Sunday, December 10, 2006

തൃശ്ശൂര്‍കാരുടെ സ്വന്തം റപ്പായേട്ടന്‍.

ഏതാള്‍ക്കൂട്ടത്തിനിടയിലും ആകാരംകൊണ്ട്‌ പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരാളായിരുന്നു ശ്രീ റപ്പായേട്ടന്‍.ഒരു കാക്കിഷര്‍ട്ടും ഒറ്റമുണ്ടും കൈയ്യില്‍ ഒരു സഞ്ചിയുമായി സ്വരാജ്‌ റൗണ്ടിന്റെ ഏതെങ്കിലും ഭാഗത്ത്‌ അദ്ദേഹത്തെ കണ്ടുമുട്ടാം. നിഷ്ക്കളങ്കതയോടെയുള്ള ചിരിയും സംസാരവുമായി പരിചയക്കാരോട്‌ കുശലാന്വേഷണവുമായി അങ്ങിനെ നടന്നു നീങ്ങുന്ന ഒരു മനുഷ്യന്‍.

എണ്‍പതുകളില്‍ തൃശ്ശൂരിലേക്കുള്ള യാത്രകള്‍ തുടങ്ങിയ സമയത്ത്‌ ഒരിക്കല്‍ ഒരു ഹോട്ടലിന്റെ മുമ്പില്‍ വെച്ചാണ്‌ ആദ്യമായി അദ്ദേഹത്തെ കാണുന്നത്‌. അപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ്‌ "ഇതാണ്ടാ തീറ്ററപ്പായേട്ടന്‍" എന്ന് പറഞ്ഞു കാണിച്ചുതന്നത്‌. ഒരല്‍പ്പം കൗതുകത്തോടെ അങ്ങേരെ നോക്കിനിന്നു. പിന്നീട്‌ അദ്ദേഹത്തിന്റെ തീറ്റവിശേഷങ്ങള്‍ പലരില്‍ നിന്നും അറിന്‍ഞ്ഞു. ഒരുപക്ഷെ ആദ്യമായി ആളുടെ പ്രകടനം കാണുന്നത്‌ അന്തിക്കാട്‌ ഒരു ചടങ്ങില്‍ വെച്ചായിരുന്നു. കൂടെയിരുന്നു കഴിക്കുവാന്‍ പലരെയും കക്ഷി ക്ഷണിച്ചു. ചിലര്‍ ഒരു ആവേശത്തിനു കൂടിയെങ്കിലും അധികം വൈകാതെ കൈകഴുകി.

"മദ്യം കഴിക്കാന്‍ പലരും വാതുവെക്കും പക്ഷെ അതുമാത്രം എനിക്കിഷ്ടമല്ല" പല വേദികളിലും റപ്പായേട്ടന്‍ പറയാറുല്ലകാര്യം.തൃശ്ശൂരിലെ ചില ഹോട്ടലുകാര്‍ ഡൊക്ടര്‍മാര്‍ മറ്റു ഉദ്യോഗസ്ഥന്മാര്‍ സഹൃദയര്‍ എന്നിവര്‍ പലനേരങ്ങളിലായി റപ്പായേട്ടനുള്ള ഭക്ഷണം നല്‍കിയിരുന്നു. ജോലിക്കുപകരം ഭക്ഷണം ഇതായിരുന്നു റപ്പായേട്ടന്റെ പോളിസി. ഒരിക്കല്‍ ഫുള്‍ശാപ്പാട്‌ ടിക്കറ്റ്‌ എടുത്ത്‌ ഊണിനിരുന്ന റപ്പായേട്ടന്റെ ഇലയില്‍ വിളമ്പി കൈകഴച്ചതും ഹോട്ടലുടമവന്ന് ആദ്യം "ഡാവിട്ടു"നോക്കി പിന്നെ അനുനയത്തില്‍ റപ്പായേട്ടനെ കാര്യങ്ങള്‍പറഞ്ഞുമനസ്സിലാക്കിയതും എല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികളില്‍ ഒന്നുമാത്രം.
"പണിയെടുത്തുകിട്ടുന്നകാശോണ്ട്‌ എനിക്കുതന്നെ ഭക്ഷണം കഴിക്കാന്‍ തികയില്ല അതോണ്ട്‌ ഞാന്‍ കല്യാണം വേണ്ടാന്ന് വെച്ചു" അവിവാഹിതനായിതുടരുന്നതിനെകുറിച്ച്‌ റപ്പായേട്ടന്‍ പറയും.

കുട്ടികളുമായി ചങ്ങാത്തംകൂടുമ്പോള്‍ ഈ വലിയ മനുഷ്യന്‍ അവരില്‍ ഒരാളായിമാറും. ചിലര്‍ക്ക്‌ റപ്പായേട്ടന്റെ ആ വയറില്‍ ഒന്നു തൊടണം, ചില കുസൃതികള്‍ക്ക്‌ അതില്‍ ഒന്ന് ഇടിച്ചുനോക്കണം."ഇടിക്കണോണ്ട്‌ വിരോധം ഒന്നും ഇല്ല്യ പക്ഷെ ഞാനും ഒന്ന് തിരിച്ചിടിക്കും" കുട്ടിക്കുറുമ്പന്മാരോട്‌ അതേകുസൃതിയോടെ തന്നെ മറുപടിയും.

ഒടുവില്‍ ഗിന്നസ്സ്ബുക്കിലും ഒരുപാട്‌ പേരുടെമനസ്സിലും തന്റെ ഓര്‍മ്മകള്‍ ഭാക്കിയാക്കി റപ്പായേട്ടന്‍ യാത്രയായിരിക്കുന്നു.

4 comments:

paarppidam said...

തൃശ്ശൂര്‍കാരുടെ സ്വന്തം റപ്പായേട്ടന്‍.

Visala Manaskan said...

നല്ല ലേഖനം എസ്.കുമാര്‍ ജി.

എര്‍പ്പായേട്ടന്‍ തൃശ്ശൂക്കാരുടേ ഏറ്റവും പ്രിയപ്പെട്ടവരില്‍‍ ഒരാളാണ്. സംശയമില്ല.

ഞാനൊരിക്കല്‍ അഷ്ടമിച്ചിറയില്‍ നിന്നു വരും വഴി ബസില്‍ കിട്ടി മൂപ്പരെ. കുറേ നേരം സംസാരിച്ചു. അടിപൊളീ നമ്പറുകള്‍ ആണ്.

ആളൊരു റെസ്റ്റോറന്റ് ഉത്ഘാടനത്തിന് പോയി വരും വഴിയായിരുന്നു.

എന്തിന്റൊക്ക്യായിരുന്നു എര്‍പ്പായേട്ടാ ഐറ്റസ്? എന്ന് ചോദിച്ചപ്പോള്‍ ആള് മുഖത്ത് വല്യ തെളിച്ചമൊന്നുമില്ലാതെയാ മറുപടി പറഞ്ഞേ.

ഇഡലി 251, 101 ലഡു, 101 ജിലേബി, പിന്നെ ഓരോ കിലോന്റെ ഒരു അഞ്ച് ചെറിയ പീസ് കേയ്ക്ക്. ഫ്രൂട്ട്സ് വല്ലതും തരണല്ലോന്ന് കരുതി ഒരു കൊല നേന്ത്രപ്പഴവും കൊടുത്തൂത്രേ!

അങ്ങിനെ പലരെയും പോലെ എര്‍പ്പായേട്ടനും ചരിത്രമായി. :(

paarppidam said...

ഉല്‍ഘാടനങ്ങള്‍ക്ക്‌ പോകുമ്പോ റപ്പായേട്ടന്‍ വന്‍ പ്രതീക്ഷയിലാണ്‌ പുറപ്പെടുക.പക്ഷെ തിരികെപോരുമ്പോ നിരാശയായിരിക്കും ഫലം. പലപ്പോഴും റപ്പായേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ "എന്തൂട്ടണ്‌ ഒരു ചടച്ച പരിപാടി.ഇമ്മളിവട്ന്ന് കാലത്ത്‌ പുറപ്പെട്ട്‌ ചെന്നിട്ട്‌ അരമണിക്കൂര്‍ കഴിക്കാനുള്ള വകയുംങ്കൂടി കിട്ടിയില്ല."
പോലീസുകാരുമായി റപ്പായേട്ടനുണ്ടായിരുന്ന സൗഹൃദം പലപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ സഹായിച്ചിരുന്നു.

Peelikkutty!!!!! said...

അഞ്ഞൂറ് ഇഡ്ലിയും,മൂന്ന് നേന്ത്രക്കുലയും,അമ്പത് ബക്കറ്റ് പായസോം..റപ്പായി ചേട്ടനല്ലാണ്ട് ആര്‍‌ക്ക്..?
..ന്നാലും ചില മത്സരത്തിന് ആളുകള്‍ ഇഡ്ലിയുടെ ഉള്ളില്‍ മൊട്ടു സൂചി വയ്ക്കാറുണ്ടെന്ന് ഏതോ ഒരു അഭിമുഖത്തില്‍ കേട്ടപ്പൊ സങ്കടായിരുന്നു.

ഇപ്പൊ ഇനിയെല്ലാം ഓര്‍മ്മ മാത്രം :(