Tuesday, November 25, 2008

ഗുണ്ടകളും കേരളീയ സമൂഹവും.

കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദിഗ്രൂപ്പിൽ പെട്ട മലയാളി ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.എന്നാൽ ഇതിനെ സാമാന്യ ബുദ്ധിയുള്ള ആർക്കും അതിനെ കേവലം ഒരു ഗുണ്ട "കൊട്ടേഷൻ" വാങ്ങി ഭീകരപ്രവർത്തനത്തിനു പോയി എന്നു ലഘുവായികാണുവാൻ കഴിയുകയുമില്ല. ഗുണ്ട എന്ന വാക്ക്‌ കേൾക്കുമ്പോൾ തടിച്ച്‌ മസിലൊക്കെ പെരുപ്പിച്ച്‌ ചോരക്കണ്ണും കപ്പടാ മീശയും കയ്യിലൊരു കത്തിയും ആയി നടക്കുന്ന ഒരു രൂപം ആയിരുന്നു മനസ്സിൽ വന്നിരുന്നത്‌. എന്നാൽ കാലം മാറിയതോടെ ഗുണ്ടയുടെ രൂപത്തിലും മാറ്റം സംഭവിചിരിക്കുന്നു.

രാഷ്ടീയഗുണ്ടകൾ,സാമ്പത്തീക ഗുണ്ടകൾ തുടങ്ങി ഗുണ്ടകളിൽ തന്നെ പല വിഭാഗങ്ങൾ.ന്യൂ ജനറേഷൻ സാമ്പത്തീക സ്ഥാപനങ്ങൾ കിട്ടാക്കടം പിരിക്കുവാനും സി.സി അടക്കാത്ത വണ്ടികൾ പിടിച്ചെടുക്കുവാനും മറ്റും നിയോഗിക്കുന്ന ടൈകെട്ടിയ കളക്ഷ്ടൻ ഏജന്റ്‌/മാനേജർ തുടങ്ങിയ പതവിയോടുകൂടിയ ഗുണ്ടകൾ പുറമേക്ക്‌ മോഡിയിൽ വസ്തധരണം ചെയ്തവരും മാന്യമായി പെരുമാറുന്നവരും ആയിരിക്കും.പക്ഷെ കടം തിരിച്ചടക്കുവാൻ സാധിക്കാത്തവനെ മാനസീകമായും ശാരീരികമായും അവർ വളരെ "പ്രോഫഷണൽ" രീതിയിൽ തന്നെ ആയിർക്കും കൈകാര്യം ചെയ്യുന്നതും.ആഡംബര ജീവിതത്തിന്റെ പുറമോടിയിൽ ഭ്രമിച്ച്‌ ലോണെടുക്കുകയും പിന്നീട്‌ തിരിച്ചടക്കാൻ പറ്റാതെ വരികയും ചെയ്യുന്ന പല മലയാളികളൂം ഇവരുടെ രീതികൾ അറിഞ്ഞിട്ടുള്ളവർ ആയിരിക്കും.ഇത്തരം ഗുണ്ടകൾക്ക്‌ പൊതുവെ ലൈഫ്‌ റിസ്ക്‌ കുറവാണ്‌.കാരണം സമൂഹത്തിലെ മാന്യന്മാരോ പ്രതികരിക്കുവാൻ നിവൃത്തിയില്ലാത്തവരോ ആയിരിക്കും ഇവരുടെ ഇരകൾ.അതിനാൽ തന്നെ ഈവിഭാഗത്തിൽ പെടുന്ന ഗുണ്ടകൾക്ക്‌ ജീവപായം കുറവായിരിക്കും.

രാഷ്ടീയ ഗുണ്ടകൾ പക്ഷെ മേൽപറഞ്ഞ രീതിയിൽ ഉള്ളവർ അല്ല.അവർ രാഷ്ടീയ/വർഗ്ഗീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി എതിർ ചേരിയിലെ പ്രവർത്തകരുടെ കൊലപാതകങ്ങൾ അടക്കമുള്ള ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നു.രാഷ്ടേ‍ീയ വൈരത്തിനിടയിൽ തങ്ങളുടെ പാർട്ടിക്ക്‌ ഉണ്ടായ "ക്ഷീണം" തീർക്കുവാൻ എതിർപ്പക്ഷത്തിനു ശക്തമായ "ത്രിരിച്ചടി" നൽകുക എന്നതാണിവരുടെ രീതി.കുറ്റകൃത്യം ചെയ്താലും ഇവരെ സംരക്ഷിക്കുവാനും അഥവാ പിടിക്കപ്പെട്ടാൽതന്നെ രക്ഷപ്പെടുത്തുവാനും ഇവർക്ക്‌ അതതു പ്രസ്ഥാനങ്ങൾ വേണ്ട ഒത്താശകൾ ചെയ്യുമത്രെ.സാക്ഷിമൊഴികളുടെ "അഭാവത്തിൽ" കോടതികളിൽ ചിലപ്പോൾ ഇവരുടെ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടുവാൻ ബുദ്ധിമുട്ടാകും.പക്ഷെ ഇക്കൂട്ടരെ കോടതി വിധിയേക്കാൾ വലിയ ശിക്ഷയായിരിക്കും പലപ്പോഴും കാത്തിരിക്കുന്നത്‌. ഏതെങ്കിലും ഒരു ദിവസം മറ്റൊരുടീമിന്റെ മൃഗീയമായ ആക്രമണത്തിൽ കൊല്ലപ്പെടുക എന്ന അത്യതികം ദാരുണമായ അന്ത്യവിധിതന്നെ ആയിരിക്കും അത്‌.

പണം നൽകിയാൽ അതിനനുസരിച്ച് കാര്യങ്ങൾ നീക്കുന്ന കൂട്ടരാണ് കൊട്ടേഷൻ ടീം
കൊട്ടേഷൻ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ മലയാളികളെ സംബന്ധിച്‌ ഗുണ്ടകളുടെ അപരനാമം ആയിമാറിയിരിക്കുന്നു. ശത്രുവിനെ ഒതുക്കുവാൻ പലരും ഇന്ന് കൊട്ടേഷൻ ടീമുകളെ ആശ്രയിക്കുന്നു. ഒരുകൂട്ടം യുവാക്കൾ പണം ലഭിക്കുകയാണെങ്കിൽ എന്തിനും തയ്യാറായി പലയിടങ്ങളിലായി തങ്ങളുടെ താവളങ്ങൾ സൃഷ്ടിക്കുന്നു.ഓരോ ടീമിനും അവരുടേതായ ഒരു സംഘപ്പേരും തലവനും ഉണ്ടായിരിക്കും.പലപ്പോഴും കൊട്ടേഷൻ ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുകൾ സാധരണമാണ്‌.ടൂൾസ്‌ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിവിധ തരത്തിലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഇവർ സധാ കൈവശം വെക്കുകയോ തങ്ങളുടെ താവളങ്ങളിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യുനു.

ഗുണ്ടകളെ കുറിച്ച്‌ കൊട്ടേഷൻ എന്ന ഒരു ചിത്രവും പുറത്തുവന്നു.(അതിനു മുമ്പ്‌ സ്റ്റോപ്‌ വയലൻസും വന്നിരുന്നു)ഈ ചിത്രം അവരുടെ ചില ജീവിത രീതികളും മലയാളിക്ക്‌ മുമ്പിൽ തുറന്നു കാണിച്ചു.ഒരിക്കൽ പെട്ടുപോയാൽ പിന്നെ തിരിച്ച്‌ പോരുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഘലയാണിത്‌. ഒരു വാളിന്റെ മിന്നലാട്ടത്തിൽ എപ്പോൾ വേണമെങ്കിലും തീരാവുന്നതാണ്‌ തങ്ങളുടെ ജീവിതം എന്ന് ഇവർ സദാ ഓർത്തുകൊണ്ടിരിക്കുന്നു.ഈ ഭയമാണ്‌ പലപ്പോഴും ഇവരെ തങ്ങളുടെ ശത്രുഗ്രൂപ്പിനെതിരെ തിരിയുവാൻ പ്രേരിപ്പിക്കുന്ന ഘടകവും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി സമകാലിക കേരളീയ സമൂഹത്തിൽ ഗുണ്ടകൾ സ്വര്യജീവിതം കെടുത്തുന്ന ഘടകമായി ഒരു മാറിക്കൊണ്ടിരിക്കുന്നു.അവർ ഉണ്ടാക്കുന്ന സാമൂഹ്യപ്രശനങ്ങൾ സർക്കാർ ഗൗരവപരമായി ഇനിയും കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഗുണ്ടാനിയമം നിലവിൽ വന്നെങ്കിലും ഗുണ്ടകൾ ഇപ്പോഴും അഴിഞ്ഞാടുന്നു എന്നാണ്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്‌.ജനങ്ങൾക്ക്‌ സ്വസ്ഥമായി ജീവിക്കണമെങ്കിൽ അധികാരികളും രഷ്ടീയ പ്രസ്ഥാനങ്ങളും ഇതിനൊറു അറുതിവരുത്തുവാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

വാൽമൊഴി:സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ആണ്‌ മുകളിൽ പരാമർശിച്ചത്‌. ആരും എനിക്ക് കൊട്ടേഷൻ വെക്കരുത് പ്ലീസ്..ജീവിച്ച് പൊക്കോട്ടെ. നമ്പറുമാറിയോ മറ്റൊ ഒരു “ ബഹുമാന്യനായ“ ഗുണ്ട എന്റെ ഫോണിൽ വിളിച്ച് ചീത്ത വീളിച്ചതിന്റെ ഓർമ്മയാണിത് എഴുതുവാൻ കാരണം.

No comments: