Sunday, May 17, 2009

യു.ഡി.എഫിനു അനർഹമായ വിജയം.

കേരളത്തിൽ യു.ഡി.എഫിനുണ്ടായ വിജയം അവർക്കനുകൂലമായ തരംഗം ആണെന്ന രീതിയിൽ വ്യാഖ്യാനിക്കുന്നതിൽ അർത്ഥമില്ല.അഴിമതിയുടെ കാര്യത്തിലായാലും ഭരണപരമായ മികവിന്റെ കാര്യത്തിലായാലും അവരെ ജനം എങ്ങിനെ വിലയിരുത്തി എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ടതാണ്‌. മറ്റൊരു "ഓപ്ക്ഷൻ" ഇല്ലാത്തതിനാൽ ജനങ്ങൾ അവർക്ക്‌ വോട്ടുചെയ്തു എന്നേ കരുതാനാകൂ.

സി.പി.എം നേതാക്കളിൽ ചിലരുടെ മാടമ്പിസ്വഭാവം മൂലം എൽ.ഡി.എഫിലെ ഘടകകക്ഷികൾ പിണങ്ങിപ്പോകുകയോ ഒതുക്കപ്പെടുകയോ ചെയ്തതിന്റെ ഫലമായുണ്ടായ പ്രശ്നങ്ങൾ.മാധ്യമങ്ങൾ പ്രധാനമായും സി.പി.എംന്റെയു ഇടതുപക്ഷത്തിന്റേയും ഉള്ളിലെ പ്രശനങ്ങളെ ജനങ്ങളുടെ മുമ്പിൽ പരമാവധി തുറന്നുകാട്ടി.ഇത്‌ വലിയ ഒരു തിരിച്ചടിക്ക്‌ കാരണമായി.പ്രത്യേകിച്ചും ലാവ്‌ലിൻ വിഷയത്തിൽ ഉണ്ടായ ചർച്ചകളും വിവാദങ്ങളും എല്ലാം അതീവഗുരുതരമായി മാറി. മദനിയുമായി വേദിപങ്കിട്ട്‌ മലപ്പുറം പിടിച്ചടക്കാനുള്ള ശ്രമം ഇന്നാട്ടിലെ ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പിനെ ക്ഷണിച്ചുവരുത്തി. വളരെ പ്രതീക്ഷയോടെ വി.എസ്സിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതെങ്കിലും പ്രതീക്ഷിച്ചതൊന്നും ലഭിക്കാത്ത ഒരു ഭരണത്തിനോടുള്ള ജനങ്ങളുടെയും പാർട്ടിയണികളുടേയും പ്രതിഷേധം കൂടിയായപ്പോൾ അതവർ യു.ഡി.ഏഫിനു കുത്തി തീർത്തു.

എന്നാൽ ഇതു യു.ഡി.എഫിന്റെ പ്രവർത്തന മികവായോ അവരുടെ സ്ഥാനാർത്ഥികളുടെ കഴിവായോ കാണേണ്ടതില്ല. സത്യത്തിൽ അവർ ഒട്ടും അർഹിക്കാത്ത വിജയം ആണിത്‌.മുമ്പ്‌ യു.ഡി.എഫ്‌ സർക്കാരിനോടുള്ള പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ നൂറുസീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ്‌ അധികാരത്തിൽ വന്നതിനു തുല്യമായ ഒരു അവസ്ഥയായി ഇതിനെ കാണാൻ കഴിയൂ. അല്ലെങ്കിൽ ഇന്നേവരെ ഒരു ഇലക്ഷനിലും ജയിച്ചിട്ടില്ലാത്ത എം.ഐ ഷാനവാസും, ശശിതരൂരും ഒക്കെ ഇത്രക്ക്‌ ഭൂരിപക്ഷത്തിൽ വിജയിക്കുമായിർന്നോ?

യു.ഡി.എഫിന്റെ വിജയത്തിലെ മറ്റൊരു പ്രധാന ഘടകം ലീഡർ/മോൻ ഗ്രൂപ്പ്‌ ആക്ടീവായിരുന്നില്ല എന്നതാണ്‌.ഇത്‌ ഒരു പരിധിവരെ അവരുടെ എല്ലാ സ്ഥാനർത്ഥികൾക്കും അനുകൂലമായി.ഇല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? ഗ്രൂപ്പുകൾ പരസ്പരം പാരവെച്ച്‌ സ്വയം നശിക്കുമായിരുന്നു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന്റെ അവസ്ഥ ഒന്ന് ഓർത്താൽ മതി.ഇന്ന് അതേ ദുരവസ്ഥയിലേക്ക്‌ എൽ.ഡി.എഫ്‌ എത്തിച്ചേർന്നിരിക്കുന്നു.

നിഷ്പക്ഷമായ ഒരു വിലയിരുത്തൽ നടത്തുന്ന ഏതൊരാൾക്കും പറയുവാൻ കഴിയും ഇത്‌ യു.ഡി.എഫ്‌ അർഹിക്കുന്ന വിജയം അല്ല എന്ന്.എന്നാൽ എൽ.ഡി.എഫ്‌ പ്രത്യേകിച്ചും സി.പി.എം പിണറായി വിഭാഗം അർഹിക്കുന്ന പരാജയം ആണെന്നും പറയാം.പാർട്ടി അണികൾക്കപ്പുറം തിരഞ്ഞെടുപ്പിൽ ജയപരാജയം നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്കുള്ള നിഷ്പക്ഷനിലപാടുള്ള ജനം ഇനിയും വി.എസ്സിനെ പ്രതീക്ഷയോടെ ആണ്‌ കാണുന്നത്‌, അവരുടെ പ്രതീക്ഷ പിണറായിയുടെ വിഭാഗത്തിലല്ല.അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ പിന്തുണ നൽകിക്കൊണ്ടു മുന്നോട്ടുപോയില്ലെങ്കിൽ ഇനിയും ഇത്തരം തിരിച്ചടികൾ ഉണ്ടാകും എന്നത്‌ നിസ്സംശയം പറയുവാൻ കഴിയും.

13 comments:

paarppidam said...

കേരളത്തിലെ യു.ഡി.എഫിന്റെ വിജയത്തിൽ വലിയ ഒരുപങ്ക്‌ യദാർത്ഥതിൽ ലീഡർക്ക്‌ അവകാശപ്പെട്ടതാണതല്ലെ സത്യം? ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാകും അതിനു ശേഷമേ എൽ.ഡി.എഫിലെ പ്രശ്നങ്ങൾക്കും ജനങ്ങൾക്ക്‌ അവരോടുള്ള വിരുദ്ധവികാരവും മദനിവിരുദ്ധ വികാരത്തിനും സ്ഥാനമുള്ളൂ.അതിയാനും മോനും ഗ്രൂപ്പും പഴയപോലെ ആക്ടീവായിരുന്നേൽ ഇന്നത്തെ ഈ പത്രാസൺനും ഉണ്ടായേനില്ല.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കണ്ടതല്ലേ?

Sabu Kottotty said...

കേരളത്തില്‍ യു. ഡി എഫിനു കിട്ടിയ മികച്ച വിജയത്തിന്‍റെ യഥാര്‍ത്ഥ അവകാശി പിണറായി വിജയനാണ്‌. പീഡീപ്പി അണികള്‍ പൊട്ടന്‍മാരല്ലെന്ന്‌ എല്ലാവര്‍ക്കും ഇപ്പൊ മനസ്സിലായില്ലേ ? ജനതാദളിനെ വെട്ടിനിരത്തുകകൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി...

കടത്തുകാരന്‍/kadathukaaran said...

1. അഴിമതിക്കെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്ത്.. കക്കാനും നില്‍ക്കാനും ശരിയാം വിധം അറിയാത്ത യു ഡി എഫിന്‍റെ സ്ഥാനത്ത് കക്കാനും നില്‍ക്കാനും നില്‍പ്പില്‍ പിഴവ് വന്നാല്‍ അന്വാഷണം തടയാനും അറിയാവുന്ന പിണറായിക്കും, മെര്‍ക്കിസ്റ്റണ്‍, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും എന്തിന്‍ എഴുപത്തിയഞ്ചു ശതമാനം പഞ്ചായത്തുകളും ഭരിക്കുന്ന എല്‍ ഡി എഫ് പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്ന് വെളിപ്പെടുത്തിയതും പാലൊളി തന്നെയാണ്. ഇങ്ങനെയുള്ള അഴിമതിക്കെതിരെയുള്ള വിധിയെഴുത്താണ്.
2. അഹങ്കാരത്തിനെതിരെയുയുള്ള ജനങ്ങളുടെ മധുര പ്രതികാരം. എന്തു കാണിച്ചാലും എന്തു ആരെ പറഞ്ഞാലും ഒരാളും ചോദിക്കാനില്ല എന്ന അഹങ്കാരമാണ്‍ സിപി എമ്മിനെ ഈ വന്‍ പരാജയത്തിലേക്കെതിച്ചത്. മതാദ്ധ്യക്ഷന്മാരെയും പ്രതിപക്ഷ നേതാക്കളേയും അധിക്ഷേപിക്കുകയും സ്വന്തം മുന്നണിയില്‍ തന്നെ വല്യേട്ടന്‍ മനോഭാവം കാട്ടി മറ്റു പാര്‍ട്ടിക്കാരെ ചവിട്ടി പുറത്താക്കുകയും ജനങ്ങളെ വെല്ലുവിളിക്കുകയും ചെയ്തവര്‍ക്കുള്ള മറുപടി.
3.അക്രമത്തിനെതിരേയുള്ള ജനങ്ങളുടെ താക്കീത്. സി പി എമ്മിന്‍ ഭൂരിപക്ഷമുള്ളയിടങ്ങളില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവധിക്കാതിരിക്കുകയും തങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ക്കു തന്നെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച പാര്‍ട്ടി വിട്ട് പോകുവാനുള്ള അവകാശം നിഷേധിക്കുകയും അവരെ ആക്രമിക്കുകയും വധിക്കുകയും അവരുടെ കുടുംബങ്ങളെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസത്തിനെതിരെ... ജനങ്ങളുടെ താക്കീത്.
4. വര്‍ഗ്ഗീയ-അവസരവാദ നിലപാടുകള്‍ക്കെതിരെ... പി ഡി പി ജമാത്തെ ഇസ്ലാമി തുടങ്ങിയ കക്ഷികളുമായും ഉമാ ഉണ്ണിയുടെ ജനപക്ഷവുമായുള്ള ധാരണയും ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയ പ്രീണനവും സ്വന്തം മുന്നണിയിലുള്ളവരെ പോലും പത്ത് വോട്ടിന്‍ വേണ്ടി കറിവേപ്പിലയാക്കുന്ന വര്‍ഗ്ഗീയ-അവസരവാദ ഭിന്നിപ്പിച്ച് ഭരിക്കല്‍ നയത്തിനെതിരേയുള്ള ജനങ്ങളുടെ ജനവിധി...
5. ഭരണത്തിലേറി മൂന്നു വര്‍ഷമായിട്ടും പരസ്പരം പാരവെപ്പും വികസനത്തോട് പിന്തിരിഞ്ഞ് നില്‍പ്പും ജനക്ഷേമപരമായ കേന്ദ്ര പദ്ധതികള്‍ പോലും നടപ്പാക്കുന്നതിലുള്ള സംസ്ഥാന ഗവണ്മെന്‍റെന്‍റെ കഴിവില്ലായ്മയും ഇടതുപക്ഷത്തിന്‍റെ പരാജയത്തിന്‍ ആക്കമേറ്റി.
6. പാവപ്പെട്ടവനോടും ദളിതുകളടക്കമുള്ളവരോടുമുള്ള പാര്‍ട്ടിയുടേയും സംസ്ഥാനഭരണകര്‍ത്താക്കളുടേയും നിഷേധാത്മകമായ നിലപാടുകള്‍ ഏതാണ്ട് പാര്‍ട്ടിയെ ദളിത് ന്യൂനപക്ഷങ്ങളെ ഏറെ അകറ്റി.

പാര്‍ട്ടിപരമായ ഒരു മെക്കാനിസം യു ഡി എഫിന്‍ ഇല്ലാതിരുന്നിട്ടും ഇടതുപക്ഷത്തോടുള്ള വിരോധവും കേന്ദ്ര ഭരണത്തിന്‍റെ മേന്മയും ഇപ്പോഴത്തെ കേരളഭരണം മുന്‍ യു ഡി എഫിന്‍റെ ഭരണത്തിന്‍റെ ഏഴ് അയല്‍പക്കത്ത് എത്താതിരുന്നതും പരാജത്തിന്‍റെ ആമുഖ കാരണങ്ങളാണ്.

chithragupthan said...

കേളപ്പനെ ഓർമ്മയുണ്ടോ? ഗാന്ധിജിയുടെ കൂടെ കുറച്ചുകാലം നടന്നപ്പോളേക്കും കേരളക്കാർ അയാളെ കേരളഗാന്ധി എന്നു വിളിച്ചൂ. ആ വിദ്വാൻ പിന്നെ ഹിന്ദുഫാഷിസ്റ്റുകളുടെ കൂടെ കൂടി.അങ്ങനെ ജനങ്ങളെ ചതിച്ച കേളപ്പനെ വക വരുത്താൻ ഗൂഢാലോചന നടത്തിയെന്നു ഒരിക്കൽ സഗാവ് നായനാറ് ഒരിന്റർവ്യൂവിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രത്യേക സ്ഥലത്തെ പരിപാടിക്കു ക്കേളപ്പൻ വരുമ്പോൾ കൊല്ലാനായിരുന്നു പ്ലാൻ. നായനാർ അവിട്യെത്തി.പക്ഷേ അസുഖം കാരണം അന്നു കേളപ്പൻ അവിടെ വന്നില്ല്. അങ്ങനെ ആ കൊല നായനാർക്കു ചെയ്യേണ്ടി വന്നീല്ല.
ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും മാർക്ഷിസ്റ്റുകാരും വെറുക്കുന്ന അദ്വാനിയെ കൊല്ലാൻ ഗൂധാലോചന നടത്തി എന്നു മദനിക്കെതിരെ ത്തമിഴ്നാറ്റ് പോലീസെടുത്ത കേസുമായി സഹകരിച്ച് നായനാരുടെ പോലീസിനു മദനിയെ അറസ്റ്റു ചെയ്യേണ്ട കാര്യമെന്തായിരുന്ന് എന്നു കേരളത്തിലെ വലിയൊരു വോട്ട്ബാങ്ക് ചോദിച്ചപ്പോഴാണു പീഡിപിയോട് പിണറായിക്കു സ്നേഹം തോന്നിയത്.മദനിയെ മുസ്ലീങ്ങൾ ചതിച്കതുകൊണ്ടാണു നമ്മൾ പരാജയപ്പെതു,അല്ലാതെ പിണരായിയുടെ തെറ്റുകൊണ്ടല്ല്. മദനി സഖ്യംചെയ്യാൻ ഇങ്ങുവരുമ്പോൾ നാം മുഖ്സ്ം തിരിക്കണോ?
മദനി നമ്മുട് കൂടെ ചേർന്നപ്പോൾ, മുറുമുറുത്ത ചില നേതാക്കളൂണ്ട്.അവരെ ഒതുക്കാനാൺ രാമൻപിള്ളയെ പിണറായി ക്ഷണിച്ചത്.അതൊക്കെ തെറ്റെങ്കിൽ രാജിവക്കേണ്ടതു വീ,എസ്സ് ആണു, വിജയനല്ല്.

Anonymous said...

Where is BJP? What a canvasing for BJP before election. CK Padmanabhan's security deposit lost. Oh, my GOD, BSP alive in Kerala?!! Krishnadas below of BSP candidate!!! I am very happy.

Joker said...

മോഡി പ്രധാനമന്ത്രി പോയ വഴിയില്‍ ഇനി ഒരു പുല്ലു പോലും മുളക്കില്ല. മാറുന്നമലയാളികളും, നകുല സഹദേവന്മാരും മറ്റു മോഡി ബ്രാന്‍ഡ് അമ്പാസിഡര്‍മാരും എവിടെയാ ഉള്ളത് ആവോ ???

Anonymous said...

കേരളത്തിലെ ആളുകൾക്ക്‌ മറ്റൊരു ചോയ്സ്‌ ഇല്ല എന്നത്‌ വളരെ ശരിയാണ്‌.എന്നാൽ വിമതന്മാരുടെ ഒരു പ്രസ്ഥാനം വളർന്നുവരുന്നുണ്ട്‌.പണത്തിന്റെ പിൻബലമില്ലെങ്കിലും അവർക്ക്‌ ജനകീയ അടിത്തറയും പഴയ നേതാക്കന്മരുടെ പിന്തുണയും ഉണ്ട്‌.
കടത്തുകാരൻ പരഞ്ഞത്‌ ശരിയാണ്‌.

ചിത്രഗുപ്താ അചുതാനന്ദനെ അല്ല ആദ്യം പുറത്താക്കേൺത്‌ എസ്‌.ആർ.പിയെ ആണ്‌. ഡെൽഹിയിൽ എ.സിയിലിരുന്ന് പത്രസമ്മേളനം നടത്തിയും പ്രസ്ഥാവനയിറക്കിയും പിണറായിക്ക്‌ ഓശാനപാടിയും സുഖിക്കുന്ന അങ്ങേർക്ക്‌ എന്തറിയാം കേരളത്തിലെ താഴെതട്ടിലെ അവസ്ഥ. ജനകീയപ്രശനങ്ങൾ നേരിട്ടറിയാത്തവർ ആണ്‌ വി.എസ്സിനു പാരവെക്കുന്നത്‌.ജനങ്ങൾക്കിടയിൽ വേരില്ലാത്ത കേന്ദ്രനേതൃത്വത്തിനു കേരളത്തിലെ പർട്ടിയെ നിയന്ത്രിക്കുവാൻ കഴിയുമെന്ന് തോന്നുന്നില്ല.

പാവങ്ങളുടെ ലേബൽ ഒട്ടിച്ച്‌ പഞ്ചനക്ഷത്ര ജീവിതം നയിക്കുന്ന വൃത്തികെട്ടവന്മാരെ പുറത്താക്കുന്ന കാലത്തേ പാർട്ടിനന്നാകൂ. ഓർക്കുക വി.എസ്സ്‌ എന്നും ജനങ്ങൾക്കൊപ്പം, ജനങ്ങൾ എന്നും വീയെസ്സിനൊപ്പം.


ജോക്കറുടെ ബ്ലോഗ്ഗ്‌ വായിച്ചു താങ്കളുടെ മനസ്സിലിരിപ്പും മനസ്സിലായി.ദയവായി താങ്കൾ ഇത്തരം ബ്ലോഗ്ഗുകളിൽ കമന്റിടാതിരിക്കുക.ഇത്തരം ക്രിയാത്മകമായ ചർച്ചകളിൽ നിന്നും മാറിനിൽക്കുകയാണ്‌ നല്ലതെന്ന് തോന്നുന്നു.
ngopanmenon@gmail.com

paarppidam said...

കടത്തുകാരന്റെ വിലയിരുത്തൽ കൊള്ളാം.ചിത്രഗുപ്തൻ പറഞ്ഞ ഇന്റർവ്വ്യൂ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അന്തരിച്ച ശ്രീ നായനാർ അത്തരം ഒരു പ്രവർത്തിക്ക്‌ മുതിരും എന്ന് തോന്നുന്നില്ല. വി.എസ്സിന്റെ നിലപടുകൾ അദ്ദേഹം കിട്ടുന്ന വേദികളിൽ ഒക്കെ പ്രകടിപ്പിക്കാറുണ്ട്‌.അദ്ദേഹത്തെ പുറത്താക്കുന്നതുകാണുവാനും അദ്ദേഹത്തിന്റെ രാജിക്കായും കൊതിക്കുന്നവർ ഒരുപാടുണ്ട്‌. വി.എസ്സിന്റെ നിലപാടുകൾ എത്രമാത്രം ശരിയെന്ന് ഈ തിരഞ്ഞെടുപ്പ്‌ ഫലങ്ങൾ ശരിയാം വിധം വിശകലനം ചെയ്യുന്നവർക്ക്‌ അറിയാം.


അനോണ്യേ ബി.ജെ.പി എന്ന പ്രസ്ഥാനത്തിനു വേണ്ടി ഒരിടത്തും ഞാൻ ക്യാൻവാസ്‌ ചെയ്തിട്ടില്ല എന്നത്‌ താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ.സി.കെ.പത്ന്മനാഭനെ പറ്റി പറഞ്ഞിരുന്നു ഒരു പോസ്റ്റിൽ( വോട്ടവകാശം വിനിയോഗിക്കുക എന്ന പോസ്റ്റിൽ) അതുപക്ഷെ ആ വ്യക്തിയുടെ കാര്യത്തിൽ മാത്രമാണ്‌.അല്ലാതെ ആൾ ബി.ജെ.പി സ്ഥാനാർത്ഥി ആണ്‌ എന്ന അർത്ഥത്തിൽ അല്ല്ല. അങ്ങിനെ നോക്കിയാൽ ആ പോസ്റ്റിൽ തന്നെ പൊന്നാനിയിൽ ബഷീറിന്റെ കാര്യം പറഞ്ഞിരുന്നു എന്നതും താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ. ആപോസ്റ്റിൽ ഈ രാണ്ടുപേരെ മാത്രമല്ല ഏതാനും സ്ഥാനാർത്ഥികളെ കുറിച്ച്‌ പറഞ്ഞിരുന്നു.അതിൽ ശ്രീ പി.കരുണാകരനും,സമ്പത്തും,മുല്ലപ്പള്ളിയും,ക്‌.സി വേണുഗോപാലും,ഇ.റ്റി മുഹമ്മദ്‌ ബഷീറും എല്ലാം വിജയിച്ചതും ശ്രദ്ധിച്ചുകാണും.

ബി.എസ്‌.പി കേരളത്തിൽ വരുന്നതിൽ എന്താണ്‌ പ്രശ്നം? മറ്റു പാർട്ടികളെ പോലെ തന്നെ അവർക്കും ഇന്ത്യയിൽ പ്രവർത്തിക്കുവാൻ അവകാശമുണ്ട്‌.അവർ പറയുന്നപോലെ ദളിത്‌ മുന്നേറ്റത്തിനു അത്തരം ഒരു പ്രസ്ഥാനത്തിനു എന്തെങ്കിലും ചെയ്യുവാൻ കഴിയും എങ്കിൽ അതാകട്ടെ. കൃഷ്ണ ദാസിനേക്കാൾ നീലനു കോവളത്തും മറ്റും സ്വാധീനം ഉണ്ടെന്നും അദ്ദേഹം അവിടെ എം.എൽ എ ആയും മന്ത്രിയായും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആളാനെന്നും അറിയുമെന്ന് കരുതുന്നു.


ബി.ജെ.പിയുടെ കിട്ടിയ വോട്ടിങ്ങ്‌ നിലയെ കുറിച്ച്‌ മാതൃഭൂമി വിശദമായി ഒരു ടേബിൾ ഉണ്ട്‌. ഈ ലിങ്കിൽ നോക്കുക.
http://www.mathrubhumi.com/php/showArticle.php?general_links_id=128&Farc=


ഗോപൻ മേനോന്റെ കമന്റിനു സമാനമായ പോസ്റ്ററുകൾ ദിൽഹിയിൽ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

Rajesh T.C said...

ലീഡർ ഫാക്റ്റ്‌റിന്റെ കാലം കഴിഞ്ഞു മാഷെ,നാടോടു‌മ്പോൾ നടുവെ ഓടണമെന്ന് ലീഡർക്കും അറിയാം.കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ വെറെ ഓപ്ഷനില്ലാത്തതു കൊണ്ട് ജനങ്ങൾ LDF നു വോട്ട് ചെയ്തതു പോലെ തന്നെയാണ്,ഇപ്പോഴും സംഭവിച്ചത്.ഗുണ്ടായിസവും,അഴിമതിയും,ഭരണപരാജയവും..പിന്നെ ജനങ്ങൾ എന്തു ചെയ്യും?.ചുരുക്കം പറഞ്ഞാൽ അധികാരത്തിന്റെ മത്ത് പിടിച്ച സഖാക്കൾ ജനങ്ങളെ മറന്നു.“നമ്മള് കൊയ്യും വയലല്ലാം നമ്മുടേതാകും”എന്ന് കർഷകരെ മോഹിപ്പിച്ച പാർട്ടി തന്നെ,അവരുടെ കയ്യിൽ നിന്നും ബലം പ്രയോഗിച്ച് സ്ഥലം പിടിച്ചെടുത്തപ്പോൾ..നിരപരാധികളുടെ രക്തം വീണ് ബംഗാൾ ചുവന്നപ്പോൾ..ജനങ്ങളും(കഴുതകൾ എന്നു രഹസ്യമായി വിളിക്കുന്ന)മാറി ചിന്തിക്കാൻ തുടങ്ങിരിക്കുന്നു.ഇസ്രായൽ,പാലസ്തീൻ,സാമ്രജശക്തികൾ,മാധ്യമസിന്റികേറ്റ്..വിശക്കുന്നവന്റെയും,തലചായ്ക്കാൻ ഇടമില്ലാത്തവന്റെയും സാധാരണക്കാരായ ജനങ്ങളുടെയും ആവശ്യം ഇതെന്നുമല്ലല്ലോ?.
“മാധ്യമങ്ങൾ പ്രധാനമായും സി.പി.എംന്റെയു ഇടതുപക്ഷത്തിന്റേയും ഉള്ളിലെ പ്രശനങ്ങളെ ജനങ്ങളുടെ മുമ്പിൽ പരമാവധി തുറന്നുകാട്ടി.ഇത്‌ വലിയ ഒരു തിരിച്ചടിക്ക്‌ കാരണമായി“. എന്ന് താങ്കൾ പറയുമ്പോൾ,ഇതൊന്നും ജനങ്ങൾ അറിയരുതെന്നാണോ?.രാജാവ് നഗ്നനാണന്ന് ഒരു കുട്ടിയെങ്കിലും വിളിച്ചു പറയേണ്ടേ?.ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ കീഴവഴക്കങ്ങളെയും,മര്യാധകളെയും ലംഘിച്ചു കൊണ്ട്,30ഓ 40ഓ സീറ്റ് കിട്ടാൻ സാധ്യതയുള്ള, പ്രദേശിക/ജാതീയ പാർട്ടികളെ അധികാരത്തിൽ എത്തിക്കാനും അവരുടെ സ്വാർഥത്തയുള്ള നേതാക്കളെ പ്രധാനമന്തിയാക്കി കേന്ദ്രത്തിൽ ഒരു കിംങ്ങ മേക്കർ കളിക്കാനും ഓടിനടന്ന സഖാക്കൾ സ്വന്തം കാൽചുവട്ടിലെ മണ്ണ് ചേർന്ന് പോകുന്നതറിഞ്ഞില്ല.
**ജനതാദൾ ഫാക്റ്റ്‌ർ LDF തോൽ‌വിയിൽ കാര്യമായി പ്രതിഫലിച്ചെന്ന് എനിക്ക് അഭിപ്രയം ഇല്ലാ,കാരണം അങ്ങനെയാണങ്കിൽ വീരേന്ദ്രകൂമാർ തുടർച്ചയായി ജയ്ച്ചിരുന്ന കോഴിക്കോട് സീറ്റിൽ UDFനു വമ്പിച്ച ഭൂരിപക്ഷം കിട്ടണമായിരുന്നു.
**രാജീവ് ഗാന്ധി വധത്തെ തുടർന്നുണ്ടായ സഹതാപതരംഗത്തിലും,കോൺഗ്രസ്സും,ബിജെപ്പി സഖ്യം പൊതുസ്ഥാനാർത്തിയെ നിർത്തിട്ടും,വീഴാതെ നിന്ന വടകരയിലെ പരാജയം cpm നെ മാറ്റിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കാം.
നേതാക്കൾ തെറ്റ് തിരുത്തി, മത-തീവ്രവാദികളുടെ സഹവാസം നിർത്തി, ദന്തഗേപുര വാസികളാകാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമെന്ന് പ്രതീക്ഷിക്കാം

Anonymous said...

ജനാധിപത്യം,തെരഞ്ഞെടുപ്പ് എന്നൊതൊക്കെ കൂടുതല്‍ വോട്ടു കിട്ടുന്നോന്‍ ജയിക്കും,അത്രേ ഉള്ളൂ. 1977ല് വട്ട പൂജ്യാരുന്നു സി.പി.എമ്മിന്.സൊ വാട്ട് ഹാപ്പെണ്ട്. 84 ല്-3 seat, 89 ല്-3, 91 ല് 4 seat. 96ല് പത്തു, 99 ല്-4.ഇപ്പൊ കൊറേ കൂതറ മാധ്യമങ്ങള്‍ ഉള്ളതോണ്ട് ഇതെന്തോ മല മ റി ഞ്ഞു എന്ന രീതിയില്‍ പ്രചരണം. ഇതേ,ഞാനടക്കമുള്ള കൊഞ്ഞാണന്‍ ജനം അടുത്ത തവണ നേരെ തിരിച്ചു കുത്തും..ഹല്ലാ പിന്നെ. ഇപ്പൊ ഒലിപ്പിക്കുന്നൊരൊക്കെ അപ്പോള്‍ മാളത്തിലായിരിക്കും..ഇപ്പൊ മാളത്തിലുല്ലോര്‍ അന്ന് ആഘോഷിക്കും.മുമ്പും ഇതു തന്നെ സംഭവിച്ചു.ഇത് തുടരും.ഇതോടെ കാപട്യം അവസാനിക്കുമെന്കില്‍ അത്രേം നല്ലത്.ഏതാണ്ട് മൂത്ത ജനപക്ഷമെന്നും, കൂടിയ വിപ്ലവമെന്നും,എന്‍.ഡി.എഫിനെക്കാള്‍(തേജസ്‌ പത്രം കണ്ടാല്‍ അറിയാം, ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ വിജയത്തില്‍ അവര്‍ വഹിച്ച 'പങ്കിനെ'കുറിച്ചു ടണ്ണ്‍ കണക്കിനു എഴുതിയിട്ടുണ്ട്)വലിയ അപകടമാണ് പി.ഡി.പ്പി എന്നും ഒക്കെ തട്ടി വിടുന്നത് വേശ്യ ചാരിത്ര്യം പ്രദര്‍ശനത്തിനു വെച്ച പോലെ തോന്നുന്നു.സോറി, ഒരു തോന്നലാണേ.

സംശയരോഗി said...

കടത്തുകാരന്റെ വിലയിരുത്തല്‍ കൃത്യമാണ് ..
ഒന്ന് കൂടിയുണ്ട് . മുസ്ലിം സമുദായത്തെ വര്‍ഗീയതയും പ്രീണനവും (പീ ഡീ പീ, ഇസ്രേല്‍ , സദ്ദാം etc ) കാണിച്ചു കൂടെ കൂട്ടാം എന്ന് കരുതിയ ഇടതു പക്ഷത്തിനു തെറ്റ് പറ്റി .അവര്‍ വികസനത്തെ പറ്റി പറഞ്ഞ യു‌ പീ എ യുടെ കൂടെ പോയി. (മുസ്ലിം സാന്നിധ്യം ഏറ്റവും കൂടുതലുള്ള അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി യൂ ഡീ എഫിന് നാലര ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടി എന്ന് പറയുന്നു.)
പല ബ്ലോഗേര്‍സ്സിനും സത്യസന്ധമായ ഒരു വിലയിരുത്തലിനു താല്പര്യമില്ല എന്നതൊരു യഥാര്‍ത്ഥ്യം മാത്രമാണ്

arivu thedi said...
This comment has been removed by the author.
arivu thedi said...

ബി എസ പി വളരുന്നതില്‍ ആര്ക്കും ഒരു വിരോധവും ഇല്ല. പിന്നെ ബി എസ്പിയുടെ കാര്യം പറയാന്‍ കാരണം അവരുടെ ജന സ്വാധീനം പോലും നമ്മുടെ കൊട്ടിഘോഷിച്ച ബി ജെ പി കില്ലല്ലോ എന്നോര്തപോഴാനു. ഇനി അതല്ല അവരെക്കാള്‍ സ്വാധീനം ഞമ്മക്ക്‌ തന്നെയെന്കില്‍ , പ്രസിടന്റ്റ്‌ എങ്ങിനെ നാലാം സ്ഥാനത്തായി? വോട്ട് ആര്‍ക് വിറ്റു? എത്ര കാശ് കിട്ടി? ഉത്തരം പറയേണ്ടത് എന്തിനും ഏതിനും പരിവാറിനെ ന്യായീകരിക്കാന്‍ വെപ്രാലപെടുന്നവര്‍ തന്നെയാണ്. ഗാന്ധി വധം പോലും മറ്റുള്ളവരുടെ തലയില്‍ ഇട്ടു എത്ര വിദ്ഗ്ദാമായാണ് ന്യായീകരികുന്നത്.