Wednesday, September 29, 2010

ലോട്ടറിക്കാര്‍ക്ക് വേണ്ടി കോണ്‍ഗ്രസ്സ് വക്താവ് ഹാജരാകുമ്പോള്‍

കേരളത്തില്‍ കോണ്‍ഗ്രസ്സ് അന്യസംസ്ഥാന ലോട്ടറിക്കെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച് നാടൊട്ടുക്ക് പ്രസംഗിച്ചു നടക്കുമ്പോള്‍ എ.ഐ.സി.സി അംഗവും കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവുമായ അഭിഷേക് സിംഗ്‌വി മേഘ ഡിസ്റ്റ്രിബ്യൂട്ടേഴ്സിനു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത് ഒട്ടും ആശ്ചര്യകരമല്ല. വലിയ ധനവാന്മാരോട് പൊളീറ്റീഷ്യന്‍സ് പുലര്‍ത്തുന്ന നിലപാടെന്തെന്ന് ഒരിക്കല്‍ കൂടെ ഓര്‍മ്മപ്പെടുത്തലായി ഇതിനെ കരുതിയാല്‍ തെറ്റില്ല. ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു ഏതു കേസും ഏറ്റെടുക്കുവാനും കോടതിയില്‍ വാദിക്കുവാനും അവകാശമുണ്ട്. എന്നാല്‍ കേവലം ഒരു അഭിഭാഷകന്‍ എന്നതിനപ്പുറം അദ്ദേഹം കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവും ആണ്. ആനിലക്ക് ധാര്‍മ്മികമായി ഇത്തരം ഒരു കേസില്‍ നിന്നും മാറി നില്‍ക്കുവാന്‍ അദ്ദേഹം തയ്യാറാകേണ്ടതുണ്ടായിരുന്നു. മാത്രമല്ല അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലെ സാധാരണക്കാരനെ പിഴിഞ്ഞു പണം കൊണ്ട് പോകുന്നത് തടയുവാന്‍ ആയിരുന്നു ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കേരള ഗവണ്മെന്റ് നടപടിയെടുത്തത്. ഇനിയിപ്പോള്‍ അത്തരം വാദങ്ങളുടെ മുനയൊടിയുവാനും ലോട്ടറിക്കാര്‍ക്ക് സഹയാകരവും അനുകൂലവുമായ എന്തു തരം പ്രവര്‍ത്തനത്തിനും ഭരണകക്ഷിക്ക് ഇതൊരു മറയായി മാറും.

ഇനി കേ.പി.സി.സി കേന്ദ്രത്തില്‍ പരാതി നല്‍കിയിട്ടോ മറ്റൊ ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല. അവരുടെ നിലപാടിനെ കീഴ്മേല്‍ മറിക്കുവാന്‍ മാത്രം ഉതകുന്നതായി ഈ ഹാജരാകല്‍. എന്തായാലും കേരളത്തിലെ സാധാരണക്കാര്‍ ലോട്ടറിയെന്ന ലഹരിയില്‍ നിന്നും മുക്തിനേടുവാന്‍ ആഗ്രഹിക്കുമ്പോള്‍ ലോട്ടറിക്കാര്‍ക്ക് വേണ്ടി ഒരു പ്രമുഖ രാഷ്ടീയ കഷി നേതാവ് തന്നെ ഹാജരാകുന്നത് ഒട്ടും ആശാസ്യമല്ല.