിനയ്ക്ക് ഈ അനുഭവം ഉണ്ടായത് കേരളത്തില്‍ അല്ല. കര്‍ണ്ണാടകത്തില്‍ ആണ്. കര്‍ണ്ണാടക പോലീസിനു ഷാഹിനയെ പരിചിതയായിരിക്കണം എന്നില്ല. ആനിലക്ക് സംശയകരമായി തോന്നിയതിനാല്‍ “ അല്‍ഭുതപ്പെടാനാവില്ല" എന്നാല്‍ ഐഡി കാണിച്ചിട്ടും അത് സ്ഥാപനത്തിലെ സീനിയറുമായി ചോദിച്ച് ഉറപ്പിച്ചിട്ടും വീണ്ടും മോശമായി പെരുമാറിയത് ശരിയല്ല. തികച്ചും അപലപനീയം തന്നെ ആണ്.

ഇപ്പോള്‍ ഷാഹിനയ്ക്കെതിരായി ഉണ്ടായ ഈ പോലീസുകാരന്റെ നിലപാടില്ല് പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നുണ്ട്. തീര്‍ച്ചയായും അത് വേണ്ടതു തന്നെ. ഇതിനിടയില്‍ ഷാഹിന എന്ന “മുസ്ലിം സ്ത്രീയേയും” മദനിയേയും തുല്യപ്പെടുത്തുവാനും അതു വഴി മുസ്ലീങ്ങള്‍ക്കെതിരെ പീഠനം നടത്തുന്നു എന്നു പറയുവാനും ചിലര്‍ ഇറങ്ങി തിരിച്ചു. തീര്‍ച്ചയായും ഇക്കൂട്ടര്‍ ഷാഹിനയെ ചതിയില്‍ പെടുത്തിയേക്കും എന്നാണ് എനിക്ക് പറയുവാന്‍ ഉള്ളത്. ഷാഹിന എന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയേയും സമൂഹത്തില്‍ വാര്‍ത്തകളിലൂടെ ഉള്ള അവരുടെ ഇടപെടലുകളും നമുക്ക് അന്യമല്ല. ഒരിക്കലും ഷാഹിനയുടെ ഇത്തരം ഇടപെടലുകള്‍ സമൂഹത്തില്‍ അരാജകത്വവും വര്‍ഗ്ഗീയ വിദ്വേഷവും പരത്തുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച് മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മതികെട്ടാനില്‍ അടക്കം കയറിയിറങ്ങി വാര്‍ത്തയുടെ നേര്‍ക്കാഴ്ച്ചകള്‍ പ്രേകഷകനും ലോകത്തിനും മുമ്പില്‍ എത്തിച്ച ചരിത്രമാണ് ഷാഹിനയ്ക്കുള്ളത്. അതൊരു ചരിത്ര ദൌത്യമായി എന്നും മിഴിവോടെ നില നില്‍ക്കും.

മദനിയുടെ ചരിത്രം മറക്കാത്തവര്‍ ഇന്നും കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്. അങ്ങേരു നടത്തിയ പ്രസംഗങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്ന പ്രവര്‍ത്തികള്‍ ഒക്കെ എന്തായിരുന്നു കേരളത്തിനും ഇന്ത്യയ്ക്കും സമ്മാനിച്ചത്?
മദനിയ്ക്കൊപ്പം വേദി പങ്കിട്ടും സഹകരിച്ചും കഴിഞ്ഞ പാര്‍ളമെന്റ് തിരെഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍ മാര്‍ക്കിസ്റ്റു പാര്‍ടി മറ്റൊരു ചരിത്രം സൃഷ്ടിക്കുവാന്‍ ശ്രമിച്ചു എങ്കിലും ജനാധിപത്യ ബോധമുള്ള അവിടത്തെ ജനങ്ങള്‍ ആ കൂട്ടുകെട്ടിനെ തിരസ്കരിച്ചു. പാര്‍ടിക്ക് സംഭവിച്ച മറ്റൊരു ചരിത്ര പരമായ മണ്ടത്തരം എന്നു വേണമെങ്കില്‍ ചിലര്‍ അതിനെ വിശേഷിപ്പിച്ചേക്കാം. ഇന്നിപ്പോള്‍ മദനിവാദികള്‍ മഹത്വ വല്‍ക്കരിക്കുന്ന “മുസ്ലീം” ആയ മദനിയെ മലപ്പുറത്തു പോലും തിരസ്കരിച്ചു എങ്കില്‍ അത് വ്യക്തമാക്കുന്നതെന്ത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ചില മദനി ആരാധകരും മതത്തിന്റെ പേരില്‍ മദനിയെ സപ്പോര്‍ട് ചെയ്യുന്നവരും ഷാഹിന എന്ന പേരും ജനിച്ച മതവും ചേര്‍ത്ത് മദനിയ്ക്കൊപ്പം കൂട്ടിവെക്കുന്നതിന്റെ അജണ്ട ഷാഹിനയും അവര്‍ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറാകുന്നവരും ദയവായി തിരിച്ചറിയുക. എന്തിനെ പേരിലായാലും മദനിയ്ക്കൊപ്പം ചേര്‍ത്തുവെക്കുവാന്‍ ഉള്ളതല്ല ഷാഹിനയെന്ന മാധ്യമപ്രവര്‍ത്തകയുടേയും വ്യക്തിയുടേയും പേര്. ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഷാഹിനയാണ് ജാഗ്രത പാലിക്കേണ്ടത്. മ്ദനിയെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയോട് ഉപമിച്ച വിഭാഗം ഒരു പക്ഷെ അവസരം ഒത്തുവന്നാല്‍ എം.കെ. ഗാന്ധിയും ഗോഡ്സേയും ഹിന്ദുക്കള്‍ ആയിരുന്നു എന്നും പറഞ്ഞേക്കാം. മദനിയേയും ഷാഹിനയേയും “മുസ്ലീം“ എന്ന ഒരു ഘടകത്തിലൂടെ ഉപമിക്കുവാന്‍ ശ്രമിക്കുന്നത് മേല്പറഞ്ഞ ഉപമയ്ക്കും അതീതമായിരിക്കും.

തനിക്ക് പിന്തുണ നല്‍കുന്നവര്‍ മദനിയ്ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറാകുമോ എന്ന് ഷാഹിന ചോദിക്കണം എന്ന അഭിപ്രായം ഒരിടത്ത് ജി.പി രാമചന്ദ്രന്‍ രേഖപ്പെടുത്തി കണ്ടു. മദനിയെന്ന വ്യക്തിയെയും ഷാഹിനയെന്ന വ്യക്തിയേയും പൊതുജനം രണ്ടു രീതിയില്‍ ആണ് കാണുക എന്ന സാമാന്യ യുക്തി ജി.പിക്ക് ഇല്ലാതെ പോകുന്നത് ഒരു പക്ഷെ മദനിയോടുള്ള വ്യക്തിപരമായ താല്പര്യം മൂലമാകാം. തീര്‍ച്ചയായും അങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഷാഹിനയ്ക്കൊപ്പം ഇന്ന് നില്‍ക്കുന്നവര്‍ പലരും പിന്‍ വാങ്ങേണ്ടി വരും. അത് അവരുടെ സാമാന്യ യുക്തി ഒന്ന് കോണ്ട് മാത്രമാണ്. ഐ.എസ്.എസ് കേരളത്തില്‍ ആരംഭിച്ച് നമ്മുടെ മണ്ണില്‍ ചില സംഗതികള്‍ക്ക് വിത്തുപാകിയ മ്ദനിയെപോലെ ഒരു വ്യക്തിയോട് അയാളുടെ പ്രസ്ഥാനത്തോട് അവരുടെ നിലപാടിന്റെ പേരില്‍ തുടങ്ങി ഒരു നിലക്കും യോജിക്കുവാന്‍ ആകില്ല.

“ഒരുത്തന്‍ ചെയ്യുന്ന കൊള്ളരുതായ്മയുടെ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും” എന്ന് ഒരു വാചകം മഹാഭാ‍രതത്തില്‍ പറയുന്നുണ്ട്. ഏതാനും ചിലര്‍ ചെയ്യുന്ന കൊള്ളരുതായ്മയുടെ ഫലമാണ് പലപ്പോഴും ഷാഹിനയെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ പോലും പോലീസിന് സംശയത്തോടെ വീക്ഷിക്കുവാന്‍ ഇടവരുത്തുന്നത്.

സ്ഫോടനങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു സമൂഹം സമാധാനപരമായ ജീവിതം കാംഷിക്കുന്നവര്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല. ഭീകരവാദത്തെ സാധാരണക്കാര്‍ ഭീതിയോടെ ആണ് കാണുന്നത്. കാരണം കലാപങ്ങലീലായാലും സ്ഫോടനങ്ങളീല്‍ ആയാലും അവരുടെ ജീവനും സ്വത്തുക്കളുമാണ് എന്നും നഷ്ടപ്പെടുന്നത്. ഒരിക്കലും ഭരണകൂടത്തിന്റെ ഉത്തുംഗങ്ങളില്‍ വിരാജിക്കുന്നവരും മത മേലധ്യക്ഷന്മാരും ബുദ്ധിജീവികളും ഇതിനു ഇരകളക്കപ്പെടുന്നില്ല.